ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
ഞങ്ങളുടെ ക്ഷേത്രയാത്രകളിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. അവിടെയൊന്നുപോയിവരാതെ സംതൃപ്തി ഉണ്ടാകില്ല എന്നതാണ് സത്യം. അവിടേക്കുള്ള യാത്രകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയോ കടന്നുപോയിരിക്കുന്നു. എന്നാലും പിന്നെയും പിന്നെയും പോകാനുള്ള കൊതിതീരാത്ത ക്ഷേത്രങ്ങളിലൊന്നാണിത്. കാലങ്ങളായി തുടരുന്ന ഈ യാത്രകളില്‍ അവിടെ ചില നല്ല സുഹൃത്ബന്ധങ്ങളും ഉണ്ടായി എന്നത് ഞങ്ങളുടെ യാത്രകള്‍ക്ക് കൂടുതല്‍ ആനന്ദം പകരുന്നതായിരുന്നു. അത്തരം ബന്ധങ്ങളില്‍ ഒന്നാണ് അവിടെയുള്ള നാരായണേട്ടന്‍-പദ്മിനിചേച്ചി കുടുംബവുമായി ഞങ്ങള്‍ക്കുണ്ടായത്. രാജ്യത്തിനകത്തും പുറത്തും ഒക്കെ ജോലിചെയ്തിട്ടുള്ള ആളാണ് നാരായണേട്ടന്‍. പാലക്കാട്ടാണ് അവരുടെ സ്വദേശമെങ്കിലും ഗുരുവായൂരപ്പന്റെ ഭക്തരായതിനാല്‍ പെന്‍ഷനായപ്പോള്‍ അമ്പലത്തിനടുത്തുതന്നെ അവര്‍ ഒരു ഫ്‌ലാറ്റ് വാങ്ങി താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാലക്കാടുള്ള കുടുംബവീട്ടിലേക്ക് ഇടക്കൊക്കെ പോയിവരുമെങ്കിലും കൂടുതല്‍ സമയവും ഗുരുവായൂരില്‍ത്തന്നെ ആയിരിക്കും രണ്ടുപേരും. ഞങ്ങളുടെ പതിവ് സന്ദര്‍ശനങ്ങളിലെല്ലാം അവരോടൊപ്പം ആ ഫ്‌ലാറ്റില്‍ ഞങ്ങളും കിട്ടുന്ന സമയം മുഴുവന്‍ ചിലവിടുന്നത് പതിവായി. അങ്ങനെ അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരായി മാറി. എപ്പോഴും കളിതമാശകള്‍ പറഞ്ഞ് രസിപ്പിക്കുന്ന നാരായണേട്ടന്‍. ഒരു മുറി മുഴുവന്‍ തന്റെ പ്രിയപ്പെട്ട ദേവന്‍മ്മാരുടെയെല്ലാം ചിത്രങ്ങള്‍വെച്ചാരാധിക്കുന്ന, സ്‌നേഹത്തോടെ, വാത്സല്യത്തോടെ എപ്പോഴും സംസാരിച്ചും, ഭക്ഷണം കഴിപ്പിച്ച് തൃപ്തി വരാതെയുമുള്ള പദ്മിനി ചേച്ചി. അല്‍പ്പസ്വല്‍പ്പം ശാരീരിക പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും രണ്ടുപേരും ഒരു പ്രയാസവുമില്ലാതെ മിക്കപ്പോഴും അവിടെയുള്ള യാത്രകളില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേരാറുണ്ട്. ഈ പ്രാവശ്യവും ചില യാത്രകളില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു രണ്ടുപേരും. ഈ എഴുത്തില്‍ എത്രയെങ്കിലും പരാമര്‍ശിക്കാതെ പോകാനാകില്ല എന്നതുകൊണ്ട് മാത്രമാണ് ഇത്രയും കുറിക്കുന്നത്. എന്തെന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 27-ന് നാരായണേട്ടന്‍ അവിചാരിതമായി ഈ ലോകത്തോട് യാത്രപറഞ്ഞു. വിടപറയുമ്പോള്‍ പ്രത്യേകിച്ച് ഒരസുഖവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണനാമം എപ്പോഴും ചുണ്ടില്‍ കൊണ്ടുനടന്ന അദ്ദേഹത്തെ ദൈവം നേരിട്ടെത്തി കൂട്ടികൊണ്ടുപോയപോലെ ബുദ്ധിമുട്ടൊന്നും കൂടാതെ പെട്ടെന്ന് ആ രാത്രി വിടപറയുകയായിരുന്നു. വലിയ ഒരു വേദനയാണ് ഈ വേര്‍പാട് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. തീരാത്ത ഒരു നഷ്ടവും. ഒരിക്കലും മറക്കാനാകാത്ത അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എന്റെ എഴുത്ത് കടക്കുകയാണ്.
അതിപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തെപ്പറ്റി അറിയാത്തവരായി കേരളത്തില്‍ ആരുമുണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഒരുവിധം എല്ലാവര്‍ക്കും അവിടുത്തെ വിശേഷണങ്ങളും, ചിട്ടവട്ടങ്ങളുമൊക്കെ സുപരിചിതംതന്നെയാണ് എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അവിടുത്തെ വര്‍ണ്ണനകള്‍ക്ക് മുതിരാന്‍ ഞാന്‍ അശക്തനാണെന്നും, ആ വിവരണങ്ങള്‍ക്കൊന്നും ഈ പേജുകള്‍ തികയില്ല എന്നുമുള്ള തിരിച്ചറിവുള്ളതുകൊണ്ടും അതിലേക്കൊന്നും ഈയുള്ളവന്‍ പോകുന്നില്ല. എന്നാലും എന്റെ എഴുത്തു പരമ്പരക്ക് ആവശ്യമുള്ളതിനാല്‍ ഒരെളിയ കുറുപ്പായി മാത്രം ഇതിനെ കണ്ട് വായിക്കുക.
ക്ഷേത്രത്തിന്റെ പ്രധാന കവാടമായ കിഴക്കേ നടയിലേക്കെത്തുന്നവര്‍ ആദ്യം കാണുന്നത് അവിടെ തറകെട്ടി,കമ്പിവേലിയിട്ടു സംരക്ഷിച്ചിരിക്കുന്ന മഞ്ജുള ആല്‍ ആണ്. ചിറകുവിരിച്ച ഗരുഡന്‍ കിഴക്കോട്ടും, പുറകില്‍ പടിഞ്ഞാറ് ഭഗവാനെ ദര്‍ശിച്ചുനില്‍ക്കുന്ന ഭക്ത കുചേലനേയും കാണാം. ശ്രീകൃഷ്ണഭക്തിയുടെ മകുടോദാഹരണങ്ങള്‍ ആണ് ഇവര്‍ രണ്ടുപേരും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവിടെ വന്ദിച്ച് തിരികത്തിച്ച് പ്രാര്‍ഥിക്കുന്നത് നല്ലതാണ് എന്നാണ് വിശ്വാസം.
ക്ഷേത്ര കവാടം ലക്ഷ്യമായി അല്‍പ്പം കൂടി മുന്‍പോട്ടു പോകുമ്പോള്‍,നടപ്പന്തല്‍ തുടങ്ങുന്നതിനു മുന്‍പായി, ഇടത്തോട്ടു തിരിഞ്ഞ് അല്‍പ്പം പോയാല്‍ ദേവസംവക ഒരു ഗണപതി പ്രതിഷ്ഠ കാണാം. അനേകം ഭക്തര്‍ അവിടെയിത്തി തൊഴുത് നാളീകേരം ഉടക്കുന്നു. പ്രദിക്ഷണം ചെയ്ത് നാളികേരം ഉടക്കുന്നതാണിവിടെ പ്രധാനം. അതിനുള്ള വ്യവസ്ഥകളെല്ലാം അവിടെയുണ്ട്. അതുകഴിഞ്ഞു തിരിച്ചു വരുമ്പോള്‍ നടപ്പന്തലിന് ഇടതു വശത്ത് പണ്ഡിതനായിരുന്ന മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ പേരിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ആണുള്ളത്. വിവിധ രോഗങ്ങളാല്‍ വലഞ്ഞ മേല്‍പ്പത്തൂര്‍ അമ്പലനടയില്‍ ഭജനമിരുന്ന് ഗുരുവായൂരപ്പ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും നാരായണീയം എന്ന പ്രസിദ്ധ കാവ്യം രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ അസുഖങ്ങള്‍ പൂര്‍ണ്ണമായും ഭേദമായി എന്നാണ് ഐതീഹം. ശ്രീകൃഷ്ണ ഭക്തന്റെ ഓര്‍മ്മക്കായുള്ള ആ ഓഡിറ്റോറിയത്തിലാണ് ഭഗവാന്റെ മുന്‍പില്‍ അര്‍പ്പിക്കുന്ന അരങ്ങേറ്റം ഉള്‍പ്പടെയുള്ള വിവിധ കലാപരിപാടികള്‍ നടക്കുന്നത്.
