പെണ്ണ് | ചെറുകഥ | അജീഷ് മാത്യു

pennu-short-story-ajeesh-mathew


തും പെണ്ണാണെങ്കിലോ ? ശാലിനിയുടെ ആശങ്ക കലര്‍ന്ന ചോദ്യം കേട്ടതും അയാള്‍ മ്ലാന വദനനായി .
ഇല്ല, ഉണ്ണിക്കണ്ണന്‍ ഇനിയും നമ്മെ പരീക്ഷിക്കില്ല , ഇനി വരുന്നത് ഉണ്ണിക്കണ്ണനാ എനിക്കുറപ്പാ പ്രകാശന്‍ സംശയ ലേശമെന്യേയാണത് പറഞ്ഞതെങ്കിലും ഒരു സന്ദേഹം വന്നത് പോലെ തുടര്‍ന്നു, അടുത്ത തവണ സ്‌കാനിങ്ങിനു പോകുമ്പോള്‍ നമുക്കയാളോട് ചോദിക്കാം. ആയിരം രൂപ രഹസ്യമായി കൊടുത്താല്‍ അയാള്‍ പറയും മോളിക്കുട്ടിയുടെ മൂന്നാം ഗര്‍ഭം നേരത്തെ അറിഞ്ഞത് എങ്ങനെയാ ,അവളുടെ കെട്ടിയോന്‍ രഹസ്യത്തില്‍ റേഡിയോഗ്രാഫര്‍ക്കു കൈക്കൂലി കൊടുത്തു .
ഇനിയെങ്ങാനും പെണ്ണാണെന്നറിഞ്ഞാല്‍ ശാലിനി സംശയം കൂറി,
പ്രകാശന്‍ പ്രകാശം നഷ്ട്ടപ്പെട്ടവനേപ്പോലെ മുഖം താഴ്ത്തിയിരുന്നു .
ശാലിനിയുടെ സംശയത്തില്‍ ദേഷ്യപെട്ടിട്ടെന്നോണം അടിവയറു നോക്കിയൊരാള്‍ അകത്തു നിന്നും തൊഴിച്ചു .
അഹ് ! ഇവന്‍ ചെക്കനാ പ്രകാശേട്ടാ, കണ്ടില്ലേ എന്നാ ചവിട്ടാ ചവിട്ടുന്നെ !
ശാലിനിയുടെ വയറു തടവി കൊണ്ടയാള്‍ മെല്ലെ വയറിലേയ്ക്ക് ചെവി ചായ്ച്ചു. ബഹളം കേള്‍ക്കുന്നു ചട്ടമ്പിയാണെന്നാ തോന്നുന്നേ അയാള്‍ സ്വയം ആശ്വസിച്ചു .
അച്ഛാ... ഒരു ചിണുങ്ങലോടെ പാറുക്കുട്ടി ഓടി അരികിലെത്തി 
പാറുകുട്ടിക്കു അനിയനെ വേണോ അനിയത്തിയെ വേണോ ? 
അനിയത്തിയെ , യാതൊരു സങ്കോചവുമില്ലാതെ അവള്‍ പറഞ്ഞതും ശാലിനിയുടെ വയറില്‍ നിന്നും തലയുയര്‍ത്തി അയാള്‍ പുറത്തേയ്ക്കു പോയി .
അച്ഛന് ആണ്‍ വാവയെ ആണോ അമ്മേ ഇഷ്ട്ടം!
പാറു അമ്മയുടെ കരവലയത്തിനുള്ളില്‍ നിന്നു നിഷ്‌കളങ്കം ചിരിച്ചു .
ഇനിയും പെണ്‍കുഞ്ഞുണ്ടായാല്‍ കെട്ടിച്ചു വിടാന്‍ അച്ഛന്‍ ഒരു പാടു കഷ്ട്ടപെടണം അതുകൊണ്ടു ഇനി നമുക്കൊരു ആണ്‍ വാവ മതി .മോള്‍ക്ക് കളിപ്പിക്കാന്‍ ഒരു കുഞ്ഞു അനിയന്‍ വാവ .
പാറുകുട്ടിക്കു ദേഷ്യം വന്നു മോളിയാന്റിയുടെ കുറുമ്പന്‍ വാവ കാട്ടുന്ന കുറുമ്പുകള്‍ കണ്ടിട്ടില്ലേ എല്ലാ ആണ്‍ വാവകളും കുറുമ്പന്മാരാ എനിക്കൊരു അനിയത്തി വാവയെ മതി .കട്ടിലിനടിയില്‍ നിന്നുമെടുത്ത തന്റെ ബാര്‍ബി പാവയെ അമ്മയുടെ ഉദരത്തോടു ചേര്‍ത്തു വെച്ചു കൊണ്ടു പാറൂ ഈണത്തില്‍ വിളിച്ചൂ ചേച്ചമ്മേടെ പിപ്പിക്കുട്ടീ പിപ്പി വാവേ ...
അമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൊന്നു കൊണ്ട് ആള്‍രൂപമൊന്നു നേര്‍ന്നാണ് മൂന്നാമത്തെ സ്‌കാനിങ്ങിനായി വീട്ടില്‍ നിന്നിറങ്ങിയത് . ജലദോഷത്തിനു പോലും സ്‌കാനിങ് നിര്‍ദേശിക്കുന്ന ഡോക്ട്ടര്‍മാരുടെ നാട്ടില്‍ സ്‌കാനിങ് സെന്ററിലെ തിരക്കില്‍ അവര്‍ ഊഴമെത്തുന്നതും കാത്തിരുന്നു . ശാലിനിക്കു മുന്നിലിരിക്കുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയുടെ നാലാമത്തെ പ്രസവം ആണത്രേ ആദ്യത്തെ മൂന്നും ആണ്‍ കുട്ടികളായതിനാല്‍ ഒരു പെണ്ണു വേണമെന്ന് പുള്ളിക്കാരന് നിര്‍ബന്ധം. പ്രകാശന്‍ അസൂയയോടെ മെലിഞ്ഞ പെണ്‍കുട്ടിയുടെ കെട്ടിയോനെ നോക്കി അയാള്‍ ബുദ്ധനെപ്പോലെ പ്രകാശിക്കുന്നതായി കാണപ്പെട്ടു . ആണ്‍കുട്ടികളുടെ തന്തയാകുക ഒരു കഴിവു തന്നെ കൊള്ളി വെക്കാനൊരാളില്ലാതെ അലയുന്ന ആത്മാവിന്റെ നിലവിളി പ്രകാശന്റെ ഹൃദയത്തിലെവിടെയോ പെരുമ്പറ കൊട്ടും പോലെ മുഴങ്ങി .
ഹിന്ദിക്കാരന്‍ റേഡിയോഗ്രാഫറുടെ ഹിന്ദിയിലുള്ള ചീത്തവിളി കേട്ടാണ് പ്രകാശന്‍ ഈ ലോകത്തേയ്ക്ക് തിരിച്ചു വന്നത് . ആരോ അയാള്‍ക്ക് കുട്ടിയെന്തെന്നു അറിയാന്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചത്രേ ഇപ്പോള്‍ പോലീസ് വരുമെന്നാണ് അറ്റന്‍ഡര്‍ പറയുന്നത് . പാവം ലിംഗ കൗതുകി വിറച്ചു കൊണ്ടു റിസപ്ഷന്‍ കൗണ്ടറിനു മുന്നില്‍ നില്‍ക്കുന്നു ഭാര്യ കൂടെ ഇല്ലായിരുന്നെങ്കില്‍ അയാള്‍ക്ക് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടാമായിരുന്നു . അപ്പോള്‍ മോളികുട്ടിയുടെ കെട്ടിയോന്‍ കൈക്കൂലി കൊടുത്തതോ ? ആണ്‍ കുഞ്ഞാണെന്നു മുന്‍പേ അറിഞ്ഞതോ ? കൈക്കൂലി വാഗ്ദാനം ചെയ്തയാളിന്റെ നിറവയറുള്ള ഭാര്യയുടെ കരച്ചിലില്‍ മനം അലിഞ്ഞ ഹിന്ദിക്കാരന്‍ പോലീസിനെ വിളിച്ചില്ല . സ്‌കാനിംഗ് റൂമിലേയ്ക്ക് കയറുമ്പോള്‍ ഒരക്ഷരം ചോദിക്കരുതെന്നു ശാലിനി പ്രത്യേകം ചട്ടം കെട്ടി .പലതവണ വായില്‍ നിന്നും അതു പുറത്തു ചാടും എന്നു തോന്നിച്ചപ്പോഴൊക്കെ ശാലിനി വലതു കൈയില്‍ അമര്‍ത്തി നുള്ളി . ഇനി രണ്ടു മാസം അതിനപ്പുറം നമ്മുടെ ആകാംഷയ്ക്ക് ആയുസുണ്ടാവില്ല ഇത്രയും കാത്തില്ലേ ശാലിനി കണവന് സല്‍ബുദ്ധി ചൊല്ലിക്കൊടുത്തു സമാശ്വസിപ്പിച്ചു .
