ജി.പി.എസ് | ഉഷ മണലായ

usha-manalaya-short-story


കാര്‍  കൃഷ്ണഗിരിയിലെത്തി.' ഇനി കൃത്യം രണ്ട് കിലോമീറ്റര്‍  പോയാല്‍ കോണ്‍ഫ്‌ലുവന്‍സ്  ഓഫ് ബോര്‍ഡേഴ്‌സ് '. സ്റ്റിയറിംഗില്‍ താളം പിടിച്ചു കൊണ്ട് അശോക്  സ്വാതി യോട് പറഞ്ഞു.
'ങും '.
അവളൊന്നു മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. 
'സ്വാതി
ഈ കോണ്‍ഫ്‌ലുവന്‍സ് ഓഫ് ബോര്‍ഡേഴ്‌സിന്റെ പ്രത്യേകത എന്താണന്നറിയാമോ ?
ഇല്ല, എന്നര്‍ഥത്തില്‍ അവള്‍ തല കുലുക്കി.
ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഈ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കും ഉള്ള ഒരു ട്രൈ ജംഗ്ക്ഷന്‍ ആണിത്. വിശദീകരണത്തിനിടെ അശോക് സ്വാതിയുടെ മുഖത്തേയ്ക്ക് ഒന്ന് എത്തി നോക്കി. യാത്ര വൈകിയപ്പോഴുള്ള ആ കാര്‍മേഘം ഇപ്പോഴും പെയ്‌തൊഴിഞ്ഞിട്ടില്ല.'
 'അശോക് , മാലൂരിലേക്ക്  ഇവിടുന്ന് സിക്സ്റ്റി കിലോമീറ്റര്‍ . നൗ
ഇറ്റ്‌സ് എയ്‌റ്റോ ക്ലോക്ക്. രാത്രി പത്ത് മണിയ്‌ക്കെങ്കിലും നമ്മള്‍ എത്തുമോ '?
'നോ ,സ്വാതി സൂപ്പര്‍ റോഡല്ലേ? ബിഫോര്‍ നയന്‍ തേട്ടി വി വില്‍ റീച്ച് ദേയര്‍ .ബേംഗ്ലൂര്‍ സിറ്റിയല്ലേ? ഇതൊന്നും ഒട്ടും ലേറ്റല്ലന്നേ .ബി കൂള്‍'.
അശോക് അവളുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
'ബാംഗ്ലൂരില്‍ ലേറ്റല്ല ഓകെ. പക്ഷേ ഇതോ? സിറ്റിയില്‍ നിന്നും പത്തറുപത് കി.മി അകലെയുള്ള ഒരു ഓണം കേറാ മൂല'.

'നമ്മള്‍ അവിടെ എത്തിയിട്ടു വേണം അവിടം ഓണം മാത്രല്ല പെരുന്നാളും ക്രിസ്തുമസ്സും  എല്ലാം  കേറുന്ന ഒരു മൂലയാക്കാന്‍ . അശോകിന്റെ സ്വതസിദ്ധമായ നര്‍മ്മം കേട്ടപ്പോള്‍ അവളും  ചിരിച്ചു പോയി .
'യെസ്, ട്രിപ്പ് മൂഡ് ഓണായി' അശോക് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. 

ഡെല്‍ ടെക്‌നോളജിയില്‍ സ്വാതിയ്ക്ക് ജോലി കിട്ടിയപ്പോള്‍ , അശോക് ഒരു  റിക്വസ്റ്റ് ട്രാന്‍സ്ഫര്‍ കൊടുക്കുകയായിരുന്നു. എല്ലാം എത്ര പെട്ടെന്നാണ് ശരിയായത്. പക്ഷേ കിട്ടിയത് ബാംഗ്ലൂരിന്റെ നൈബിറിംഗ് റൂറല്‍ വില്ലേജായ മാലൂരിലാണെന്ന് മാത്രം.

