അനാര്‍ക്കിസ്റ്റ് ► ഉഷ മണലായ

anarkkist-usha-manalaya


ന്ന് പുലര്‍ച്ചെ തുടങ്ങിയ കിടപ്പാണ്.
അതും തണുത്തു വിറച്ച് ഒരു ഐസ് പെട്ടിക്കുള്ളില്‍.
സമയം എത്രയായോ എന്തോ? 
ഒരു എത്തും പിടിയും കിട്ടുന്നില്ല. 
കൈ പൊക്കി , ഗ്ലാസിനെ മൂടിയ മഞ്ഞ് കണങ്ങളെ നീക്കി, ക്ലോക്കിലേയ്‌ക്കൊന്ന് പാളി നോക്കി. പതിനൊന്ന് മണിയേ ആയിട്ടുള്ളു . ആളും ആരവവും ഒന്നും കേള്‍ക്കാനില്ല. 

നേരം വെളുക്കുന്നതുവരെ ഇനിയും ഇതേ കിടപ്പ് . ആലോചിയ്ക്കുന്തോറും തലയ്ക്കകത്തൊരു കിരുകിരിപ്പ്.

ചില്ല് കൂട് ഇത്തിരി പൊക്കത്തിലായതു കൊണ്ട് താഴെയുള്ള കാഴ്ച്ചകളൊന്നും നേരാവണ്ണം കാണാന്‍ വയ്യ. കാലിലെ തള്ളവിരലുകളാണെങ്കില്‍ പരസ്പരം ബന്ധിച്ചിരിയ്ക്കുന്നു. 
ഒന്ന് അനങ്ങാന്‍ കൂടി വയ്യ. 

എഴുന്നേല്‍ക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി നോക്കി. പൊങ്ങാന്‍ കഴിയുന്നുണ്ട്.  
ഒരു തൂവലിനേക്കാള്‍ ഭാരക്കുറവും. 
പെട്ടിയില്‍ നിന്ന്  എണീറ്റ് , ചില്ല് വാതില്‍ പൊക്കി  പതിയെ പുറത്തു കടന്നു.
സുമതി താഴെ ഷീറ്റ് വിരിച്ച് കിടക്കുന്നുണ്ട്.   
തൊട്ടു നോക്കി, ഗാഢനിദ്ര.
ഒന്നും അറിയുന്നില്ല. 
അവളുടെ കാല് രണ്ടും മന്ത് പിടിച്ച പോലെ   വീര്‍ത്തിട്ടുണ്ട്.  
രണ്ടു കൊല്ലമായി ഡയലിസിസ് യൂണിറ്റിന് മുന്നിലെ തപസ്സു കൊണ്ട് ശരീരവും വണ്ണം വെച്ചിട്ടുണ്ട്.

'ചേച്ചി ഉറക്കമൊഴിക്കണ്ട, പോയി കിടന്നോളു '  
അളിയന്‍  നിര്‍ബന്ധിക്കുന്നത് ആശുപത്രി ക്കിടക്കയില്‍ വെച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. 
എത്ര നിര്‍ബന്ധിച്ചാലും അവള്‍ പോകില്ല. തനിയ്ക്കും അതാണിഷ്ടം.  
താന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്നിടത്ത്, തന്റെ  ശബ്ദമൊന്ന് ഉയര്‍ന്നാല്‍ , ഭാവമൊന്ന് മാറിയാല്‍   മനസ്സിലാക്കണം. രണ്ട് മക്കളെയും തന്റെ ചിട്ടയ്ക്കനുസരിച്ച് തന്നെ വളര്‍ത്തി. 
ഒന്നിനും ഒരു പിശുക്കില്ലാതെ, വേണ്ടതെല്ലാം  തന്റെ ഇഷ്ടപ്രകാരം വാങ്ങിക്കൊടുത്ത് , അവര്‍ക്ക് മുന്നിലും പിന്നിലും  ഒരു നിഴലായി താന്‍ നടന്നു. 
താന്‍ കൂടെയില്ലാതെ  അവരെ ഒരിക്കലും ഒരിടത്തും പറഞ്ഞയച്ചിട്ടില്ല. 
അവളും മക്കളും അതായിരുന്നു തന്റെ ലോകം, അവളുടെയും.
അതുകൊണ്ടായിരുന്നു താന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ ജോലി പോലും ഉപേക്ഷിച്ചത്.

