എന്റെ ഭാരത പര്യടനങ്ങള്‍ - ഭാഗം - പത്ത് | മംഗലം ശിവന്‍

 
mangalam-sivan-yathranubhavam

-------------------------------------
സന... ഒരു പേര് മാത്രമല്ല
 ------------------------------------
               -  -
ഇത് ഒരു കത്തോ അതുമല്ലെങ്കില്‍ എവിടെയോ മറഞ്ഞിരിക്കുന്ന ആ കുട്ടിക്ക് ( ജീവിച്ചിരുപ്പുണ്ടെങ്കില്‍ ) വേണ്ടിയുളള ഒരറിയിപ്പായി കാണാവുന്നതാണ് ....
ആ കുട്ടിയുടെ പേര് സനാ മീര എന്നായിരുന്നു ...
കണ്ണൂര്‍ക്കാരി . മുത്തപ്പനെ അവരുടെ സംസ്‌ക്കാരത്തിന്റെ ചിഹ്നമായി കാണുന്നവള്‍ ....
പക്ഷേ ഞാന്‍ പരിചയപ്പെടുമ്പോള്‍ അയാള്‍ മിഡില്‍ ഈസ്റ്റില്‍ എവിടെയോ ആയിരുന്നു ...
ഞാനുമായുള്ള പരിചയം എങ്ങനാന്ന് വെച്ചാല്‍ ഫെയ്‌സ്ബുക്കിലൂടെ ഉള്ള പരിചയം. മെസ്സന്‍ജറിലൂടെ യുളള പരിചയം.
അയാളുടെ പോസ്റ്റിലെല്ലാം മുത്തപ്പനും അവരുടെ സംസ്‌കാരങ്ങളും നാടന്‍ പേച്ചുകളും (Folk) നിറഞ്ഞു നിന്നിരുന്നു. പിന്നെ ഏത് പോസ്റ്റിലും ഒരു നിരാശയുടെ കനല്‍ വിങ്ങിക്കിടക്കുന്നതും കാണാമായിരുന്നു. അത് മറ്റൊന്നുമല്ല, നൃത്തത്തെ ജീവവായു പോലെ സ്‌നേഹിക്കുന്ന ഒരു കലാകാരിയുടെ....., അതില്‍ ഒന്നും ആയിത്തീരാന്‍ കഴിയാത്തതിലുള്ള നിരാശ
അത് ഏത് പോസ്റ്റിലും, അത് കവിതയായിരുന്നാലും ചെറിയ റൈറ്റപ്പ് ആയിരുന്നാലും അതില്‍ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. വെറും എഴുത്തു മാത്രമായിരുന്നില്ല അത്. സര്‍ഗ്ഗാത്മകതയുടെ സര്‍ഗ്ഗവസന്തം അതില്‍ നിറഞ്ഞു നിന്നിരുന്നു ....
ഒരു എം.ടി കഥ വായിക്കുന്ന സുഖം അയാളുടെ ഒരോ എഴുത്തിലും അനുഭവിക്കാമായിരുന്നു ....
കവിതയാണെങ്കിലോ
ഒരു ആമി (മാധവികുട്ടി) കവിത പോലെയും .
അതുപോലെ തന്നെ എന്റെ എഴുത്തിനെ ഇത്രയേറെ വിലമതിക്കുകയും ഇഷ്ടപ്പെടുകയും കമന്റ് ചെയ്യുകയും ചെയ്‌തൊരാള്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ സര്‍ഗാത്മകതയുടെ സമാനതകള്‍ കൊണ്ട് ഞങ്ങള്‍ മെസന്‍ജറിലൂടെ ചാറ്റ് ചെയ്തു.
എം.ടി. യുടെ വിമല മിശ്രയേയും ( മഞ്ഞ് ), വിനോദിനിയേയും ( വാനപ്രസ്ഥം)  ഇഷ്ടപെട്ടവള്‍ .....
ടി.പത്മനാഭന്റെ ഗൗരിയേയും ( ഗൗരി)  പ്രകാശം പരത്തുന്ന പെണ്‍കുട്ടിയേയും ഇഷ്ടപ്പെടുന്നവള്‍ ....
ഞങ്ങള്‍ അതിനെ പറ്റിയൊക്കെ ചാറ്റ് ചെയ്യുമായിരുന്നു ....
എന്ത് സുന്ദരം സാഹിത്യ യാത്രകളായിരുന്നു അത്. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല ....
ദിവസവും രാവിലെയുള്ള ഗുഡ്‌മോണിംഗും ഗുഡ് നൈറ്റും .അതില്‍ പോലും സാഹിത്യത്തിന്റെ ഒരു തുണ്ടു ണ്ടാകും. ( അത് ഒന്നില്‍ നിന്നുമുള്ള കോപ്പിയായിരുന്നില്ല ( fdg. Msg. അല്ല ) .
ഒരു ദിവസം മെസന്‍ജറില്‍ എനിക്ക് വന്ന ഗുഡ്‌മോണിം -ല്‍ ഒരു സാഹിത്യവുമില്ലായിരുന്നു. വെറും പേരിനു മാത്രമായി ....
അപ്പോള്‍ ഞാന്‍ ചോദിച്ചു ...
'സന    യല്ലേ ....?'
മറുപടി വന്നു..
'അല്ല. സനയുടെ ഹസ്ബന്റാണ് ....'
' സന...? '
ഞാന്‍ ഒരു നിമിഷം ശങ്കിച്ചു.
അപ്പോള്‍ അടുത്ത മെസേജ് .
' സന,ഹോസ്പിറ്റിലിലാ ....'  
' ഹോസ്പിറ്റലിലോ ...? ന്തു പറ്റി...? '
'അതേ സാറെ ... പറയാം അവള്‍  ഇപ്പോള്‍ ഉറക്കത്തിലാ , സെഡേറ്റീവ്...  രാവിലെ സമയത്ത് ഉണര്‍ന്നില്ലെങ്കില്‍ സാറിന് ഒരു ഗുഡ് മോണിംഗ് അയക്കണമെന്നു സന പറഞ്ഞേര്‍പ്പെടുത്തിയിരുന്നു . അതാ ഞാനയച്ച്ത്...'
കൊള്ളാമല്ലോ ഞാന്‍ എഴുതിയില്ല. പകരം എഴുതി
' സനയ്‌ക്കെന്തു പറ്റി .... ? '
' പറയരുതെന്നാണ് കല്‍പ്പന. എങ്കിലും സാര്‍ അതറിയണം .......അത്..., സാര്‍ ലക്ഷത്തില്‍  ഒരാള്‍ക്ക് വന്നേക്കാവുന്ന ഒരസുഖം ! '

