Jibi-deepak


ഴ പെയ്യുന്ന ഒരു സന്ധ്യയില്‍ വൈദ്യുതി വിളക്കുകള്‍ അണഞ്ഞനേരം തൊട്ട് ഉമ്മറത്ത് കത്തിച്ചു വെച്ച മെഴുകുതിരി ഇപ്പോളിതാ പകുതിമുക്കാലും ഉരുകിയൊലിച്ചു തീര്‍ന്നിരിക്കുന്നു. എവിടുന്നൊക്കെയോ വീശിയടുക്കുന്ന തണുത്ത കാറ്റ് ആ നൂല്‍തിരിയെ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.. കാറ്റിന്റെ ഗതിക്ക് പതിയെ വളഞ്ഞു കൊടുത്തും, ശിരസ്സ് കൂപ്പിയും ആ ഇത്തിരിവെട്ടം അതിജീവനത്തിന്റെ സമരം തുടര്‍ന്നുകൊണ്ടിരുന്നു....  പാടേ അണഞ്ഞെന്ന് തോന്നിച്ചും, അവിടുന്ന് മെല്ലെ  ഉയിര്‍ കൊണ്ടു ജ്വലിച്ചും തീനാളം ഉമ്മറത്ത് ഉരുകിനില്പു തുടര്‍ന്നു.

വെട്ടം കണ്ട് പറന്നെത്തിയ ഈയാം പാറ്റകള്‍ അവിടമാകെ ചിറകിട്ടടിച്ച് പാറി നടന്നു. വിളക്കിനു ചുറ്റും നൃത്തം വെച്ചു. പരസ്പരം പ്രണയിച്ചും, കലഹിച്ചും, ചിരിച്ചും, കരഞ്ഞും അവരുടെ ലോകം തീര്‍ത്തു .... ഒടുക്കം ചിറകുകൊഴിഞ്ഞ് വെട്ടത്തിലേക്ക് തന്നെ പ്രാണന്‍ പൊഴിഞ്ഞമര്‍ന്ന് വീഴുമ്പോഴും ഇത്തിരി ജീവിതം ആസ്വദിച്ച് ജീവിച്ച വലിയ സംതൃപ്തിയുടെ പുഞ്ചിരി അവരുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. 


------------------------------------------------
©jibi deepak