ഉച്ചഭക്ഷണത്തിനുള്ള അരിയും ഹൈടെക് ആവട്ടെ

സ്പെഷ്യൽ റിപ്പോർട്ട്: 
സുഗതൻ.എൽ. ശൂരനാട്
- - - - - - - - - - - - - - - - - - - - - - - -
എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ പോവുകയാണ് നമ്മുടെ കൊച്ചുകേരളം.സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പദ്ധതികൾ മാതൃകയാക്കി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ പോലും അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഈ അടുത്ത ദിവസങ്ങളിൽ ഖാദി ബോർഡിന്റെ യൂണിഫോം മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്രം നിർദേശിക്കുകയുണ്ടായി.
             ഇപ്പോൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതി, അരിയുടെ കാര്യം ഒഴിച്ചാൽ, അത് സുതാര്യവും കാര്യക്ഷമവുമാണ്. ഓരോ ദിവസങ്ങളിലും കുട്ടികൾക്ക് കൊടുക്കേണ്ട വിവിധങ്ങളായ കറികളുടെ മെനു ആയാലും ആഴ്ചയിൽ ഒരിക്കൽ വിതരണം ചെയ്യുന്ന പാലും മുട്ടയും ആയാലും അതൊക്കെ തന്നെ സമയബന്ധിതമായി  പ്രഥമാധ്യാപകരുടെയും പി ടി എ യുടെയും  നേതൃത്വത്തിൽ വിതരണം ചെയ്യുന്നുമുണ്ട്. എന്നാൽ  ഭക്ഷണകാര്യത്തിൽ ഇപ്പോൾ കേരളത്തിലെ എല്ലാ കുടുംബങ്ങളും   മുഖ്യ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഭൂരിഭാഗം വീടുകളിലും ഗുണനിലവാരം ഉള്ള അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളുമാണ്  ഉപയോഗിക്കുന്നത്. അതുമായി താരതമ്യം ചെയ്യുന്ന കുട്ടികൾ സ്വാഭാവികമായും അത്ര മെച്ചമല്ലാത്ത ഈ അരിയാഹാരാത്തോട് വിമുഖത കാണിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. അദ്ധ്യാപകർ കാണാതെ ഈ ചോറ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിലൂടെ പരിസര മലിനീകരണത്തോടൊപ്പം   ഭക്ഷണം പാഴാക്കി കളയുന്ന ഒരു സ്വഭാവം കൂടി കുട്ടികളിൽ സംജാതമാകുന്നു. അതുപോലെ എൽ. പി ക്‌ളാസുകളിലെ ഒരു കുട്ടിക്ക്  അനുവദിച്ചിട്ടുള്ള അരിയുടെ അളവ് 100ഗ്രാം ആണ്. ഇത് ശരാശരി കണക്ക് കൂട്ടുമ്പോൾ കൂടിയ അളവാണ്. അത് കുറക്കുകയും പരാതിക്ക് ഇടവരാത്ത തരത്തിൽ അരിയുടെ ഗുണനിലവാരം കൂട്ടുകയും ചെയ്താൽ കുട്ടികൾക്ക്  അത് സന്തോഷമാകുമെന്നുള്ളതിൽ സംശയമില്ല. അങ്ങനെ പരാതിക്ക് ഇട നൽകാതെ നമ്മുടെ ഉച്ചഭക്ഷണ പദ്ധതിയും ലോകത്തിന് മാതൃകയാകട്ടെ...
-----------------------------------------------------
സുഗതൻ എൽ. ശൂരനാട്, കൊല്ലം 9496241070


Post a Comment

0 Comments