ക്ഷേത്രായനം - 5 ► അനില്‍ നീര്‍വിളാകം

kshethrayanam-anil-neervilakam


ശ്രീ വടക്കടത്തുകാവ് ദേവി ക്ഷേത്രം

 കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം ഞാന്‍ പോയിട്ടുള്ള ശ്രീ വടക്കടത്തുകാവ് ദേവി ക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ ഇപ്രാവശ്യത്തെ യാത്ര. എന്റെ സഹധര്‍മ്മിണി ബിന്ദുവിന്റെ കുടുംബക്ഷേത്രം കൂടിയാണിത് എന്നതിനാല്‍ യാത്രക്ക് ആ ഒരു പ്രാധാന്യം കൂടി ഉണ്ടായിരുന്നു. വഴിയത്ര തിട്ടം ഉണ്ടായിരുന്നില്ല എങ്കിലും ചോദിച്ച് ചോദിച്ച് അങ്ങ് പോകാം എന്നു കരുതിയിറങ്ങി. അടൂരിലെത്തി കൊട്ടാരക്കര റോഡ് പിടിച്ചാല്‍ മതിയെന്ന് ബിന്ദുവിന്റെ അമ്മയില്‍ നിന്നും ഒരു ക്ലൂ മാത്രമാണുണ്ടായിരുന്നത്. അങ്ങനെ അടൂരിലെത്തി ചോദിച്ചപ്പോള്‍ കൊട്ടാരക്കരക്കുള്ള വഴി എന്ന അറിയിപ്പ് ബോര്‍ഡ് ഒരാള്‍ കാട്ടിതന്നു.  ആ വഴിയിലൂടെ ഏതാണ്ട് 3 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ''വടക്കടത്തുകാവ്'' എന്ന ദിശാഫലകം കാണാനായി.  അല്‍പ്പം കൂടി മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഇടത്തോട്ടുള്ള ക്ഷേത്ര വഴി ചൂണ്ടി നില്‍ക്കുന്ന അറിയിപ്പ് ബോര്‍ഡ് കണ്ട് തിരിഞ്ഞപ്പോള്‍ തന്നെ ഇടതുവശത്ത് ക്ഷേത്രവും കണ്ടു.  

കേരളത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലുള്ള   അടൂരിലെ ശ്രീ വടക്കടത്തുകാവ് ദേവീക്ഷേത്രം. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും അതിപ്രാധാന്യമുള്ള ക്ഷേത്രമാണിത്. പതിമൂന്നാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്തബന്ധം ഉണ്ടായിരുന്ന പാഴൂര്‍ മനക്കലുമായി ബന്ധപ്പെട്ടുള്ളതാണ് ഇതിന്റെ ചരിത്രം എന്നാണറിയാന്‍ കഴിഞ്ഞത്. ദേവി ദുര്‍ഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ശ്രീ ഭദ്രകാളീ ദേവതാ സങ്കല്‍പ്പവും ഇവിടെയുണ്ട്. അതിനാല്‍ ഭദ്രകാളീ പൂജയും ഇവിടെ നടത്തപ്പെടുന്നു. യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, ശ്രീഭൂതത്താന്‍ തുടങ്ങിയ ഉപദേവന്മാരും ഇവിടെ ആരാധിക്കപ്പെടുന്നു.

ശ്രീ വടക്കടത്തുകാവ് ദേവി ക്ഷേത്രം
ശാന്തവും മനോഹരവുമായ ഭൂപ്രകൃതിയുള്ള പുരാതന പൈതൃക ക്ഷേത്രമാണിത്. പണ്ട് വനപ്രദേശമായിരുന്ന ഈ പ്രദേശത്ത്, ദേവീ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ദൈവികത ഉറയുന്ന ഒരിടമാണ് ഈ ക്ഷേത്രം. വൃക്ഷ ലതാതികളാല്‍ നിറഞ്ഞതാണ് പരിസരപ്രദേശങ്ങള്‍. വളരെ ഭംഗിയോടെ പുതുക്കിപ്പണിഞ്ഞ ചെറിയ ശ്രീകോവിലും ചുറ്റമ്പലവുമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. മറ്റു ക്ഷേത്രങ്ങളെപോലെയുള്ള വലിയ മതില്‍ കെട്ടുകളില്ല. ക്ഷേത്രത്തിന്റെ തുറസായ ഭൂമിയിലാണ് ക്ഷേത്രം നില്‍ക്കുന്നത്. സമീപപ്രദേശത്ത് വടക്കടത്തുകാവ് അയ്യപ്പ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