'ചേച്ചി, ഞാന്‍ ആ സെറ്റിയില്‍ പോയി ഒന്നു നടുനിവര്‍ക്കട്ടെ. '
അളിയന്റെ ശബ്ദം തന്റെ ഭൂതകാല ചിന്തകള്‍ക്ക് തത്ക്കാലം വിട നല്‍കി വര്‍ത്തമാനത്തിലെത്തിച്ചു. 
പിന്നെ...സിറ്റൗട്ടിലേയ്ക്കിറങ്ങി മുറ്റത്തേ കാഴ്ച്ചകളിലേയ്‌ക്കൊന്നെത്തിനോക്കി. ശൂന്യമായ കസേരകള്‍. കാര്‍ ഷെഡ്ഡിനരികില്‍ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ട്.    
രാത്രിയിലെ കനത്ത നിശ്ശബ്ദതക്ക് അയവുവരുത്താന്‍ കുറച്ചാളുകളെ  ഇരുത്താനുള്ള തത്രപ്പാടിലാവും അനിയന്‍.

അവന്‍ നിറച്ചു കൊണ്ടിരുന്ന മദ്യ   ഗ്ലാസുകളില്‍  ഒന്നെടുത്ത്  വായിലേയ്ക്ക്  കമിഴ്ത്തുമ്പോള്‍ ഒരു ഓര്‍മ്മ പിശക് പറ്റിയ ഭാവം അവന്റെ മുഖത്ത്.
കള്ളം കണ്ടുപിടിക്കാനാവാത്ത ഗൂഢസ്മിതത്തോടെ താന്‍ തിരിച്ച് പൂമുഖത്തെത്തി.
ഊണ്  മുറിയിലെത്തിയപ്പോള്‍ മേശപ്പുറത്ത് ചോറും കറികളുമൊക്കെ നിരന്നിരിപ്പുണ്ട്. 
ദൂരദിക്കിലുള്ള മക്കളും കുടുംബവും എത്തുമ്പോഴേയ്ക്കു ഉള്ളതാവും.
പെന്‍ഷന്‍ പറ്റും മുമ്പ് തന്നെ  പലതരം രോഗങ്ങള്‍ കൂട്ടി നെത്തിയിരുന്നു. 
അളന്ന് തൂക്കിയ ഭക്ഷണം അതിലേറെ ഗുളികകള്‍. പതിവുകളെയെല്ലാം തൂത്തെറിഞ്ഞ് എടുത്തു കഴിച്ചു വയറ് നിറയെ... കുടിച്ചു നിറച്ചു മതി വരുവോളം.

ഒരു വലിയ എമ്പക്കവും വിട്ട് കൈ കഴുകാനായി വാഷ് ബെയ്‌സിനരികിലേയ്ക്ക് നീങ്ങുമ്പോള്‍ കിടപ്പു മുറികളിലേയ്‌ക്കൊന്നെത്തിനോക്കി. 
മത്തി അടുക്കിയിട്ട പോലെ കിടക്കകളൊക്കെ നിറഞ്ഞിരിയ്ക്കുന്നു.

'എന്നെക്കാള്‍ മുമ്പ് ഇന്റെ കുട്ടി പോയല്ലോ ' എന്ന് കരഞ്ഞ് വിളിച്ച വല്ല്യമ്മവനതാ  കൂര്‍ക്കം വലിച്ചുറങ്ങുന്നു. 
'ഇന്റെ കുട്ടീടെ ഭാഗ്യം കൊണ്ടാണല്ലോ അവന്‍ പോയത് എന്ന് സുമതിയെ പൂണ്ടടക്കിപ്പിടിച്ച് ബഹളം കൂട്ടിയ വല്ല്യമ്മായി തൊട്ടപ്പുറത്തും. 
ഒരു വൃക്ക ചോദിച്ച കാരണം അകന്നുനിന്ന വല്ല്യമ്മ  ചുരുണ്ടു മടങ്ങി ദിവാനിലും  കിടപ്പുണ്ട്.  

ഉറങ്ങുറങ്ങ് എന്ന് മനസ്സില്‍ പറഞ്ഞ് അടുക്കളയിലേയ്ക്ക് നടക്കുമ്പോള്‍ അടുക്കളപ്പുറത്ത് പെണ്ണുങ്ങളുടെ കുശുകുശുക്കല്‍.  
തന്റെ കുറ്റം വല്ലതുമാണോ എന്നറിയാന്‍ ചെവി വട്ടം പിടിച്ചതും മുറ്റത്ത് ഒരു കാറ് വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടു. 

