' എന്നതാ ടീ... രാവിലെ കിടന്നു തൊള്ള തുറക്കുന്നത്. ഒന്ന് സമാധാനത്തോടെ മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കുകേല. എവിടെ പോകാനാ... രാവിലെ കുളിച്ചൊരുങ്ങി നില്‍ക്കുന്നേ?.
ഉറക്കം പോയ തിന്റെ പരിഭവം സണ്ണിച്ചന്റെ വാക്കുകളില്‍ പ്രകടമായി.
' ഇന്നല്ലേ സ്‌നേഹ ഭവനത്തില്‍ നമ്മള്‍ ചെല്ലാം എന്ന് പറഞ്ഞത്. സേവ്യര്‍ അച്ഛന്‍ രാവിലെ തന്നെ രണ്ടു പ്രാവശ്യം വിളിച്ചു. നമ്മള്‍ ചെന്നിട്ട് വേണം നിയമപരമായ കാര്യങ്ങള്‍ ഒക്കെ ശരിയാക്കിയിട്ട് ഇന്നുതന്നെ അച്ഛന് തിരുവനന്തപുരത്തേക്കു തിരിച്ചു പോകാന്‍. രാത്രി രണ്ടെണ്ണം വീശിയാല്‍ നിങ്ങള്‍ക്ക് എല്ലാ വിഷമങ്ങളും മറന്നു സുഖമായി കിടന്നു ഉറങ്ങാമല്ലോ. എന്റെ വിഷമങ്ങളെ കുറിച്ചും, പ്രയാസങ്ങളെക്കു റിച്ചും നിങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലല്ലോ'. അവസാന വാചകം പറയുമ്പോള്‍ ആന്‍സിയുടെ വാക്കുകള്‍ ഇടറി. ആന്‍സി പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു കൊണ്ട് അയാള്‍ പുതപ്പില്‍ നിന്നും മുക്തനായി സിറ്റൗട്ടിലേക്ക് നടന്നു. മേശപ്പുറത്തു കിടന്ന പത്രമെടുത്ത് വെറുതെ നിവര്‍ത്തി നോക്കിയെങ്കിലും ഒന്നും വായിക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. ജീവിതത്തില്‍ ഇന്നേവരെ ആന്‍സി യോട് തനിക്ക് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അയാള്‍ക്ക് തോന്നി. കഴിഞ്ഞ അഞ്ചുവര്‍ഷവും അവള്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. ഭാര്യ എന്ന രീതിയില്‍ ഒരിക്കലും അവളെ തനിക്ക് സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവളുടെ സ്വപ്നങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും താന്‍ ഒരു വിലയും നല്‍കിയില്ല. അതൊരിക്കലും മനപൂര്‍വ്വം ആയിരുന്നില്ല. കാരണം ഒരാളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കൊണ്ട് ഭാര്യയായി മറ്റൊരു പെണ്‍കുട്ടിയെ തനിക്ക് സ്‌നേഹിക്കാന്‍ കഴിയുമായിരുന്നില്ല.
ജീവിതത്തില്‍ മദ്യം ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ സ്വപ്നങ്ങള്‍ എല്ലാം പാടെ തകര്‍ത്തെറിഞ്ഞത് ഡെയ്‌സി ആയിരുന്നു. ഒരിക്കല്‍ തന്റെ മാത്രമാകും എന്നും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകും എന്ന് വിശ്വസിച്ച പെണ്‍കുട്ടി....
പള്ളിയും പ്രാര്‍ത്ഥനയും മാത്രമായിരുന്നു അവളുടെ ലോകം. എല്ലാ ഞായറാഴ്ചയും ആദ്യ കുര്‍ബാനയ്ക്ക് എത്തുന്ന സത്യവിശ്വാസി.
പള്ളിയിലെ കോയറില്‍ അവളുടെ മധുര സ്വരം എല്ലാ വിശ്വാസികള്‍ക്കും ഇഷ്ടമായിരുന്നു. തലയില്‍ വെള്ള ഷാള്‍ ഇട്ടുകൊണ്ട്, ഇടയ്ക്ക് കണ്ണുകള്‍ മെല്ലെ അടച്ചും, തുറന്നും ലയിച്ചു പാടുന്ന അവള്‍ എപ്പോഴാണ് തന്റെ ഹൃദയത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊണ്ട് കയറിവന്നത്.
വല്ലപ്പോഴും അമ്മച്ചിയുടെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ പള്ളിയില്‍ പോയിരുന്ന താന്‍ അവളെ കണ്ടതിനുശേഷം സ്ഥിരം വിശ്വാസിയായി മാറി. ഒരു പള്ളി പെരുന്നാളിന്റെ ഇടയ്ക്കാണ് താന്‍ അവളോട് ആദ്യമായി തന്റെ പ്രണയം തുറന്നു പറഞ്ഞത്. വര്‍ണ്ണ വിളക്കുകളുടെ യും ബാന്‍ഡ് വാദ്യങ്ങളുടെ ഇടയിലും അവളുടെ കവിളുകള്‍ നാണത്താല്‍ ചുമക്കുകയും, ചുണ്ടില്‍ പുഞ്ചിരി വിരിയുന്നതും താന്‍ കണ്ടു.