'അതെന്താണ് ....?'
എന്റെ ആകാംക്ഷ.....

' എല്ലാ ആഴ്ചയിലും രണ്ടു അല്ലെങ്കില്‍ മൂന്ന് ദിവസം അവള്‍ ഹോസ്പിറ്റലിലായിരിക്കും.
ശരീരം മുഴുക്കെ നീര്‍ക്കെട്ട് ബാധിച്ച് ... പിന്നെ വേദന കൊണ്ടൊരു പുളച്ചിലാ സാറെ .... കണ്ടു നില്‍ക്കാനാവില്ല ... '

അത് അയാള്‍ വോയ്‌സ് നോട്ടായിട്ടാണ് പോസ്റ്റ് ചെയ്തത്.
അത് പറയുമ്പോള്‍  ഗദ്ഗത കണ്ഠനായ അയാളുടെ വാക്കുകള്‍  മുറിയുന്നുണ്ടായിരുന്നു ....
ഞാന്‍ എഴുതി തന്നെ ചോദിച്ചു:
'വിദഗ്ദ ചികില്‍സയൊന്നും നോക്കിയില്ലേ ...?'
വീണ്ടും അയാളുടെ വോയ്‌സ് മെസ്സേജ് .
'നാട്ടിലും ഇവിടെയുമായി പോകാത്ത ആശുപത്രികളില്ല സാര്‍. അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിപ്പിക്കാമെന്ന് വെച്ചാല്‍ ഇത് പൂര്‍ണ്ണമായും ഭേതമാകില്ലെന്നാ മെഡിക്കല്‍ സയന്‍സ് പറയുന്നത് ........'