വേഗം തിരിച്ചോടി പഴയപടി കണ്ണുമടച്ച് കിടന്നു. മോളും മരുമോനുമാണ്. 
ശ്രീക്കുട്ടിയുടെ എക്കിട്ടോം മുക്കിട്ടോള്ള കരച്ചില്‍ കേട്ടപ്പോള്‍ എല്ലാവരും ഒന്ന് ഉഷാറായി.
കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഓളവും നിലച്ചു. പതുക്കെ എല്ലാവരും ഉറക്കത്തിലേയ്ക്ക് വഴുതി വീണു.  താനും ഒന്നു മയങ്ങി. 
പുലര്‍ച്ചെ ഉച്ചത്തിലുള്ളാരു ബാങ്ക് വിളി കേട്ടാണ് ഉണര്‍ന്നത്. 
മോനും മരുമോളുമാണ്. 

അവന്‍ സുമതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുഞ്ഞുനാളുമുതലെ അവന്‍ എന്നും ഒരമ്മക്കുട്ടിയായിരുന്നു. 
വലിയ ഉദ്യോഗ സ്ഥനായിട്ടും ഒരു മാറ്റവും വന്നിട്ടില്ല. ഉറക്കമുണര്‍ണവര്‍ ഒന്നു മൂക്കുചീറ്റി കരച്ചില്‍ വരുത്തി. പിന്നെയും ഉറക്കത്തിലേയ്ക്കാണ്ടു പോയി. 

നേരം പുലര്‍ന്നതും കിടക്കകളില്‍ ചുരുണ്ടവരൊക്കെ ഉണര്‍ന്നു. 
ബാത്ത് റൂമുകളില്‍ വെള്ളം വീഴുന്ന ശബ്ദം. അടുക്കളയില്‍ ചായയുടെ  കൂക്കലും ഇരമ്പലും . ആളുകള്‍ എത്തിക്കൂടുമ്പോഴേയ്ക്കുള്ള തയ്യാറെടുപ്പിലാണെല്ലാവരും. 
ഒരോരുത്തരായി ഒരുങ്ങി വന്നപ്പോഴേയ്ക്ക് ഐവര്‍മഠത്തിന്റെ ഹോണും മുഴങ്ങി. അയല്‍ക്കാരോരുരുത്തരായി ധ്യതിപ്പെട്ട് വന്നു തുടങ്ങി. 

പിന്നെ എല്ലാം എടിപിടീന്നായിരുന്നു. 
'വേഗം ഫ്രീസര്‍ ഓഫുചെയ്യൂ. കുളിപ്പിക്കാനെടുക്കേണ്ടതാണ്. 
ഉണ്ണിക്കണ്ണേട്ടന്റെ ഒച്ചയാണ്. 
'കുളിപ്പിക്കുകയോ ' ? 

മരണ വീടുകളില്‍ ഒന്നാളെ കാണിച്ച് പോരുകയല്ലാതെ ഒന്നിനും ഇതുവരെ കൂടിയിട്ടില്ല. ഇനിയിപ്പോ തന്നെ കുളിപ്പിക്കാന്‍ ആരു തയ്യാറാവും എന്ന് ചിന്തിച്ചുവശാകവെ
'ഫ്രീസറില്‍ വെച്ചാല്‍ കുളിപ്പിക്കേണ്ടന്നും ' പറഞ്ഞ് കേശവേട്ടന്‍ രക്ഷയ്‌ക്കെത്തി. 
കുളി കഴിഞ്ഞ് വരി വരിയായി വന്നവര്‍ ആദരവോടെ തന്നെ  എടുത്ത് അടുക്കള പുറത്തൂടെ കൊണ്ടുപോയി. 

പെട്ടെന്ന് കൂടി നിന്ന പെണ്ണുങ്ങളുടെ ഒരു ഓരിയിടല്‍.
വാതില്‍ കടക്കുന്നതുവരെയുള്ള ആയുസ്സെ അതിനുണ്ടായിരുന്നുള്ളു.
ജല്ലി വിരിച്ച മുറ്റത്ത് വെറും വാഴയില വിരിച്ച്  കിടത്തിയപ്പോള്‍ പുറം വേദനിച്ചു. വേണ്ടപ്പെട്ടവരൊക്കെ ഭവ്യതയോടെ  വരിവരിയായി വന്ന് പൂവും വെള്ളവും തന്ന് നനച്ച് കുതിര്‍ത്തി സ്‌നേഹം രേഖപ്പെടുത്തി. 