സിറ്റിയ്ക്കടുത്ത് ഒരു ഫ്‌ലാറ്റ് നോക്കണം. എന്നിട്ട് വേണം സിറ്റി ലൈഫൊന്ന് അടിച്ച് പൊളിക്കാന്‍. ഏറെ കാലമായുള്ള ഒരാഗ്രഹമാണ്. നാലഞ്ചു കൊല്ലമായി ഈ തമിഴ് സാദം ഉണ്ണാന്‍ തുടങ്ങിയിട്ട്. പക്ഷേ അമ്മ,
അപ്പോഴേയ്ക്കും ബാംഗ്ലൂരില്‍ സെറ്റില്‍ഡായ  കുഞ്ഞമ്മാവനോട് ഒക്കെയൊന്ന് ഏര്‍പ്പാടാക്കി കൊടുക്കാന്‍ വിളിച്ചു പറഞ്ഞിരുന്നു. ഉടനെ വന്നു അമ്മാവന്റെ വിളി , 'മോനെ അശോകാ , മാലൂരില്‍ വെരി ഗുഡ് അപ്പാര്‍ട്ട്‌മെന്റസ് ധാരാളം ഉണ്ട്. വി ആര്‍ നിയര്‍ ടു മാലൂര്‍. മാമന്‍ നല്ലൊരു അപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പാടാക്കി വയ്ക്കാം '.
    ' ഒരു കിടിലന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വിഡിയോ അയച്ചു തന്നപ്പോള്‍ ആദ്യം നമുക്ക് ഇരുന്നിട്ട് കാലു നീട്ടാന്ന് സ്വാതിയും പറഞ്ഞു.  ഓകെ  പറയേണ്ട താമസം അദ്ദേഹം  തന്നെ അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്യുകയും  ചെയ്തു. ഈ അമ്മാവന്റെ ഒരു കാര്യം.  മനസ്സില്‍ വിചാരിച്ചു .
കാര്‍ ഹൈവേ വിട്ട് ഒരു  ഗ്രാമത്തിലേയ്ക്ക് പ്രവേശിച്ചു. 
'അശോക്,  നമുക്ക് റൂട്ട് മാറ്റി പിടിക്കണോ?
' വേണ്ടന്നേ ' . ജി.പി. എസ്സില്‍ നോക്കി മറുപടി പറയുമ്പോള്‍ അശോക് അമ്മാവന്റെ വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 
 'മോനെ, ഹൊസ്സൂര്‍ വഴി ബാംഗ്ലൂര്‍ സിറ്റി ചുറ്റിക്കറങ്ങി വരുമ്പോള്‍ ഒരുപാട് റണ്ണിംഗ് ടൈം എടുക്കും. ടോളും ട്രാഫിക്കുമൊന്നുമില്ലാത്ത ഒരു ഷോര്‍ട്ട്കട്ടുണ്ട്. ശാന്തസുന്ദരമായ ഗ്രാമങ്ങളും വയലുകളും നേര്‍ത്ത അരുവികളും കുറ്റിക്കാടുകളുമൊ ക്കെ കണ്ടു കൊണ്ടുള്ള ഒരു യാത്ര. ഐ എന്‍ജോയ്ഡ് എ ലോട്ട് .  യു ബെറ്റര്‍ റ്റു ചൂസ് ദാറ്റ്. യാത്രാ പ്രിയനായ അമ്മാവന്റെ വാക്കുകള്‍ അത്രകാര്യമാക്കിയില്ല.പക്ഷേ ജി പി എസ് കാണിച്ച ഷോര്‍ട്ടസ്റ്റ് വഴിയും  അതു തന്നെയായപ്പോള്‍ പിന്നൊട്ടും സംശയിച്ചില്ല. 

