ഹരാകിരി | ചെറുകഥ | കെ.കെ. സിദ്ധിക്ക്

 


നേരം വെളുത്തില്ലേ.. പുറത്ത് തുള്ളി തല്ലിനില്‍ക്കുന്ന മഴയുടെ പൊടിയും പൊട്ടും തീര്‍ന്നിട്ടില്ല. കിടക്കാന്‍ നേരം ഇട്ട ഫാനിപ്പോഴും തണുത്ത കാറ്റു കൊണ്ട് മേലാകെ പൊതിയുന്നുണ്ട് .. നേരത്തെ എഴുന്നേറ്റിട്ടും വലിയ കാര്യമൊന്നുമില്ല. പുറത്തിറങ്ങാനാവില്ല നാട്ടിലാകെ ദീനം പടര്‍ന്നിരിക്കയാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നും കൊണ്ടുവന്നതാ.. നൂറുകണക്കിനാളുകള്‍ മരിച്ചു കഴിഞ്ഞു.. ഇത് രണ്ടാം വരവാണത്രേ ആദ്യത്തേതിലും ഭീകരമാണ് രണ്ടാമത്തെത്.

മാരകമായ ഇതിന്റെ അവസാനം മരണമാണെന്ന് ആരോഗ്യ പ്രവര്‍ത്തകന്മാര്‍ മുന്നറിയിപ്പു കൊടുത്തിട്ടും ജനങ്ങള്‍ ശ്രദ്ധിക്കുന്നെയില്ല. കഴിഞ്ഞവര്‍ഷത്തെ ഒറ്റവരവുകൊണ്ടു തന്നെ വീട്ടിലെയും നാട്ടിലെയും സമ്പദ്ഘടന തകര്‍ത്തതാണ്. അത് ഒന്ന് ഒതുങ്ങി നടു നിവര്‍ത്തി നില്‍ക്കാന്‍ തുടങ്ങുമ്പോഴാണ് വീണ്ടും . പത്തു വീടിന് ഒരു പോലീസ്‌കാരനെന്ന രീതിയില്‍ കാവല്‍ നില്‍ക്കയാണ്. ആരും വീടുവിട്ടു പോകാതിരിക്കാന്‍. അതുകൊണ്ടു തന്നെ എല്ലാവരും അകത്തുതന്നെയാണ്. വാര്‍ഡു മെമ്പര്‍ വന്നു മൊബൈല്‍ നമ്പര്‍ തന്നിട്ടു പോയി. എന്താവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ മുഖവും തലയും മൂടിക്കെട്ടി മിക്ക ദിവസവും വരുന്നുണ്ട്. ചുമയുണ്ടോ, പനിയുണ്ടോ.

 തൊണ്ട വേദനയുണ്ടോ ഇതൊക്കെയാണ് ചോദ്യം. ഉണ്ടെന്നു പറഞ്ഞാല്‍ ഉടനെ വണ്ടിവരും. അവരുതന്നെ താങ്ങി ഹെല്‍ത്ത് സെന്ററിലെത്തിക്കും. പക്ഷെ കിടക്കാന്‍ കട്ടിലില്ല. നോക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സമയമില്ല. ആവശ്യത്തിനു ജീവവായുവുമില്ല. പിന്നെന്തു ചെയ്യാന്‍. ഉള്ളതെല്ലാം ഓരോ രോഗികളുടെയും അധീനതയിലാണ്. അതുകൊണ്ടു തന്നെ അവരോട് പറയും. ഇല്ല അങ്ങിനെയൊന്നുമില്ല.സുഖമാണ് അവരു പോയാലുടന്‍ ഒരു കൂട്ടര്‍ കപ്പയും, കിറ്റുമായി വരും. ഇനി ഒരു കൂട്ടര്‍ പകര്‍ച്ചവ്യാധി പരക്കാതിരിക്കാന്‍ ശരീരമാകെ മൂടി കെട്ടി അണുനാശിനിയുമായി വരും. ഏതായാലും ദിവസങ്ങളായി ഇതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നേരം വെളുക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കയില്‍ ഒന്നുകൂടി നീണ്ടു നിവര്‍ന്നു കിടന്നു. അപ്പോഴാണ് അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കൂട്ടിയുരുമ്മുന്ന ശബ്ദം കേള്‍ക്കുന്നത്. അവളു നേരത്തെയെഴുന്നേറ്റോ? എന്തിനാ വെട്ടം വയ്ക്കുന്നതിനു മുമ്പ് എഴുന്നേറ്റത്. ഇന്നൊന്നും ഓഫീസില്‍ പോകണ്ടല്ലോ തന്നെയുമല്ല ഇന്നലെയുണ്ടാക്കിയ ബിരിയാണിയാണ് ഇന്നത്തെ നാസ്തയെന്നു തീരുമാനിച്ചതുമാണല്ലോ. അതൊന്ന് അപ്പച്ചെമ്പില്‍ വച്ച് ആവി കേറ്റിയാല്‍ മതി അതിന് അധിക സമയവും വേണ്ടല്ലോ. പുറത്ത് പോകാത്തതു കൊണ്ട് സാധനങ്ങള്‍ക്ക് ചെലവു കൂടും. ആണ്‍പിള്ളേര്‍ കയറിയിറങ്ങി തിന്നും. ബിസ്‌കറ്റും പഴവും മുട്ടയും എല്ലാ കൊണ്ടു വരുമ്പോള്‍ അടുക്കളയില്‍ നിരന്നിരിക്കും. ഒറ്റ ദിവസം കൊണ്ട് തീരുകയും ചെയ്യും. അതുകൊണ്ട് സാധാരണ ദിവസങ്ങളിലേതു പോലയല്ല ഒരു ഗ്‌ളാസ് അരി കൂടുതല്‍ ഇടും. രണ്ടു ദിവസത്തേയ്ക്ക് അത് മതിയാകും. നല്ല കൈമയരിയാണ്. ചെറിയ ചോറ് അതുകൊണ്ടു തന്നെ ഏറെ കഴിയ്ക്കുകയും ചെയ്യും. ലോക്ക്‌ഡൌണ്‍ സമയത്ത് കോഴിക്കടയ്ക്ക് അടവില്ലാത്തതു കൊണ്ട് അതിന് പഞ്ഞവുമില്ല... പിന്നെന്തിനാ അവളു നേരത്തെ. അവളെഴുന്നേറ്റു പോയതറിഞ്ഞതേയില്ല. എന്തൊരുറക്കമായി പ്പോയി നാശം സ്വയം ശപിച്ചുകൊണ്ടു കിടന്നു. 