 ഒരു നിമിഷം എന്റെ ചൂണ്ടുവിരല്‍ സ്റ്റക്ക് ആയ പോലെ ...
എന്ത് എഴുതണം എങ്ങനെ ആശ്വസിപ്പിക്കണം എന്നെ നിക്കറിയില്ലായിരുന്നു ....
എന്റെ നിശബ്ദത കണ്ടിട്ടാകാം അയാള്‍ മെസന്‍ ജറിലൂടെ വീണ്ടും എഴുതി .....
' സാര്‍ ഇതാന്നും അറിയരുതെന്ന് സന പറഞ്ഞിരുന്നു .... പക്ഷെ എന്റെ ഒരാശ്വാസത്തിന് പറഞ്ഞു പോയതാ സാര്‍ ..... ആരോടെങ്കിലും ഒന്നു പറയുമ്പോള്‍ അല്‍പ്പം ആശ്വാസം , സാറിന് ബുദ്ധിമുട്ടായോ..? '
'ഹെ നെവര്‍ . പറഞ്ഞോളു...'
ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു .....
 'അവളെന്റെ ഏറ്റവും നല്ല സുഹൃത്ത് കൂടിയാ . എന്ത് രസായിരുന്നു രണ്ട് വര്‍ഷത്തെ ഞങ്ങളുടെ ദാമ്പത്യം ....
ഇടക്ക് മയ്യഴി (മാഹി) കടപ്പുറത്ത് പോകും. സന്ധ്യ എരിഞ്ഞടങ്ങുമ്പോള്‍ കടലില്‍ പൊങ്ങി നില്‍ക്കുന്ന വെള്ളിയാംങ്കല്ലില്‍ നോക്കി കൊണ്ടവള്‍ പറയും.
 'ഏട്ടാ മുകുന്ദന്റെ നോവലിലെ (മയ്യഴി പുഴയുടെ തീരങ്ങളില്‍) ദാസനേയും ചന്ദ്രികയേയും പോലെ ആ വെള്ളിയാംങ്കല്ലില്‍ തുമ്പികളായി നമുക്ക് പുനര്‍ജനിക്കണമെന്ന് ... '
അപ്പോള്‍ ഞാന്‍ ...
' അപ്പോള്‍ നമുക്ക് പരസ്പരം തിരിച്ചറിയാനും കഴിയണം ... '
അവിടെ പരസ്പരം മുട്ടിയിരുന്നിട്ട് എഴുന്നേല്‍ക്കാന്‍ തന്നെ മടിയായിരുന്നു അവള്‍ക്ക് ...,, '
പെയ്യാന്‍ കൊതിച്ചു നിന്നിരുന്ന സങ്കടക്കടല്‍ പെയ്‌തൊഴിയുകയായിരുന്നു ...പിന്നെ ....
ഞാനെല്ലാം വായിച്ചു.
അയള്‍ തുടര്‍ന്നു ...
'ഇപ്പോള്‍ വേദന വരുമ്പോള്‍ അവളെ പൊക്കിയെടുത്ത് ഈ ഹോസ്പിറ്റലില്‍ കൊണ്ടിടും. രണ്ട് -മൂന്ന് ദിവസം കഴിയുമ്പോള്‍ ഭേതമാകും ,തിരിച്ചു പോകും , വീണ്ടും അടുത്താഴ്ച , ഇങ്ങനെ ഓരോ സര്‍ക്കിള്‍ പൂര്‍ത്തിയാക്കി കടന്നു പോകുന്നു സാര്‍ .... ഏത് നിമിഷം വേണേലും സന....? '

എവിടെയോ പതിയിരിക്കുന്ന മരണത്തിന്റെ ഭീതി തമായ കാലൊച്ച അയാളുടെ വാക്കുകളില്‍ മറഞ്ഞു കിടന്നിരുന്നു :
എന്ത് പറഞ്ഞ് ആശ്വസിപ്പിച്ചാല്‍ മതിയാകും , എനിക്കറിയില്ലായിരുന്നു ...
'നിങ്ങള്‍ വിഷമിക്കാതെ സുഹൃത്തേ ... ജനിച്ചു പോയില്ലേ ...ല്ലാം അനുഭവിച്ചല്ലേ പറ്റൂ ...
എല്ലാം ആ ശക്തി തീരുമാനിക്കട്ടെ . പ്രാര്‍ത്ഥിക്കാം. സമാധാനിക്ക് സുഹൃത്തേ ....'
അല്ലാതെന്ത് പറയാന്‍ .....?
അര്‍ത്ഥം നഷ്ടപ്പെടുന്ന വാക്കുകള്‍ ....
' സന അറിയണ്ട ഞാനിതൊന്നും സാറിനോട് പറഞ്ഞതായി. സാറിനോട് അവള്‍ക്കെന്തിഷ്ടാണന്നോ ....?
എന്റെ മനസ്സ് വല്ലാതായി , 'ഇത്രയും നല്ല സൗന്ദര്യത്തിന് പിന്നില്‍ ഇത്രയും നല്ലൊരു മനസ്സിന് പിന്നില്‍ , സര്‍ഗാത്മകതയ്ക്ക് പിന്നില്‍ ഒരു കൊടുങ്കാറ്റിനെ ഒളിപ്പിച്ച് വെച്ചിട്ടായിരുന്നോ കുട്ടി  നീ....'