'അമ്മ തയ്ക്കുന്ന ആണുടുപ്പുകള്‍ക്കു മുകളില്‍ പാറുക്കുട്ടി സ്‌കെച്ച് പെന്നുകള്‍ കൊണ്ട് വര്‍ണ്ണം ചാര്‍ത്തി . കുഞ്ഞനിയത്തി വരുമ്പോള്‍ പാടി പഠിപ്പിക്കാന്‍ ജൂലീ മിസ് പഠിപ്പിച്ച പാട്ട് ഈണത്തില്‍ കാണാതെ പഠിച്ചു വെച്ചു . ശാലിനിയമ്മയ്ക്ക് നടക്കാനും ഇരിക്കാനും വയ്യാതെ വയറു വീര്‍ത്തു വന്നപ്പോള്‍ അച്ഛന്‍ സഹായത്തിനു ഡാകിനിയാമ്മുമ്മയുടെ മുഖമുള്ള ഒരു വയസ്സിത്തള്ളയെ കൊണ്ടു വന്നു . മന്ത്രവാദിനിയുടെ മുഖമുള്ള ആ കിഴവി പാറുകുട്ടിയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .
പ്രകാശന്‍ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ,പിന്നെയുമിരുന്നു അല്ല ഇരിപ്പുറയ്ക്കുന്നില്ല, ഒരു മതിലിനപ്പുറം ശാലിനിയുടെ കരച്ചിലിന്റെ ഞരക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു . നേര്‍ത്ത രോദനങ്ങളില്‍ നിന്നും തീവ്രമായ അലറിക്കരച്ചിലുകള്‍ അസ്വസ്ഥമാക്കിയപ്പോള്‍ പ്രകാശന്‍ ലേബര്‍ റൂമിന്റെ ഡെറ്റോള്‍ മണമുള്ള ഇടനാഴിയിലൂടെ മുന്നോട്ടു നടന്നു . ശാലിനിയുടെ തുണി ബാഗ് ഡാകിനിയുടെ മുഖമുള്ള വയറ്റാട്ടി തള്ള അരയ്ക്കും നെഞ്ചിനു ഇടയില്‍ ചേര്‍ത്തു വെച്ച് കൊണ്ട് അതിലേയ്ക്ക് തലയമര്‍ത്തി മയക്കത്തിലേയ്ക്ക് വഴുതി വീണു .
നേവി കട്ട് വില്‍സ് പാക്കിലെ ഇരുപതാമത്തെ സിഗരറ്റിന്റെ അവസാന പുകയും തീര്‍ന്നെന്നു ഉറപ്പു വന്ന ശേഷം അയാള്‍ ലേബര്‍ റൂമിന്റെ വാതിലില്‍ ശക്തിയായി മുട്ടി . പച്ചയുടുപ്പിട്ട മധ്യവയസ്‌ക്കയായ നേഴ്‌സ് വാതില്‍ തുറന്നതും പ്രകാശന്‍ പരിഭ്രാന്തനായപോലെ പറഞ്ഞു . ഇനിയും പ്രസവിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ നടത്തിക്കോളൂ ഡോക്റ്റര്‍ അവളെ ഇങ്ങനെ ഇട്ടു വേദന തീറ്റിക്കാതെ . ഇതൊക്കെ ഒരു പാടു കേട്ടിട്ടുണ്ടെന്ന ഭാവത്തില്‍ ഒന്നും പറയാതെയാ പച്ച പുതച്ച രൂപം വാതില്‍ കൊട്ടിയടച്ചു .ഡാകിനി മുഖമുള്ള വയറ്റാട്ടി പ്രകാശനെ കൈ കാട്ടി അടുത്തു വിളിച്ചു സ്വാന്തനിപ്പിച്ചു . എഴുപത്തിയേഴു  വയസ്സിനുള്ളില്‍ നൂറിലധികം ജനനം കണ്ടതും പരിചരിച്ചതുമാണ് ഇച്ചിരി സമയം കൂടി കാത്താല്‍ മതി ആ കരച്ചില്‍ കേട്ടാല്‍ എനിക്കറിയാം .
