അനിഷാദം | വി.ഐ. ജോണ്‍സണ്‍

    രാജു ഭായ് നല്ല മരം വെട്ടുകാരനാണു. എവിടെ നില്ക്കുന്ന മരവും എങ്ങനെ നില്ക്കുന്ന മരവും ഇലയ്ക്കും മുള്ളിനും കേടില്ലാതെ അയാള്‍ വെട്ടി വീഴ്ത്തും. അതുകൊണ്ടു തന്നെ രാജു ഭായിക്കു എന്നും ജോലിയുണ്ടാവും. എന്നാല്‍ കോവി ഡ് -19 എല്ലാവരുടെയും ജീവിതത്തെ എന്ന പോലെ അയാളുടെ ജീവിതത്തെയും തകിടം മറിച്ചു. രാജു ഭായി വരാന്‍ കാത്തു നിന്നവരുടെ അടുത്തേക്ക് അയാള്‍ക്ക് ജോലി തേടി പോകേണ്ടി വന്നു. അത്യാവശ്യമായി മരം മുറിക്കേണ്ടവര്‍  പോലും സമ്പര്‍ക്കമെഴിവാക്കുവാന്‍ രാജു ഭായിക്കു നേരെ മുഖം തിരിച്ചു.

      'ശാര്‍ ശാറിന്നെനിക്കു ജോലി തന്നേ പറ്റൂ അമ്മയ്ക്ക് പൈശാ അയക്കണം'  കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന എനിക്കു മുമ്പില്‍ തൊഴുകൈകളോടെ നില്ക്കുകയാണ് രാജു ഭായ്.' ജോലിയൊന്നുമില്ല ഭായ് വേണമെങ്കില്‍ കുറച്ചു പണം തരാം' എന്നു പറഞ്ഞു് ഒഴിവാക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പോയില്ല.' ശാര്‍ പുറകിലെ മരം ശരിയ്ക്കും വളര്‍ന്നു. കാറ്റും മഴയും വരുന്നുണ്ട്. നമുക്കത് വെട്ടാം' രാജു ഭായിയുടെ ആധികാരികത നിറഞ്ഞ വാക്കുകളെ മാനിക്കാതിരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. ശരി ആവട്ടെ' എന്റെ വാക്കുകള്‍ അപ്രതീക്ഷിതമല്ലെന്ന ഭാവത്തില്‍' ഏണി എവിടെ ശാര്‍' എന്നന്വേഷിച്ചു കൊണ്ട് രാജു ഭായ് കര്‍ത്തവ്യ നിര്‍വ്വഹണത്തിലേയ്ക്കു കടന്നു.

     വീടിനു പുറകില്‍ നിന്നിരുന്നതു് ഒരു മന്ദാരമാണ്.' എന്റെ മരം' പദ്ധതി പ്രകാരം മകന്‍ സ്‌കൂളില്‍ നിന്നുകൊണ്ടുവന്ന് നട്ടു വളര്‍ത്തിയ മരമാണതു്. മന്ദാരം ഒരു മരമായി വളരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. കുട്ടിക്കാലത്തു ഞാന്‍ നട്ട വെള്ളമന്ദാരം പരമാവധി വളര്‍ന്നതു്എനിക്കൊപ്പമാണ്. പല ശാഖകളായി പിരിഞ്ഞു് നിറയെ പൂത്ത മന്ദാരച്ചെടി എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അതൊരു ചെടിയായിരുന്നുവെങ്കില്‍ ഇതൊരു മരമാണ്. വളര്‍ന്നു വളര്‍ന്നു് ആകാശത്തെ നിറച്ചിരിക്കുന്നു. സമൃദ്ധമായ ചുവന്ന പൂക്കുലകള്‍ എപ്പോഴുമുണ്ടാവും. കാറ്റിലും മഴയിലും അങ്ങോട്ടുമിങ്ങോട്ടും ആടാറുള്ള മന്ദാരമരം മനസ്സില്‍ ഭീതിയും ആശങ്കയും ഉണര്‍ത്തിയിരുന്നു.

     വടം കൊണ്ട് കെട്ടി നിര്‍ത്തി ഓരോരോ ശാഖകളായി രാജു ഭായി മരം വെട്ടിത്തുടങ്ങി. ശിഖരങ്ങളെല്ലാം വീഴ്ത്തിയതിനു ശേഷം അയാള്‍ തായ്ത്തടിയില്‍ കോടാലി വച്ചു. അങ്ങോട്ടു വീണാല്‍ മതിലിനു മുകളില്‍ ഇങ്ങോട്ടു വീണാല്‍ കിണര്‍ മറ തകരും. രണ്ടും ഒഴിവാക്കി മരം നേരെ തന്നെ വീഴണം. വളരെ വൈദഗ്ദ്ധ്യത്തോടെ രാജു ഭായ് മരം വെട്ടി വീഴ്ത്തി. എന്നാല്‍ മരം വീണപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച ആഹ്ലാദം അല്പം പോലും അയാള്‍ പ്രകടിപ്പിച്ചില്ല.' അയ്യോ ശാര്‍ മരത്തില്‍ അണ്ണാന്‍ കൂടുണ്ടായിരുന്നു. കുഞ്ചു ങ്കള്‍ വളര്‍ന്നതാണോ ഏന്തോ ?' വേവലാതിയോടെയാണു് അയാള്‍ താഴെ വീണ മരത്തിനു നേരെ ഓടിതു. ചകിരിയും വാഴനാരുമെല്ലാം ചേര്‍ത്ത് വളരെ സാമര്‍ത്ഥ്യത്തോട നിര്‍മ്മിച്ച കൂട്ടിനുളളില്‍ നിന്ന് അയാളൊരു അണ്ണാന്‍ കുഞ്ഞിനെ പുറത്തെടുത്തു. കാഴ്ചയില്‍ ഒരു എലിക്കുഞ്ഞിനെപ്പോലെ തന്നെ. അതൊരു എലിക്കുഞ്ഞായിരുന്നുവെങ്കില്‍ മനസ്സിന് വളരെ സന്തോഷം തോന്നുമായിരുന്നു എന്നു ഞാനോര്‍ത്തു. ആകെയുള്ള ഒരു തെങ്ങിലെ എത്ര വെള്ളയ്ക്കയാണ് എലികള്‍ കുത്തിയിടുന്നത്. അടുത്ത നിമിഷം അങ്ങനെ ചിന്തിക്കുന്നതിന്റെ അധാര്‍മ്മികതയും മനസ്സിലുണര്‍ന്നു. എലി ചത്താല്‍ സന്തോഷിക്കുക പശു ചത്താല്‍ സങ്കടപ്പെടുക. വളരെ വിചിത്രം തന്നെ ലോക നീതി.' ശാര്‍ ഞാന്‍ അണ്ണാന്‍ കുഞ്ഞിനെ കണ്ടില്ല ശാര്‍. കണ്ടാരുന്നെങ്കില്‍ കൂടെടുത്ത് മാറ്റി വച്ചേനെ ശാര്‍. ഇതിപ്പോ ശങ്കടമായി ശാര്‍. ശാരമില്ല. ഞാനിതിനെ വളര്‍ത്തി കൊള്ളാം. കുപ്പിയില്‍ പാല്‍ കൊടുത്താല്‍ മതി. അണ്ണാന്‍ ഇണങ്ങിയാല്‍ ഒരിക്കലും വിട്ടു പോവില്ല ശാര്‍.' വളരെ ആവേശത്തോടെ രാജു ഭായ് പറഞ്ഞു കൊണ്ടേയിരുന്നു. കുറച്ചു നേരം അണ്ണാന്‍ കുഞ്ഞിനെ തലോടി നിന്നതിനു ശേഷം

അയാള്‍ താമസസ്ഥലത്തേക്ക് ഓടിപ്പോയി. തിരിച്ചു വരുമ്പോള്‍ അയാളുടെ കൈയ്യില്‍ ഒരു പാല്‍ക്കുപ്പിയുണ്ടായിരുന്നു. അസ്വസ്തതയോട കൂട്ടില്‍ കരഞ്ഞു കിടന്നിരുന്ന അണ്ണാന്‍ കുഞ്ഞിനെ കൈയ്യിലെടുത്ത് അയാള്‍ കുപ്പിപ്പാല്‍ കൊടുത്തു തുടങ്ങി. ആദ്യമെല്ലാം മുഖം തിരിച്ചെങ്കിലും പിന്നീടാ അണ്ണാന്‍ കുഞ്ഞ് രാജു ഭായ് കൊടുത്ത പാല് വളരെ ഉത്സാഹത്തോടെ നുകര്‍ന്നു തുടങ്ങി.
#0906  #ചെറുകഥ

Post a Comment

1 Comments