ഗ്രാമങ്ങളെ പിന്നിലാക്കി വിജനമായ ഒരു പാതയിലേക്ക് തന്റെ 'ബലേനോ ' പ്രവേശിച്ചപ്പോള്‍ ഇരുട്ടിന് കട്ടി കൂടാന്‍ തുടങ്ങിയിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തില്‍ ഇരു വശത്തും തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ രാക്ഷസരൂപമാര്‍ന്ന നിഴലുകള്‍.
ചെറു ഗ്രാമങ്ങളും നീണ്ടു കിടക്കുന്ന വിജനമായ പാതകളും തിക്ക്‌ലി പോപുലേറ്റഡ് ആയ കുറച്ചു സിറ്റികളും ചേര്‍ന്ന തമിഴ്‌നാടിന്റെ ഭൂമി ശാസ്ത്രം ഓര്‍ത്തെടുത്തു കൊണ്ട് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍ ഒരു നേര്‍ത്ത ഭയം മുളപൊട്ടാന്‍ തുടങ്ങിയിരുന്നു. ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമില്ല. ഇരുട്ടിന് മറവില്‍ നിന്ന് തങ്ങളെ ആരെങ്കിലും ആക്രമിച്ചാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ .... ഓര്‍ക്കുന്തോറും ഭയം ഒരു നെരിപ്പോടു കണക്കെ എരിയാന്‍ തുടങ്ങി. '  ഈ ഡ്രൈവ് പകലായിരുന്നെങ്കില്‍ ഇതൊരു അടിപൊളി ട്രിപ്പായിരുന്നു. ല്ലേ അശോക്? പ്രകൃതിയുടെ രമണീയതയെല്ലാം ഇരുട്ടില്‍ മുങ്ങിപ്പോയി '.  സ്വാതി തന്റെ മനസ്സിനെ ലാഘവപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തലേ ദിവസത്തെ സംഭാഷണ ശകലങ്ങളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു മനസ്സ്.
' അശോക് പുതിയ സ്ഥലത്തേയ്ക്കുള്ള യാത്രയല്ലേ?  നമുക്ക് പുലര്‍ച്ചെ പുറപ്പെടണം ട്ടോ .  അവളോട് ഓകെ പറഞ്ഞുവെങ്കിലും തന്റെ ഒടുക്കത്തെ ഉറക്കം കാരണം പേക്കേഴ്‌സ് ഏന്റ് മൂവേഴ്‌സിനോട് കുറച്ച് വൈകി വരാന്‍ പറയുകയായിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫറിന് അവര്‍ ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം പേക്ക് ചെയ്ത മുന്നനുഭവവും തനിക്ക് ആത്മവിശ്വാസം നല്‍കി. രാവിലെ ഏഴ് മണിയായിട്ടും അവരെ കാണാത്തപ്പോള്‍ ഒന്നു വിളിച്ചു നോക്കാന്‍ സ്വാതി നിര്‍ബന്ധിച്ചെങ്കിലും താന്‍ ഫോണും കയ്യിലെടുത്ത് പിന്നെയും ഉറങ്ങിപ്പോയി. ഒമ്പത് മണിക്ക് വരാമെന്നേറ്റ അവര്‍ എത്തിയത് പതിനൊന്ന് മണിക്ക്. ഒരു മണിക്കൂര്‍ക്കൊണ്ട് പാക്ക് ചെയ്ത് കഴിഞ്ഞാല്‍ ഷാര്‍പ്പ് പന്ത്രണ്ടിന് തന്നെ നമുക്കിറങ്ങാം വഴി യില്‍ ഫുഡ് കഴിക്കാന്‍ നിര്‍ത്തിയാലും ആറ് മണിക്കുള്ളില്‍ നമുക്ക് എത്താം എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചെങ്കിലും ഒടുക്കത്തെ പാക്കിംഗ് കഴിഞ്ഞപ്പോഴേയ്ക്കും നാല് മണിയായി. സാധനങ്ങള്‍ വണ്ടിയില്‍ കയറ്റിയ ശേഷം വീടുപൂട്ടി താക്കോല്‍ കൊടുത്തിറങ്ങിയപ്പോഴേയ്ക്കും അഞ്ചും ആയി . 

നാളെ സ്വാതിയുടെ ജോയിനിംഗിന്റെ ലാസ്റ്റ് ഡെയറ്റ് ആണ് .യാത്ര നീട്ടിവയ്ക്കാനും വയ്യ. താന്‍ എന്നും അവസാന നിമിഷക്കാരനാണ്.  തന്റെ കോളേജ് പഠനം പൂര്‍ത്തിയാക്കും മുമ്പേ യാത്രയായ, മിലിറ്ററി ഓഫീസറായിരുന്ന തന്റെ അച്ഛന്‍ എത്ര തവണ പറഞ്ഞ് തിരുത്താന്‍ ശ്രമിച്ചിരിക്കുന്നു. 

പക്ഷേ ഒരു ഫലവുമുണ്ടായില്ല.  കാര്‍ ഒരു കാട്ടുവഴിയിലേയ്ക്ക് കയറി. കുണ്ടും കുഴിയും നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാറിന് ഇഴഞ്ഞ് നീങ്ങാനെ കഴിയുന്നുള്ളു ജി.പി എസ്സിലെ സമയം നേരത്തേ പറഞ്ഞതിലും കൂടിക്കൊണ്ടിരുന്നു.