എവിടെയോ തളിര്‍ത്തുനില്‍ക്കുന്ന ഒരു വൃക്ഷത്തില്‍ നിന്നും അടര്‍ന്നു വീഴാന്‍ പാകമാകുന്ന ഒരില എന്റെ ചിന്തകളില്‍ അസ്വസ്ത സൃഷ്ടിച്ചു ....
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സാഹിത്യത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ള ഗുഡ് മോണിംഗ് വന്നു. അതി പ്രകാരമായിരുന്നു ...
' കേശവാ.... കേശൂ ....'
ആ വിളി ഞാന്‍ കേട്ടു ...
'സനാ.. '
അതേ ആ കുട്ടി തന്നെ. അയാള്‍ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത് .... അങ്ങനെ വിളിക്കുന്നതിന് അയാള്‍ ഒരു കാരണം പറഞ്ഞിരുന്നത് ....
'ഗുരുവായൂരപ്പനേം സാറിനേയും ഞാന്‍ ഒരേ പോലാ ഇഷ്ടപ്പെടുന്നത് '... ന്ന്

'ന്തായ ടാ ....? '
'  ഓ . ഹെന്ട്രിയുടെ അവസാനത്തെ ഇല വീണില്ല. ഞാന്‍ ഡിസ്ചാര്‍ജ് ആയി ....'
'ഓഹോ.... ഗുഡ്'
' ഏട്ടന്‍ ല്ലാം പറഞ്ഞൂ ല്ലേ ....?'

