നിലവിളി | സൂര്യ

short-story,malayalam,surya,e-delam-online


അലവി, ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പള്ളിക്കാട്ടിലെ ഇടതുഭാഗത്തെ മരങ്ങളും പള്ളിക്കമ്മിറ്റി തീരുമാനപ്രകാരം മുറിച്ചിരിക്കുന്നു എന്ന് രാത്രി വൈകിയാണ് അറിഞ്ഞത്. വലതുഭാഗത്തെ നെല്ലിമരവും വാകയും ചന്ദനവും ഈട്ടിയുമടക്കമുള്ള തണല്‍മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ ,അതിനു കീഴെ ഖിയാമം നാള്‍ കാത്ത് കഴിയുന്ന ഖബറുകള്‍ പൊള്ളുനത് കണ്ട് നെഞ്ച് പൊള്ളിയിരുന്നു. ഇപ്പോഴിതാ, ഇടതുഭാഗത്തെ തണലും മുറിച്ചിരിക്കുന്നത്രേ! അവിടെ, ചന്ദനമരച്ചോട്ടിലാണ് പുളളിക്കുയിലിന്റെ താരാട്ട് കേട്ട് എന്റെ രണ്ടര വയസ്സുകാരന്‍ കുഞ്ഞു റൈഹാന്‍ ഉറങ്ങുന്നത്. തൊട്ടടുത്തായി തന്നെ അവന്റെ ഉമ്മിയും. ചന്ദനമരത്തണലില്‍ എന്നെയും കാത്ത് അവര്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നു. പുത്തന്‍ വണ്ടിയിലെ  കന്നിയാത്ര അവരെ ഈ ചന്ദനമരച്ചോട്ടിലെ തണലിലാണെത്തിച്ചത്. ആ തണല്‍ പോയാല്‍ എന്റെ റൈഹാന്‍ ചൂടു കൊണ്ട് പൊള്ളും. അവനുറങ്ങാതെ കരയുന്നതോര്‍ത്ത് അലവി കട്ടിലിലരുന്നു നൊമ്പരപ്പെട്ടു. അടുത്തുണ്ടെങ്കിലും അവന്റെ ഉമ്മിക്കു കേട്ട് നില്ക്കാനല്ലേ കഴിയൂ . ഓര്‍ക്കുന്തോറും റൈഹാന്റെ കരച്ചില്‍ അലവിയുടെ ചെവിയില്‍ ഇരച്ചു കയറി.

       സുബ്ഹി ബാങ്കിനു ഇനിയും സമയമുണ്ട്. എങ്കിലും എഴുന്നേറ്റ് കുളിച്ച് തൊപ്പിയും വെച്ച് പള്ളിയിലേക്ക് നടന്നു. ഗേയ്റ്റ് തുറന്നിട്ടില്ല. മുകളിലെ കമ്പിയില്‍ പുതിയതായി പിടിപ്പിച്ച നിരീക്ഷണ ക്യാമറ കണ്ണു ചിമ്മി കാണിച്ചു. പടച്ചവന്റെ മുതല് കക്കുന്ന കള്ള ഹിമാറുകളെ പിടിക്കന്‍ പടപ്പുകള്‍ സ്ഥാപിച്ചതാണ് ഈ ചുകപ്പു കണ്ണുള്ള ക്യാമറ. മുക്രി ഉസ്താദിന്റെ മുറിയില്‍ ഇനിയും വെളിച്ചം വീണിട്ടില്ല. ഗേയ്റ്റ് തുറക്കുന്നതും കാത്ത് അലവി പടിയിലിരുന്നു.

