വാപ്പയുടെ കൂടെയാണ് ഒന്നാം തരത്തിലെ പ്രവേശനത്തിന് ഞാന്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ വന്നത്. അത് ഒരു വരവ് തന്നെ ആയിരുന്നു. ഉമ്മയും ഉമ്മുമ്മയും കുഞ്ഞുമ്മയും എന്റെ അനിയത്തി കുഞ്ഞാമിനയും ചേര്‍ന്നാണ് എന്നെ യാത്രയാക്കിയത്. വാപ്പയുടെ പുത്തന്‍ വിജയ് സൂപ്പറില്‍. ഉമ്മുമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, വയസ്സ് അഞ്ചായി എങ്കിലും ആ അമ്മിഞ്ഞയുടെ ചൂടിലാണ് ഇന്നലെ വരെ ഞാന്‍ ഉറങ്ങിയത്. കരച്ചില്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി വാപ്പ എന്നെ ഇനി തിരികെ കൊണ്ടുവരില്ല എന്ന് ഉമ്മുമ്മ ഇങ്ങനെയാണ് സന്തോഷം വന്നാലും കരയും. കുഞ്ഞുമ്മ തുന്നിയ കറുത്ത പുത്തന്‍ ട്രൗസറും ഗാന്ധി തുണിയുടെ അരക്കയ്യന്‍ കുപ്പായവും ഒക്കെയായി ഞാനാകെ ഒന്ന് മിനുങ്ങി. കവലയിലെ പരീത് മാമായുടെ പീടികയില്‍ നിന്നും ഒരു തടി സ്ലൈറ്റും ചോക്ക് പെന്‍സിലും വാപ്പ മേടിച്ചു തന്നു. വാപ്പായുടെ വിജയ് സൂപ്പറിന് നല്ല വിമാന വേഗതയാണ് ഇടയ്ക്കിടെ എന്റെ നിസ്‌കാരത്തൊപ്പി ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങും ഞാന്‍ അതിനെ പിടിച്ച് അടക്കി ഇരുത്തും. പള്ളിക്കൂടം മതില്‍ കെട്ടിലേക്ക് അങ്ങനെ ഞങ്ങള്‍ പറന്നു കയറി.
 സൈക്കിളുകാരന്‍ പരന്ന കൊട്ടയില്‍ കൊണ്ടുവരാനുള്ള പല നിറത്തിലെ കോഴിക്കുഞ്ഞുങ്ങളെ പോലെ ആ മുറ്റം നിറയെ കുട്ടികള്‍ ഓടിനടക്കുന്നു. എല്ലാറ്റിനെയും പിടിച്ചു കൊട്ടയില്‍ അടയ്ക്കാന്‍ തോന്നി എനിക്ക്. തൂക്കിയിട്ട ദോശ കല്ലില്‍ മെലിഞ്ഞു നീണ്ട ഒരാള്‍ നാലഞ്ച് അടി കൊടുത്തു ഉടന്‍ തന്നെ റാഞ്ചാനെത്തിയ പരുന്തിനെ കണ്ടപോലെ കോഴി കുഞ്ഞുങ്ങള്‍ പല വഴി ഓടി. ' മോനെന്താ കിനാവ് കാണുകയാണോ' ബാപ്പയുടെ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി 'അതാണ് ഒന്നാന്തരത്തിലെ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് '. വാപ്പ ചൂണ്ടിക്കാട്ടി വരിയായി കുട്ടികള്‍ നില്‍ക്കുന്നു . ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒക്കെയായി പത്തിരുപത് പേരുണ്ട് എന്റെ മുന്നില്‍ മഞ്ഞ നിറത്തില്‍ ചെറിയ വെള്ള പൂക്കള്‍ നിറഞ്ഞ തട്ടമിട്ട ഒരു പെണ്‍കുട്ടി, അവള്‍ ഇടയ്ക്കിടെ എന്റെ കാലില്‍ ചവിട്ടുന്നു എനിക്ക് വേദന എടുത്തു ഞാന്‍ ദയനീയമായി വാപ്പയെ നോക്കി വാപ്പ ചിരിച്ചു.