വൃശ്ചിക മാസത്തിലെ കാര്‍ത്തികയാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവം.   പരമ്പരാഗത ശാക്തേയ താന്ത്രിക പൂജകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും പേരുകേട്ടതാണ് ഈ ഉത്സവം. കേരളത്തിലെ പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങള്‍, ഘോഷയാത്ര എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്. ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. കാലാകാലത്തു തിരഞ്ഞെടുക്കുന്ന വടക്കടത്തു കാവ് കിഴക്കും, പടിഞ്ഞാറുമുള്ള അയ്യഞ്ചു പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വടക്കടത്തുകാവ് ദേവസ്വം ട്രസ്റ്റ് ആണ് ക്ഷേത്രഭരണം നടത്തുന്നത്. 

അമ്പലത്തിനു ചുറ്റുമുള്ള മുറ്റം വളരെ ഭംഗിയായി പരിപാലിച്ചിരിക്കുന്നു. പുറകില്‍ യക്ഷിത്തറയില്‍ കൊന്നതെങ്ങുപോലെ വളര്‍ന്നുനില്‍ക്കുന്ന ഒരു പനയുണ്ട്. അമ്പലം മാനേജര്‍, ശ്രീ. ഉണ്ണികൃഷ്ണന്‍ തന്റെ ചെറുപ്പകാലത്ത് ഓടിക്കളിച്ചിരുന്ന മുറ്റമാണിതെന്ന് ഞങ്ങളോട് പറയുമ്പോള്‍ ആ പഴയകാല സ്മരണകള്‍ ആ മുഖത്ത് മിന്നി മറയുന്നത് കണ്ടു നില്‍ക്കാന്‍ ഒരു സുഖമായിരുന്നു.  രണ്ടു വശവും മുടിയഴിച്ചിട്ടു നില്‍ക്കുന്ന യക്ഷിയമ്മയേപ്പോലെ ആയിരുന്നത്രേ ആ പന അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്. വളരെ ഭയഭക്തിയോടുകൂടി മാത്രമേ ആ പ്രദേശത്തുകൂടി കടന്നുപോയിട്ടുള്ളൂ എന്നും വിളിച്ചാല്‍ വിളിപ്പുറത്തുള്ള അമ്മമാരാണ് ഇവിടെയുള്ള ചൈതന്യം എന്നും മറ്റും വളരെ സന്തോഷത്തോടെ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. ആ വിവരണങ്ങളില്‍ മുങ്ങി ആ കാലത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കി ഞാനും ആ മുറ്റങ്ങളിലൂടെ ഒരല്പനേരം ഓടിക്കളിച്ചു എന്ന് പറയുന്നതാവും ശരി. അദ്ദേഹത്തിന് തിരക്കുള്ള ഒരു പുലര്‍ച്ചെയാണ് ഞങ്ങള്‍ അവിടെയെത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹം അല്‍പ്പം തിരക്കിലുമായിരുന്നു. എന്ത് വിവരങ്ങള്‍ക്കും വിളിച്ചോളൂ എന്ന് പറഞ്ഞ്  മൊബൈല്‍ നമ്പര്‍ തന്ന് അദ്ദേഹം തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ക്കും വളരെയേറെ സന്തോഷം. അമ്പലത്തിന് വലംവെച്ച് പരിസരമൊക്കെ നടന്നുകണ്ട്, ഉപദേവതമാരേയും വന്ദിച്ചു മടങ്ങുമ്പോള്‍  അവിടയുള്ള ചൈതന്യം ഞങ്ങളേയും അനുഗ്രഹിച്ച് യാത്രയാക്കുന്നതായി ഞങ്ങള്‍ക്കും തോന്നുന്നുണ്ടായിരുന്നു. 

(അടുത്ത ക്ഷേത്രത്തിലേക്ക് അടുത്ത ലക്കം)

Post a Comment

0 Comments