'ആരാ?'' 
ഗേയ്റ്റില്‍ തട്ടിയുള്ള ചോദ്യത്തിനു 'അസ്സലാമു അലൈക്കും' എന്നു മറുപടി നല്കി. ഗേയ്റ്റ് കടന്നാല്‍  ആള്‍മരച്ചോട്ടിലെ പക്കി തങ്ങളുടെ ഖബറാണാദ്യം. തങ്ങള്‍ക്ക് സലാം പറഞ്ഞ് പളളിക്കാട്ടിലേക്ക് ധൃതിയില്‍ നടന്നു. വലതുഭാഗത്തെ ഖബറുകള്‍ക്ക് മീതെ തടസ്സങ്ങളില്ലാതെ നിലാവെളിച്ചം പരന്നൊഴുകി. നിലാവില്‍ തെളിഞ്ഞ, പകല്‍ വെന്തുരുകിയ ഖബറാളികള്‍ക്ക് അലവി സലാം കൊടുത്തു. ഇടതു ഭാഗത്തെ കാഴ്ച അലവിയുടെ മനസ്സില്‍ നിലാവ് പരത്തി. ചന്ദനമരം റൈഹാനെ പാടിയുറക്കുന്നു. അവന്റെ ഉമ്മി തൊട്ടടുത്തിരുന്ന് താളം പിടിക്കുന്നു.
അറിഞ്ഞ വാര്‍ത്ത സത്യമല്ലല്ലോയെന്നാശ്വസിച്ച് നാഥനു സ്തുതിച്ചു. എന്റെ റൈഹാന്‍ ഇനിയും തണലിലുറങ്ങിയുണരും. ' നാളെ ലോകാവസാനം ആയാലും, ഇന്ന് നിനക്കൊരു വിത്ത് കിട്ടിയാല്‍ അതും പാകിയിരിക്കണം' എന്നു ലോകത്തെ പഠിപ്പിച്ച  പ്രവാചകരേ, നിന്നെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണെല്ലോ പുതിയ പള്ളി പരിപാലകര്‍ എന്നോര്‍ത്ത് അലവി വീണ്ടും നാഥനെ സ്തുതിച്ചു.

      സുബ്ഹി നിസ്‌കരിച്ച് പുറത്തേയ്ക്കിറങ്ങുന്ന മഹല്ല് പ്രസിഡന്റിനെ അലവി കാത്തു നിന്നു. ചെറുപ്പക്കാരന്‍, ദീനിനിഷ്ഠയുള്ളവന്‍, നന്മയുള്ള പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെ ഒരു പാട് വിശേഷങ്ങള്‍ പുതിയ പ്രസിഡന്റിനെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒന്നു പരിചയപ്പെടണം, മരങ്ങള്‍ തുടര്‍ന്ന് മുറിക്കാതിരുന്നതിനു നന്ദി പറയണം. ഇങ്ങനെ രണ്ട് കാര്യങ്ങള്‍ക്കാണ് അലവി അവിടെ നില്ക്കുന്നത്.
' അലവിക്കാ,  ഖബര്‍ സിയാറത്തിനു വരുന്നവര്‍ പാമ്പുകളെ കണ്ട് പേടിക്കുന്നു. വലിയ വിഷമുള്ള ഇനങ്ങളാണ്. ഒക്കെ ഈ മരങ്ങളിലാണ് പൊറുതി. പരാതി കൂടിയപ്പോള്‍ കഴിഞ്ഞ കമ്മിറ്റി തീരുമാനിച്ചതാണ് മരങ്ങള്‍ മുറിക്കാന്‍. കമ്മറ്റി തീരുമാനമല്ലേ, എനിക്കു നടപ്പിലാക്കിയല്ലേ പറ്റൂ... ' പ്രസിഡന്റ് അലവിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
മരം മുറിക്കല്‍ ഉപേക്ഷിച്ചട്ടില്ലായെന്ന സൂചന അലവിയെ  വീണ്ടും നിരാശയിലാക്കി. 'അല്ല മോനെ,  പാമ്പുകളെ ഓടിക്കാനാണ് മരം മുറിക്കുന്നതെങ്കില്‍, ഇജ്ജാതി വിഷങ്ങള്‍ അടുത്തുള്ള വീടുകളില്‍ കേറികൂടി അവിടെ എടങ്ങേറാക്കില്ലേ..? അലവിയുടെ മറുപടി കേട്ട്, കഴിഞ്ഞ ദിവസം പള്ളിയുടെ കിഴക്കേവീട്ടില്‍ നിന്നു പാഞ്ഞ 108 ആംബുലന്‍സ് വീണ്ടും  പ്രസിഡന്റിന്റെ നെഞ്ചിലൂടെ പാഞ്ഞു. 
'എന്തായാലും വരുന്ന ജുമായ്ക്കു ശേഷം മഹല്ല് കമ്മിറ്റി ചേരുന്നുണ്ട്. ബാക്കി മരങ്ങള്‍ മുറിക്കുന്നത് അവിടെ തീരുമാനിക്കുന്നത് പോലെ'  പ്രസിഡന്റ് പറഞ്ഞു നിര്‍ത്തി.
''മോനെ,, സ്വസ്തമായി തണലിലുറങ്ങിയിരുന്ന എന്റെ  ഉപ്പായും ഉമ്മയും വെയിലും കൊണ്ട് ഖിയാമം നാള്‍ കാത്ത് കിടക്കുവാന്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അവര്‍ എന്നെ പോറ്റാന്‍ ഒരുപാട് വെയില് കൊണ്ട് പൊള്ളിയവരാ,, അവരത് താങ്ങുമായിരിക്കും.    പക്ഷേങ്കി,, ദാ അവിടെ ആ ചന്ദന മരച്ചോട്ടില്‍ എന്റെ കുഞ്ഞ് കിടപ്പുണ്ട്. പൊടിപൈതലാണ്. ഈ മരത്തണല്‍ പോയാല്‍ കുഞ്ഞ് ഖബറില്‍ കിടന്ന് പൊള്ളിയുരുകും. എനിക്കത് കാണാനുള്ള മനക്കരുത്തില്ല മോനെ.. ആ പൊടിക്കുഞ്ഞിനെ കരുതി ഈ മരം മുറിക്ക് കൂട്ടുനില്ക്കരുത്.. പടച്ചോന്‍ അന്നെ കാക്കും,,'  അലവിയുടെ കണ്ണുനിറഞ്ഞ അപേക്ഷയ്ക്കു ഉറപ്പ് നിറഞ്ഞ മറുപടി നല്കാനാവാതെ പള്ളിക്കാട്ടിലുറങ്ങുന്ന ഉമ്മായെയോര്‍ത്ത് പ്രസിഡന്റ് ഗേയ്റ്റ് കടന്നു പുറത്തേയ്ക്ക് നടന്നു.

