ഹരിതവര്‍ണ്ണത്തിന്‍ ശോഭയില്‍
ഹരിതാഭയാര്‍ന്നിടുന്നൂയീ ലോകം
പാരിനെന്നും കുളിരേകുവാനായ്
പാരിടത്തില്‍ നിറയുന്ന സസ്യലതകള്‍
പച്ചനിറത്തില്‍ തിങ്ങിനിറയുന്ന
പച്ചിലച്ചാര്‍ത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍
നവ്യമാം ജീവനെ നല്‍കീടുവാന്‍
നിത്യവും തളിര്‍ത്തീടുന്നു മാമരങ്ങള്‍
രൂപങ്ങള്‍ പലതായിരുന്നാലും
ഭാവഭേദങ്ങളില്ലവയ്‌ക്കൊന്നും 
മൃദുസ്മിതത്താലെത്തുന്നു ഭൂവില്‍
മന്ദമാരുതനുടെ തലോടലോടെ
ദിനങ്ങളങ്ങനെ നീങ്ങിടും വേളയില്‍
ദിനകരരശ്മികളേറ്റു വളര്‍ന്നിടുന്നു
മൂലാഗ്രേനിന്നെത്തിടും ജലകണത്തിനാലെ
ഭക്ഷണം നല്‍കിമരങ്ങള്‍ക്ക് ജീവനേകിയും
പ്രാണവായുവേകി മാനവനെ രക്ഷിച്ചിടുന്നു.

പച്ചയാം വിരിപ്പിട്ടു മൂടി മാമരങ്ങളെ
സ്വച്ഛമായ് വിലസീയീ ഭൂവിനെ
കാലങ്ങള്‍ നീങ്ങിടുന്ന വേളയില്‍
കാതരയായി തരളിതയായ് 
മണ്ണിലേയ്ക്കു ലയിച്ചു ചേരുന്നു...