ക്ഷേത്രായനം - 3 »»» അനില്‍ നീര്‍വിളാകം

kshethrayanam-anil-neervilakam


ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം

പൈതൃക സംഭാവനകള്‍ക്ക് പ്രസിദ്ധമായ ആറന്മുളയുടെ ചൈതന്യമാണ് അവിടെയുള്ള ഈ പാര്‍ത്ഥസാരഥി ക്ഷേത്രം എന്ന് പറയാം. ഒട്ടനവധി പരമ്പരാഗതമായ ആചാരാനുഷ്ഠാന്നങ്ങള്‍ ഈ ക്ഷേത്രത്തെ അതിവിശിഷ്ടമാക്കുന്നു. ഇവിടുത്തെ വള്ളംകളിയും വള്ളസദ്യയുമൊക്കെ ആറന്‍മുളക്കാരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വിശേഷാഘോഷങ്ങളാണ്. അവസരം കിട്ടുമ്പോഴൊക്കെ ഓടിയെത്താറുള്ള, ഞങ്ങളുടെ സ്വന്തം എന്ന് പോലും കരുതുന്ന, ഒരുപാട് ആത്മബന്ധം പുലര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഈ പാര്‍ത്ഥസാരഥി ക്ഷേത്രം.

കേരളത്തിലെ ഏറ്റവും പഴക്കംചെന്നതും, പേരുകേട്ട അഞ്ചു ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നുമാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. പാണ്ഡവന്മാര്‍ പണിത അഞ്ചു അമ്പലങ്ങളില്‍ അര്‍ജുനന്‍ പണിതതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. പാര്‍ത്ഥസാരഥി (അര്‍ജുനന്റെ സാരഥി) ആയി ആരാധിക്കപ്പെടുന്ന വിഷ്ണുവിന്റെ അവതാരമായ വിഗ്രഹത്തില്‍ നാലു കൈകളും, വലം കയ്യില്‍ സുദര്‍ശനചക്രവും, താഴെ വലം കൈയില്‍ താമരപ്പൂവും, ഇടം കയ്യില്‍ ശംഖും താഴെ ഇടം കയ്യില്‍ ഗദയുമായിട്ടുള്ളതാണ് മുഖ്യപ്രതിഷ്ഠ. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അര്‍ജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ശ്രീകോവിലിനോട് വളരെ  അടുത്തുനിന്നു ദര്‍ശിച്ചാല്‍ മാത്രമേ പൂര്‍ണ്ണരൂപം ശരിക്കും കാണാനാകുള്ളൂ.  


ചെങ്ങന്നൂരില്‍നിന്നും, പത്തനംതിട്ട റൂട്ടില്‍, ഏതാണ്ട് പത്തു കിലോമീറ്റര്‍ അകലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നദിയുടെ തീരത്തായതുകൊണ്ടാകണം മണ്ണുകൊണ്ട് ഉയര്‍ത്തിയ ഒരു പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തെ എപ്പോഴും പ്രതിരോധിച്ചു നില്‍ക്കുന്നു. വിശാലമായ ക്ഷേത്രപരിസരത്തിലേക്ക് പ്രവേശിക്കുന്നതിന്‍ നാലുവശത്തും നാലു കവാടങ്ങളുണ്ട്. ആനയ്ക്ക് ചവിട്ടിക്കയറുവാന്‍ സാധിക്കുന്നതരത്തില്‍ വീതിയുള്ള പതിനെട്ട് വലിയ പടികള്‍ കിഴക്കേ ഗോപുരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. വടക്കേ ഗോപുരത്തില്‍ നിന്ന് പമ്പയിലേക്കിറങ്ങാന്‍ 57 പടികളാണ് ഉള്ളത്. നിരവധി ആനകള്‍ക്ക് ഒന്നിച്ചു നിരന്നു നില്‍ക്കാന്‍ കഴിയുന്ന ആനക്കൊട്ടിലാണിവിടെയുള്ളത്. 

കിഴക്കേ നടയില്‍ ആനക്കൊട്ടിലിനോട് ചേര്‍ന്ന് സ്വര്‍ണ്ണക്കൊടിമരമുണ്ട്. ഇവിടെ നടയിലെ പ്രധാന കവാടത്തിലുള്ള ബലിക്കല്‍ പുരയില്‍ കരിങ്കല്ലില്‍ കൊത്തിവച്ചിരിക്കുന്നത് വ്യാളികളുടെ പ്രതിമയാണ്. പാതി തുറന്ന  ഒരു വ്യാളിയുടെ വായില്‍ സാമാന്യം വലിപ്പമുള്ള ഒരു ഉരുളന്‍കല്ല് കാണാനാകും. ഒരാള്‍ക്ക് കൈയിട്ട് അത് അനായാസം ഉരുട്ടാനാകും എന്നാല്‍ പുറത്തേക്കെടുക്കാനാകില്ല. അതുരുട്ടികൊണ്ട്  വ്യാളിയോട് തന്റെ ആവലാതികള്‍ അറിയിച്ചാല്‍ വ്യാളി അത് ദേവനെ അറിയിച്ച് പരിഹാരം ഉണ്ടാക്കും  എന്നൊരു വിശ്വാസമുണ്ട് ഭക്തര്‍ക്കിടയില്‍. അതുകൊണ്ടുതന്നെ തൊഴുതിറങ്ങുന്ന ഭക്തര്‍ ഈ കല്ലുരുട്ടിയും പ്രാര്‍ത്ഥിക്കാറുണ്ട്.   


ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണദിനം വരെയുള്ള പത്തു ദിവസമാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവം. വളരെ ആകര്‍ഷണീയമായ ഒരു കാഴ്ചയാണ് ഓണത്തോടനുബന്ധിച്ചുള്ള തിരുവോണത്തോണി. തിരുവോണനാളില്‍ കാട്ടൂര്‍ മങ്ങാട് ഇല്ലം പ്രതിനിധികള്‍ ഓണസദ്യക്കുള്ള സാധനങ്ങള്‍ നിറച്ച അലങ്കരിച്ച തോണി രാവിലെ ഇവിടെ എത്തിച്ചേരുന്നതാണ് തിരുവോണത്തോണി. ഭഗവാന്റെ നിയോഗത്താല്‍ മങ്ങാട്ഇല്ലത്തെ പൂര്‍വ്വികരാല്‍ തുടങ്ങിവെച്ച ഈ ചടങ്ങ് തലമുറകള്‍ കൈമാറി ഇന്നും ആചരിച്ചുപോരുന്നു. വലിയ ആചാര അനുഷ്ടാനങ്ങളോടെയാണ് ഇതും നടക്കുന്നത്. ഇത് കാണുന്നതിനായി അനേകായിരങ്ങളാണ് പമ്പാനദിക്കരയിലും, അമ്പലക്കടവിലുമായി കാത്തുനില്‍ക്കുന്നത്.  

തിരുവോണത്തോണി



തിരുവിതാംകൂര്‍ മഹാരാജാവ് സംഭാവന ചെയ്ത തങ്ക അങ്കി (സ്വര്‍ണം കൊണ്ടുള്ള വസ്ത്രം) എല്ലാ വര്‍ഷവും ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി ഇവിടെനിന്നുമാണ് ഘോഷയാത്രയായി പുറപ്പെടുക. അതുപോലെതന്നെ എല്ലാവര്‍ഷവും പന്തളത്തുനിന്നും പുറപ്പെടുന്ന തിരുവാഭരണം ഇവിടെയും കയറിയാണ് പോകുന്നത്.  വൃശ്ചികം ഒന്നു മുതല്‍ പത്തു ദിവസം പത്ത് അവതാരരൂപത്തിലാണ് ഭഗവാന് കളഭം ചാര്‍ത്തി ദീപാരാധന നടത്തുന്നത്. ഇത് കണ്ടു തൊഴുവാന്‍ അനേകായിരം ഭക്തജനങ്ങളാണ് ഇവിടെ എത്താറുള്ളത്.

  

വള്ളംകളി

ആറന്മുളക്കു ചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാര്‍ത്ഥസാരഥീക്ഷേത്രമാണ്. ഈ കരകളുടെ ഏകോപനം എന്നത് ഈ ക്ഷേത്രവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുമാണ്. അതിലൂടെ ഊട്ടിയുറപ്പിച്ച സാംസ്‌കാരികമായ ഒരു വലിയ കൂട്ടായ്മയിലൂടെയാണ് ജാതി മത വ്യത്യാസമില്ലാതെ അനേകായിരങ്ങള്‍  പങ്കെടുക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഉത്തൃട്ടാതി വള്ളംകളി മത്സരം. പമ്പയുടെ ഇരു കരകളിലുമുള്ള ഗ്രാമങ്ങളുടെ ചുണ്ടന്‍ വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.

ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്.  ഭക്തര്‍ക്ക് ഏത് കരയിലുള്ള വള്ളത്തിനും നല്‍കാവുന്ന സദ്യയാണ് വള്ളസദ്യ.  ഒരുപാട് ചടങ്ങുകളാണ് ഈ വഴിപാടിനുള്ളത്. ഭഗവാനെ സ്തുതിച്ചുള്ള വള്ളപ്പാട്ടോടെ വള്ളത്തില്‍ തുഴഞ്ഞു വരുന്ന വള്ളക്കാര്‍ക്ക് സദ്യ വിളമ്പും. സദ്യ നടത്തുന്ന കുടുംബക്കാരും, സഹായികളുമാണ് സദ്യ വിളമ്പുന്നത്. കുടുംബക്കാര്‍ക്കും അവര്‍ ക്ഷണിച്ചിട്ടുള്ള ആള്‍ക്കാര്‍ക്കും ആകും പ്രവേശനം ഉണ്ടാകുക. കൂപ്പണ്‍ നല്‍കിയാണ് ആളുകളെ നിയന്ത്രിക്കുന്നത്.  വള്ളസദ്യ ഒരുക്കി നല്‍കുന്ന പല  സംഘങ്ങളും ഉണ്ടിവിടെ. ബുക്ക് ചെയ്യ്തുകഴിഞ്ഞാല്‍ അവരില്‍ ആരെ വേണമെങ്കിലും ബന്ധപ്പെട്ട് ആവശ്യം അറിയിക്കാം. ഒരുദിവസം തന്നെ പല വള്ളങ്ങള്‍ക്ക് സദ്യ വഴിപാടുകള്‍ ഉണ്ടാകും. അതിനായി ക്ഷേത്രങ്കണത്തില്‍ പ്രത്യേകം പന്തലുകള്‍ സജീകരിച്ചിരിക്കും. ഇത് നടത്തുന്ന ഭക്തര്‍ക്കുണ്ടാകുന്ന മാനസിക ഉല്ലാസം അനുഭവിച്ചറിയുകതന്നെ വേണം എന്നാണ് അനുഭവം. ഏതാണ്ട് 51- വിഭവങ്ങള്‍ ചെര്‍ന്ന വിഭവ സമൃദ്ധിയാര്‍ന്ന സദ്യയാണിത്. ഉപ്പേരികള്‍ തന്നെ നിരവധി തരമുണ്ടാകും. വിവിധതരം പായസങ്ങള്‍, പാള തൈര് (പണ്ടുള്ളവര്‍ പാളയില്‍ നിര്‍മ്മിച്ച് ശേഖരിച്ചു വെക്കുന്ന രീതിയിലുള്ള തൈര്) എന്നിവ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. സദ്യക്കിടയില്‍ വള്ളക്കാര്‍ ഏതു വിഭവം എപ്പോള്‍ ചോദിച്ചാലും വിളമ്പിയിരിക്കണം. വിഭവങ്ങള്‍ ചോദിക്കുന്നതും വള്ളപ്പാട്ടിലൂടെയാണ് എന്നത് ഒരു പ്രത്ത്യേക ആകര്‍ഷണമാണ്. ഭഗവാന്റെ ഇഷ്ട വഴിപാടായ വള്ളസദ്യയുണ്ണാന്‍ വള്ളക്കാര്‍ക്കൊപ്പം ഭഗവാനും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. അഷ്ടമിരോഹിണി നാളില്‍ ക്ഷേത്രങ്കണത്തില്‍വെച്ചു നടക്കുന്ന സമൂഹസദ്യയും ഇവിടുത്തെ പ്രതേകതയാണ്. അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെപറ്റിയൊക്കെ ഇനിയുമുണ്ട് ഒരുപാട് എഴുതാന്‍ അതൊക്കെ ഇനിയൊരിക്കല്‍ ആകാമെന്ന് കരുതുന്നു.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ബലരാമനും, പരമശിവനും, ഗണപതിയും വസിക്കുന്ന കോവില്‍ ക്ഷേത്രനിരപ്പില്‍ നിന്നും 18 അടി താഴെ കീഴ്തൃക്കോവില്‍ എന്നപേരില്‍ സ്ഥിതിചെയ്യുന്നു. ഗണപതി, അയ്യപ്പന്‍, ഭഗവതി, നാഗങ്ങള്‍ എന്നിവരുടേയും പ്രതിഷ്ഠകള്‍ കാണാം.

പുലര്‍ച്ചെ 4 മുതല്‍ 11 വരെയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരെയും തുറന്നിരിക്കുന്ന ക്ഷേത്രം കേരള സര്‍ക്കാരിന്റെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഭരിക്കുന്നത്.  ഇവിടം സന്ദര്‍ശിച്ച് ആചാരാനുഷ്ഠാനങ്ങള്‍ ദര്‍ശിക്കുന്ന ഭക്തര്‍ക്ക് ആദ്മീയ ഉല്ലാസം ഉറപ്പായും അനുഭവിക്കാം.      

പ്രത്യേക ലോഹക്കൂട്ടില്‍ നിര്‍മ്മിച്ചെടുക്കുന്ന ലോഹക്കണ്ണാടിയായ 'ആറന്‍മുള കണ്ണാടി' ലോകപ്രസിദ്ധമാണ്. പരമ്പരാഗതമായി ഇതിന്റെ നിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന നിരവധി കുടുംബങ്ങള്‍ ക്ഷേത്രപരിസരത്ത് ജീവിക്കുന്നു. വിവിധ രീതിയില്‍ രൂപകല്പനചെയ്ത ചെറുതും വലുതുമായ ആറന്‍മുള കണ്ണാടികള്‍ ക്ഷേത്ര പരിസരത്ത് കടകളില്‍ ലഭ്യമാണ്. 

(അടുത്ത ക്ഷേത്രത്തിലേക്ക് അടുത്ത ലക്കം)

© അനില്‍ നീര്‍വിളാകം

Post a Comment

1 Comments