നടപ്പന്തലിന് വലതുവശത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ക്യൂ ആണുള്ളത്. പോലീസ് ഉദ്യോഗസ്ഥരാണ് ഈ ക്യൂ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന പൗരന്‍മ്മാര്‍ക്ക് ഈ നീണ്ട ക്യുവില്‍ നില്‍ക്കേണ്ടതില്ല. അവര്‍ക്ക് നേരിട്ട് മറ്റൊരു നടയിലൂടെ അകത്തു പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയിരിക്കണം എന്ന് മാത്രം. ദേവസം ഉദ്യോഗസ്ഥരാണ് അത് നിയന്ത്രിക്കുന്നത്.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതിന് കര്‍ശനമായ ഡ്രസ് കോഡ് നിലവിലുണ്ട്. പുരുഷന്മാര്‍ നെഞ്ച് മറയ്ക്കുന്ന വസ്ത്രങ്ങളില്ലാതെ അരയില്‍ മുണ്ട് ധരിക്കണം. എന്നാല്‍ ചെറിയ മേല്‍മുണ്ടുകൊണ്ട് നെഞ്ച് മറച്ച് പുതയ്ക്കാന്‍ അനുവാദമുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഷോര്‍ട്ട്‌സ് ധരിക്കാം, എന്നാല്‍ അവര്‍ ഷര്‍ട്ട് ധരിക്കുന്നത് നിരോധിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സാരി ധരിക്കാനും പെണ്‍കുട്ടികള്‍ക്ക് നീളമുള്ള പാവാടയും ബ്ലൗസും, സല്‍വാര്‍ കമീസ് (ചുഡിദാര്‍-പൈജാമ) ധരിക്കാനും അനുവാദമുണ്ട്.
ഓടില്‍ നിര്‍മ്മിച്ച ഒരു ഭീമന്‍ തട്ടുവിളക്കിനു മുന്‍പിലൂടെയാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ എത്തിച്ചേരുക. ഉള്ളില്‍ സ്വര്‍ണ്ണക്കൊടിമരത്തിന് മുന്‍പായി ഇടത്തോട്ടു നീങ്ങുന്ന വരിയിലൂടെ നീങ്ങി വലത്തോട്ട് തിരിഞ്ഞ് ഒരു ചെറു മേല്‍പ്പാലം കടന്നാണ് ശ്രീകോവിലിലേക്കുള്ള കവാടത്തില്‍ എത്തുന്നത്. അവിടെയെത്തി ഒരു ചെറു ഇടനാഴിയിലൂടെ കടന്നാണ് ശ്രീകോവിലിനടുത്തെത്തുക. ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവില്‍. ചുവര്‍ച്ചിത്രങ്ങളും, ദാരുശില്‍പ്പങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ശ്രീകോവിലില്‍ സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പനെ ദര്‍ശിക്കാനാകും. ഇവിടെ ഭഗവാനെ 12 ഭാവങ്ങളില്‍ ആരാധിക്കുന്നു, കൂടാതെ പ്രധാന ദിവസങ്ങളില്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപത്തിലുള്ള