ഒരു നെടുവീര്‍പ്പോടെ പെട്രോള്‍ ഇന്‍ഡിക്കേറ്ററിലേക്ക് ഒന്നെത്തിനോക്കി. 
ഹാവൂ, പകുതിയിലധികമുണ്ട്. ഇന്നലെ ഓഫീസില്‍ പോകുമ്പോള്‍  ബൈക്കെടുത്തു പോകാന്‍ സ്വാതി നിര്‍ബന്ധിച്ചു. താന്‍ മറക്കുമെന്നറിയാവുന്നതുകൊണ്ട് അവള്‍ ഫുള്‍ ടാങ്കും അടിച്ച് വച്ചിരിയ്ക്കുന്നു. 'എടി മിടുക്കി 'യെന്ന് പറഞ്ഞ് അവളുടെ കൈത്തണ്ടയില്‍ സ്‌നേഹപൂര്‍വ്വം ഒരുമ്മ വെച്ചു.

' പെട്രോള്‍ ടാങ്കേ നിറച്ചിട്ടുള്ളു. വയറുകാലിയാണേ'. സ്വാതി ചിരിച്ചു കൊണ്ട് പറഞ്ഞു.  വഴിയില്‍ നിന്ന് കഴിയ്ക്കാം എന്ന് കരുതിയതാണ്. ഇറങ്ങാന്‍ വൈകിയപ്പോഴുള്ള ടെന്‍ഷനില്‍ എല്ലാം മറന്നു പോയി.
' ഒരു പെട്ടിക്കട പോലും കാണാനില്ല. വല്ലാത്ത നാശം പിടിച്ച സ്ഥലം തന്നെ '.
പെട്ടെന്ന് മഴ പെയ്യാന്‍ തുടങ്ങി.ശക്തമായ കാറ്റും. ''ഒരു മരവും കൂടി മറിഞ്ഞ് വീണ് വഴിമുടക്കിയാല്‍ എല്ലാം ആയി. വല്ലാത്തൊരു നശിച്ച ദിവസം .സ്വയം പ്രാകിക്കൊണ്ട് പറഞ്ഞു.

' അശോക് പേക്കേഴ്‌സ് ഏന്റ് മൂവേഴ്‌സ് നമ്മുടെ പുറകെ വരുന്നുണ്ടന്നല്ലേ പറഞ്ഞത്? ഒന്നു വിളിച്ചു നോക്കിയാലോ '? എന്ന് ചോദിച്ചു കൊണ്ട് അവള്‍ വിളി തുടങ്ങി. ശ്ശോ കാളും പോവുന്നില്ല. രണ്ടു പേരുടെയും കയ്യിലുള്ള സിമ്മില്‍ നിന്നെല്ലാം  വിളിച്ചു കൊണ്ടിരുന്നു. 'സക്‌സസ്' ''രണ്ട് റിംഗ്  പോയി. 

' ഹലോ ആ സാറായിരുന്നോ? ഞങ്ങള്‍ ഭക്ഷണമൊക്കെക്കഴിച്ച് ഇറങ്ങിക്കഴിഞ്ഞപ്പോഴേയ്ക്ക് ഭയങ്കര ട്രാഫിക് ആയിരുന്നു. സാറെ, ഞങ്ങള്‍ കൃഷ്ണഗിരിയില്‍ ഇപ്പോ എത്തിയതേയുള്ളു .പോരാത്തതിന് നല്ല മഴയും. ഇന്ന് ഇവിടെ തങ്ങീട്ട്, സാറ് എഴുന്നേല്‍ക്കുമ്പോഴേയ്ക്കും ഞങ്ങളെത്താം. അവര്‍ ഫോണ്‍ കട്ടാക്കി. അപ്പോ അതും ശശിയായി.

