' ന്റെ രജീഷേട്ടാ പോലീസുകാരുടെ അടുത്ത് സംഭവം പരാതിയായി രേഖാമൂലം കിട്ടിയാല്‍ തൊട്ടടുത്ത നിമിഷം അവര്‍ അന്വേഷണം ആരംഭിക്കും, കാരണം അതവരുടെ ജോലിയാണ്, അതിന് ആത്മബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും വൈകാരികതലത്തിലുള്ള കെട്ടുപാടുകളും ഒന്നും ആവശ്യമില്ല....'
ചൂണ്ടയില്‍ ഇരകൊരുക്കുക എന്ന സൂക്ഷ്മ പ്രവര്‍ത്തിക്കിടയില്‍ ഗൗരവമാര്‍ന്ന ശബ്ദത്തിലുള്ള ശരത്തിന്റെ ഉപദേശം അപ്പൊ കേട്ടപ്പോള്‍ ശരിതന്നെ എന്ന് തോന്നിയിരുന്നു പക്ഷെ....?
ഒരു ജോലിയെന്ന നിലയില്‍ ഒരു കാര്യത്തെ സമീപിക്കുമ്പോള്‍ അതില്‍ എത്രത്തോളം ആത്മാര്‍ത്ഥത ഉണ്ടാവും..? പാരലല്‍ കോളേജിലെ ക്‌ളാസ്മുറിയില്‍ വച്ച് ഡോ. എ പി ജെ അബ്ദുള്‍ക്കലാമിനെക്കുറിച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ക്ലാസെടുക്കുമ്പോള്‍, അഗ്‌നിച്ചിറകുകളെക്കുറിച്ചു കത്തിക്കയറുമ്പോള്‍
കേട്ടുകൊണ്ടിരിക്കുന്ന കുട്ടികളില്‍ എത്രപേര്‍ അത് ഉള്‍ക്കൊണ്ടു എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. അതില്‍ എത്രപേര്‍ വളര്‍ന്നുവലുതായി ഒരു ശാസ്ത്രജ്ഞനാവും എന്നും അറിയില്ല.. ജോലിയല്ലേ. അതു ചെയ്യുക അത്രമാത്രം അതില്‍ ആത്മാര്‍ത്ഥതയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടാവും.
പൊലീസുകാര്‍ എന്തായാലും ഈ പരാതിയെ പരിഹസിച്ചു കാറ്റില്‍പ്പറത്തുകയെ ഉള്ളൂ...
സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഇറങ്ങി വിജനമായ റോഡിലേക്ക് നോക്കി ഇനിയെന്ത് എന്ന് ചിന്തിച്ചു നിക്കുമ്പോഴാണ് റോഡിലെ ഗട്ടറില്‍ ഒരു അനക്കം. കുറച്ചു മുന്നേ പെയ്ത മഴയുടെ അവശേഷിപ്പുകളായി ഗട്ടറില്‍ തങ്ങിനിന്ന ഇത്തിരി വെള്ളത്തില്‍ നിന്നും ഒരു മണ്ഡൂക വിദ്വാന്‍, കഞ്ഞിവെള്ളം മുക്കി അലക്കിയുണക്കിയ വെള്ളമുണ്ടിലേക്ക് ചാടി, പുതിയൊരു ഭൂഖണ്ഡത്തിന്റെ രേഖാചിത്രവും വരച്ചു, മെയ്വഴക്കമുള്ള അഭ്യാസിയെപ്പോലെ ഡിവൈഡറും താണ്ടി മറഞ്ഞു പോയി.
വംശനാശം നേരിടുന്നവനായിട്ടുപോലും ഇത്രയും വലിയ അതിക്രമം കാണിക്കാന്‍ തുനിഞ്ഞ അവന്റെ അഹങ്കാരത്തില്‍ എനിക്കപ്പൊ കുറച്ചൊന്നുമല്ല അമര്‍ഷം തോന്നിയത്.
