"അസതോമാം സദ്ഗമയ
തമസോമാം ജ്യോതിർഗമയ
മൃത്യോർമാം അമൃതംഗമയ
ഓം ശാന്തി ശാന്തി ശാന്തി ''
(അജ്ഞതയിൽ നിന്ന് അറിവിലേക്കും
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും
മരണത്തിൽ നിന്നും അമരത്വത്തിലേക്കും
ഓം ശാന്തി ശാന്തി ശാന്തി)
ഭാരതീയ സംസ്ക്കാരത്തേയും പാരമ്പര്യത്തേയും ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു ദിനം,അതാണ് ജൂണ്‍ 21.
ഉത്തരായാനന്ത ദിനമായ ജൂൺ 21 ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായതു കൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗത്തും ഈ ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്.
അതുകൊണ്ടാണ് ഇന്ത്യയുടെ പ്രത്യേക നിർദേശം കൈകൊണ്ട, ഐഖ്യരാഷ്ട്രസഭ 2015-മുതൽ ജൂൺ 21 യോഗ ദിനമായി പ്രഖ്യാപിച്ചത്. ലോകത്തിന്റെ മുഴുവൻ ശാന്തിക്കുള്ള മന്ത്രമായ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന വേദ മന്ത്രോച്ഛാരണവും വസുധൈവ കുടുംബകം എന്ന ലക്ഷ്യവും നമ്മുടെ മാത്രമാണ്.
ഭാരതീയ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിലെ ''യോഗ'', ആയുർവേദം കഴിഞ്ഞാൽ, ഭാരതം ലോകത്തിന് നൽകിയ സംഭാവനകളിൽ ഒന്നാണ്. യോഗ എന്ന വാക്കിന്റെ അർത്ഥം 'ചേർച്ച' (ഐക്യം) എന്നാണ്. 'യുജ്' (യൂണിയൻ ) എന്ന സംസ്കൃത പദത്തിൽ നിന്നാണ് 'യോഗ' ഉടലെടുത്തത്. വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്.
അയ്യായിരം വർഷത്തിലേറേ പഴക്കമുള്ള ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്.
ഇത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്ത, പ്രവൃത്തി, സന്തുലിതാവസ്ഥ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. സമുദ്രം പോലെ വിശാലമായ യോഗ പ്രപഞ്ചത്തിലേക്കു ആഴത്തിൽ പരക്കുകയാണ്.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടു കൂടി പതഞ്ജലി മഹർഷി രചിച്ച ''അഷ്ടാംഗയോഗ'' എന്ന ആധികാരിക ഗ്രന്ഥത്തില് യോഗദർശനങ്ങളെ 194 സൂത്രങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. യോഗയിലൂടെ മാത്രമാണ് മനുഷ്യന്റെ ഊർജം ചോർന്നുമാകാതെ ഉത്സാഹത്തോടെ തന്റെ ജോലിയിൽ കർമ്മനിരതനാകാൻ സാധിക്കൂ.
അങ്ങനെ ചെയ്യുന്ന കർമത്തിന്റെ ഫലവും ഉയർന്നതായിരിക്കും. യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രവർത്തിയിൽ നൈപുണ്യം ഉണ്ടാകും. ധ്യാനം യോഗയുടെ ഭാഗമാണ്. യോഗ എന്നും ധ്യാനത്തിൽ അധിഷ്ഠിതമാകണം, അല്ലെങ്കിൽ അത് വെറും വ്യായാമമാകും.
യോഗ ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. സുബുദ്ധിയും അവബോധവും വിവേകവും കരുത്തും സംവേദന ശേഷിയും വേണമെങ്കിൽ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു. രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, രമണ മഹർഷി, ശ്രീനാരായണഗുരു എന്നിവരാണ് ആധുനിക കാലഘട്ടത്തിലെ യോഗയുടെ ദാ൪ശനികരായി അറിയപ്പെട്ടിരുന്നത്. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനാകൂ.
