bindhu-shijulal-kavitha


ഒറ്റപ്പെടല്‍  ഒരു വന്‍വൃക്ഷമാണ്. 
വേരുകളാല്‍  ചുറ്റിപിണഞ്ഞ്
ആഴങ്ങളില്‍ അമര്‍ന്ന്
ശ്വാസം  മുട്ടിക്കും  നിര്‍വികാരത.
ഒരു  കുടക്കീഴില്‍  ഒറ്റപ്പെട്ട, 
ഒരു  ചുമരില്‍  കാതങ്ങള്‍ 
അകന്നു  പോയ  നിസംഗത.
തേച്ചു  മിനുക്കി  ഒട്ടിച്ചു  വെച്ച 
വെറും  ചിരികളില്‍  ഒളിപ്പിച്ചു  വച്ച 
നെരിപ്പോടിലെ  അഗ്നി, ഇടയ്ക്കിടെ  
പൊള്ളിക്കുന്നുണ്ട്... 
കെട്ടുപോയ  മനസ്സില്‍  കെടാതെ 
എരിയുന്ന  സ്വപ്നങ്ങള്‍... 
ആയുസ്സ്  തീരാതെ ചിതകളില്‍ 
അണയാന്‍  വെമ്പുന്നുവോ?

തീരത്തണയാറായ തോണിയിലെ
ഇരുകരകള്‍  തിരയുന്ന 
യാത്രികരാവുന്നു  നാമെപ്പോഴോ. 
ചിറകുകള്‍  ചേര്‍ത്തു  കെട്ടിയ  
ബന്ധനച്ചരടുകള്‍  സമ്മാനിച്ച 
മുറിവുകള്‍ ചുട്ടുനീറുന്നുണ്ട് 
ഒരു  പനിനീര്‍തുള്ളിയാലും 
തണുപ്പിക്കാനാവാതെ.  

ഒടുവില്‍  ഒറ്റപ്പെടലിന്റെ  
വന്‍വൃക്ഷത്തണലില്‍ സ്വയം ഒളിപ്പിച്ച്
എവിടെയോ  കൈവിട്ടു പോയ 
ജീവിതത്തെ തിരഞ്ഞു  പോയി 
നൈരാശ്യത്തോടെ മടങ്ങുന്നു.
© bindhu shijulal