കയ്യില്‍ കൈക്കോട്ടും തലയില്‍ മണ്‍കൊട്ടയുമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് കുറച്ചു തൊഴിലുറപ്പ് പെണ്ണുങ്ങള്‍ വരുന്നുണ്ട്, അവര്‍ കാണ്‌കെ ഞാനൊന്നു നെഞ്ചുവിരിച്ചു നിന്നു. ആരും ഒരക്ഷരം പോലും മിണ്ടിയില്ല പതിവില്ലാത്ത ഗൗരവത്തില്‍ മുഖം വെട്ടിച്ചു അവര്‍ മുന്നോട്ട് നടന്നു. ബേപ്പൂര്‍ സുല്‍ത്താനായും, വേലുത്തമ്പി ദളവയായും, ചെരുപ്പുകുത്തി മുതല്‍ ജ്വല്ലറി ഉടമവരെയായി, വേഷമിട്ട് അരങ്ങു തകര്‍ത്ത എന്നിലെ നടനെയെങ്കിലും അവര്‍ക്ക് തിരിച്ചറിയാമായിരുന്നു.ആ അവഗണനയെ അതിജീവിക്കാന്‍ ഉച്ചത്തിലൊരു കവിത ചൊല്ലാനാണ് എനിക്കപ്പൊ തോന്നിയത്. കടന്നു പോകുംവഴി ആ പെണ്‍നോട്ടങ്ങള്‍ എന്റെ മുണ്ടില്‍ തീര്‍ക്കപ്പെട്ട മണ്ഡൂക ഭൂപടത്തില്‍ ഉടക്കി വലിയുന്നത് മുണ്ടിനകത്തു എനിക്ക് കൃത്യമായി അനുഭവപ്പെട്ടു. മുഖത്തേ മാസ്‌ക്കിനകത്തു അവര്‍ ചിരിക്കുന്നുണ്ടാവാം.
ആദ്യമൊന്ന് ചൂളിപ്പോയെങ്കിലും കാര്യത്തിന്റെ ഗുട്ടന്‍സ് അപ്പോഴാണ് മനസ്സിലായത്. അടയാളങ്ങളും അടയാളപ്പെടുത്തലുകളും ഈ സമൂഹത്തിന്റെ ഗതിവിഗതി നിയന്ത്രിക്കുന്നതില്‍ എത്ര വലിയ പങ്കാണ് വഹിക്കുന്നതെന്ന് മനസ്സിലാക്കി തരാന്‍ ഒരു മണ്ഡൂകശ്രേഷ്ഠന്‍ വേണ്ടി വന്നു. അവനോടെനിക്കപ്പൊ അതിയായ സ്‌നേഹം തോന്നി.
പ്രായമിത്രയൊക്കെ ആയെങ്കിലും ഇതുവരെ പോലീസ് സ്റ്റേഷനിലേക്ക് വരാനുള്ള സഹചര്യമൊന്നും ഉണ്ടായിട്ടില്ല. അപരിചിതമായ അന്തരീക്ഷം ഉള്ളിലൊരിത്തിരി ഭയം ജനിപ്പിച്ചു. ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് ചെറിയൊരു സമാധാനം പകര്‍ന്നു തന്നുവെങ്കിലും മടിച്ചു മടിച്ചാണ് അകത്തേക്ക് കടന്നത്.
'എന്താ വിഷയം..? '
' ഒരു പരാതിയുമായി വന്നതാണ്'
'അകത്ത് റൈറ്റര്‍ ഉണ്ട്, മൂപ്പരെ പോയി കണ്ടോളൂ'
പാറാവ് നിന്ന പോലീസുകാരന്‍ ജനമൈത്രി എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് എനിക്ക് വഴികാട്ടിത്തന്നു. അകത്തേക്ക് കാലെടുത്തുവച്ചതും 'അമ്മേ' എന്നൊരു നിലവിളി കാതുകളിലൂടെ തുളച്ചു കയറിയിറങ്ങി അനന്തതയില്‍ വിലയംപ്രാപിച്ചു. ആ ശബ്ദം കുറെയേറെ തവണ ആവര്‍ത്തിക്കപ്പെട്ടു.
'പേടിക്കണ്ട അതൊരു ഒളിഞ്ഞു നോട്ടക്കേസാണ്. തൊട്ടടുത്ത വീട്ടിലെ ചേച്ചിയുടെ കുളിസീന്‍ പിടിക്കാനിറങ്ങിയ ഒരു ഞരമ്പുരോഗി, നാട്ടുകാര്‍ കയ്യോടെ പിടിച്ച് ഞങ്ങളെ ഏല്പിച്ചതാണ്,'
ഞാന്‍ വളരെ പാടുപെട്ട് ഒരു പുഞ്ചിരി ഉണ്ടാക്കിയെന്നു വരുത്തിത്തീര്‍ത്തു.
'ഇവനോടൊന്നും ജനമൈത്രി കളിച്ചാല്‍ ശരിയാവില്ല അനിയാ, ഇത്തരം സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് ശരിക്കും പൊലീസാവേണ്ടിവരും.'
കൂടുതല്‍ വിശദീകരണം കേള്‍ക്കാന്‍ നില്‍ക്കാതെ വിറയാര്‍ന്ന കൈയ്യോടെ ഞാന്‍ പരാതി അയാള്‍ക്ക് നേരെ നീട്ടി.
'ഓ മിസ്സിങ് കേസാണല്ലേ..? '
ഞാന്‍ അതെയെന്ന് തലയാട്ടി.
അപ്പോഴേക്കും അകത്തെ നിലവിളി ഞരക്കം മാത്രമായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു.
പ്രൊബേഷന്‍ പിരീഡിലുള്ള ചെറുപ്പക്കാരനായ ഇന്‍സ്പെക്ടര്‍ക്ക് ജനമൈത്രിയോടുള്ള വിയോജിപ്പ്, ഒരു സദാചാര കേസില്‍ കൃത്യമായി അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു.
രണ്ട് കോന്‍സ്റ്റബിള്‍മാരുടെ ചുമലില്‍ തൂങ്ങി സെല്ലിലേക്ക് പോകുന്ന പ്രസ്തുത പ്രതിയുടെ മുണ്ടില്‍ എന്റെ കണ്ണുകള്‍ ഉടക്കി....
ലൈംഗീക ദാരിദ്ര്യം വരച്ചുവച്ച വെളുത്ത ഭൂപടത്തെ അധികാര അവദൂതന്‍ ഒഴുക്കിയ ചുവന്ന ചാലുകള്‍ പാടേ വിഴുങ്ങിയിരുന്നു.
'ന്റെ പൊന്നു സാറന്മാരേ ഇടിയല്ല കൗണ്‍സിലിംഗ് ആണ് അയാള്‍ക്ക് ആവശ്യം' എന്നുവിളിച്ചുപറയാന്‍ കൊതിച്ചെങ്കിലും എന്റെ നാവ് ഉയര്‍ന്നില്ല.
ശ്രദ്ധാപൂര്‍വ്വം പരാതി വായിച്ച റൈറ്റര്‍ സര്‍ സൂക്ഷ്മതയോടെ എന്നെയൊന്ന് നോക്കി
ചുണ്ടില്‍ ഒളിപ്പിച്ച പരിഹാസച്ചിരി പാടുപെട്ട് ഒതുക്കിക്കൊണ്ട് ' അന്വേഷിക്കാം നിങ്ങള്‍ പൊയ്‌ക്കോളൂ' എന്നു പറഞ്ഞു. ആ വാക്കുകളിലെ ആത്മാര്‍ത്ഥതയില്ലായ്മ പകല്‍പോലെ വ്യക്തമായിരുന്നു.
ശരി എന്ന് തലയാട്ടി പുറത്തേക്കിറങ്ങാന്‍ നിന്ന എന്നോട്.. 'മുണ്ടില്‍ അപ്പടി ചെളിയാണ് പോയി കഴുകിയിടൂ' എന്ന് മണ്ഡൂക ഭൂപടത്തെക്കുറിച്ചു സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്താനും മറന്നില്ല.
മുണ്ടിലെ ഭൂപടത്തിലേക്ക് ഞാന്‍ ഒന്നൂടെ നോക്കി. അടയാളപ്പെടുത്തലുകളുടെ ശക്തി ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞു.