ഞാന്‍ അമ്മാവനെ വിളിച്ചു നോക്കി.
' മോനെ അശോക്, നിങ്ങള്‍ രാത്രിയാണ് പോരുന്നതെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഈ വഴി പറഞ്ഞു തരില്ലായിരുന്നു  .ഈ വഴി രാത്രിയാത്ര നിരോധിച്ചിരിക്കുകയാ ണ്  ഇനിയിപ്പോ എന്തു ചെയ്യും? അദ്ദേഹം പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. വൈപ്പറിന്റെ ധ്രുത ചലനത്തെയും തോല്‍പിച്ച് കൊണ്ട് മഴത്തുള്ളികള്‍ എന്റെ കാഴ്ച്ച മറച്ചുകൊണ്ടിരുന്നു.
' അശോക് നമുക്ക് തിരിച്ച് പോയാലോ ''?

' ഇനി എത്ര ദൂരം പിറകോട്ട് താണ്ടി യാലാണ് നമ്മള്‍ കൃഷ്ണഗിരിയിലെത്തുക. ഒരു മുപ്പത് കിലോമീറ്ററും കൂടിപ്പോയാല്‍ നമുക്ക് മാലൂരിലെത്താം '. ഏതാണ്ട് ഒരു കിലോമീറ്റര്‍ കൂടി പോയപ്പോള്‍ അങ്ങ് ദൂരെ ഒരു വെട്ടം കണ്ടു. വണ്ടി കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ വളരെ ചെറിയ ഓല മേഞ്ഞ കുടിലുകള്‍. അതിനു മുമ്പിലുള്ള ഒരു പാറപ്പുറത്ത് കറുത്തു മെലിഞ്ഞ കുറെ മനുഷ്യരൂപങ്ങള്‍ സംസാരിച്ചിരിക്കുന്നു.  മാലൂരിലേയ്ക്ക് ഇതു തന്നെയല്ലേ വഴി എന്ന് ചോദിക്കാനായി കാറ് നിര്‍ത്തി ഞാനിറങ്ങിയതും അവര്‍ വീടിനുള്ളിലേയ്ക്ക് ഓടിക്കയറി വാതിലടച്ചു.  തിരിച്ച് വണ്ടിയില്‍ കയറുമ്പോള്‍ ഞാന്‍ സ്വാതിയെ നോക്കി. അവളുടെ മുഖം വിളറി വെളുത്തിരുന്നു. 'ഇവിടെ നില്‍ക്കണ്ട അശോക് , വേഗം വണ്ടി എടുക്ക് ' . കുറച്ചു ദൂരം കൂടി വണ്ടി നീങ്ങിയപ്പോള്‍ ചെക്ക് പോസ്റ്റ് എത്തി. തമിഴ്‌നാട് കര്‍ണാടക ബോര്‍ഡറാണ്. ചെക്ക് പോസ്റ്റില്‍ ഒരു ഗാര്‍ഡ് ഇരുന്ന് ഉറക്കം തൂങ്ങുന്നു. ദൈവമേ ഈ കാട്ടിനുള്ളില്‍ ഇയാള്‍ തനിച്ചോ? ഒരൊന്നര ജോലി തന്നെ. അശോക് മനസ്സില്‍ പറഞ്ഞു.

'സാര്‍' ഞാന്‍ വിളിച്ചു .

' എങ്ങോട്ടാ?

 ഗാര്‍ഡിന്റെ ചോദ്യം.

ഞാന്‍ സ്ഥലവും യാത്രയുടെ ഉദ്ദേശ്യവും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കൊടുത്തു.
ഇതിലൂടെ രാത്രിയാത്ര നിരോധിച്ചിരിക്കുന്നു,  തിരിച്ചു പോയി രാവിലെ വരൂ '.
'സാര്‍ വണ്ടിയിലെ പെട്രോള്‍ തീരാറായിരിക്കുന്നു.  തിരിച്ച് പോവാന്‍ ഒരു നിവൃത്തിയുമില്ല. ഒരല്‍പം താഴ്മയോടെ പറഞ്ഞു.
'തനിച്ചാണോ?
' അല്ല ഭാര്യയും ഉണ്ട്'.
'കൊടുംകാട്ടിലൂടെ നട്ടപ്പാതിരയ്ക്ക് അതും ചെറുപ്പക്കാരിയായ ഭാര്യയുമായി '' .
'സാര്‍ വഴി തെറ്റിപ്പോയതാണ് .