 
 മൂക്കിന്റെ തുമ്പില്‍ കണ്ണട വച്ച് ഇടയിലൂടെ നോക്കി പേരും വിലാസവും ഒക്കെ ചോദിച്ചിരുന്ന ഒരു മാഷ് അവളെ അടുക്കലേക്ക് നീക്കി നിര്‍ത്തി. അവളുടെ ഉമ്മയോട് ചോദിച്ചു 'കുട്ടിയുടെ പേര് 'ഉമ്മ പറഞ്ഞു 'ഉമ്മുക്കുലുസു' 'ഇനി രണ്ട് കറുത്ത മറുകുകള്‍ കാണിക്കൂ ഇവിടെ എഴുതാനുള്ളതാണ്' അവളുടെ ഉമ്മ ഒന്ന് ആലോചിച്ചു. ഒരെണ്ണം അവളുടെ ചുവന്നു തുടുത്ത മൂക്കിന്റെ തുമ്പത്താണ്' മറ്റേത്' ഉമ്മ പറഞ്ഞു നിര്‍ത്തി. 'ഉം........ അടുത്ത മറുക് എവിടെയാണ്' മാഷ് കണ്ണടയുടെ ഇടയിലൂടെ കണ്ണുകള്‍ തള്ളി കൊണ്ട് ചോദിച്ചു. അലുക്കുകള്‍ നിറഞ്ഞ അവളുടെ പുള്ളി പാവാട പൊക്കാനായി ഉമ്മ കുനിഞ്ഞതും, പള്ളിക്കൂടം മൊത്തത്തില്‍ കുലുങ്ങും വിധം ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു. അടുത്ത മറുക് അവളുടെ തുടയിലാണത്രേ അപമാനഭാരം ഭയന്ന് ആ പാവം 'എന്റുഉപ്പ ......' എന്നും വിളിച്ചു ഒരൊറ്റ ഓട്ടം. കൂടെ അവളുടെ ഉമ്മയും . കൂടി നിന്നവരെല്ലാം ചിരിച്ചെങ്കിലും എനിക്ക് സങ്കടം വന്നു കഷ്ടമല്ലേ ........അന്ന് രാത്രി ഉമ്മുമ്മയുടെ ചുക്കി ചുളിഞ്ഞ വയറില്‍ കാലും കയറ്റി വെച്ച് ഉറങ്ങാന്‍ കിടന്നപ്പോഴും ആ ട്രൗസര്‍ കാരന്റെ മനസ്സില്‍ ആ പുള്ളിപ്പാവാടക്കാരിയുടെ കരച്ചില്‍ ഉയര്‍ന്നു കേട്ടു.

 അടക്കായും തേങ്ങയും കൊണ്ട് കാളവണ്ടികള്‍ കവലയില്‍ പോയ ശേഷമാണ് വാപ്പ വീട്ടിലെത്തിയത്. അപ്പോഴേക്കും പള്ളിക്കൂടത്തില്‍ പോകാനുള്ള സമയമായി, തേങ്ങാപ്പീരയും അച്ച് ശര്‍ക്കരയും പൊടിച്ചുചേര്‍ത്ത് ചുട്ടെടുത്ത വട്ടയിലയില്‍ പരത്തിയ അടക്കഷണങ്ങള്‍ കുഞ്ഞുമ്മ എനിക്കും കുഞ്ഞാമിനക്കും വയറു നിറയെ തന്നുകൊണ്ടിരുന്നു. ഉമ്മറത്തു നിന്നും വാപ്പയുടെ വിളിയെത്തി 'കുഞ്ഞബ്ദു......വേഗം വരൂ പള്ളിക്കൂടത്തില്‍ പോകണ്ടേ'വിജയ് സൂപ്പര്‍ അമ്പലക്കുളത്തിന് എടുത്ത് എത്തിയപ്പോള്‍ തന്നെ തേവരുടെ അമ്പലത്തിലെ മണിയടി കേട്ടു. തേവരുടെ കുളം നിറയെ താമര ആണത്രേ. കന്നിനെ നോക്കാന്‍ വരുന്ന നാണുവിന്റെ ചെക്കന്‍ പറഞ്ഞതാ. അവന് കുറച്ച് നുണയുടെ അസ്‌കിതയുണ്ട്, ഞാന്‍ ഒരു മുസല്‍മാന്‍ ആയതുകൊണ്ട് അമ്പലക്കുളത്തില്‍ പോയി നോക്കിയല്ലോ എന്നാലും ഒരീസം ആരും കാണാതെ പോയി നോക്കുന്നുണ്ട് ,ഒരു താമരപ്പൂ പറിച്ചെടുത്ത് എന്റെ കുഞ്ഞാമിനക്ക് കൊണ്ട് കൊടുക്കുകയും .