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല ...
ആ കുട്ടി തുടര്‍ന്നു ....
' കേശു ദൈവത്തെ കണ്ടിട്ടുണ്ടോ ....?'
'ങേ ...?'
ഞാന്‍ ഞെട്ടി പോയി.,
എന്റെ ഉത്തരം ഒരു മൂളലിലൊതുക്കി. സന തുടര്‍ന്നു.
' ന്താ കേശു , നിക്ക് വട്ടായോന്നായിരിക്കും. ഹേയ് അല്ല കേട്ടോ . ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ഹസ്‌ബെന്റിന്റെ രൂപത്തില്‍
' അപ്പോ വട്ടല്ല '
ഞാന്‍ മനസ്സിലോര്‍ത്തതേയുള്ളൂ എഴുതിയില്ല.
' അതേ കേശൂ, കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷ കഴിഞ്ഞപ്പം തുടങ്ങിയതാ ഈ ദുരിതപര്‍വ്വം. അന്ന് മുതല്‍ എല്ലാം ആഴ്ചയിലും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഞാന്‍ ഹോസ്പിറ്റലിലായിരിക്കും. ശരീരം മുഴുക്കെ സഹിക്കവയ്യാത്ത വേദന കൊണ്ട് പുളയുമ്പോള്‍ ഏട്ടന്‍ എന്നെ കോരിയെടുത്താ ഹോസ്പിറ്റലിലേക്ക് ഓടുന്നത് - കാണാത്ത ഡോക്ടറന്‍ മാരില്ല. മുടക്കിയ പൈസയ്ക്ക് കയ്യും കണക്കുമില്ല. '
ഓരോവാക്കുകളിലും പതിയിരിക്കുന്ന ദുരന്തം ഞാന്‍ ഞാന്‍ കാണുകയായിരുന്നു....
 സന എഴുതിവിടുന്ന പോസ്റ്റ് ഞാന്‍ വായിച്ചു കൊണ്ടേയിരുന്നു
സന തുടര്‍ന്നു.
'എന്നിട്ടും എന്റെ ഏട്ടന്‍ വാക്കു കൊണ്ടോ ഒരു നോട്ടം കൊണ്ടോ ഒരലോസരവും ഒരിക്കല്‍ പോലും കാണിച്ചിരുന്നില്ല.'
ഒന്ന് നിര്‍ത്തിയിട്ട് സനയുടെ മെസ്സേജ് തുടര്‍ന്നു ....
 'ആശുപത്രിയില്‍ എത്തിച്ചിട്ട് ഡോക്ടറന്‍മാരുടെ നിര്‍ദ്ദേശപ്രകാരം പുറത്തിറങ്ങുമ്പോള്‍ എന്റെ മൂര്‍ദ്ധാവില്‍ ഏട്ടന്‍ ഒരു ഉമ്മ തരും . അപ്പോള്‍ ഞാന്‍ കണ്ണടക്കും. യഥാര്‍ത്ഥത്തില്‍ അപ്പോള്‍ ഞാന്‍ ദൈവത്തെയാണ് കാണുന്നത്. ദൈവത്തിന്റെ മുഖത്തേക്ക് നോക്കാന്‍ ശക്തിയില്ലാഞ്ഞാണ് ഞാ കണ്ണടക്കുന്നത് ....'
അല്‍പ്പം കഴിഞ്ഞാണ് അടുത്ത മെസ്സേജ് വന്നത്.
വാക്കുകള്‍ക്കിടയിലെവിടെയോ കണ്ണീരിന്റെ ഉപ്പുരസം .
 എനിക്ക് മനസ്സിലായി ആ കുട്ടി കരയുകയാണെന്ന് ...
'എന്റെ ഏട്ടന്‍ പുറത്തിരുന്ന് കരയുന്നത് പിന്നിട് എനിക്ക് അനുഭവവേദ്യമാകും. ഡോക്ടറന്‍മാര്‍ പറഞ്ഞിട്ടുണ്ട്. 
അദ്ദേഹത്തെ ദൈവമായല്ലാതെ ഞാനെങ്ങനാ കേശു കാണണ്ടെ ...?'
സനയുടെ പോസ്റ്റ് മുറിഞ്ഞു.
ഞാന്‍ ഒരു നിമിഷം കണ്ണടച്ചു ....
സാക്ഷാല്‍ ദൈവത്തെ കാണുകയായിരുന്നു ഞാനും അപ്പോള്‍ ...
കണ്ണ് തുറന്ന് ഞാന്‍ പിന്നെ ഴുതിയത് ഒരേ ഒരു വാചകം മാത്രം !
' സനാ .....'
' ഉം '
' ഞാനും കണ്ടു ദൈവത്തിനെ ആദ്യമായി '
അതിന് മറുപടി ഒരു തൊഴുകയ്യായിരുന്നു ....
അക്ഷരങ്ങളാല്‍ എഴുതി കൂട്ടിയ സാഹിത്യം ഒന്നുമായിരുന്നില്ല സന മീരയുടെ ജീവിത വഴികളിലെ യാഥാര്‍ത്ഥ്യം!
ആ തിരിച്ചറിവ് എന്നിലെ സാഹിത്യത്തിന്റെ ഉറവ വറ്റിച്ചു എന്ന് പറയുന്നതാവും ശരി ....
ഒന്നും എഴുതാന്‍ തോന്നാതിരുന്ന ഊഷരമായ ദിനങ്ങള്‍ ....
 ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഒരാഴ്ചക്ക് ശേഷം എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് നഷ്ടപ്പെടുകയും  പുതിയ ഒരക്കൗണ്ട്  ക്രിയേറ്റീവ് ചെയ്യുകയും ചെയ്തപ്പോള്‍ എന്റെ നിലവിലുണ്ടായിരുന്ന കോണ്‍ടാക്റ്റുകളെല്ലാം നഷ്ടപ്പെട്ട കൂട്ടത്തില്‍  സനയുടെ കോണ്ടാക്ടും എനിക്ക് നഷ്ടപ്പെട്ടു, ഒപ്പം
കടല്‍ കടന്നെത്തുന്ന എന്റെ ഗുഡ് മോണിംഗുകളും .
കാറ്റിലെവിടെയോ പറന്നു പോയൊരു അപ്പൂപ്പന്‍ താണ്ടി പോലെ ആ കോണ്ടാക്ട് എനിക്ക് നഷ്ടമായി ...
ഞാന്‍ കുറെ സര്‍ച്ച് ചെയ്ത് നോക്കി സനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ... പക്ഷേ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.....
ഒരു നൊമ്പരമായ വശേഷിപ്പിച്ചു പോയ സനയും ഹസ്ബന്റും പിന്നെ എന്നിലേക്ക് തിരിച്ചു വന്നില്ല.
ഒരു സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ അത് എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചലനമറ്റു കിടന്നു ....
ലോകത്തിനു മേല്‍ കൊറോണായുടെ ഭീതിതമായ അധിനിവേശം ...
ഋതുക്കള്‍ കൊഴിയുകയും തളിര്‍ക്കുയും ചെയ്തു കൊണ്ടേയിരുന്നു ....
ഇപ്പോള്‍ ഇതെഴുതാന്‍ കാരണം ഇന്നലെ  ഞാന്‍ ഒരു സിനിമാ കണ്ടു. 'മധുരം'
അതു കണ്ടപ്പോള്‍ ജോജു ജോര്‍ജും - ശ്രുതിയും അവതരിപ്പിച്ച ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ തീഷ്ണതയും പവിത്രതയും  സ്‌നേഹവും ഞാന്‍ കണ്ടു. ഞാന്‍ അപ്പോള്‍ ആലോചിച്ചു പോയത് സന എന്നോടല്ലാതെ സനയുടെ കഥ മറ്റാരോടോ പറഞ്ഞിരിക്കുന്നു.....
അതെ, തീര്‍ച്ച!
 അല്ലെങ്കില്‍ ഇങ്ങനെയൊരു കഥ !
കഥയേക്കാള്‍ വിചിത്രമാ ണോ ജീവിതം ! അതോ ജീവിതത്തേക്കാള്‍ വിചിത്രമാണോ കഥ !
അറിയില്ല......
അറിയാവുന്നത് : സനയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിന്റെ തീക്ഷ്ണത !
എന്റെ ഭാരതപര്യടനങ്ങളിലൂടെ ഈ കഥ പറയുന്നത് ലോകത്തിന്റെ എവിടെയെങ്കിലും (അല്ലെങ്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ശൈലിയായാലോ) ഈ അണ്ഡകടാഹത്തിലെവിടെയിരുന്നെങ്കിലും സന  ഈ പോസ്റ്റ് വായിക്കുന്നുവെങ്കില്‍

