ജീവിതത്തിന്റെ പാതയോരങ്ങള്‍ | ഭാഗം അഞ്ച് - രമേഷ്‌കൃഷ്ണന്‍

novel,malayalam,ramesh=krishnan


എസ്‌കവേറ്ററില്‍ മുകളിലേക്ക് പോകുമ്പോള്‍ അറിയാതെ ശരീരങ്ങള്‍ തമ്മിലുരസി..

മുകളിലെത്തിയപ്പോള്‍ ചോദിച്ചു  

'എന്താ പരിപാടി ഇനി '

'എന്തുമാവാം... ഇവിടെ ചുറ്റിക്കറങ്ങി നമുക്ക് മറൈന്‍ ഡ്രൈവില്‍ പോകാം.. അതിനിടക്ക് സംസാരിക്കാനുള്ളതെല്ലാം സംസാരിച്ചു തീര്‍ക്കാം '

'എന്താണിത്ര പറയാനുള്ളത്' 

'നിങ്ങളുടെ മനസിലെരിയുന്ന പ്രണയത്തിന്റെ ചന്ദനമരങ്ങളെ കുറിച്ച്... മിഴികളില്‍ കാണുന്ന തിളക്കത്തെ കുറിച്ച്.. മേല്‍മീശയിലെ നരച്ച രോമത്തെ കുറിച്ച്...മന്ദാരപൂക്കള്‍ മൊട്ടിട്ടു നില്‍ക്കുന്ന സന്ധ്യകളിലെ പേരാലിന്‍ കൊമ്പിലിരുന്ന് കുറുകുന്ന വണ്ണാത്തിപുള്ളിനെ കുറിച്ച്  ഇതൊന്നുമല്ലെങ്കില്‍ മഞ്ഞവെയിലിനെ കുറിച്ചും... ഇരുട്ടു വീണ ഒറ്റയടിപാതയിലെ കാല്‍പാടിനെ കുറിച്ചും... പറഞ്ഞുതീര്‍ക്കാനാവാത്ത പ്രണയാക്ഷരങ്ങളെ കുറിച്ചും നമുക്ക് സംസാരിക്കാം... '' 

'അപ്പോള്‍ ആകസ്മികമായി കണ്ടു മുട്ടുമ്പോള്‍ പരിഭ്രമമൊളിപ്പിച്ച കടമിഴിയെ കുറിച്ചും... വൈകിയെത്തിയ പ്രണയത്തെ കുറിച്ചും നമുക്ക് വാചാലരാകാം..' 

'മാര്‍വലസ്... ഞാനിത്ര പ്രതീക്ഷിച്ചില്ല.. നിങ്ങളുടെയുള്ളിലൊരു കഥാകൃത്തൊളിഞ്ഞിരിപ്പുണ്ട്... നമ്മുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ ക്കും ഒരേ ദൂരമാണ്... എന്നില്‍ നിന്നും നിന്നിലേക്കുള്ള ഒരു നിശ്വാസത്തിനപ്പുറമുള്ളത്ര ദൂരം'

'ഞാനൊരു കാര്യം ചോദിക്കട്ടെ' 

'ഇത് ചോദിക്കാന്‍ തുടങ്ങിയിട്ട് കുറേ ദിവസമായല്ലോ എന്താണിത്ര മടി.. വല്ല ടീനേജ് പിള്ളാരെ പോലെ' '

' ഒന്നുമില്ല... നിങ്ങള്‍ക്ക് അല്‍പം വട്ടുണ്ടെന്ന കാര്യം വീട്ടുകാര്‍ക്കറിയുമോ '' 

'ഇതാണോ ആ കാര്യം... ഫ്രഷ് ആണ് ട്ടോ ഇതുവരെ ആരും പറയാത്തത്.. വേറാരും കേള്‍ക്കണ്ട.. ഇതൊന്നുമല്ല ചോദിക്കാനുള്ളതെന്നെനിക്കറിയാം.. ' 

അത് പറഞ്ഞ് അനിത തിരിഞ്ഞു നിന്ന് സ്വീറ്റ്‌സ് എടുത്തു എന്റെ നേരെ  നീട്ടി. തിരിഞ്ഞു നിന്നപ്പോള്‍  അനിതയുടെ ഇറക്കി വെട്ടിയ ജാക്കറ്റിന്റെ പിറകുവശത്ത് മുതുകില്‍ ചെറിയ കുരുക്കളുണ്ടായിരുന്നു... 

