നാടന്‍ ശീലിന്റെയും നാട്ടുമൊഴിച്ചന്തത്തിന്റെയും തികവു കൂടിക്കലര്‍ന്നതാണ് സാധാരണയായി അദ്ദേഹത്തിന്റെ കവിതകള്‍. മിന്നല്ക്കവിതകളും രചനയിലേന്തുന്നതു മറ്റൊരു ശൈലിയല്ല.
ഞൊടിയിടയ്ക്കുള്ളില്‍ മിന്നി മറയുന്ന ആ തേജസ് കണ്ണഞ്ചിപ്പിക്കുന്നതാണെങ്കിലും വളരെ നേരം അതിന്റെ അനുപ്രഭ കണ്ണില്‍ത്തങ്ങി നില്ക്കുക തന്നെ ചെയ്യും. അപ്പോഴേക്കും അതു മനസില്‍ പതിഞ്ഞും കഴിയും. മിന്നലു പോലെയാണു തനിക്കു ആശയങ്ങള്‍ കിട്ടുന്നതെന്നാണ് കവി പക്ഷവും.
'കെട്ടിയതു നീയേ
അറുപ്പതും നീയേ
അഴിഞ്ഞു
പോകുന്നതു ഞാനേ '
അതിഹ്രസ്വമായ മൂന്നു വരികളില്‍ അനന്തമായ അര്ത്ഥക്ഷമത.
'പൂച്ചയെന്നറിഞ്ഞപ്പോള്
ഉള്ളെലി ചാടിപ്പോയി',
എന്നും
'വെറുതെയിരുന്നപ്പോള്‍
ഉരിയ്ക്കാന്‍ തുടങ്ങി
ഇനിയെന്നെ
പൊരിച്ചുവിളമ്പണം '
എന്നുമിങ്ങനെ പോകുന്ന മിന്നല്‍ക്കവിതകള്‍ ഭാഷയുടെ പ്രാദേശികതയുടെ പ്രതിഫലനങ്ങള്‍ കൂടിയാണ്. അതിനാല്‍ നെഞ്ചോടു ചേര്‍ന്നു നില്ക്കുന്നവയും ആപാദമധുരവും ആലോചനാമൃതവുമാവുന്നു. മാത്രമല്ല സമകാലിക സംഭവങ്ങളെ പ്രതിബിംബിപ്പിക്കുന്നവയും മിന്നല്ക്കവിതകളിലുണ്ട്.
'താലികെട്ടും മുന്‍പ്
കൈകഴുകുക
കെട്ടിയ ശേഷം
മുഖം മൂടിയണിയുക
'എന്നും
'മകളേ മരിച്ചാലു-
മെന്നെ കാണാന്‍
പറന്നെത്താതിരിക്കുക
എത്തിയാല്‍
കെട്ടിപ്പിടിച്ചു നല്‍കും
നൂറു നൂറുമ്മകള്‍
വച്ചു പോകും
ഞാന്‍ നിന്നില്‍ പകരു -
മതു വേണ്ട വേണ്ട.'
എന്നും കാണുന്ന കോവിഡ് - 19 ന്റെ നേര്‍ക്കാഴ്ചയുടെ വരികള്‍ രചനയുടെ വൈവിധ്യത്തിനും തല്ക്കര്ത്താവിന്റെ വിഹഗവീക്ഷണത്തിനും കവിയെന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കും തെളിവ്.
കുറുങ്കവിതകള്‍ എന്ന വിഭാഗം സക്രിയമായിരിക്കുന്ന ആധുനിക കവിതാമദ്ധ്യത്തിലും മിന്നല്ക്കവിതകള്ക്കു പ്രാധാന്യമേറെയുണ്ട്. അവ മിന്നലിന്റെ വെട്ടിത്തിളക്കവും ചടുലതയും പ്രദര്‍ശിപ്പിക്കുകയും ആശയങ്ങളുടെ ഇടിവെട്ടു മുഴക്കുകയും ചെയ്യുന്നതു കൊണ്ടു തന്നെയാണങ്ങനെ.
'നടുവൊടിച്ചീടുന്ന
കഴുത ഭാരങ്ങളെ
കുതിരക്കിനാവുകള്
കൊണ്ടു ജയിപ്പൂ ഞാന്‍'
ഇങ്ങനെ ശീലുകളുടെയും മൊഴിച്ചന്തത്തിന്റെയും പുറകേ പോകുമ്പോള്ക്കിട്ടുന്ന നാട്ടറിവുകള്‍ അസ്തിത്വം തേടുന്ന ചേതനയ്ക്കൊരു വഴിവിളക്കും ഗവേഷണകുതുകികള്ക്കാധാരവും തന്നെ.
'എത്ര കാലമിനി
നീന്തണം
നിന്റെ കണ് കടല്‍ കടന്ന്
ഹൃദയ ഭൂവിലെത്താന്‍
ചീങ്കണ്ണി വായില്‍ പെടും
മുമ്പ്
നീ ചൂണ്ടയെറിയുക
കൊത്തി വിഴുങ്ങട്ടെ
ഞാന്‍....'