ചാര്‍ത്തിലും ആരാധിക്കപ്പെടുന്നു. ശ്രീകോവിലിനടുത്തുതന്നെ പ്രദിക്ഷിണ വഴിയില്‍ ശ്രീ ഗണേശ ശ്രീകോവിലും ഉണ്ട്. ശ്രീകോവിലിന് പുറകില്‍ അനന്തപദ്മനാഭസ്വാമിയുടെ ഒരു രൂപം കാണാം. തൂണുകളില്‍ മറ്റ് ദേവന്‍മ്മാരുടേയും കല്ലില്‍ കൊത്തിയ ശില്‍പ്പങ്ങള്‍ കാണാനാകും. അതെല്ലാം കണ്ട് വെളിയില്‍ ഇറങ്ങി ചുറ്റുപ്രദിക്ഷണം വയ്ക്കാം. ചുറ്റുവഴിയില്‍ പടിഞ്ഞാട്ടു ദര്‍ശനമായി അയ്യപ്പന്‍ കോവിലും ഉണ്ട്. വടക്കുകിഴക്കേകോണില്‍ ഒരു വലിയ മണി സ്ഥാപിച്ചിട്ടുണ്ട്. അമ്പലത്തിന്റെ പ്രവര്‍ത്തനസമയങ്ങളില്‍ സമയം അറിയിക്കുന്നതിനുവേണ്ടി ഇത് മുഴക്കികൊണ്ടിരിക്കുന്നു. പ്രദിക്ഷണം മുഴുമിപ്പിച്ച് ക്ഷേത്രമതിലകത്തുതന്നെ വടക്കുകിഴക്കായി കാണപ്പെടുന്ന വനദുര്‍ഗ്ഗാഭഗവതി കോവിലിലും തൊഴുതാണ് പുറത്തേക്കിറങ്ങേണ്ടത്. അവിടെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് തീര്‍ത്ഥക്കുളവും ഊട്ടുപുരയും കാണാം. രുദ്രതീര്‍ത്ഥം എന്നാണ് ഈ തീര്‍ത്ഥക്കുളം അറിയപ്പെടുന്നത്. ഇവിടെയാണ് ദേവന്റെ ആറാട്ട് നടക്കുന്നത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന ശ്രീകൃഷ്ണവിഗ്രഹം ശിവന്‍ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ഇവിടെയാണ് ആറാട്ട് നടത്തിയത് എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെങ്കിലും പ്രസാദ ഊട്ട് അഥവാ അന്നദാനത്തിന് ആര്‍ക്കും ഊട്ടുപുരയില്‍ പ്രവേശിച്ച് ആഹാരം കഴിക്കാം. എല്ലാദിവസവും രാവിലെ പത്തുമണിമുതല്‍ ഈ ഊട്ടുപുര ഭക്തജനങ്ങള്‍ക്കായി സജ്ജമായിരിക്കും.
കുംഭമാസത്തില്‍ പൂയം നക്ഷത്രദിവസം (ഫെബ്രുവരി-മാര്‍ച്ച്) കൊടിയേറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. കൂടാതെ വൃശ്ചികമാസത്തില്‍ വെളുത്ത ഏകാദശിവ്രതം, ചിങ്ങമാസത്തിലെ
അഷ്ടമിരോഹിണിയും, തിരുവോണവും, മേടമാസത്തിലെ വിഷുവും കൂടാതെ ഒരുപാട് വിശേഷ ദിവസങ്ങള്‍ ഉത്സവമാണിവിടെ. ഗുരുവായൂര്‍ ദേവസ്വം ആക്ട് അനുസരിച്ചുള്ള ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു സമിതിയാണ് നടത്തുന്നത്.