അടുത്തത് ആംബുലന്‍സിലേയ്ക്കുള്ള ഊഴമായിരുന്നു. 
വെള്ളപുതപ്പിനുളളിലൂടെ എല്ലാവരെയും അവസാനമായി ഒന്നു നോക്കി.  
സുമതിയുടെ മുഖത്ത് ഇന്നുവരെ കാണാത്ത ഒരു വിജിഗീഷുവിന്റെ ഭാവം.  
പെട്ടെന്ന് തലയിലൊരു  ഫ്‌ലാഷ്   മിന്നി. 
താനെന്തിനു  പോകണം ? 
അവര്‍ ശരീരം കൊണ്ടു പൊയ്‌ക്കോട്ടെ.
പതിനാറടിയന്തിര മൊക്കെ കഴിഞ്ഞു സുമതി മോനോടൊപ്പം പോകുന്നതുവരെ  ഇവിടെത്തന്നെ അങ്ങ് കൂടാം. 

സ്വന്തം ആധാര്‍ കാര്‍ഡു പോലും എവിടെയെന്നറിയാത്തവള്‍ക്ക് ഒരു കൂട്ടായി താന്‍ കൂടിയേ തീരൂ. 
എല്ലാവരും വണ്ടി നീങ്ങുന്നതും നോക്കി നില്‍ക്കുമ്പോള്‍  വണ്ടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി  വീട്ടിനകത്തേയ്ക്ക് പാഞ്ഞു.
വണ്ടി ഗെയ്റ്റ് കടന്നതും മുറ്റത്ത് ഭക്ഷണത്തിന്റെതിരക്ക്.  
അകത്ത് തേവാരത്തിന്റെതും.
ഒന്നും ചെയ്യാനില്ലാതെ കുന്തം വിഴുങ്ങിയായി  താന്‍ പുറത്തെ കാഴ്ചകളിലേയ്ക്ക് നോട്ടമെറിഞ്ഞു.
സുമതി  കുളി കഴിഞ്ഞെത്തിയതും
'തല പൊളിയുന്നു ' എന്നും പറഞ്ഞ് 
കട്ടിലിലേയ്ക്കു വീണു.  

ഇവിടെ വന്ന കാലം മുതല്‍ കാണുന്നതാണ് അവളുടെ ഈ നശിച്ച തലവേദന. 
ഗുളിക  വാങ്ങിക്കൊടുന്നു തന്നാലും അധികാവുന്നതിന് മുമ്പ് അതൊന്ന് എടുത്ത് കഴിക്കില്ല. താന്‍ ഒച്ച ഉയര്‍ത്തും.  
അതു പേടിച്ചാവാം ആ  തലവേദനയെത്തന്നെ പിന്നെ കാണാതായി.
താന്‍ പോയ തക്കം  നോക്കി വീണ്ടും അത് തല പൊക്കിയിരിയ്ക്കു കയാണ്.
സുമതിയുടെ മുഖം കണ്ടതും ചിരപരിചിതയെപ്പോലെ അനിയന്റെ ഭാര്യ 
ഒരു നനഞ്ഞ തുണി കൊണ്ട് 
അവളുടെ തല വലിച്ച് കെട്ടി.

പിന്നെ ആ തലയും തടവി അവള്‍ക്കരികിലിരുന്നു. ആ സ്‌നേഹത്തലോടലിന്റെ ശീതളിമയിലേയ്ക്ക് താന്‍ ആദ്യമായി നിര്‍ന്നിമേഷനായി നോക്കിയിരുന്നു.
പകല്‍ മുഴുവന്‍ ദു:ഖാന്വേഷകരുടെ തിരക്കായിരുന്നു. 
തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഒറ്റയ്ക്കും കൂട്ടായും വന്നവര്‍. 
ഓഫീസ് സമയം കഴിഞ്ഞെത്തിയ സഹപ്രവര്‍ത്തകര്‍. 
ദൂരെയുള്ള ചില സുഹൃത്തുക്കള്‍ അങ്ങനെയങ്ങനെ.