അദ്ദേഹം ചെക്ക് പോസ്റ്റ് തുറന്നു തന്നു.
'നിങ്ങളെ തനിച്ച്........ വെയ്റ്റ് വെയ്റ്റ് സഹായത്തിന് ആരെയെങ്കിലും കിട്ടുമോന്ന് നോക്കട്ടെ'.. ഒന്നു രണ്ടു പേരെ ഫോണില്‍ വിളിച്ചു നോക്കുന്നതു കണ്ടു. നിസ്സാഹയനായ അദ്ദേഹത്തോട് യാത്ര പറഞ്ഞ് കാര്‍ മുന്നോട്ടെടുത്തു
' അശോക് നോക്ക്, സ്വാതി ചൂണ്ടിയിടത്തേക്ക് നോക്കുമ്പോള്‍ ചെക്ക് പോസ്റ്റിനോട് ചേര്‍ന്നുള്ള  ഷെഡ്ഡില്‍ ഒരു വൃദ്ധന്‍ കിടന്നുറങ്ങുന്നതു കണ്ടു
'ഗാര്‍ഡിനും കാവല്‍ക്കാരന്‍ ല്ലേ സ്വാതി ?
ആരും കൂട്ടില്ലാത്തോര്‍ക്ക് ദൈവം തുണ. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് '. അവളൊന്നും മറുപടി പറഞ്ഞില്ല.

ആ വൃദ്ധനേയും നോക്കി നോക്കി കാറ് ഒരു പത്തുവാര പോയി ക്കാണും.
 'ദ എന്റ് 'എന്ന് കാണിച്ച പോലെ വഴിമുടക്കിയായി  ഒരു വലിയ മരം മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു.  അപ്പോള്‍ കാടിന്റെ നിശ്ശബ്ദതയെ ഭേദിച്ച് ജി പിഎസ്സിന്റെ ശബ്ദം കാതില്‍ തുളച്ചു കയറി . 'യു ഹേവ് റീച്ച്ഡ് യുവര്‍ ഡെസ്റ്റിനേഷന്‍ '.

'മൈ ഗോഡ് ഈ മരത്തിന്റ മോളിലാണോ മേലൂര്‍ ?മോളൂര്‍ എന്നായിരുന്നു വേണ്ടത് '.
അശോക് വണ്ടി റിവേഴ്‌സ് എടുക്കുന്നതിനിടയില്‍  പറഞ്ഞതൊന്നും സ്വാതി കേള്‍ക്കുന്നുണ്ടായിരുന്നില്ല.

കാറിന്റെ തുളയ്ക്കുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരാള്‍ പതിയെ നടന്നടുക്കുന്നതു കണ്ടു. വെഞ്ചാമരം പോലുള്ള തലയും താടിയും. അതേ, 
നേരത്തെ കണ്ട വൃദ്ധന്‍ തന്നെ. സ്വാതി എന്റെ കൈയ്യില്‍ മുറുകെ  പിടിച്ചു. അവളുടെ കൈ കിടുകിടെ വിറയ്ക്കുന്നുണ്ടായിരുന്നു. 
'മക്കളെ ' വൃദ്ധന്‍ മോണകാട്ടി ചിരിച്ചു കൊണ്ട് നീട്ടി വിളിച്ചു. 'പേടിക്കേണ്ട ട്ടോ ഇനി കൊടും കാടാണ്. നിങ്ങള്‍ക്ക് തനിയെ പോകാന്‍ കഴിയില്ല.
ഞാന്‍ വഴി കാണിച്ചു തരാം'. അയാള്‍ സൗമ്യനായി പറഞ്ഞു.
അപരിചിതനായ ഒരാളെ വണ്ടിയില്‍ കയറ്റുന്ന ഔചിത്യമില്ലായ്മയോര്‍ത്ത് ശങ്കിച്ച് നില്‍ക്കെ , ' ഈ കിഴവനെ എന്തിന് പേടിക്കണം മക്കളെ?കാട് കഴിഞ്ഞാല്‍ എന്നെ ഇറക്കി വിട്ടോളൂ ഞാന്‍ നടന്ന് പോന്നു കൊള്ളാം'