അമ്പലത്തിന്റെ സമീപപ്രദേശങ്ങളിലും കാണേണ്ടാതായ ചിലതുണ്ട്. തെക്കേനടക്ക് വെളിയില്‍ ശ്രീവല്‍സം ഗസ്റ്റ്ഹൗസ് അങ്കണത്തില്‍ മരപ്രഭു എന്ന കളിമണ്ണില്‍ നിര്‍മിച്ച 52 അടി ഉയരമുള്ള വിസ്മയശില്പമാണ് അതിലൊന്ന്. കാവ്യരചനാശൈലികളില്‍ വെത്യസ്തരായിരുന്ന സമകാലീന പണ്ഡിതന്മാരായിരുന്നു ഗുരുവായൂരപ്പന്റെ ഭക്തരായിരുന്ന മേല്‍പ്പത്തൂരും, പൂന്താനവും. ഒരിക്കല്‍ ഒരു സഹസ്രനാമ പാരായണത്തില്‍ പൂന്താനം 'പത്മനാഭ അമരപ്രഭു' എന്നത് 'പത്മനാഭ മരപ്രഭു' (വൃക്ഷങ്ങളുടെ ദൈവം) എന്ന് തെറ്റായി ചൊല്ലി. ഇതുകേട്ട് മേല്‍പ്പത്തൂര്‍ പൂന്താനത്തെ പരിഹാസച്ചിരിയോടെ അപമാനിച്ചതിന് മറുപടിയായി ശ്രീ ഗുരുവായൂരപ്പന്‍ അപ്പോള്‍ത്തന്നെ 'ഞാനും മരപ്രഭു' എന്ന അശരീരിയില്‍ ഇടപെട്ടു. അതിന്റെ പ്രതീകമായാണ് മരപ്രഭു എന്ന പ്രതിമ അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഭക്തര്‍ അവിടെ പ്രദിക്ഷണം ചെയ്ത് പ്രാര്‍ഥിക്കുന്നത് പുണ്യമായി കരുതുന്നു.മരപ്രഭുവിന്റെ തൊട്ടടുത്ത് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ആനയുടെ പ്രതിമ കാണാം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ആഘോഷിക്കപ്പെടുന്നതുമായ ക്ഷേത്ര ആനയാണ് ഗുരുവായൂര്‍ കേശവന്‍. കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും ഉയരമുള്ള ആനകളില്‍ ഒന്നായിരുന്നു. ഭക്തിയോടെയുള്ള പെരുമാറ്റത്തില്‍ പേരെടുത്തവന്‍. ഗുരുവായൂരപ്പന്റെ ഏറ്റവും പ്രിയപ്പെട്ട ആനയായിരുന്നു കേശവന്‍ എന്നാണ് വിശ്വാസം.1976 ഡിസംബര്‍ 2-ന്, ഗുരുവായൂര്‍ ഏകാദശിനാളില്‍, കേശവന്‍ ചരിഞ്ഞു.
ഗുരുവായൂര്‍ കേശവന് ശേഷം ഗുരുവായൂര്‍ പത്മനാഭന്‍ പിന്‍ഗാമിയായി. അന്നുമുതല്‍ പത്മനാഭന്‍ ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പത്മനാഭന്‍ ഗജവീരനെ ദൈവികകൃപയുടെ പ്രതീകമായി കണക്കാക്കി. അഞ്ച് പതിറ്റാണ്ടിലേറെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തില്‍ തിടമ്പേറി. അതുല്യമായ സവിശേഷതകളും, ശാന്തവും, അനുസരണയുള്ളതുമായ സ്വഭാവം പത്മനാഭനെ ആനപ്രേമികള്‍ക്ക് പ്രിയങ്കരനാക്കി. പത്മനാഭന്റെ വിശേഷതകളാല്‍ ഗജരത്ന പട്ടം നല്‍കി ആദരിച്ചു. ആരാധകര്‍ പത്മനാഭന്റെ ഫേസ്ബുക്ക് പേജ് പോലും ആരംഭിക്കുകയുണ്ടായി. പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണം പത്മനാഭനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ (2022) 66 വര്‍ഷത്തെ ജീവിതത്തിന് വിരാമമേകി പദ്മനാഭന്‍ ചരിഞ്ഞു. ശ്രീവത്സത്തിന് മുന്‍പിലായി പദ്മനാഭന്റെയും പ്രതിമ സ്ഥാപിച്ചിരിക്കുന്നു. മാര്‍ബിള്‍ഫലകത്തില്‍ ജീവിതകാലം ഭംഗിയായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.