ക്രമമല്ലാത്തതും നിയന്ത്രണമില്ലാത്തതുമായ ഭക്ഷണ രീതികളേയും ദിനച്ചര്യകളേയും നിയന്ത്രണാധീനമാക്കാൻ യോഗയിലൂടെ സാധിക്കുക വഴി പല രോഗങ്ങള്ക്കും ശമനം കാണാൻ സാധ്യമാകുന്നു. അതുകൊണ്ടുതന്നെ ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയുടേയും പരിസ്ഥിതിയുടേയും പ്രാധാന്യവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സുദൃഢമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ആഗോളവ്യാപകമായി പ്രചാരണം കൂടി വന്ന ഈ വേളയിൽ ഭൂമിയുടെ സംശുദ്ധി പരിരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അതിന് ആദ്യം വേണ്ടത് മനുഷ്യ മനസ്സുകളുടെ സമചിത്തതയാണ്. അതിനു ധ്യാനത്തിലൂടെയുള്ള യോഗയും മറ്റും കൂടിയേ തീരൂ എന്ന തിരിച്ചറിവ് ആഗോളവ്യാപകമായി വർദ്ധിച്ചു വരുന്നുണ്ട്. അതിന്റെ തെളിവാണ് 47 മുസ്‌ലീം രാഷ്ട്രങ്ങളടക്കം 177 രാഷ്ട്രങ്ങളുടെ പിന്തുണ യോഗ ദിനാചരണത്തിന് കിട്ടിയത്. ഐഖ്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിത്തിൽ 193 രാജ്യങ്ങളാണ് പങ്കെടുത്തിരുന്നത്.
ശാന്തമായ മനസ്സിനേ ശക്തമായും കാര്യക്ഷമമായും പ്രവർത്തിക്കാനാവൂ. എന്തുകൊണ്ടോ കാലങ്ങളായി നമുക്ക് കൈമോശം വന്ന ഈ 'യോഗാഭ്യാസം', തിരക്കുപിടിച്ചത് ജീവിത രീതിയും മത്സര ബുദ്ധിയും കടുത്ത മാനസിക സമ്മ൪ദ്ദവും മാത്രം കൈമുതലായുള്ള ഈ ആധുനിക കാലത്തിനു അവശ്യം വേണ്ട ഒന്നാണ്. മാനസിക പിരിമുറുക്കത്തിന് അയവു വരുത്താ൯ യോഗയ്ക്കുള്ള കഴിവ് അവിശ്വസനീയമാണ്.
യോഗ അനുഷ്ഠിക്കുക വഴി മനസ്സിനും ശരീരത്തിനും ഉത്സാഹവും ഉന്നമനവും ലഭിക്കുന്നു. ഏതൊരു ക൪മ്മമായാലും ദൈവികമായ അ൪പ്പണത്തോടെ ചെയ്യുവാൻ ശീലിക്കുന്നതിലൂടെ നന്മ മാത്രം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു. അതുവഴി ജീവീതം സമാധാനവും സന്തോഷവും നിറഞ്ഞതും സഹജീവികളോട് സ്നേഹവും കരുണയും ദയയുള്ളവരുമാകുന്നു.
യോഗ പരിശീലനത്തിലെ ആദ്യത്തേയും അവസാനത്തേയും ചടങ്ങാണ് പ്രാ൪ത്ഥനയും ധ്യാനവും. ഒരു ബിന്ദുവിലോ വസ്തുവിലോ വിഷയത്തിലോ മാത്രം മനസ്സിനെ കേന്ദ്രീകരിക്കുന്നതാണ് ധ്യാനമനനം (മെഡിറ്റേഷൻ ).
ആറാം വാർഷികമായി ആഘോഷിക്കുന്ന ഇത്തവണത്തെ അന്താരാഷ്ട യോഗ ദിനത്തിന്റെ ആശയം മഹാമാരിയുടെ വെളിച്ചത്തിൽ 'കുടുംബത്തോടൊപ്പം വീട്ടിൽ യോഗ' എന്നാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മനസ്സിനേയും ആത്മാവിനേയും ശാന്തമായി നിലനിർത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, വിഷാദ ഭാവം ഒഴിയുകയും ഉന്മാദത്തോടെ കാര്യങ്ങൾ ചെയ്യാനും ആഗോള സമൂഹത്തിന് പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ശക്തരായ വ്യക്തികളാകുന്നു.
