മണ്ണാളര്‍ ♦ ഷിജി ചെല്ലാംകോട്



ചേറു നിലത്ത് പച്ചയാല്‍
ചിത്രം വരയ്ക്കുന്ന ഉച്ച വെയിലിന്റെ
ഉറ്റ തോഴാ നീയറിയുന്നുവോ?
കാലു മൂടി കളത്തിലിറങ്ങാത്തവരുടെ
ഉള്ളു നിറയാന്‍ ചിത്രം വാങ്ങാന്‍
നില്‍ക്കുന്ന വെറും ഖാദകര്‍!
അവര്‍ വെറും ഖാദകര്‍!
മണ്ണറിഞ്ഞും മണ്ണിലുണ്ടും
മെരുങ്ങിയോന്‍ നിന്നെയറിയാത്ത
ഉണ്ടു നിറയാത്ത മതിഭ്രമം
ബാധിച്ച യജമാനപ്പരിഷകള്‍,
ലോഭമോഹം നനഞ്ഞ
രുചിയറിയാത്ത പനിയര്‍.

വെയിലറിയാത്ത മഴയറിയാത്ത
മഞ്ഞറിയാത്ത മണ്ണാളരേ
ഇനിയീ വിശപ്പിന്റെ വേദനകളില്‍
നിങ്ങള്‍ കോരിയൊതുക്കിയ
നേരിന്‍ വരമ്പോരങ്ങളില്‍
കുമ്പിട്ടേ നില്‍ക്കൂ, കുമ്പിട്ടേ നില്‍ക്കൂ...
ആയുധങ്ങളെന്തു തന്നെയാകിലും
സായുധരാണു നിങ്ങള്‍
മണ്ണില്‍ പട പൊരുതി
കരുതി വച്ച ശക്തിയെ
ദുരയുടെ കൈയ്യുകള്‍ തകര്‍ക്കുകില്ല. 

കിളച്ചു നേടിയ കൈത്തഴമ്പില്‍
ശക്തമായൊരായുധം തിളങ്ങിടും.
കൊടി പിടിച്ചു നിങ്ങളീ
തെരുവില്‍ തുടിച്ചു നില്‍ക്കെ
അടിച്ചമര്‍ത്തുവാന്‍ നോക്കിടേണ്ട
ചേറു തന്നെയാണ് സത്യവും.

പെരുമഴ ചിറകെട്ടിയ 
കണ്ണീര്‍ പാടങ്ങളില്‍ പിന്നെ
കൊടും വേനല്‍ നക്കിത്തുടച്ച
മണ്ണിന്‍ നനവുകളിലൊക്കെയും
കരളു നൊന്ത് വിളവിന്
മേലെ  വിരിച്ച നോവു പാട്ടിന്‍
ഗദ്ഗദത്തിലും വേര്‍പ്പിന്‍ 
കായകള്‍ മുഴുത്തിരിയ്ക്കും!
സമരപ്പുരകളില്‍ നോവു തിന്നും
വൃദ്ധ വിലാപങ്ങള്‍ അകമേ
തകര്‍ക്കുമ്പൊഴും അവരുടെ 
കണ്ണില്‍ അതിമോഹ തിരയിളക്കം.

''ഈ വിളകളില്‍ ജീവിതം കരിഞ്ഞു നില്‍ക്കെ
ഈ വ്യഥകളില്‍ മരണം വരിഞ്ഞു മുറുകുന്നു.''
നിങ്ങള്‍ വിതയ്ക്കുന്ന
നിങ്ങള്‍ കൊയ്യുന്ന
വിയര്‍പ്പിന്‍ വിളകള്‍ക്കു
നിങ്ങള്‍ തന്നെയുടമകള്‍...
നിങ്ങള്‍ തന്നെയുടമകള്‍...
ചേറു നിലങ്ങളില്‍ പച്ചയാല്‍
ചിത്രങ്ങള്‍ കോറുക...
-----------------------------------
© sheeja chellamckodu

Post a Comment

1 Comments