ഫാന്‍ ഒന്ന് ഓഫാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. വല്ലാതെ തണുക്കുന്നു. എഴുന്നേല്‍ക്കാനൊട്ട് ആവുന്നുമില്ല അത്ര യിരുട്ടാണ്. മഴ പെയ്തതുകൊണ്ട് ഇന്നലെ ഏസി ഇട്ടില്ല. അല്ലെങ്കില്‍ തണുപ്പ് ഇനിയും കൂടുമായിരുന്നു. 'ഇന്നെന്താ എഴുന്നേല്‍ ക്കുന്നില്ലേ' . ഭാര്യ മുറിയില്‍ വന്നു ചോദിച്ചു.. ,,, പടിഞ്ഞാറ്റിലെ സുമേഷിനും അച്ഛനും കോവിഡ് സ്ഥിരീകരിച്ചത്രേ. സുമേഷിന് കെട്ടിടം പണിയുന്ന സ്ഥലത്തു നിന്നും കിട്ടിയതാണു പോലും. ആശുപത്രിയില്‍ കിടക്കയും ഓക്‌സിജനും ഒന്നുമില്ല. രണ്ടുപേരെയും കൂടി കൊണ്ടുപോകാനാവില്ലത്രേ അതുകൊണ്ട് സുമേഷിനെ ആരോഗ്യ പ്രവര്‍ത്തകര് കൊണ്ടുപോയി. ചെറുപ്പകാരനെയല്ലേ ആദ്യം കൊണ്ടുപോകണ്ടത്. അച്ഛന്‍ ഇത്രയും നാളു ജീവിച്ചതല്ലേന്ന്. ഒരു കണക്കിന് അത് ശരിയാണ്. സുമേഷിന് പതിനെട്ട് വയസല്ലേ ആയിട്ടുള്ളൂ. അവന്‍ ജീവിച്ചു തുടങ്ങിയില്ലല്ലോ. ഗോപാലേട്ടന്‍ അറുപതു കഴിഞ്ഞു. ഇനി യിരുന്നാലെത്രനാള്‍. അവളൊന്നു ദീര്‍ഘ നിശ്വാസം വിട്ടു. ഒന്നും മിണ്ടാതെ കിടന്നു. പടിഞ്ഞാറ്റിലെ ഗോപാലേട്ടന്‍ പെട്ടന്ന് ഓടി മനസ്സില്‍ക്കയറി. 