മറ്റൊരാകര്‍ഷണം പുന്നത്തൂര്‍ കോട്ടയാണ്. ആനത്താവളം അഥവാ ആനക്കോട്ടയെന്നും അറിയപ്പെടുന്നു . ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെ കോട്ടപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലവും മുന്‍ കൊട്ടാരവുമാണ് പുന്നത്തൂര്‍കോട്ട. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളെ പാര്‍പ്പിക്കാന്‍ ഇപ്പോള്‍ ഇതുപയോഗിക്കുന്നു. വിവിധ പ്രായത്തിലുള്ള ചെറുതും വലുതുമായ ധാരാളം ആനകളുണ്ടിവിടെ. ഭക്തര്‍ ഗുരുവായൂരമ്പലത്തില്‍ നടക്കിരുത്തുന്ന ആനകളെയാണ് ഇവിടെ പരിപാലിക്കുന്നത്. അവരുടെ അവിടുത്തെ ജോലിയും, ഭാവവും, കുറുമ്പും, ചലനങ്ങളുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആനന്ദം പകരുന്നതാണ്. ആനപ്രേമികള്‍ക്ക് ഒരു വിസ്മയ വിരുന്നാണ് ഈ ആനത്താവളം എന്നുപറയാം.
തൃശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂരില്‍ നിന്നും റെയില്‍ വഴിയാണ് ഗുരുവായൂരിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചത്. നേരിട്ട് ഗുരുവായൂരിലേക്കും ചുരുക്കം ചില ട്രെയിനുകള്‍ ഉണ്ടെങ്കിലും അതെനിക്ക് കിട്ടാഞ്ഞതിനാല്‍ തൃശൂരിലെത്തി അവിടെനിന്നും ഒരു ടാക്‌സി എടുത്താണ് ഗുരുവായൂരിലെത്തിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം ഒരുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഗുരുവായൂരെത്താം (ഏതാണ്ട് 27കിലോമീറ്റര്‍). സ്വകാര്യബസ്സുകളും, ടാക്‌സിയും, റിക്ഷയുമൊക്കെ ഇവിടെ സുലഭം. അമ്പലപരിസരത്ത് ദേവസം വക ശ്രീവല്‍സം, കൗസ്തുഭം, പാഞ്ചജന്യം എന്നിങ്ങനെയുള്ള റസ്റ്റ് ഹൗസുകള്‍ കൂടാതെ താമസ സൗകര്യങ്ങള്‍ ഉള്ള നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ഉണ്ട്.
മഹാ ക്ഷേത്രങ്ങളിലൊന്നായ ശ്രീ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാത്ത വിശ്വാസികള്‍ ഉണ്ടാകില്ല. ആ തിരുനടയില്‍ ഭക്തിയോടെ തന്റെ പരിഭവങ്ങളും, പരാതികളും ഒക്കെ സമര്‍പ്പിച്ചു മടങ്ങുന്ന ഭക്തര്‍ക്കൊപ്പം ഗുരുവായൂരപ്പന്‍ എപ്പോഴും വഴികാട്ടിയായി കൂടെ ഉണ്ടാകും എന്നുതന്നെയാണ് വിശ്വാസം. ആ വിശ്വാസം നല്‍കുന്ന മനശാന്തിയും, മനോബലവും ആ തിരുനടയിലേക്കെത്താന്‍ അവരെ വീണ്ടും വീണ്ടും കൊതിപ്പിച്ചുകൊണ്ടേയിരിക്കും.
ഇവിടെ വരുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍പറ്റുന്ന മറ്റ് വിശിഷ്ട ക്ഷേത്രങ്ങളുമുണ്ടിവിടെ. അത് എന്റെ തുടരെഴുത്തുകളില്‍ പരാമര്‍ശിക്കാം.
എല്ലാ വായനക്കാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍!
© ANIL NEERVILAKAM
0 Comments