മാളിനുള്ളിലാകെ ചുറ്റിയടിച്ച് ഒരു കോഫീഷോപ്പില്‍ കയറി ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍  ചോദിച്ചു 

'എന്തേ കാണാനിത്ര ധൃതി തോന്നിയത്' 

'ഇനിയൊരു പക്ഷേ അതിന് കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നി' 

'അപ്പോഴിത് നമ്മുടെ ആദ്യത്തെയും അവസാനത്തെയും കണ്ടുമുട്ടലാണോ' 

'ആയിരിക്കും' 

'എവിടെ പോകുന്നു... കാശിക്കോ' 

'അല്ല' 

'പിന്നെ..' 

അപ്പോഴേക്കും രണ്ടുമൂന്നു പേര്‍ തൊട്ടടുത്ത ടേബിളിലേക്ക് വരുന്നത് കണ്ടപ്പോള്‍ ആ ടോപ്പിക്ക് അവിടെ നിര്‍ത്തി... 

ചായ കുടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അനിത പറഞ്ഞു

' മുകളില്‍ മള്‍ട്ടിപ്ലക്‌സ് ഉണ്ട് മൂവിക്ക് കയറണോ '

' എന്തായാലും ഞാന്‍ വൈകുന്നേരം വരെ ഫ്രീയാണ്... ഇയാളോ '' 

'മാക്‌സിമം അഞ്ചര' 

'ഒകെ... ഫിലിം കഴിയുമ്പോള്‍ നമുക്ക് ഫുഡ് കഴിച്ച് കറങ്ങാം' 

'ശരി.. വാ' 

അനിത കയ്യില്‍ പിടിച്ചപ്പോള്‍ നാലുപാടും നോക്കി ആരെങ്കിലും കണ്ടാലോ എന്ത് കരുതും 

പിന്നെ മനസില്‍ പറഞ്ഞു 

'ഇനി കണ്ടാലെന്താണ്...' 

ഫിലിമിന് കയറി.. എസിയുടെ ഇളംതണുപ്പില്‍ തൊട്ടടുത്തിരുന്ന് അനിത ചോദിച്ചു

' സത്യം പറ... എന്താണ് ചോദിക്കാനുണ്ടെന്ന് പറഞ്ഞത്' '

'എന്ത്... ഒന്നുമില്ല '

' ഒന്നുമില്ലേ.. '  

അത് ചോദിച്ച് കൊണ്ട് കയ്യില്‍ മുറുകെ പിടിച്ചു.. ഫിലിം കഴിയുന്നത് വരെ അനിത പിന്നെ കയ്യിലെ പിടി വിട്ടില്ല... തൊട്ടടുത്തിരിക്കുന്ന സ്ത്രീ ശരീരത്തിന്റെ ചൂട് ശരീരത്തില്‍ പടരുന്ന പോലെ തോന്നി 

ഫിലിം കഴിഞ്ഞിറങ്ങി ഫുഡ് കഴിച്ച് വണ്ടിയെടുത്തു മറൈന്‍ഡ്രൈവില്‍ പോയി 

വണ്ടി പാര്‍ക്ക് ചെയ്ത് ഒരു മരതണലിലെ ബെഞ്ചില്‍ കടല്‍ കാറ്റേറ്റിരുന്നു 

തൊട്ടടുത്തുള്ള ഐസ്‌ക്രീം വണ്ടിക്കാരനില്‍ നിന്ന് ഓരോ ഐസ്‌ക്രീം വാങ്ങി നുണഞ്ഞുകൊണ്ടിരുന്നു.. അനിതയുടെ പെര്‍ഫ്യൂമിന്റെ നറുമണം കാറ്റിലൊഴുകി നടന്നു.. 

കടല്‍കാക്കകള്‍ പാറിനടക്കുന്നത് നോക്കി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആഴിയുടെ മനോഹാരിത നോക്കി കണ്ട് ഐസ്‌ക്രീം നുണയുന്ന അനിതയോട് ചോദിച്ചു 

'എത്ര നാളായി എഴുത്ത് തുടങ്ങിയിട്ട്' 

'പത്തു വര്‍ഷം' 

'എത്ര കഥകളെഴുതി' 

'അറിയില്ല... ഞാനൊരു കഥയാകും വരെ എഴുതികൊണ്ടിരിക്കും..' 

