ഒളിച്ചോടിയവള്‍ | കവിത | അജേഷ്. പി

ajesh-p-malayalam-kavitha


രാത്രികളിലെ
ഉറക്കത്തെ താങ്ങിപ്പിടിച്ച്
പുലര്‍കാലത്ത്
ഒരുവള്‍
ഒളിച്ചോടുന്നു.

ഒരു വീട് അന്ന്
കരഞ്ഞു കൊണ്ടുണരുന്നു.

അച്ഛന്‍,
കുഞ്ഞാങ്ങള,
അമ്മ തീര്‍ത്ത
കണ്ണീര്‍ പുഴയിലൂടെ
തുഴഞ്ഞു തുഴഞ്ഞ്
അവളുടെ ലോകത്തേക്ക്
കടന്നു ചെല്ലുന്നു.

കുട്ടിക്യൂറ പൗഡര്‍,
കണ്ണിമ ചിമ്മാത്ത
കണ്‍മഷിക്കൂട്,
കണ്ണാടിച്ചില്ലിലെ
ആര്‍ത്തവ രേഖകള്‍.
മോഹങ്ങളെ
കുരുക്കിയ
കമ്പിവേലിപ്പാടുകള്‍.

കുത്തിക്കുറിച്ച
നോട്ടുപുസ്തകത്തി ലെ
വഴിമുനമ്പുകളില്‍ തട്ടി
അവളിലേക്കുള്ള വഴിയുടെ
പാതിയില്‍ ഒരു വീട്
തെന്നി വീഴുന്നു.

അവളിലേക്ക്
തിരിയാവുന്ന
യാത്രകളെ
തടസ്സപ്പെടുത്തുന്നു.

അവളുടെ
വിഷാദം
കുടിച്ചു വളര്‍ന്ന
നാലുമണി ചെടി മാത്രം
വീടു കരയുമ്പോഴും
മുറ്റത്തന്ന് പൂത്തു ചിരിച്ചു.

വേനല്‍ച്ചൂട്
തോരാമഴ,
മഞ്ഞ്....
കാലങ്ങളും അവളും
വീടിന്റെ
ചരിത്രത്തിലൊളിച്ചു.

ഒരുനാള്‍
വീടുറങ്ങുമ്പോള്‍,
മുടികോതാത്ത
പിഞ്ഞിയ വസ്ത്രമിട്ട
കണ്ണുകളില്‍ ഉറക്കമൊഴുകുന്ന
ഒരുവള്‍ കയറിവന്നു 
കരഞ്ഞു ചോദിക്കുന്നു
എന്നെ മാത്രം
കണ്ടെത്താതെ
നമുക്കിടയിലെ
ഒളിച്ചുകളിയെന്തെ
നിങ്ങള്‍ പാതിയില്‍
നിര്‍ത്തിയതെന്ന്...!
--------------------------
© ajesh p
--------------------------


ശ്രദ്ധിക്കുക
------------------
ലേഖകന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 

ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്. 

ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 

അഡ്വ.മനുമോഹന്‍ ചാരുംമൂട് 
ലീഗല്‍ അഡൈ്വസര്‍,  ഇ-ദളം ഓണ്‍ലൈന്‍

Post a Comment

2 Comments