ഇനി മറ്റൊന്നും ചിന്തിക്കാനില്ല. നേരെ ടൗണിലെ പ്രസ്സിലേക്ക് പോണം. ഫോട്ടോ പതിച്ച കുറെയേറെ പോസ്റ്ററുകള്‍ അടിക്കണം തെരുവുകളായ തെരുവുകളിലെല്ലാം ഒട്ടിക്കണം, അടഞ്ഞു കിടക്കുന്ന സിനമകൊട്ടകയ്ക്കു മുന്നില്‍, ആളൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനില്‍, വിജനമായ ബസ് സ്റ്റാന്‍ഡില്‍, അങ്ങനെ ഒരുകാലത്ത് ജനനിബിഢമായിരുന്ന എല്ലായിടങ്ങളിലും.
ഓണ്‍ലൈനില്‍ അഭിരമിക്കുന്ന ജനത നിരത്തുകളിലേക്ക് ഇറങ്ങുന്ന കാലം ഈ പോസ്റ്ററുകള്‍ കാണട്ടെ...
കാണ്മാനില്ല എന്ന പോസ്റ്ററിലെ ചിരിക്കുന്ന മുഖം എവിടെവച്ചെങ്കിലും തിരിച്ചറിയുന്നവര്‍ കണ്ടുകിട്ടി എന്ന ശുഭ വാര്‍ത്ത എന്റെ വിലാസത്തിലേക്ക് എഴുതി അറിയിക്കട്ടെ.
സൂര്യന്‍ മുണ്ടയോട്ട് കുന്നിന്റെ പിറകിലൂടെ മയ്യഴിക്കടലില്‍ വിശ്രമത്തിന് പോയ ആ സന്ധ്യാവേളയില്‍ ഞങ്ങള്‍ 'പാടി' എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഞങ്ങളുടെ സ്വന്തം ഏറുമാടത്തില്‍ ഹണീബിയും രുചിച്ചു ഇരിക്കുമ്പോഴാണ് സ്ഥലത്തെ ഷെര്‍ലക് ഹോംസ് എന്നറിയപ്പെടുന്ന മധുവേട്ടനെയും കൂട്ടി സുരേഷ് രംഗപ്രവേശം ചെയ്തത്.
തെളിയാതെ പോയ എത്രയെത്ര കേസുകളാണ് മധുവേട്ടന്‍ തന്റെ കഥകളിലൂടെ നിഷ്പ്രയാസം തെളിയിച്ചിട്ടുള്ളത്, റൂം നമ്പര്‍ 201 എന്ന ഒറ്റ നോവല്‍ മതി അദ്ദേഹത്തിന്റെയുള്ളിലെ ഡിറ്റക്ടിവിനെ ലോകം അംഗീകരിക്കാന്‍. രണ്ടു വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഒരാണും പെണ്ണും പ്രണയബദ്ധരാവുന്നതും ഒടുവില്‍ സമൂഹത്തിന്റെ പൊതുബോധത്തെ തച്ചുടച്ചുകൊണ്ടു അവരുടേതായ ലോകത്തിലേക്ക് ഒളിച്ചോടുന്നതും ആണ് കഥാസന്ദര്‍ഭം. കിലോമീറ്ററുകളോളം അവരെ പിന്തുടര്‍ന്ന് ഒടുവില്‍ ഒരു മഹാനഗരത്തിലെ ഒളിയിടത്തില്‍ റൂം നമ്പര്‍ 201 ല്‍വച്ചു അതിസാഹസികമായി അവരെ പിടിച്ച് നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന് സമൂഹത്തിന് വിചാരണ ചെയ്യാന്‍ വിട്ടുകൊടുക്കുന്നതാണ് ക്ലൈമാക്‌സ്.
മധുവേട്ടനെന്ന എഴുത്തുകാരന്റെ അന്വേഷണ ത്വര വല്ലാത്ത ഒരു പ്രതിഭാസം തന്നെയാണ്.. എന്ത്‌കൊണ്ടും എന്റെ പ്രശ്‌നത്തെ പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെത്തന്നെയാണ് സുരേഷ് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്.
പ്രദീപന്മാഷിന്റെ മലയാളം ക്ലാസ്സ് കേള്‍ക്കുന്ന കുട്ടിയെപ്പോലെ ആകാംഷയോടെ ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം കേട്ടിരുന്നു. എല്ലാം കഴിഞ്ഞു ഒരു യോഗിവര്യന്‍ ധ്യാനത്തില്‍നിന്നും ഉണരുംപോലെ മെല്ലെ കണ്ണുകള്‍ തുറന്നു.