ഒരു പ്രവചനം പോലെ വയറ്റാട്ടി തള്ള പറഞ്ഞു നാക്കു പിന്‍വലിച്ചതും ഒരു കൊച്ചു കരച്ചില്‍ അന്തരീക്ഷത്തില്‍ മുഴങ്ങി . 'പെണ്‍കുട്ടിയാ ' വയറ്റാട്ടി തള്ള ലിംഗം കാണാതെ വെറും കരച്ചില്‍ കേട്ടു തിരിച്ചറിഞ്ഞിരിക്കുന്നു. പ്രകാശനു ദേഷ്യം ഇരച്ചു കയറി ,പറഞ്ഞതു ഇഷ്ടപ്പെട്ടില്ല എന്ന മട്ടില്‍ ക്രൂദ്ധയായി കിളവിതള്ളയെ നോക്കി . ഒന്നും പറഞ്ഞിട്ടേ ഇല്ല എന്ന മട്ടില്‍ അവര്‍ മടിയിലിരുന്ന തുണി സഞ്ചിയില്‍ നിന്നും പെറ്റ പെണ്ണിന് വേണ്ട വെള്ളത്തുണികള്‍ വലിച്ചു പുറത്തേയ്ക്കിട്ടു .
ലേബര്‍ റൂമിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ടു .പച്ച ഉടുപ്പിട്ട മധ്യ വയസ്‌ക്ക കൂടുതല്‍ വെള്ള തുണി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തോടെ പറഞ്ഞു ശാലിനി പ്രസവിച്ചു 'പെണ്‍കുട്ടിയാ '.കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ പ്രകാശന്‍ കസേരയിലേയ്ക്കിരുന്നു . ഒന്നും എഴുതാത്ത കടലാസു കഷണം പോലെ അയാളുടെ ഹൃദയം ചിന്താ രഹിതമായി . കസേരയില്‍ ഉറങ്ങുകയായിരുന്ന പാറുക്കുട്ടി ഉണര്‍ന്നിരിക്കുന്നു അവളെ എടുത്തു ഇരുത്തിയതും പച്ച പുതച്ച മധ്യ വയസ്‌ക്ക വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചെറിയ കെട്ടു പ്രകാശനു നേരെ നീട്ടി . ചോരിവാ വക്രിച്ചാ പൈതല്‍ അയാളെ നോക്കി ചിരിച്ചു .ഒരു കണ്ണാടിയിലെന്ന പോലെ തന്റെ മുഖ സാദൃശ്യമുള്ളവളെ നോക്കിയയാള്‍ നിര്‍ന്നിമേഷനായി നിന്നു .അവളുടെ ഒരു കുഞ്ഞു ചിരിയില്‍ മുന്‍പുണ്ടായിരുന്ന തന്റെ ഇച്ഛഭംഗമെല്ലാം അലിഞ്ഞു ഇല്ലാതായത് പോലെ അയാള്‍ക്കു തോന്നി .പാറുകുട്ടിയുടെ മടിയില്‍ കുഞ്ഞനിയത്തിയെ വെച്ചപ്പോള്‍ ചേച്ചമ്മയുടെ അധികാരത്തില്‍ അവള്‍ കുഞ്ഞു പിപ്പിക്കുട്ടിയുടെ കവിളില്‍ ഉമ്മവെച്ചു .ഡാകിനി തള്ള ഓടി വന്നു കുട്ടിയെ ഏറ്റു വാങ്ങിയൊരു ശ്ലോകം ചൊല്ലി സംസ്‌കൃതമോ ദേവനകാരികമോ ആയതിനാല്‍ പ്രകാശനതു മനസ്സിലായില്ല.
കടുത്ത അപരാധം ചെയ്തവളെപോലെ കിടന്ന ശാലിനിയുടെ കട്ടിലിനരുകിലിരുന്നു കുഞ്ഞു പാറുക്കുട്ടി അനിയത്തിക്കുവേണ്ടി പഠിച്ച പാട്ടു ഈണത്തില്‍ പാടി
'മുല്ലപ്പൂവേ ചോദിക്കട്ടെ നിന്നോടൊരു കാര്യം 
നിനക്കിടാനീ വെള്ളയുടുപ്പു തുന്നിയതാരാണ്' 
പ്രസന്ന വദനനായ പ്രകാശനെ കണ്ടതും ശാലിനിക്കു ശ്വാസം നേരെ വീണു, ശേഷം പ്രകാശനും ശാലിനിയും പാറുകുട്ടിയോടൊപ്പം ആ പാട്ടേറ്റു പാടി .പിന്നൊരു ചിരിയായിരുന്നു ഒരിക്കലും നിലയ്ക്കാത്ത സംഗീത മധുരിമ നിറഞ്ഞ ആനന്ദത്തിന്റെ മുല്ലപ്പൂപ്പുഞ്ചിരി.

---------------------------

© അജീഷ് മാത്യു

Post a Comment

0 Comments