ഞാന്‍ സ്വാതിയെ നോക്കി. അവളുടെ മുഖത്ത് ചെറിയ ഒരാശ്വാസമാണ് കണ്ടത്.
'ഒരു പെണ്‍കുട്ടിയും  കാറിലുണ്ടന്ന് ആ പോലീസുകാരന്‍ പറഞ്ഞപ്പോള്‍ ഞാനുടനെ എണീറ്റു പോന്നു. അപ്പോഴേയ്ക്കും നിങ്ങള്‍ കാറ് റിവേഴ്‌സ് എടുക്കാന്‍ തുടങ്ങിയിരുന്നു.  അതാണ് മാലൂരിന്റെ ഒരറ്റം. പക്ഷേ ഇത്തിരി ഇടതു മാറിയുള്ള റോഡിലൂടെ പോയി വേണം ജനവാസമുള്ളിടത്തെത്താന്‍. വഴി അറിയുന്നവര്‍ പോലും രാത്രി പൊട്ടി തിരിപ്പിച്ച പോലെ വട്ടം ചുറ്റും . ഇതാ ഈ കാണുന്നതാണ് നമുക്കു പോകാനുള്ള വഴി '. വൃദ്ധന്‍ കൈ ചൂണ്ടിപ്പറഞ്ഞു.
വഴി മറച്ച് കിടക്കുന്ന ഇല മൂടിയ കാട്ടുപാതയിലൂടെ കാറ് നീങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു.  'മക്കള് വല്ലതും കഴിച്ചിട്ടുണ്ടോ ?
' ഇല്ല'
താന്‍ പറഞ്ഞു.

' മക്കളവിടെ എത്തുമ്പോഴേയ്ക്ക് ഹോട്ടലുകളൊക്കെ അടച്ചിട്ടുണ്ടാവും. 
' ഇതാ ഇതു കഴിച്ചോളൂ'.
വൃദ്ധന്‍ തന്റെ സഞ്ചിയില്‍ നിന്ന് ഒരു പടല പൂവന്‍ പഴമെടുത്തു നീട്ടി.

 'വീട്ടിലുണ്ടായതാണ്. ആ പോലീസ്‌കാരന് വേണ്ടി കൊണ്ടുവന്നതാ. അതില്‍ നിന്നും കുറച്ചെടുത്തു പോന്നു. നല്ല ചൂടുള്ള കടുഞ്ചായ കിട്ടിയിരുന്നെങ്കില്‍ ഈ നെഞ്ചിന്‍ കൂട് തകര്‍ക്കുന്ന തണുപ്പില്‍ നിന്ന് ഒരു ശമനം കിട്ടിയേനെ'. അപ്പോഴാണ് ഫ്‌ലാസ്‌കിലുള്ള കട്ടന്‍ ചായയുടെ കാര്യം സ്വാതിയ്‌ക്കോര്‍മ്മ വന്നത്. അവള്‍ അത് മൂന്ന് ഗ്ലാസിലേയ്ക്കായി പകര്‍ന്നു. ചൂടു ചായ മൊത്തിക്കുടിയ്ക്കുന്നതിനിടയില്‍ വൃദ്ധന്‍ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കാ. തനിച്ചവിടെ കിടക്കുന്നതിലും ഭേദം ആ പോലീസുകാരനും ഒരു കൂട്ട് ആവുല്ലോന്ന് കരുതി ചെക്ക് പോസ്റ്റില്‍ വന്ന് കിടക്കും. ഉറങ്ങോളം ഒന്നു മിണ്ടീം പറഞ്ഞും ഇരിക്കാലോ?

' അപ്പൂപ്പന്റെ വീടെവിടെയാ '? സ്വാതി ചോദിച്ചു.
നിങ്ങള്‍ വരുന്ന വഴിക്ക് ഒരു ചെറിയ ഗ്രാമം  കണ്ടില്ലേ? അവിടെ തന്നെയാ.
'  മഴ ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങി.
'ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ മഴ നമുക്കൊരനുഗ്രഹമായി '
' നല്ല അനുഗ്രഹം. വഴി ലവലേശം പോലും കാണാന്‍ വയ്യ.' ഞാന്‍ പറഞ്ഞു.
'വഴിയൊക്കെ ഞാന്‍ പറഞ്ഞ് തരാം. മോന്‍ ആ ചെറിയ ലൈറ്റിട്ട് ഹോണ്‍ അടിയ്ക്കാതെ വണ്ടി വിട്ടാല്‍ മതി'.