വാപ്പയോടുള്ള ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നു മാഷ് എന്നെ ഒന്നാം ബെഞ്ചില്‍ തന്നെ ഇരുത്തി.ഞാന്‍ അഭിമാനത്തോടെ തലയുയര്‍ത്തിയിരുന്നു പെട്ടെന്നാണ് പുള്ളി പാവാടക്കാരിയെ ഓര്‍ത്തത് ദേ ഇരിക്കുന്നു എന്റെ ഇടതുവശത്ത് പെണ്‍കുട്ടികളുടെ ഒന്നാം ബെഞ്ചില്‍ . ഇന്നലെ പിന്നെ എന്ത് ഉണ്ടായി അവളുടെ ഉമ്മ തിരികെ കൊണ്ടുവന്ന് തുടയിലെ മറുക് കാണിച്ചോ 
ആവോ? കുഞ്ഞുമ്മ പറഞ്ഞു രണ്ട് കറുത്ത മറുകില്ലാത്തവരെ പള്ളിക്കൂടത്തില്‍ എടുക്കില്ലാന്ന്. അതുകൊണ്ടാത്രേ കുഞ്ഞുമ്മയ്ക്ക് പഠിക്കാന്‍ പറ്റാത്ത പറ്റാഞ്ഞത് . പാവം കുഞ്ഞുമ്മ ...

 'അബ്ദുല്‍ റഹ്മാന്‍ സ്വപ്നം കാണുകയാണോ' മാഷ് എന്റെ നിസ്‌കാരത്തൊപ്പിയില്‍ തടവിക്കൊണ്ട് ചോദിച്ചു. 'നിനക്ക് അറിയാവുന്ന ഒരു മഹാനായ മനുഷ്യന്‍ ആരാണ് പറയൂ? വല്ല്യുപ്പ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നത്രേ ഗാന്ധിയെ നേരില്‍ കാണാന്‍ പോയപ്പോള്‍ ഉമ്മുമ്മാന്റെ പൊന്നരഞ്ഞണവും കാതില തോടയും എല്ലാം കൊണ്ടുപോയി സമരക്കാര്‍ക്ക് ദാനം കൊടുത്തത്രേ. പാവം ഉമ്മുമ്മ നെഞ്ചുപൊട്ടി കരഞ്ഞു കാണും.' മാഷേ.... ഗാന്ധിയാണ് വലിയ മനുഷ്യന്‍ എന്ന് എന്റെ വാപ്പ പറഞ്ഞത്, ന്നാലും എന്റെ ഉമ്മുമ്മാന്റെ പൊന്നരഞ്ഞാണവും, തോടെയും കൊണ്ടുപോയ ഗാന്ധിയെ എനിക്ക് തീരെ പിടിച്ചിട്ടില്ല അതുകൊണ്ട് എന്റെ ഉമ്മയ്ക്ക് പൊന്നും വളയും വാങ്ങി കൊടുക്കുന്ന വാപ്പ തന്നെയാണ് വലിയ മനുഷ്യന്‍' എന്റെ ഉത്തരം കേട്ട മാഷ് കസേരയില്‍ ഒന്ന് അമര്‍ന്നിരുന്നു പിന്നീട് കേട്ടത് കുട്ടികളുടെ ഒരു കൂട്ട ചിരിരിയായിരുന്നു തുടയിലെ മറുകുകാരിയും വായ പൊത്തി ചിരിച്ചു. ഉച്ചതിരിഞ്ഞ് കേട്ട കൂട്ടമണിയില്‍ കോഴിക്കുഞ്ഞുങ്ങള്‍ പുറത്തേക്ക് പാഞ്ഞു കൂടെ ഞാനും. വാപ്പയും വിജയ് സൂപ്പറും എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. വാപ്പയുടെ അടുത്ത് ഉമ്മു കുലുസുവും അവളുടെ ഉമ്മയും നിന്ന് എന്തൊക്കെയോ പറയുന്നു . ജനാലയിലൂടെ രാത്രിയില്‍ കാണാറുള്ള അരിപ്പത്തിരി വലിപ്പത്തിലെ കമറിന്റെ ചന്തം, വിടര്‍ന്ന കണ്ണുകള്‍ക്ക് മുകളില്‍ പുരിക കൊടികള്‍ക്കിടയില്‍ ഒരു നേര്‍ത്ത രോമരാജിയുടെ നൂല്‍പാലം. ആകെ മൊഞ്ചുള്ള പെണ്ണ് . 'നാളെ മുതല്‍ രണ്ടാളും ഒരുമിച്ചു വന്നോളൂ പള്ളിക്കുടത്തിലേക്ക്' വാപ്പയുടെ ഉച്ചത്തിലുള്ള സംസാരം എന്നെ ഞെട്ടി ഉണര്‍ത്തി. 