നല്ല അധ്വാനിയാണ്. ഏതു സമയവും പറമ്പില്‍ പണിയാണ്. തെങ്ങിന് വാരം കോരലും, കപ്പയ്ക്ക് ഇടയിളക്കുന്നതും, പാടത്ത് വരമ്പു വയ്ക്കുന്നതും തനിയെയാണ്. നല്ല കാരിരുമ്പു ശരീരമാണ്. സുമേഷിനെ കൂടാതെ സുരന്‍ , സുഷമ രണ്ടു മക്കളുകൂടിയുണ്ട്. സുഷമയുടെയും സുരന്റെയും കല്യാണം കഴിഞ്ഞ് വേറെ മാറിത്താമസമായി. സുഷമേടെ കല്യാണം കഴിഞ്ഞതോടെ ആകെ കടം കയറി. ഭവാനി ചേച്ചി ഇപ്പോള്‍ ഇവിടെയും വേറെ ചില വീടുകളിലും വീട്ടുപണിയ്ക്കു പോകുന്നുണ്ട്. കഷ്ടപ്പാടിലാണ്. ഗോപാലേട്ടന്റെ മുഖം പെട്ടെന്നൊന്നും മറഞ്ഞു പോകുന്നില്ല. കണ്‍പീലികളില്‍ തടഞ്ഞു തന്നെ നില്‍ക്കുന്നു. ആശുപത്രിയില്‍ പോയില്ലെങ്കില്‍ ഗോപാലേട്ടന്‍ മരിക്കുമോ? വേണ്ട മരുന്നുകള്‍ കിട്ടിയില്ലെങ്കില്‍... ഓ ആലോചിക്കാന്‍ പോലുമാവുന്നില്ല. സാധാരണയായി എന്നും പരസ്പരം കണ്ടു സംസാരിക്കുന്നതാണ് . ഈ കെട്ട മാരി വന്നതിനു ശേഷം കാണാന്‍ പോലും കിട്ടില്ല. രണ്ടു വീടിന്റെയും പൂമുഖം അടഞ്ഞുകിടക്കുകയാണ്. ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ പോലെയാണ്. ഇപ്പോള്‍ കഴിയുന്നത്. ഗോപാലേട്ടന്‍ ഇറങ്ങിപ്പോകാത്ത കണ്ണുകള്‍ കൂട്ടിയടച്ചു എന്നിട്ടും ഇരുട്ടാണല്ലോ. കണ്ണു തുറന്നാലും ഇരുട്ട്. നേരം വെളുത്തില്ലേ... 

കിടന്നകിടപ്പില്‍ ഒന്നെഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു എന്നിട്ടും ഇരുട്ട് തന്നെ വിട്ടു മാറുന്നില്ല. എന്താവും ഇനിയും ഇരുട്ടിന്റെ കമ്പളിപ്പുതപ്പു വലിച്ചു മാറ്റാനാവാത്തത്. ഗോപാലേട്ടനിറങ്ങിയ കണ്ണില്‍ നിന്നും ഇരുട്ട് ഇറങ്ങിപ്പോകാത്തതില്‍ വലിയ വിഷമം തോന്നി. ' ഇനിയും എഴുന്നേല്‍ക്കുന്നില്ലേ.. സമയം ഒമ്പതു മണി കഴിഞ്ഞു. കുട്ടികളും അമ്മയും ചായ കുടിച്ചു. ഒന്നെഴുന്നേല്‍ക്ക് ഓഫീസുള്ള ദിവസം കൊച്ചു വെളുപ്പാന്‍ കാലത്ത് എഴുന്നേല്‍ക്കുന്നതല്ലേ...' ഭാര്യ പരിഭവപ്പെട്ടു. സമയം 9 മണി കഴിഞ്ഞോ? എന്നിട്ടും എനിക്കെന്താ നേരം വെളുക്കാത്തത്. കണ്ണുകള്‍ പീലികള്‍ അകത്തി തുറിച്ചു നോക്കി എന്നിട്ടും ഇരുട്ടു തന്നെ......! തന്റെ വെളിച്ചം തട്ടിയെടുത്തെന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല. 

തന്നെ എന്നന്നേക്കും ഇരുട്ടിലാക്കിയിരിക്കുന്നു! കാഴ്ചയില്ലാത്ത കണ്ണുകള്‍ തനിക്കിനി അലങ്കാരമാവും. അല്ലെങ്കിലും എന്തിനാണ് കണ്ണുകള്‍ ഈ കാലത്ത് ആരെയും കാണാതിരിക്കുന്നതാണ് നല്ലതെന്നാണ് ആപ്തവാക്യം. തന്നെയുമല്ല, വയസ്സും കഴിഞ്ഞിരിക്കുന്നു. ഇനി ചെറുപ്പമാകട്ടെ ലോകത്തെ നിയന്ത്രിക്കുന്നത്.. പ്രായമായവരെ മരിക്കാനനുവദിക്കുന്ന നിയമം ഇനിയുണ്ടാവുമായിരിക്കും. ജപ്പാനില്‍ അങ്ങിനെയുള്ള ഒരു പ്രസ്ഥാനമുണ്ടെന്ന് വായിച്ചതോര്‍ക്കുന്നു.ആരോടും പറയാതെ, ഇരുവശങ്ങളിലേയ്ക്കും ഒഴുകിയ കണ്ണീര്‍ തുടച്ചു. കാഴ്ചയില്ലാത്ത കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുമോ! പ്രായമേറിയ ഗോപാലേട്ടന്‍ മുന്നില്‍ തെളിഞ്ഞു. കണ്ണുകള്‍വീണ്ടും കൂട്ടിയടച്ച് ഇരുട്ടിനെ പുണര്‍ന്നു കിടന്നു. 
--------------------------------------------
© k k sidhik

Post a Comment

0 Comments