'കാണാനില്ല എന്ന് പറയപ്പെടുന്ന വ്യക്തി കുടുംബസ്ഥനാണോ..?'
'അതെ'
'കുടുംബവുമായി യാത്ര ചെയ്യാറുണ്ടോ..?'
'വളരെ വിരളമായി'
'അവിഹിതം വല്ലതും..?'
'ഇല്ല'
'ഇയാള്‍ എന്താണ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അസ്വദിച്ചിട്ടുള്ളത്..?'
'ബൈക്കില്‍ പോവുമ്പോള്‍ ഭാര്യ ചേര്‍ന്നിരുന്ന് വട്ടംപിടിച്ചിരിക്കുന്നത്'
'പ്രതിസ്ഥാനത്തു ഭാര്യയെ നിര്‍ത്താമോ..?'
'സാധ്യതകള്‍ ഒന്നും കാണുന്നില്ല'
'ഇഷ്ട്ട ഭക്ഷണം...?'
'തട്ടുകടയിലെ ബീഫും പുട്ടും മിക്‌സ്'
'അപ്പോ കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് അല്ലെ..?'
'സംശയലേശമന്യേ'
'ഇഷ്ട്ട വിനോദം...?'
'കല'
'അങ്ങനെയെങ്കില്‍ മാനുഷിക മൂല്യങ്ങള്‍ക്ക്
പ്രാധാന്യം കല്‍പ്പിക്കുന്ന ആളാണ്...? '
'തീര്‍ച്ചയായും'
അത്രയും കേട്ട് അദ്ദേഹം എന്റെ കണ്ണുകളിലേക്ക് തറപ്പിച്ചൊന്നു നോക്കി വന്യമായ ഒരു ചിരിയുംചിരിച്ചു ഒന്നും പറയാതെ അവിടുന്ന് ഇറങ്ങി നടന്നു. ദുരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ടുള്ള ആ പോക്ക് എന്നെ കൂടുതല്‍ തകര്‍ത്തുകളഞ്ഞു. അധികം വൈകാതെ സുരേഷിന്റെ ഫോണില്‍ കുയില്‍ ശബ്ദത്തില്‍ മെസേജ് വന്നതിനുള്ള അറിയിപ്പ് വന്നു.
മധുവേട്ടനാണ്.. ' ഈ കേസില്‍ എനിക്ക് താല്‍പ്പര്യമുള്ള ഒന്നും തന്നെയില്ല സാമൂഹിക,രാഷ്ട്രീയ,സദാചാര ആംഗിളുകള്‍ ഒന്നും ഇല്ലാത്ത തികച്ചും വ്യക്തിപരമായ ഒരു മിസ്സിങ് കേസില്‍ മധുകുമാര്‍ എന്ന ഡിറ്റക്ടീവ് നോവലിസ്റ്റിന് ഒന്നും ചെയ്യാനില്ല അയാള്‍ തിരയുന്ന ആളെ അയാളോട് സ്വയം കണ്ടുപിടിക്കാന്‍ പറയുക ഞാന്‍ നിസ്സഹായനാണ്'
എരിവും പുളിയും ചേര്‍ത്ത് പാകപ്പെടുത്തിയ ഒരു മസാലക്കഥയെഴുതാനുള്ള ത്രെഡ് നഷ്ടമായതിന്റെ അമര്‍ഷം ആ മെസേജില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
മുണ്ടിലിരുന്നു മണ്ഡൂക ഭൂപടം എന്നെ നോക്കി കൊഞ്ഞനം കുത്തി. ദേഷ്യംകൊണ്ടു വിറച്ച്, മുണ്ട് വലിച്ചുപറിച്ചു തോട്ടിലെറിയണം എന്ന് തോന്നിയെങ്കിലും ഉള്ളിലെവിടെയോ ഇരുന്ന് സാംസ്‌ക്കാരിക,സദാചാര ബോധങ്ങള്‍ എന്നെ ആ ഉദ്ധ്യമത്തില്‍നിന്നും വിലക്കി.
'സരമില്ലെടോ കാണാതെപോയത് ഞങ്ങള്‍ക്കും പ്രിയപ്പെട്ടവനല്ലേ നമുക്ക് കണ്ടുപിടിക്കാം' രൂപേഷേട്ടന്റെ ആശ്വാസവാക്കുകള്‍ ഉള്ളിലെവിടെയോ ഇത്തിരി ധൈര്യം പകര്‍ന്നുതന്നു.
ആളനക്കമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഏതെങ്കിലും സ്റ്റേജില്‍ ഉണ്ടാവും എന്ന അജിലേഷിന്റെ അഭിപ്രായം മാനിച്ചു സാധ്യതയുള്ള എല്ലാ സ്റ്റേജുകളിലും അവന്റെ ബൈക്കില്‍ അവനോടൊപ്പം തന്നെ ഒരു തിരച്ചില്‍ നടത്തി, ഒരുകാലത്ത് ആയിരങ്ങള്‍ നിരന്നിരുന്നു കൗതുകത്തോടെ നാടകങ്ങള്‍ ആസ്വദിച്ചിരുന്ന ആ ഓഡിറ്റോറിയങ്ങള്‍ ശ്മശാനം പോലെ കാണപ്പെട്ടു. യുദ്ധാനന്തര ഭൂമിയിലെ അസ്ഥിപഞ്ചരങ്ങള്‍ പോലെ ഓരോ കസേരയും ഞാണ്തൂങ്ങിക്കിടന്നു. അടഞ്ഞുകിടക്കുന്ന ഏതെങ്കിലും ലൈബ്രറിക്കകത്തു പെട്ടുപോയിട്ടുണ്ടാവുമോ എന്ന അനിമാഷിന്റെ ആശങ്കയ്ക്കും ലൈബ്രറികള്‍ തോറും കയറിയിറങ്ങി അറുതി വരുത്തി. തൊട്ടുനോക്കാന്‍ പോലും ആരുമില്ലാതെ പുസ്തകങ്ങള്‍ക്കുള്ളില്‍ ശ്വാസംമുട്ടി പിടയുന്ന അക്ഷരങ്ങള്‍ വെള്ളിവെളിച്ചം വീണ് അവ്യക്തമായ ജനല്‍പ്പാളികളിലൂടെ എന്നെ മാടിവിളിച്ചു. ചിലതൊക്കെ ചിതല്‍ക്കുഞ്ഞുങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യം തേടി യാത്രയും തുടങ്ങിയിരിക്കുന്നു.
എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ ക്ഷീണവും മടുപ്പും ശാരീരികമായും മാനസികമായും എന്നെ തളര്‍ത്തിക്കൊണ്ടേയിരുന്നു....
പോകെ പോകെ ഞാനൊഴികെ മറ്റെല്ലാവരും ഈ ഉദ്യമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു... സ്വന്തം ജീവിതത്തില്‍ തന്നെ ആവശ്യത്തിലധികം ബാധ്യതകള്‍ ഉള്ളവര്‍ എത്രകാലമെന്നുവച്ചാണ് എനിക്ക് മാത്രം പ്രിയപ്പെട്ടവനെ തിരഞ്ഞു നടക്കുക.
എനിക്ക് അങ്ങനെ പറ്റില്ലാലോ
അലക്കുംതോറും തെളിഞ്ഞുകൊണ്ടിരുന്ന മണ്ഡൂക ഭൂപടം അടയാളങ്ങളെക്കുറിച്ചു എന്നെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു. ഇനി അതുമാത്രമാണ് വഴി.