'വായിച്ചു തീരാത്തൊരു പുസ്തകമല്ലേ നിങ്ങള്‍' 

'ശരിയാണ്.. വരിതെറ്റിയെഴുതിയ ഒരുപാട് കഥകളുള്ള ഒരു പുസ്തകമാണ് ഞാന്‍' 

ഒരു ദീര്‍ഘശ്വാസമെടുത്തുകൊണ്ട് അനിത പറഞ്ഞു 

'പരസ്പരം ഒന്നും പറഞ്ഞു തീര്‍ക്കാനാവാത്ത സ്ഥിതിക്ക് ഞാന്‍ കഥ കൈമാറാം... ഇവിടെ വെച്ച് '

' ഒന്നും പറയാനില്ലേ... '

' ഉണ്ടോ.. '

' അറിയില്ല... ചില വാക്കുകള്‍ ഞാന്‍ മറന്നു പോയിരിക്കുന്നു.. മോഹങ്ങളുള്ളിലെരിഞ്ഞു തീരുന്നു ആഴിയിലസ്തമിക്കുന്ന സൂര്യനെ പോലെ.. '

' ഞാനും മറന്നു തുടങ്ങിയിരിക്കുന്നു അനിതാ... എന്റെയുള്ളിലും കനലെരിയുന്നു... വരികളില്‍ തിരഞ്ഞ നിന്നെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.. നിന്റെ മനസ് ഞാനറിയുന്നു... പക്ഷേ... എനിക്കെന്റേതായ വഴികളുണ്ട്.. നിനക്ക് നിന്റേതുമാത്രമല്ലാത്ത വഴികളും... '' 

'ഒരിക്കലും കൂട്ടിമുട്ടാത്ത നേര്‍രേഖയായി ഇനിയെത്രകാലം നമ്മള്‍  തുടരും അജയ്' 

'അറിയില്ല... ഇരുകരകളിലായി കടത്തു തോണി കാത്തിരിക്കുന്നവരാണ് നമ്മള്‍ ഒരിക്കലും വന്നണയാത്ത കടത്തുതോണിയായി നമുക്കുള്ളിലെന്തോ ഉണ്ട്' 

'എന്താണത്... പറയൂ' 

അവളെന്റെ കണ്ണുകളിലേക്ക് നോക്കി 

അതുവരെ കാണാത്ത അറിയാത്ത ഒരു തിളക്കം ആ കണ്‍കളില്‍ കണ്ടു 

' പറഞ്ഞു തീര്‍ക്കാനാവാത്ത എന്തോ.. അതങ്ങനെ മനസില്‍ മൂടപെട്ടുകിടക്കട്ടെ... രണ്ടുപേര്‍ക്കും അതെന്താണെന്നറിയാവുന്ന സ്ഥിതിക്ക് മൊഴികള്‍ക്കടിസ്ഥാനമുണ്ടോ നമുക്കിടയില്‍... '

' ഇല്ലേ.... മൊഴിമറന്നൊരു പകലാണോ നീയെനിക്ക് സമ്മാനിക്കുന്നത്' 

'ഉം... അതുമതി അനിതാ... വേരുകളാഴത്തിലിറങ്ങിയ മരത്തിനോട് എന്നും കടപുഴകി വേരുമുറിഞ്ഞ് നില്‍ക്കുന്ന പടുവൃക്ഷത്തിന് ഒരിക്കലുമൊന്നും തോന്നാന്‍ പാടില്ല... മറിഞ്ഞുവീഴും നേരം ചാരി നില്‍ക്കാന്‍ നിന്റെ ശിഖരങ്ങള്‍ തന്നെ ധാരാളം.. ഓര്‍മ്മകളുടെ ശിഖരങ്ങള്‍.. '

ഒന്നും മറുപടി പറയാതെ അല്‍പനേരം ഓളപരപ്പിലേക്ക് നോക്കിയിരുന്നു പിന്നെയൊരു നെടുവീര്‍പ്പോടെ കഥയുടെ കോപ്പിയെടുത്ത് കയ്യിലേക്ക് വെച്ചു തന്നു.. ചുണ്ടുകള്‍ കടിച്ചുകൊണ്ട് അവള്‍ വാകമരങ്ങലുടെ ശിഖരങ്ങളില്‍ കടല്‍ക്കാറ്റ് പിടിക്കുന്നത് നോക്കിയിരുന്നു' 

കഥ വാങ്ങി നിവര്‍ത്തി നോക്കി 

ആദ്യപേജില്‍ വൃത്തിയുള്ള കൈയ്യക്ഷരത്തിലെഴുതിയിരുന്നു 

' എന്റെ ഹൃദയം കവര്‍ന്ന നല്ലൊരു വായനക്കാരന്... സുഹൃത്തിന്.. പിന്നെ... '

'പിന്നെയെന്താ'

' അതാണെനിക്കുമറിയാത്തത്' 

' ആരാണ് ഞാന്‍... പറയൂ '

' ഊഹിക്കാം... ഊഹമെന്തായാലും അതായിരിക്കും' 

സന്ധ്യയുടെ വരവറിയിച്ച് പടിഞ്ഞാറേ ആകാശചെരുവിലേക്ക് പക്ഷിക്കൂട്ടങ്ങള്‍ പറന്നകലുന്നത് നോക്കികൊണ്ട് അനിത പറഞ്ഞു 

