ശിവചാപം കുലച്ച്
ശ്രീരാമന്‍ വരിച്ച
ഇള ഇവളല്ല.
ഊര്‍മ്മിളയ്ക്കരുമയാം
ജ്യേഷ്ടത്തിയല്ല
ഇവള്‍ ജനകന്റെ
പ്രിയപുത്രി ജാനകിയുമല്ല.
കാലം തെളിച്ച തേര്‍ത്തട്ടില്‍
ചരിഞ്ഞിരുന്നെവിടെയോ
മിഴികോര്‍ത്ത്
പോയകാലത്തിന്റെ
ഇരുളിമയിലെങ്ങോ
അലിഞ്ഞു ശ്രുതി തേടുന്നു.
ഭൂമിയുടെ പ്രിയപുത്രി
ലവകുശന്‍മാര്‍ക്കമ്മ സീത!
ഏതോ കിളിപ്പാട്ടിന്‍
ആന്ദോളനങ്ങളില്‍
സൗഭാഗ്യ സൂനം
വിരിയിച്ചുണര്‍ത്തിയോള്‍
ആദിയുഷസിലാ
നൈതലാമ്പല്‍ പൊയ്കക്കക്കരെ
ആരെയോതേടിയിരുന്നവള്‍.
ആരോഹണങ്ങളില്‍
അവരോഹണങ്ങളില്‍
ആര്‍ദ്രയായ്
നാദകല്ലോലിനീധാരയായ്
ഏതോ മനസിന്റെ ശ്രീലകത്തില്‍
ഒരു നെയ്ത്തിരി നാളമായ്
മെല്ലെ ജ്വലിച്ചവള്‍.
എങ്കിലും
ഇന്നീ ഉടജാങ്കണത്തിലൊരു
മഞ്ഞമന്ദാരമലരായി
നോവിന്റെ ഉലയില്‍ ഉരുക്കിത്തെളിച്ച സൗന്ദര്യമായ്
സൗമ്യയായ് ധീരയായ്
ആദികാവ്യത്തിന്റെ
അന്തരാളങ്ങളില്‍ നേര്‍ത്ത സൗരഭ്യമായ്
ഒഴുകിപ്പരക്കവേ
അകലെ സാകേതത്തിന്‍
മുകളിലൊരു താരമൊളി-
മങ്ങാതെ കണ്ണുചിമ്മുമ്പോള്‍
ഒരു നെടുവീര്‍പ്പിന്റെ ആശ്വാസരേഖയില്‍
അഭയം തിരയുന്നു സീത !
രാമരാജ്യത്തിന്റെ നേര്‍ക്കാഴ്ചയില്‍
സ്വര്‍ണ്ണ പ്രതിമ കണ്ണീരൊഴുക്കുന്നു
യാഗാശ്വന്മാരെയോ തേടുന്നു
മറ്റേതോ ലക്ഷ്യത്തിലേക്ക് പായുന്നു
സീതായനം കഴിഞ്ഞീടുന്നു !
കാലം മറ്റൊരു സേതുബന്ധിക്കാനൊരുങ്ങുന്നു !
3 Comments
നല്ലൊരു കവിത .. കൊള്ളാം .. ഭാവുകങ്ങൾ
ReplyDeleteവ്യത്യസ്ഥമായ ആലോചന നല്ല ആവിഷ്കാരം
ReplyDeleteGood one.. Keep it up.
ReplyDelete