യോഗദിനം ധ്യാനം, സംവാദങ്ങൾ, വിവിധതരം സാംസ്കാരിക പ്രകടനങ്ങൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് എല്ലാ രാജ്യങ്ങളിലും ആഘോഷിക്കാറുണ്ട്. ഇത്തവണ കൊറോണ എന്ന മഹാമാരിയെ തുടർന്ന് യോഗയെ, ഏറ്റവും മികച്ച ചികിത്സാ രീതിയാക്കി ആളുകൾ കുടുംബത്തോടൊപ്പം വീട്ടിലിരിന്നു പതിവായി യോഗ പരിശീലിക്കണമെന്നാണ് ആയുഷ് ഇന്ത്യ മന്ത്രാലയവും അമേരിക്കയും കൂടി ഇത്തവണത്തെ ആശയമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യത്തിനു വേണ്ടി വീട്ടിലിരുന്ന് യോഗ' എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യം ഇതാണ് പ്രധാനമന്ത്രിയും ആഹ്വനം ചെയ്തത്.
ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ യോഗയ്ക്കുള്ള പങ്കു പ്രധാനമാണ്. വൈറസ് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയും വീട്ടിൽ തളക്കപ്പെട്ടതിലൂടെ ആളുകൾക്കു ഉത്കണ്ഠയും വിഷാദവും ഏറിവരുന്ന കാരണം ലളിതമായതും സമ്മർദ്ദ രഹിതവുമായ യോഗ മികച്ച ചികിത്സാ രീതിയാക്കി മനസ്സിനെ ഏകീകരിക്കാനാകും. '
പ്രാണായാമ-ശ്വസന വ്യായാമം ചെയ്യുന്നതിലൂടെ ഓക്സിജന്റെ അളവ് അഞ്ച് മടങ്ങ് വരെ വർദ്ധിപ്പിക്കാൻ കഴിയും. തലച്ചോറ്, ഹൃദയം, ശ്വാസകോശം, ദഹന അവയവങ്ങൾ എന്നിവയിലേക്ക് കൂടുതൽ ഓക്സിജൻ അടങ്ങിയ രക്തയോട്ടം, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
കോവിഡ് 19 കാലം ആളുകൾ ആയുർവേദ ചികിത്സയേയും യോഗയേയും ഗൗരവമായി നിരീക്ഷിച്ചിരിക്കുന്നെന്നു പഠനം പറയുന്നു. ആയുഷ് മന്ത്രാലയം ‘മൈ ലൈഫ്, മൈ യോഗ’ എന്ന പേരിൽ അന്താരാഷ്ട്ര വീഡിയോ ബ്ലോഗ് മത്സരം പ്രഖ്യാപിച്ച്ചിട്ടുണ്ട്.
ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് ലഭ്യമാണ്. പങ്കെടുക്കാൻ, ആളുകൾ 3 മിനിറ്റ് ദൈർഘ്യമുള്ള യോഗയോ ആസനങ്ങളോ ചെയ്തു അതൊക്കെ എത്രത്തോളം തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചു എന്ന് പറഞ്ഞുള്ള വീഡിയോ ചെയ്തു അയച്ചു കൊടുക്കാവുന്നതാണ്.. അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കെടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.
ഇന്ന് ലോകം നേരിടുന്ന രൂക്ഷ പ്രശ്നങ്ങളായ ഭീകരവാദവും പകർച്ചവ്യാധികളും പോലെ തന്നെ ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. മനുഷ്യരെ മൊത്തമായും കാർന്നു തിന്നുന്ന ഇതിനെ മറികടക്കാൻ പ്രകൃതിയിലേക്കുള്ള മടക്കം തന്നെ ആണ് ശാശ്വത പരിഹാരങ്ങളും. അതുകൊണ്ടു തന്നെ യോഗയും ആയുർവേദവും പ്രകൃതി ചികിത്സരീതിയും പ്രചരിപ്പിക്കപ്പെട്ടേ തീരൂ.
വൻ കെട്ടിടങ്ങളും ആശുപത്രികളും കെട്ടിപൊക്കുന്നതിനു പകരം ജനങ്ങൾക്കും ഭൂമിക്കും ഭാരമാകാത്ത ഇത്തരം സംരംഭങ്ങൾ ഉണ്ടാവണം. യോഗ കുടുംബത്തോടൊപ്പം പരിശീലിക്കാം.
''yogena cittasya padena vācāṁ
malaṁ śarīrasya ca vaidyakena
yo'pākarottaṁ pravaraṁ munīnāṁ
patañjaliṁ prāñjalirānato'smi''
(Yoga for bringing quietness of mind;
grammar for eliciting effectiveness of speech
And the healing arts for removing the ailments of the body
He bestowed these things that most illustrious of sages—
Patañjali to whom I make reverential obeisance)
🔴
സുമ സതീഷ്
ബഹറിൻ
0 Comments