അതിര് മതില് സമദൂരം | യാഹിയ മുഹമ്മദ്

yahiya-muhammed-kavitha


ചുറ്റോടു ചുറ്റും കൈതക്കാടുകള്‍, മുള്ളു പുതച്ച്
സീമക്കൊന്ന അതിരു നാട്ടിയ വരമ്പിന്റെ 
അപ്പുറം
മാതു അമ്മയുടെയും
ഇപ്പുറം എന്റെയും വീടാണ്..

ബാലേട്ടന്‍ തെങ്ങുമ്മ കേറുമ്പോഴൊക്കെയും
മൂന്നോ നാലോ തേങ്ങയും
എളനീനും ഉമ്മ
അപ്പുറത്തേക്കെറിഞ്ഞു കൊടുക്കും.
ചക്ക വെട്ടുമ്പോള്‍ പാതി ഇപ്പുറത്തേക്കും.

വൈകുന്നേരം മാതു അമ്മയും 
കുമാരനേട്ടനും അവിലിടിക്കാനിരിക്കും
ഉമ്മ ചെടിനനയ്ക്കാനും.
അതിനിടയില്‍
അവര്‍ നാട്ടുവര്‍ത്തമാനം പറയും
സീമക്കൊന്നയുടെ ചെവി വെട്ടിച്ച്
പല രഹസ്യങ്ങളും

അപ്പുറത്തെ കുറിഞ്ഞിപ്പൂച്ച ഇപ്പുറത്തെ 
അടുക്കളയില്‍ ഒളിച്ചു കടക്കും
കട്ടു തിന്നും.
മൂവാണ്ടന്‍ മാവില്‍ നിന്ന്
മാങ്ങ അപ്പുറത്തെ മുറ്റത്ത് ഞെട്ടറ്റു വീഴും.
മീന്‍ കറിയിലെ പാകത്തിന് പുളിപ്പാക്കും

ഇതിനിടയില്‍
അതിരില്‍ എന്നോ നാമ്പിട്ട ഒരു പ്ലാവിന്‍തൈ
ആകാശം മുട്ടേ വളര്‍ന്നു പന്തലിച്ചു.
ഇങ്ങോട്ടാണോ അങ്ങോട്ടാണോ എന്നറിയാതെ പാവം.
വളഞ്ഞും തിരിഞ്ഞു
നടുവെട്ടിച്ചു.

'പ്ലാവ് ഞങ്ങളുടെതാണേ'
മാതുവമ്മ കല്ലിട്ട് വളച്ചുകെട്ടി
ഉമ്മ പൊളിച്ചുമാറ്റി
നിറയേ കായ്ച്ചു നിന്ന
പ്ലാവിന്റെ ചോട്ടില്‍
പച്ച തെറികള്‍
വീണടിഞ്ഞ് ദുര്‍ഗന്ധമായി.

വാക്കും വര്‍ത്തമാനവും
മദ്ധ്യസ്ഥനില്ലാതെ
കോടതി കേറി.
ഒച്ചപ്പാടുകള്‍ക്കൊടുവില്‍
ഞങ്ങളുടെ വീടിനു മുന്നില്‍
മൗനം കൊണ്ട്
ഒരു മതില്‍ വളര്‍ന്നു വന്നു.
അപ്പുറത്തിന്ന് നോക്കിയാല്‍
ഇപ്പുറമോ
ഇപ്പുറത്തിന്ന് നോക്കിയാല്‍
അപ്പുറമോ കാണാത്ത വിധം കറുത്തിരുണ്ടു

മതിനിലിനിപ്പുറം
ഒരു പട്ടാളക്കാരന്‍ റോന്തു ചുറ്റുന്നുണ്ട്
പുറത്ത് ഒരു ബോര്‍ഡു വച്ചു.
'അന്യര്‍ക്ക് പ്രവേശനമില്ല
പട്ടിയുണ്ട് സൂക്ഷിക്കുക.
------------------------------------
© yahiya muhammed

Post a Comment

0 Comments