 എനിക്കൊരു ഹൈപറയുക ....
' സനാ, നിങ്ങളുടെ ദാമ്പത്യ ബന്ധം, നിങ്ങളുടെ സര്‍ഗാത്മകത , നിങ്ങളുടെ സാഹിത്യം, നിങ്ങളുടെ സംസ്‌ക്കാരം അത് ദൈവത്തിന് മാത്രമല്ല അസൂയ ഉളവാക്കിയത് :
എനിക്കും കൂടിയാണ് ...
മുത്തപ്പന്‍ നാട്ടിലെ കഥകളറിയാന്‍ , അവിടുത്തെ മണ്ണില്‍ ഉറഞ്ഞു കിടക്കുന്ന തിറയുടേയും, തെയ്യത്തിന്റേയും , നാടന്‍ പേച്ചുകളുടേയും കഥകള്‍ കേള്‍ക്കാന്‍ ( folk)
സര്‍ഗ്ഗാത്മകതയുടെ സാഹിത്യമറിയാന്‍ .... നിങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റാഴ മറിയാന്‍
 ഞാനിപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
സനാ നീ ജീവിച്ചിരുപ്പുണ്ടെങ്കില്‍ .....?
സ്‌നേഹാദരങ്ങളോടെ .....
കേശു .

( അടുത്ത ആഴ്ച വേറിട്ട  മറ്റൊരു അനുഭവവുമായി )

Signing Out fromMangalam Sivan


Post a Comment

2 Comments

  1. ഹോ... എന്തൊരു ഫീൽ... ഒറ്റ ശ്വാസത്തിൽ വായിച്ചു തീർക്കും... Soo touching.. 👌👍

    ReplyDelete
  2. സനയെന്ന നൊമ്പരത്തെ തൊട്ടറിയിച്ച ശിവന് 🙏

    ReplyDelete