തങ്ങളുടെ പ്രണയം പള്ളിയിലെ കപ്യാര് വഴി വീട്ടില്‍ എത്തിച്ചേര്‍ന്നു. കപ്യാര് ജോര്‍ജ്ജ് കുഞ്ഞാപ്പി നാട്ടില്‍ അറിയപ്പെടുന്ന ന്യൂസ് പേപ്പര്‍ ആണ്. ഇടവകയിലെ കുടുംബങ്ങളിലെ നല്ല കാര്യങ്ങളും, അവിഹിതങ്ങള്‍ മെല്ലാം കപ്പിയാര്‍ ക്ക് അറിയാം. അതിനു വേണ്ട പ്രചാരം കൊടുക്കുന്നതും അയാള്‍ തന്നെയാണ്. അതിലൊരു ആത്മസംതൃപ്തി അയാള്‍ അനുഭവിച്ചിരുന്നു.
സംഭവം വീട്ടില്‍ അറിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നമായി. അപ്പനും അമ്മയും ഒരുപോലെ വാളെടുത്തു തന്റെ നേരെ ചാടി. യാതൊരു കാരണവശാലും ഇത് നടക്കില്ല. കാരണം അപ്പന്‍ നാട്ടില്‍ അറിയപ്പെടുന്നത് ഒരു പ്ലാന്റ്ര്‍ ആണ്. ഏക്കറുകണക്കിന് റബര്‍ തോട്ടം, പോരാത്തതിന് ഇടുക്കിയില്‍ഏലവും കാപ്പിയും ഇതിന്റെ എല്ലാം ഏക അവകാശി താനാണ്. തന്നെയുമല്ല മതം മാറി ക്രിസ്ത്യാനിയായ അന്നമ്മയുടെ മകളെ തന്റെ അപ്പനും അമ്മയും മരുമകളായി അംഗീകരിക്കുകയില്ല. തങ്ങളുടെ പ്രണയം വിവരം നാട്ടിലാകെ പാട്ടായി. ഇടവകയിലെ ചില സത്യക്രിസ്ത്യാനികള്‍, മതം മാറി വന്ന അവളെ കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശി ആകണോ മത്തായിച്ചാ... എന്ന് മുനവെച്ചു ചോദിച്ചപ്പോള്‍ അതിന്റെ പ്രതിഫലനം എല്ലാദിവസവും രാത്രികളില്‍ ഞങ്ങളുടെ വീടിനെ ശബ്ദ മുഖരിതമാക്കി.
ഒരു രീതിയിലും ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അപ്പന്‍ ഒരു സജഷന്‍ മുന്നോട്ടുവെച്ചു. നിനക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാം. പക്ഷേ അത് അപ്പന്‍ സമ്പാദിച്ച പണം കൊണ്ട് ആവരുത്. അപ്പന്റെ സംസാരത്തിന് മറുപടിയായിട്ടാണ് താന്‍ ഗള്‍ഫിനു പോകാന്‍ തീരുമാനിച്ചത്. പോകുന്നതിനെ തലേന്ന് താന്‍ ഡെയ്‌സിയെപോയി കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അവര്‍ക്ക് വളരെ സന്തോഷമായി. ഒപ്പംതന്നെ പിരിഞ്ഞിരിക്കുന്ന തി ലുള്ള വിഷമവും. അവള്‍ വേദനയോടെ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഗള്‍ഫിലെ ജോലി പ്രയാസമേറിയ തായിരുന്നുവെ ങ്കിലും, തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറായിരുന്നു. രാവിലെയും വൈകിട്ടും ഡെയ്‌സിയെ വിളിക്കും. അവളുടെ ചിരിയും വര്‍ത്തമാനങ്ങളും തന്റെ എല്ലാ വിഷമങ്ങളും ഇല്ലാതാക്കി. ഒരു വേള പെട്ടെന്ന് അവളുടെ ഫോണ്‍ വിളികള്‍ നിലച്ചു. തിരിച്ചു വിളിച്ചാല്‍ ഔട്ട് ഓഫ് കവറേജ് ആണ്. പിന്നീട് ഒരു കൂട്ടുകാരന്‍ വഴിയാണ് അറിഞ്ഞത്. ഡെയ്‌സിയുടെ അമ്മ മരിച്ചു ഒരാഴ്ച കഴിഞ്ഞപ്പോള്‍, നാട്ടില്‍ വന്നു താമസിച്ചിരുന്ന ഒരു റബര്‍ വെട്ടുകാരന്‍ നോടൊപ്പം അവള്‍ ഒളിച്ചോടി പോയെന്ന്. ആ വാര്‍ത്ത എല്ലാ രീതിയിലും തന്നെ തകര്‍ത്തു കളഞ്ഞു. അത് തന്നെ ഒരു സ്ഥിരം മദ്യപാനി ആക്കി മാറ്റി.