മരുഭൂമിയിലെ ഖബറുകള്‍ പൊരിവെയിലത്താണെല്ലോയെന്ന വാദത്തിനു മുന്നില്‍ കുഞ്ഞു റൈഹാനു വേണ്ടി തണല്‍ യാചിച്ച പ്രസിഡന്റ് തോറ്റു പിന്‍മാറി. മറ്റൊരു ജുമായ്ക്കു ശേഷം ചന്ദനമരത്തില്‍ നിന്നുള്ള താരാട്ട്  റൈഹാന്‍ കേള്‍ക്കാതെയായി. ചന്ദനമരത്തിന്റെ തണല്‍ നഷ്ടമായ റൈഹാന്‍ ചൂടേറ്റ് നിലവിളിച്ചു കരഞ്ഞു.  നിലവിളി ശബ്ദം മയ്യത്തു പലക തുളച്ച് പുറത്തേയ്ക്ക് പാഞ്ഞു. ആള്‍മരത്തണലില്‍ ഉറങ്ങിയ പക്കി തങ്ങളുടെ ഉറക്കം കെട്ടു. നിലവിളി ശബ്ദം തങ്ങളുടെ ചെവി തുളച്ച് ഉള്ളിലേയ്ക്കിറങ്ങി. നിലവിളി സഹിക്കവയ്യാതെ റൈഹാനെ തോളിലിട്ട് തങ്ങള്‍ ഗേയ്റ്റ് കടന്നു അലവിയുടെ അടുത്തേയ്‌ക്കോടി. എന്റെ പടച്ചോനെ, ദുനിയാവിലെ എല്ലാവരോടും നീ പൊറുത്തും ക്ഷമിച്ചും കൊടുക്കേണമേയെന്ന് തങ്ങള്‍ കരഞ്ഞ് ദുആ ചെയ്തു. തങ്ങളുടെ ദുആയ്ക്ക് പൊള്ളുന്ന വെയിലില്‍ വെന്തുരുകിയ ഖബറാളികള്‍ കൂട്ടത്തോടെ ആമീന്‍ ചൊല്ലി.
----©SURYA-----

Post a Comment

6 Comments