രാത്രി ഊണും കഴിഞ്ഞ്   ലൈറ്റണയ്ക്കാന്‍ തുടങ്ങുമ്പോഴാണ് രണ്ടു മക്കളും കെട്ടിയവരുമൊത്ത് മുറിയിലേക്ക് വന്നത്.
'എന്താ മക്കളെ?കിടക്കുന്നില്ലേ  '? അവള്‍  അലിവോടെ ചോദിച്ചു.
പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മേഘങ്ങളായിരുന്നു ആ  മുഖങ്ങളപ്പോള്‍.
'അമ്മേ ഒരു കാര്യം പറയാനുണ്ട്.'
മോന്റെ വാക്കുകളാണ് ആദ്യം തുള്ളികളായി പെയ്തിറങ്ങിയത് ?
'എന്താ മോനെ ഒരു മുഖവുരയൊക്കെ?'
അവള്‍ ചോദിച്ചു.

'ലീവ് കിട്ടാന്‍ പ്രയാസമാണമ്മേ.  
നാളെത്തന്നെ സഞ്ചയനമാക്കിയാലോ? അത് കഴിഞ്ഞ്  മറ്റന്നാള്‍   നമുക്ക് തിരിച്ചു പോവുകയും ചെയ്യാം.?

'നമുക്കോ'? 
തികച്ചും അപ്രതീക്ഷിതമായിരുന്നു സുമതിയുടെ ആ ചോദ്യം.
' ഊണും ഉറക്കവുമില്ലാതെ,  നിലയ്ക്കാത്ത ഓട്ടമായിരുന്നില്ലേ അമ്മ ഇതുവരെ ? 
ഇപ്പോള്‍ എല്ലാം കഴിഞ്ഞു. 

ഞങ്ങള്‍ മടങ്ങുമ്പോള്‍ അമ്മയേയും  കൊണ്ടുപോവുകയാണ്'.
മോന്‍ പറഞ്ഞു.

'മോനെന്താ പറഞ്ഞത് ?  
ഇനി നീ അച്ഛന് പഠിക്ക്യാന്‍ പോവാണോ?

'സുമതി നീ?' 
ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അന്തം വിട്ടു.

'ഒരു പാട് സ്വപ്നങ്ങളും
ഇഷ്ടങ്ങളുമൊ ക്കെയുള്ള മനുഷ്യജീവിയായിരുന്നു മോന്റെ ഈ അമ്മ.
നിന്റെ അച്ഛനെ വിവാഹം കഴിച്ചതോടെ പാമ്പ് പടം പൊഴിയ്ക്കും പോലെ  ഓരോന്നോരോന്നായി  പൊഴിച്ചു വച്ചു ' .

അവളുടെ ഇടവും വലവുമായി നിന്ന പെണ്‍കുട്ടികളെ ചേര്‍ത്തു പിടിച്ച്, 
മോനെയും മരുമകനേയും നോക്കി അവള്‍ തുടര്‍ന്നു

'ഇവര്‍ , ഇവരാണ് മക്കളെ.
നിങ്ങളുടെ ഇഷ്ടങ്ങളാവില്ല ഇവരുടെ ഇഷ്ടം. അത് മനസ്സിലാക്കി

പെണ്ണിന് നരകമാകാതെ നിങ്ങളെങ്കിലും ജീവിയ്ക്കുക. '
പെട്ടെന്ന് എന്റെ ചെവിയ്ക്കുള്ളില്‍ നിന്നെന്തോ പറന്നു പോയ പോലെ .

'എന്നോ മറന്നു  വെച്ച കുറച്ചു ഇഷ്ടങ്ങള്‍ എവിടെയൊക്കെയോ കിടക്കുന്നുണ്ട്. 
സമയം കിട്ടുമ്പോള്‍ ഓരോന്നായി പൊടി തട്ടിയെടുക്കണം. അമ്മ എങ്ങും വരുന്നില്ല. 
മക്കള്‍  സമാധാനായിട്ട് പൊയ്‌ക്കോളൂ. '

ഇനിയുമെന്തോ പറയാനായി അവള്‍ തലയുയര്‍ത്തി എന്നെ നോക്കിയതും, 
അവളെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലക്കെട്ടുകള്‍ വലിച്ചു പൊട്ടിച്ച്, 
ഒരു കൊടുങ്കാറ്റായ് താന്‍ വായുവിലേക്ക് കുതിച്ചു. 

അപ്പോള്‍ അന്നാദ്യമായി അവളുടെ സ്വതന്ത്ര ശ്വാസോച്ഛാസം എനിക്കു കേള്‍ക്കാമായിരുന്നു.

© usha manalaya

Post a Comment

10 Comments