ഒടുവില്‍ അമ്മയുടെയും അച്ഛനെയും മറ്റ് ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആന്‍സിയെ താന്‍ വിവാഹം കഴിച്ചത്. ആദ്യമൊക്കെ ആന്‍സിയെ ഭാര്യ എന്ന നിലയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. പിന്നീട് എപ്പോഴോ അവളുടെ സ്‌നേഹത്തിനു മുന്‍പില്‍ താന്‍ കീഴടങ്ങുകയായിരുന്നു. ഒടുവില്‍ എല്ലാം മറന്ന് സ്‌നേഹിച്ചു തുടങ്ങിയപ്പോഴാണ് വൈദ്യശാസ്ത്രം വിധിയെഴുതിയത്. ആന്‍സിക്ക് ഒരിക്കലും ഒരു അമ്മയാകാന്‍ കഴിയില്ല. രണ്ട് തലമുറകള്‍ അനുഭവിച്ചാലും തീരാത്ത സ്വത്തുക്കള്‍ക്ക് അവകാശി ഇല്ലാതെ വരുന്ന അവസ്ഥ ഒഴിവാക്കാന്‍ താന്‍ ഒഴിഞ്ഞു തരാം എന്ന് അവള്‍ പലവട്ടം തന്റെ നെഞ്ചില്‍ തല ചേര്‍ത്തുവെച്ച് കരഞ്ഞു പറഞ്ഞിട്ടുണ്ട്.
ഒരു ധ്യാനകേന്ദ്രത്തില്‍ വച്ചാണ് ഫാദര്‍ സേവ്യര്‍ അറയ്ക്കലിനെ പരിചയപ്പെടുന്നത്. തങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അച്ഛനാണ് പറഞ്ഞത്. തന്റെ നിയന്ത്രണത്തിലുള്ള ഓര്‍ഫനേജില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍.
ഓ..... അത് ശരി. ഉറക്കം കഴിഞ്ഞു വന്നു സിറ്റൗട്ടില്‍ ഇരുന്നു സ്വപ്നം കാണു വാ... ദാ... തോര്‍ത്ത്. പെട്ടെന്ന് കുളിച്ച് റെഡിയായി വാ. ഞാന്‍ കാപ്പി എടുത്തു വച്ചിട്ടുണ്ട് ഇപ്പോള്‍ തന്നെ ഒത്തിരി ലേറ്റ് ആയി.
സ്‌നേഹഭവ ന ത്തിന്റെ മുന്‍പില്‍ ഞങ്ങളുടെ കാര്‍ നിന്നപ്പോള്‍, ഞങ്ങളെയും കാത്ത് ഫാദര്‍ സേവ്യര്‍ അറക്കല്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു. കാര്യങ്ങള്‍ പരസ്പരം നേരത്തെ അറിയാവുന്നതുകൊണ്ട് നിയമപരമായ നടപടികള്‍ വളരെ എളുപ്പത്തില്‍ ആയി. എയ്ഞ്ചല്‍ എന്ന സുന്ദരിക്കുട്ടിയെ അവര്‍ക്ക് കൈമാറുമ്പോള്‍ ഒരു പുണ്യ പ്രവര്‍ത്തി ചെയ്തത് തൃപ്തി അച്ഛന്റെ മുഖത്തുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് സണ്ണിയും ആന്‍സിയും സ്‌നേഹ ഭവനത്തിന്റെ ഗേറ്റിനു മുന്‍പിലുള്ള കുരിശടിക്ക് മുന്‍പിലൂടെ കടന്നുപോയപ്പോള്‍ ആ വൈദികന്‍ അറിഞ്ഞിരുന്നില്ല,
വര്‍ഷങ്ങള്‍ക്ക് മുമ്പ് പണക്കാരനായ ഒരു പ്ലാന്റ് റുടെ കുടുംബത്തിന്റെ അഭിമാനം രക്ഷിക്കുന്നതിനു വേണ്ടി, അയാളുടെ ഭീഷണിക്ക് വഴങ്ങി നിറവയറുമായി നാടുവിടേണ്ടിവന്ന ഒരു പെണ്‍കുട്ടി, പ്രസവത്തിനുശേഷം തന്റെ കുഞ്ഞിനെ ഗത്യന്തരമില്ലാതെ സ്‌നേഹ ഭവനത്തിലെ കുരിശടി യിലെ തിരൂ പത്തിന് മുന്‍പില്‍ കിടത്തിയിട്ട് പോയി മരണത്തിന് കീഴടങ്ങിയ കഥ...
-------------------------------------------
© aneesh peringala
malayalam-story-dhaivathintekaioppu-aneesh-peringala
0 Comments