'അതെന്താ അപ്പൂപ്പാ. കാട്ടു മൃഗങ്ങളെ പേടിച്ചാണോ? സ്വാതിയുടെ സംശയം.
' കാട്ടുമൃഗങ്ങളെ എന്തിനു പേടിക്കണം ? ഇത് നാട്ടുമൃഗങ്ങളാണ് അതാ അവിടെ കഞ്ചാവു തോട്ടങ്ങളാണ്. അവിടെ അവരുടെ ആള്‍ക്കാരുണ്ടാവും. വണ്ടിയുടെ ശബ്ദം കേട്ടാല്‍ അവരിറങ്ങും. മുഴുവന്‍ അരിച്ചുപെറുക്കിയെ അവര്‍ മടങ്ങൂ. ചിലപ്പോള്‍ അര്‍ദ്ധ പ്രാണനുമാക്കും.

' മൈ ഗോഡ് ' ഞാനറിയാതെ വിളിച്ചു. 
'മക്കള് എന്തിനാ പേടിക്കണത്? ഞാന്‍ കൂട്ടിനില്ലേ '.
' ആരും പോലീസില്‍ കംപ്ലയിന്റ്  ചെയ്യാറില്ലേ? എന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു 'കംപ്ലയിന്റ്  ചെയ്തിട്ടെന്താ? ഈ കാടിന് വെളിയില്‍ താമസിക്കുന്ന  പാവങ്ങളെ പിടിച്ചു കൊണ്ടു പോയ് തല്ലിച്ചതച്ച് ലോക്കപ്പിലിടും.
വരുന്ന വഴിയില്‍ കാര്‍ നിര്‍ത്തി വഴി ചോദിച്ചപ്പോള്‍ അവര്‍ പേടിച്ച് ഓടിപ്പോയി വാതിലടച്ച കാര്യം പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു.
' ഇവിടുത്തെ ആളുകള്‍ക്ക് ജീവിക്കാന്‍ എന്താ വരുമാനം ' ?
റാഗി കൃഷിയുണ്ട് പിന്നെ കരിമ്പും.
കൃഷിഭൂമിയൊക്കെ വന്‍ ഭൂവുടമകളുടെ കയ്യിലാണെന്നേ.
' ഇനിയും ഒരുപാട് ദൂരമുണ്ടോ അപ്പൂപ്പാ?
സ്വാതിയുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു.
'ഓ ഇല്ല. നമ്മളെത്താറായി.

അങ്ങകലെ വഴിവിളക്കിന്റെ പ്രകാശം കാണാന്‍ തുടങ്ങി.  
' അറ്റ് ലാസ്റ്റ് വി റീച്ച്ഡ് '.ഞാന്‍ സ്വാതിയുടെ വലതു കരം കോര്‍ത്തുയര്‍ത്തി ഉറക്കെപ്പറഞ്ഞു.  വീടിന്റെ ലൊക്കേഷന്‍ സെറ്റ് ചെയ്യുന്നതിനിടയില്‍ സ്വാതിപറഞ്ഞു. ' ഇന്ന് രാത്രി നമ്മുടെ അപ്പൂപ്പന്‍  പുതിയ വീട്ടില്‍ നമ്മുടെ അതിഥിയായി  അല്ലേ അശോക് ? 
'പിന്നല്ലാ '. താന്‍ പൂര്‍ണ പിന്തുണ നല്‍കി.
' അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ള സ്ഥലമാണന്ന് തോന്നുന്നു.
നിറയെ ഷോപ്പു റൂമുകളും ബോഡുകളുമൊക്കെ കാണാനുണ്ട് '.ല്ലേ സ്വാതി ?

കാറ് വീടിനു മുന്നിലെത്തി. ഞങ്ങളിറങ്ങി. കാറിന്റെ പിന്‍സീറ്റിലെ ഡോറ്  തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു. 'ഇറങ്ങൂ അപ്പൂപ്പാ'.പക്ഷേ കാറില്‍ ആരും തന്നെയുണ്ടായിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ നിരത്തി വച്ച ലാപ്പ്‌ടോപ്പും ബാഗുകളും അതേപടി കിടക്കുന്നു.

------------------------------

© usha manalaya

ഈ ചെറുകഥ എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് എഴുത്തുകാരി  പറയുന്നു... വീഡിയോ കാണാം.

Post a Comment

0 Comments