' നമുക്കും പറന്നകലാന്‍ നേരമായി തുടങ്ങി... നിശ്ചയിക്കപ്പെട്ട കണ്ടുമുട്ടലിന്റെ സമയം അവസാനിക്കുന്നു... പറഞ്ഞുതീര്‍ക്കാനാവാത്ത എന്തോ വേദനയുള്ളിലുയരുന്നു.. പറയാന്‍  മറന്നു പോയ വാക്കുകളുടെ തീരാനോവ് ബാക്കിയാക്കി കാത്തിരുന്ന ഒരു ദിനം അവസാനിക്കുന്നു.. നീയും ഞാനും രണ്ടു ദിശകളിലേക്ക് തളര്‍ന്ന ചിറകുകളും കുത്തിനോവിക്കുന്ന മനസുമായി അകലാന്‍ തുടങ്ങുന്നു.. ശബ്ദങ്ങളായി തുടരാന്‍ മാത്രം വിധിക്കപെട്ടവര്‍ '

സ്റ്റാന്‍ഡിനുമുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കൈ പിടിച്ചുകൊണ്ട് അനിത ചോദിച്ചു 

' എന്റെ മൃതപ്രായരായ വരികളോട് മാത്രമേ ഇയാള്‍ക്ക് പ്രണയമുള്ളൂ എഴുത്തുകാരിയോടൊന്നുമില്ലേ... '

' പറയാനാവാത്തതെന്തോ എനിക്കുണ്ട്... ചിലത് പറയാനാവില്ല പ്രകടിപ്പിക്കാനേ കഴിയൂ' 

സ്റ്റാന്ഡിലേക്ക് കയറുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി സാരിതലപ്പുകൊണ്ട് മുഖം തുടച്ച് ഞാന്‍ പോരുന്നതും നോക്കിയിരിക്കുന്ന അനിതയെ നോക്കി നിന്നു..അറിയാതെ ഒരു ശൂന്യത ചുറ്റിലും തളം കെട്ടിയ പോലെ തോന്നി 

റൂമിലെത്തുമ്പോള്‍ പാതിര യായിരുന്നു.. അതിനിടയില്‍ അനിത നാലോ അഞ്ചോ തവണ വിളിച്ചു.. അവള്‍ക്കിന്ന് ഉറക്കമുണ്ടാകില്ലെന്ന് തോന്നി... എനിക്കോ... ഇന്നുറങ്ങാനാകുമോ.. ഒരിക്കല്‍ പോലും കുറേക്കാലം ചൂടേറ്റുറങ്ങിയ നല്ല പാതി ഇതുവരെ ഞാന്‍ ജീവനോടെയുണ്ടോ എന്നു പോലും തിരക്കാഞ്ഞതൊരു കൗതുകമായി ഉള്ളില്‍ കിടന്നു.. 

രാവിലെ എണീറ്റ് ഡ്രസുകളെല്ലാം തോള്‍ സഞ്ചിയിലാക്കി... കിട്ടിയ പൈസയില്‍ നിന്ന് അത്യാവശ്യത്തിനുള്ള പൈസയെടുത്ത് ബാക്കി പൈസ മുഴുവന്‍ ബാങ്കില്‍ മക്കളുടെ പേരിലിട്ട് അവിടെ നിന്നുമിറങ്ങി നടന്നു അവസാനമായി മക്കളെ വിളിച്ച് അവരുടെ ശബ്ദം കേട്ട് സിമ്മും ഫോണും കടലിലേക്ക് വലിച്ചെറിഞ്ഞ് ബന്ധങ്ങളുടെ വേരുകളെല്ലാമറുത്ത് ചൊരിമണലിലൂടെ നടന്നു തുടങ്ങി.. കൂടെയുള്ള നിഴലിനെ ആട്ടിയോടിക്കാനാവാതെ പിറുപിറുത്തുകൊണ്ട് ദൂരെ എവിടെയോ ഉള്ള പുതിയ നീലാകാശം തേടി നടന്നു തുടങ്ങി... മണലിലവശേഷിപ്പിച്ച കാലടിപാടുകള്‍ തിരയെടുത്തുകൊണ്ടേയിരുന്നു.. ആരുടെയുള്ളിലും ഒരടയാളം പോലുമവശേഷിപ്പിക്കാതെ മറവിയുടെ ലോകം തേടിയുള്ള യാത്ര.. ഒരു നനഞ്ഞ സന്ധ്യയുടെ ഓര്‍മ്മകളുടെ ശിഖരങ്ങള്‍ അപ്പോളും ഉള്ളില്‍ തണല്‍ പരത്തുന്നുണ്ടായിരുന്നു.

(ശുഭം)

-------©RAMESH KRISHNAN---------

Post a Comment

0 Comments