പോറ്റമ്മ | അഭിലാഷ് പണിക്കശ്ശേരി



നൊന്തു പെറ്റതില്ലെങ്കിലും നീയെന്റെ
യന്തരാത്മാവിലാനന്ദ ചന്ദ്രനായ്
വന്നുദിച്ചുനീയിന്നലെ പൈതലേ
അമ്മയെന്നാദ്യമായ് വിളിച്ചെന്നെ നീ
ഇല്ല തെല്ലമൃതേകിയില്ലെങ്കിലും
മെല്ലെമാറോടു ചേര്‍ത്തതെനുള്ളിലായ്
വിങ്ങുമേതോ വിഷാദാര്‍ദ്രമേഘവും
പെയ്തു തോര്‍ന്നു നീ വന്നതിന്‍ ശേഷമേ

കാത്തുവച്ചൊരാ ചുംബനമത്രയും
നേര്‍ത്തനിന്‍കവിള്‍കൂമ്പില്‍ ഞാനെത്രയോ
തന്നു തീരാതെ പിന്നെയുമെന്നിലെ
യമ്മപുഞ്ചിരി ചിന്തിനില്‍ക്കുന്നിതാ

വന്നു നിന്നെയും തേടിയെന്‍ ചാരത്ത്
നിന്നെയെന്നിലെയെന്നില്‍നിന്നേല്‍ക്കുവാന്‍
നിന്നവകാശമാത്രമേലുള്ള നിന്‍
പെറ്റൊരമ്മയോ നിന്നു മിഴിനീരുമായ്

നേര്‍ത്ത സുസ്മിതം ചുണ്ടില്‍ വിരിയിച്ച്
ആര്‍ത്തലക്കുമെന്നുള്ളം മറച്ചെന്റെ
ജീവസ്പന്ദനമായൊരാ നിന്നൊടിന്നെന്തു 
ചൊല്ലി പ്പിരിയണമെന്നുള്ളചിന്തയെന്നെയു
മന്ധയാക്കുന്നുവോ..

പുത്തനാമുടുപ്പേറെയുണ്ടിപ്പൊഴും
ഇട്ടുതീരാതെ പിന്നെയുംബാക്കിയാ
യിന്നു നിന്റെയീ യാത്രയില്‍ സമ്മാന
മായതേകുന്നുയീയമ്മ പൊന്നിനായ്

എങ്ങുപോകുന്നതെന്നുമറിയാതെ
എന്റെ നെഞ്ചിലായ് ചാഞ്ഞുറങ്ങീടുന്ന
യെന്റെയാത്മാവിനെ തന്നെ ഞാനിതാ
നെഞ്ചുപൊട്ടികൈമാറുന്നു സോദരീ..

എന്നുമേ നന്മനേര്‍ന്നുകൊണ്ടീയമ്മ
കണ്ണുനീരിലും പുഞ്ചിരിചാലിച്ച്
ഉമ്മവച്ചിട്ട് യാത്രപറയുമ്പോള്‍
ഒന്നുമറിയാതെ നീയും ചിരിക്കുന്നു....

Post a Comment

0 Comments