ചിരിക്കുന്ന മുഖമുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും ഒട്ടിക്കണം. ആളുകള്‍ ശ്രദ്ധിക്കാന്‍ ഇടയുള്ള എല്ലായിടത്തും. തൂണിലും,ചുവരിലും, പോസ്റ്ററുകള്‍ ഒട്ടിക്കുമ്പോള്‍ തൂപ്പുകാരി മീനാക്ഷിയേടത്തി ദയനീയമായി എന്നെ നോക്കി. മാസ്‌ക്കിനകത്തെ അവരുടെ മുഖം വ്യക്തമല്ലെങ്കിലും കണ്ണുകളില്‍ ഞാനത് തിരിച്ചറിഞ്ഞു. വായനശാലയ്ക്ക് മുന്നില്‍ ഒട്ടിച്ച ചിത്രം എന്റെ മുന്നില്‍ വച്ചു തന്നെ ചിലര്‍ വലിച്ചുകീറി, സ്‌കൂളിന് മുന്നിലെ പോസ്റ്ററിന് ആരൊക്കെയോ ചേര്‍ന്ന് തീവച്ചു. ഒരുപക്ഷേ അവര്‍ അധ്യാപകരാവണം. പാടത്തെ കോലത്തില്‍ ഒട്ടിച്ച പോസ്റ്റര്‍ തലയെടുപ്പോടെ അവിടെ ചിരിച്ചുനിന്നു. കടത്തിണ്ണയിലും,ഹോട്ടലിന് മുന്നിലും രേഖാ ചിത്രങ്ങള്‍ ഒട്ടിക്കുമ്പോള്‍
നോസ്സ് രാഘവേട്ടന്‍മാത്രം സ്‌നേഹത്തോടെ എന്റെ കൈകളില്‍ ചുംബിച്ചു. അയാളും ഒരുപക്ഷേ ഇതുപോലെ ആരെയെങ്കിലും അന്വേഷിച്ചിരിക്കണം. മറ്റിടങ്ങളില്‍ കണ്ടുനിന്നവര്‍ ചിത്രത്തിലേക്കും എന്നെയും മാറിമാറി നോക്കി ഊറി ചിരിക്കുന്നുണ്ടായിരുന്നു. എന്റെ നിസ്സഹായതയ്ക്കുമേലുള്ള കൂരമ്പുകളായി അവ എന്റെ നെഞ്ചിലേക്ക് പതിച്ചുകൊണ്ടേയിരുന്നു. ദിനരാത്രങ്ങള്‍ ഇടതടയില്ലാതെ കടന്നുപോയ്‌ക്കൊണ്ടിരുന്നു.
കുഞ്ഞന്‍ വൈറസും മുഖാവരണവും ജനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
അപ്പോഴും എനിക്ക് അന്വേഷിക്കാതെ പറ്റില്ലാലോ..?
മണ്ഡൂക ഭൂപടം എന്ന ആശയം പകര്‍ന്നുതന്ന മാധ്യമത്തിന് ഫലമുണ്ടായി
നൂറുകണക്കിന് കത്തുകള്‍ എന്റെ വിലാസം തേടിയെത്തി ഞാന്‍ ഉണ്ടായിരുന്ന എല്ലായിടങ്ങളിലും പോസ്റ്ററില്‍ കണ്ട മുഖം ഉണ്ടായിരുന്നുവെന്ന് ഓരോ കത്തും അടയാളപ്പെടുത്തി.
എന്നിട്ടും എനിക്കുമാത്രമെന്തേ കണ്ടെത്താനാവുന്നില്ല.. ഞാന്‍ പരാജയപ്പെടുകയാണോ....? അങ്ങാടിയാടുകള്‍ തിന്നിട്ടില്ലെങ്കില്‍ ഇപ്പോഴും ആ പോസ്റ്ററുകള്‍ അവിടെ കാണും ആരെങ്കിലും അതിലെ ചിരിക്കുന്ന മുഖത്തെ എവിടെ വച്ചെങ്കിലും ഇനിയും കാണുകയാണെങ്കില്‍ എന്റെ വിലാസത്തിലേക്ക് തെളിവ് സഹിതം എഴുതിയറിയിക്കുക. കണാതെ പോയ ആ മുഖം തിരഞ്ഞുകണ്ടുപിടിക്കുക എന്നത് ഇപ്പോള്‍ എനിക്ക് അത്രമേല്‍ വല്യ അനിവാര്യതയാണ്. അനിവാര്യതകളാണല്ലോ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
--------------------
© രജീഷ് ഒളവിലം
- രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
- ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
- ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)
5 Comments
Interesting. Nice story. All the very best.
ReplyDeleteNice 👍
ReplyDeleteഅടിപൊളി 👌👌👌
ReplyDeleteസ്വന്തം മുഖം അന്വേഷിക്കുന്നവർക്കായ് സമർപ്പിക്കാം. അതീവ ഹൃദ്യം
ReplyDeleteവളരെ ഹൃദ്യയമായിട്ടുണ്ട് രജീഷ്... എന്നെങ്കിലും അന്വേഷണം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ മഹദ് വചനം.
ReplyDelete