ആശയമറിയാം എന്ന മുന്‍ ധാരണയോടെ വായിക്കുന്നയാളിനെ ആകെ ഒന്നു കറക്കി, കുഴക്കി പിന്നെ മുങ്ങാംകുഴിയിടിപ്പിച്ചിട്ടു മാത്രം അന്വയ ഭംഗിയോടെ ആശയം പ്രാപ്തമാക്കുന്ന ഈ രചനാരീതി കെ.എന്‍.സുരേഷ് കുമാറിനു മാത്രം സ്വന്തം.
'ഉരച്ചരക്കെന്നെ നീ
ജീവിതമേ
എങ്കിലല്ലേ ചന്ദനം
മണക്കൂ '
ആശയത്തിന്റെ അനന്തമായ തീരത്തു നിര്‍ത്തി ആസ്വാദകനെ കുഴയ്ക്കുന്ന വരികള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നിങ്ങനെ സുലഭം. വായനക്കാരനു സുഗമമല്ലാതെ മാത്രം പ്രാപിക്കാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ കാവ്യാംഗന പക്ഷേ വായനയ്ക്കു വളരെപ്പെട്ടെന്നു വഴങ്ങുന്നു. ഉള്ളറകള്‍ കടന്നു കടന്നു ചെല്ലുമ്പോള്‍ ലഭ്യമാകുന്ന ആശയവും അര്‍ത്ഥവും അമൃത സമാനവും. ഭാഷയെയും വായനയെയും പ്രോല്‍സാഹിപ്പിക്കാന്‍ മിന്നല്‍ക്കവിതകള്‍ തികച്ചും പര്യാപ്തം.
'നിന്നെ നൂറ്റൊന്നു
നുറുക്കിയപ്പോള്‍
അതാ കിടക്കുന്നു
മുഴുത്തൊരു ഞാന്‍.'
എന്നും
'അവള് പറയും
ഞാന്‍ ഒന്നിനും
കൊള്ളില്ലെന്ന്
ഞാന്‍ പറയും
ഒന്നിലും
കൊള്ളില്ലെന്ന് '
എന്നുമുള്ള അനേകമായ മിന്നല്‍ക്കവിതകള്‍ അന്യാദൃശമായ എഴുത്തു രീതി കൊണ്ട് ധ്വനി കാവ്യങ്ങളുടെ പരഭാഗ ശോഭയേന്തുകയും പൗരസ്ത്യാലങ്കാര പ്രകാരമുള്ള ഒന്നിലധികം വിശേഷണങ്ങളുടെ നിലവാരത്തെയുള്ക്കൊളളുകയും ചെയ്യുന്നു. കവിയുടെ ഉയര്‍ന്ന ചിന്തയും
കാഴ്ചപ്പാടും മാത്രമല്ല നാനാവിഷയത്തിലുള്ള അനുഭവത്തിന്റെ തികട്ടലുകളും കൂടിയാണ് ഒരേസമയം പ്രാകൃതവും പരിഷ്കാരവുമായ സ്വഭാവ ഗുണമുള്ക്കൊള്ളുന്ന ഈ കാവ്യ കന്യകകള്‍. ഗ്രാമ്യതയും നാഗരികതയും കവിയുടെ എഴുത്തിന്റെ ചാരുത കൂട്ടുമ്പോള്‍ മൊഴിച്ചന്തം ചിന്തയ്ക്കു മിഴിവു നല്‍കുകയും വ്യംഗ്യര്ത്ഥ ചമത്കാരം അനവദ്യമായ ഗരിമയോടെ മിന്നല്ക്കവിതകളെ അംബരചുംബികളാക്കുകയും ചെയ്യുന്നു. കവിയുടെ കണ്ണില്‍പ്പെടാത്ത അനുഭവത്തിന്റെ കാഴ്ചാ വൈവിധ്യങ്ങളില്ല. ജീവിതത്തിന്റെ നാനാവശങ്ങളുടെ രചനാരൂപത്തിലുള്ള അവലോകനവും അവബോധനവും തിരിച്ചറിവിന്റെ പങ്കുവയ്ക്കലുമായ ഇവ, കാലത്തെ അതിജീവിച്ച് മിന്നല്‍ പോലെ തന്നെ തിളങ്ങി ,ഇടി വെട്ടി പെരുമഴയായി ഹൃദയങ്ങളില്‍ വര്‍ഷിക്കും.
-------------©dr.usharani-p.................
4 Comments
അവൾ പറയും ഞാൻ ഒന്നിനും കൊള്ളില്ലെന്ന്,,,,
ReplyDeleteഞാൻ പറയും ഒന്നിലും കൊള്ളില്ലെന്ന്,,
കെ.എൻ.സുരേഷ് കുമാറിനെ തിരഞ്ഞ് പിടിച്ച് വായിക്കുവാൻ തോന്നും തരത്തിലുള്ള നിരീക്ഷണങ്ങൾ,..
നന്നായിട്ടുണ്ട്.
മനോഹരമായ ആസ്വാദനക്കുറിപ്പ്
ReplyDelete🙏❤🌹
സുരേഷ് സൈറണാണ്...
ReplyDeleteസുരേഷിന്റെ ഒരു കവിതയുടെ പേര് അമ്മ അലാറമാണ് എന്നാണ്...
രണ്ടാളുടെയും പുറകെ കൂടുന്നതാണ് നല്ലതെന്ന് തോന്നുന്നു....
ReplyDeleteടീച്ചറെ സ്നേഹം ❤️