 
 'ന്നാലും........ വിജയസൂപ്പറില്‍ പോണ സുഖം ഒന്നും വേറെയാ അല്ലേ അബ്ദു....'രാവിലെ സഞ്ചിയും തൂക്കി ഉമ്മറത്ത് നിന്ന എന്നെ കുഞ്ഞുമ്മ കുത്തി നോവിച്ചു . 'ദേ ആ മൊയ്തീന്റെ കൊച്ച് വന്നു '. നാണൂന്റെ ചെക്കന്‍ വിളിച്ചു കൂവി ഞാന്‍ ശരവേഗത്തില്‍ പുറത്തേക്ക് ഓടി . ഉമ്മുക്കുലുസു ഒന്നും മിണ്ടില്ല എന്തുപറഞ്ഞാലും നുണക്കുഴി കാട്ടി ചിരിക്കും അവളുടെ ചിരിക്ക് എന്താ ചന്തം അമ്പലക്കുളം എത്തിയതും ഞാന്‍ അവളോട് താമരപ്പൂവിന്റെ കഥ പറഞ്ഞു അവളുടെ കണ്ണുകള്‍ ആ പൂവിനെക്കാളും വലുതായി വിടര്‍ന്നു 'ഒരീസം ഞാന്‍ പറിച്ചു ... ഒന്നു നിനക്കും ഒന്നെന്റെ കുഞ്ഞാമിനായ്ക്കും ഞാന്‍ ഗമയില്‍ തട്ടിവിട്ടു അതില്‍ പിന്നെ അവള്‍ക്ക് എന്നോട് അല്പം ബഹുമാനം കൂടിയ പോലെയുണ്ട്. 
 

 അന്നൊരു മഴ ദിവസമായിരുന്നു ഞാനും ഉമ്മുവും നനഞ്ഞൊട്ടിയാണ് പള്ളിക്കൂടത്തില്‍ എത്തിയത്. അവള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു മാഷ് എത്തും മുന്‍പേ ഞാന്‍ അവളോട് രഹസ്യമായി പറഞ്ഞു 'ഇന്ന് പോകുമ്പോള്‍ ഞാന്‍ താമരപ്പൂവ് പറിച്ചു തരാം ' അവള്‍ക്ക് സന്തോഷമായി. കുട്ടികള്‍ എല്ലാം പോയ ശേഷമാണ് ഞങ്ങള്‍ ഇറങ്ങിയത് അമ്പലക്കുളം ആദ്യമായി കാണുന്ന കൗതുകം ഞങ്ങളില്‍ നിറഞ്ഞു . മഴവെള്ളം നിറഞ്ഞു കുളത്തില്‍ പടിക്കെട്ടുകള്‍ കാണാന്‍ പ്രയാസമായിരുന്നു ഉമ്മുവിനെ പടിയില്‍ നിര്‍ത്തി ഞാന്‍ മെല്ലെ കുളത്തിലേക്ക് ഇറങ്ങി നല്ല വലിപ്പമുള്ള താമരപ്പുകള്‍ നാണുവിന്റെയും ചെക്കന്‍ നുണ പറഞ്ഞതല്ല തേവരുടെ അനുവാദം ഇല്ലാതെ പൂക്കള്‍ പറിക്കാന്‍ പാടില്ല എന്നുകൂടി അവന്‍ പറഞ്ഞിരുന്നു 'തേവരെ എങ്ങനാ കാണുക? ഒരു നൂറ് സംശയങ്ങള്‍ മനസ്സില്‍ നിറഞ്ഞു പടിക്കെട്ട് നിറയെ വഴുക്കലാണ് കൈയെത്തി ഞാന്‍ ഒരു താമരപ്പൂവില്‍ തൊട്ടതും പിറകില്‍ വലിയ ഒരു ശബ്ദം എന്റെ ഉമ്മു പടിക്കെട്ടിലെ വഴുക്കലില്‍ തെന്നി വെള്ളത്തിലേക്ക് വീണു എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല എന്റെ മുന്നിലൂടെ അവള്‍ വെള്ളത്തിലേക്ക് താഴ്ന്നുപോയി പുസ്തകങ്ങള്‍ നിറഞ്ഞ സഞ്ചി വെള്ളത്തില്‍ പൊങ്ങിതാഴുന്നു ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു ആരും കേള്‍ക്കാനില്ല അവളുടെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ തലയിലെ തട്ടം വെള്ളത്തില്‍ പൊങ്ങി വന്നു. നനഞ്ഞൊട്ടിയ ട്രൗസറില്‍ മുഖം അമര്‍ത്തി ഞാന്‍ വരാന്തയില്‍ ഇരുന്നു വാപ്പയുടെ വിറയാര്‍ന്ന കൈകള്‍ എന്റെ തോളില്‍ പതിഞ്ഞു എന്റെ ഉമ്മയും ഉമ്മുമ്മയും പൊട്ടിക്കരയുന്നു. ഉമ്മയുടെ മടിയില്‍ കുഞ്ഞാമിന ഒന്നുമറിയാതെ ഉറങ്ങുന്നു ചരലില്‍ പതറിയ വാഹനത്തിന്റെ ഇരമ്പല്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു വാപ്പ എന്നെ വാരിപ്പുണര്‍ന്നു കൈകളില്‍ കോരിയെടുത്തു.  'ഹാജിയാര്‍ വിഷമിക്കേണ്ട ദുര്‍ഗുണ പരിഹാരപാഠശാല എന്ന പേര് മാത്രമേ ഉള്ളൂ അവിടെ വരെ ശിക്ഷാവിധികള്‍ ഒന്നുമില്ല ചെറിയ കുട്ടിയല്ലേ കുറച്ചു വര്‍ഷങ്ങള്‍ അതുകഴിയുമ്പോള്‍ അവനെ നമുക്ക് തിരിച്ചു കിട്ടും ..... നിയമവ്യവസ്ഥിതികള്‍ നമുക്ക് ഒന്നും ചെയ്യാന്‍ ' എന്നെ കൊണ്ടുപോകാന്‍ വന്ന പോലീസുകാരന്‍ വാപ്പയെ വെറുതെ സമാധാനിപ്പിക്കാന്‍ശ്രമിച്ചു.ആള്‍ക്കൂട്ടത്തിനിടയിലൂടെ വാപ്പ എന്നെ പോലീസ് വാഹനത്തില്‍ കയറ്റി ഇരുത്തി. ആ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു ഞാന്‍ പറഞ്ഞു 'വാപ്പ എനിക്ക് ഉമ്മുവിനെ കാണണം'പള്ളിമുറ്റത്ത് കൂടിയാണ് ജീപ്പ് പോകുന്നത് ഖബര്‍ സ്ഥാനത്തിനടുത്ത് വണ്ടി നിര്‍ത്തി പോലീസുകാര്‍ എന്നെ ഉമ്മുവിനെ കാട്ടിത്തന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു കുഞ്ഞു പാവക്കുട്ടി അവളുടെ കണ്ണുകളില്‍ അപ്പോഴും നിറയെ താമരപ്പൂക്കള്‍ ആയിരുന്നു . തിരികെ നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു ചെക്കന്‍ പറഞ്ഞത് നേരാ തേവരോട് അനുവാദം ചോദിച്ചില്ല ഒക്കേറ്റിനും കാരണം അത് തന്നെ. 

💓

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ.