ഏകാന്തം | സ്മിത തിരുമേനി




ചെറുകഥ©സ്മിത തിരുമേനി



ല്ലാതെ തണുക്കുന്നു.  കയ്യും കാലും മരവിച്ചിരിക്കുന്നു. ശരീരത്തിന് നല്ല ഭാരം. അനങ്ങാന്‍ വയ്യ. വളരെ പ്രയാസപ്പെട്ട് കണ്ണൊന്നു തുറക്കാന്‍ ശ്രമിച്ചു നോക്കി. എന്റെ പ്രിയപ്പെട്ടവരൊക്കെ എവിടെ? ആരെയും കാണുന്നില്ലല്ലോ. ഞാനെങ്ങിനെ തനിച്ചായിപോയി? 


ഈ കൊടുംതണുപ്പില്‍ നിന്ന്, വേദനകളില്‍ നിന്ന്, ഇടയ്ക്കിടെ എന്റെ സിരകളിലേക്ക് തള്ളിവിടുന്ന മരുന്നുകളില്‍ നിന്ന്, ചുറ്റും നിരത്തിവച്ചിരിക്കുന്ന ഈ യന്ത്രങ്ങളില്‍ നിന്ന് എനിക്ക് രക്ഷപ്പെടണം.

പക്ഷെ ആ യാത്ര ഞാന്‍ തനിയെ പോകണമല്ലോ. ആരും കൂടെ വരാനില്ല. ഇന്നേവരെ തനിച്ചുള്ള യാത്രകളൊക്കെ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. ഒരിക്കലും തനിച്ചാക്കില്ലെന്നു വാഗ്ദാനം ചെയ്ത പ്രിയപ്പെട്ടവനും അമ്മയുടെ കൂടെ എന്നും ഞങ്ങളുണ്ടാകും എന്ന് ഉറപ്പുതന്ന മക്കളും നിസ്സഹായരായി കരഞ്ഞു തളര്‍ന്നു പുറത്തിരിക്കുന്നു. ഇനി ഞാനില്ല എന്ന സത്യം അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ?

എന്തായാലും ഈ ശ്വാസംമുട്ടലില്‍ നിന്നും എനിക്ക് രക്ഷപെട്ടേ പറ്റൂ. അവസാനം എനിക്കായ് കാത്തുവച്ച ആ സത്യം ഞാന്‍ അംഗീകരിച്ചേ പറ്റൂ. എനിക്ക് മുന്‍പേ യാത്ര പറഞ്ഞു പോയവര്‍ നല്‍കിയ ഓര്‍മ്മപെടുത്തലുകളൊന്നും ഞാന്‍ എനിക്കായ് എടുത്തുവച്ചില്ലല്ലോ.

ഇന്നീനിമിഷം വരെ എനിക്ക് സംരക്ഷണം തന്ന, എന്റെ വാക്കും പ്രവൃത്തിയും ആരോഗ്യവും സൗന്ദര്യവും എല്ലാമായിരുന്ന, എന്റെ പേരിന് ഉടമയായിരുന്ന പ്രിയ ശരീരത്തെ ഞാനിന്ന് ഈ മരണത്തിന്റെ തണുപ്പില്‍ ഉപേക്ഷിക്കുകയാണ്. സ്വന്തമായി കരുതി അഹങ്കരിച്ചിരുന്ന എല്ലാം ഉപേക്ഷിച്ചു ഞാനെന്റെ ഏകാന്തയാത്ര തുടങ്ങുകയാണ്.

ഇനി ഞാന്‍ സ്വതന്ത്രയാണ്. എന്റെ കാലുകളിലെ അദൃശ്യചങ്ങലകള്‍ അഴിഞ്ഞുവീണിരിക്കുന്നു. ബന്ധങ്ങളുടെ കെട്ടുപാടുകളില്ല. കടമകളുടെയും ഉത്തരവാദിത്തങ്ങളുടെയും ഭാരമില്ല.

പക്ഷെ,  എവിടെ മാലാഖമാര്‍?  മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മാലാഖമാര്‍ വരുമെന്നാണല്ലോ കേട്ടിട്ടുള്ളത്. അതോ ഇനി നരകമാണോ എനിക്കായ് വിധിച്ചിരിക്കുന്നത്. എങ്കില്‍ ഭൂമിയിലെ എന്റെ കൊച്ചു സ്വര്‍ഗം വിട്ട് ഞാന്‍ വരില്ലായിരുന്നല്ലോ. സ്വര്‍ഗമോ നരകമോ അതോ രണ്ടും ഒരുമിക്കുന്ന ഭൂമി തന്നെയോ ഇനിയെന്റെയിടം?
ആരോട് ചോദിക്കണം?
എങ്ങോട്ട് പോകണം?
മരണം എന്നത് ഇത്രമേല്‍ അനിശ്ചിതത്വമായിരുന്നുവോ?

എനിക്ക് മുന്നേ യാത്ര പറഞ്ഞുപോയ എന്റെ പ്രിയപ്പെട്ടവരെയെല്ലാം വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയായിരുന്നു ഇന്നലെവരെ എനിക്ക് മരണം. പക്ഷെ ആരെയും കാണുന്നില്ലല്ലോ. അവരൊക്കെ എവിടെ പോയ്മറഞ്ഞു? ജീവിച്ചിരിക്കുന്നവര്‍ നിശ്ചലമായ എന്റെ ശരീരത്തിന് ചുറ്റുമിരുന്ന് കരയുന്നു. ആരും എന്നെ കാണുന്നില്ല. ആരും എന്നെ അറിയുന്നില്ല. മരണം എന്നത് ഇത്രമേല്‍ ഏകാന്തമായിരുന്നുവോ?

ജീവിച്ചിരിക്കുമ്പോള്‍ ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ എനിക്ക് സ്വന്തമായി കുറച്ചു സമയം കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് കൊതിച്ചിട്ടുണ്ട്. ഇന്നിപ്പോ മുഴുവന്‍ സമയവും എനിക്ക് സ്വന്തം. പക്ഷെ ചെയ്യാന്‍ ഒന്നുമില്ല. ഇഷ്ടങ്ങളും ആഗ്രഹങ്ങളുമില്ല. മരണം എന്നത് ഇത്രമേല്‍ വിരസമായിരുന്നുവോ?

ജോലി ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴുമെല്ലാം പാട്ട് കേള്‍ക്കുന്നതായിരുന്നു എന്റെ ശീലം. ഇന്നിപ്പോ പാട്ട് പോയിട്ട് ഒരു മൂളല്‍ പോലും കേള്‍ക്കാനില്ല.
മരണം എന്നത് ഇത്രമേല്‍ നിശബ്ദമായിരുന്നുവോ?

ഒന്നുറക്കെ പൊട്ടിച്ചിരിക്കാന്‍, എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍, സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കാന്‍ ഒന്നും ഇനിയെനിക്ക് സാധിക്കില്ലേ?
മരണം എന്നത് ഇത്രമേല്‍ നിസ്സഹായമായിരുന്നുവോ?

സങ്കടങ്ങളും സന്തോഷങ്ങളുമില്ലാത്ത, ദേഷ്യമോ വഴക്കോ വാശിയോ ഇല്ലാത്ത, സ്‌നേഹവും വാത്സല്യവുമില്ലാത്ത, എന്തിന് പ്രണയം പോലുമില്ലാത്ത ഒരിടം.
മരണം എന്നത് ഇത്രമേല്‍ നിര്‍വികാരമായിരുന്നുവോ?

ജീവിതം തന്നെയാണ് മനോഹരം. ഈ ഭൂമിയിലായിരിക്കുമ്പോള്‍ കൂട്ടുകൂടി, സന്തോഷിച്ചു, സ്‌നേഹിച്ചു, പങ്കുവച്ചു, പരസ്പരം താങ്ങായി ജീവിതം ആഘോഷമാക്കുക. ഇഷ്ടങ്ങളും ആഗ്രഹങ്ങളും ബാക്കിവയ്ക്കരുത്. ഇനിയൊരു ജന്മം എന്നത് വെറും പ്രതീക്ഷ മാത്രമാണ്.


Post a Comment

13 Comments

  1. അനസ് ഖാൻTuesday, February 25, 2020

    വളരെ ഹൃദ്യം

    ReplyDelete
  2. ആശാ രാജ്Wednesday, February 26, 2020

    ഏകാന്തം മനോഹരം

    ReplyDelete
  3. Abraham P Mathew, TVMWednesday, February 26, 2020

    Congratss

    ReplyDelete
  4. മനോഹരം

    ReplyDelete
  5. ജീവിതത്തിന്‍റെ മനോഹാരിതയെ കുറിച്ച് പറയാതെ പറയുന്ന ഈ കഥ അതിമനോഹരം.
    എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  6. യുവ കഥാകാരിക്ക് അഭിനന്ദനങ്ങൾ....ചിന്തകളെ വളരെ വശ്യമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.. എഴുത്തു തുടരുക

    ReplyDelete
  7. ഹൃദ്യം.. നവ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു

    ReplyDelete
  8. മനോഹരം , ഹൃദ്യം
    ഇനിയും തുടരുക.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    ദൈവത്തിൻ്റെ എല്ലാ അനുഗങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
  9. ഞാൻ ജോജോ വാടക്കുപുറത്ത്... നല്ല തുടക്കം ഇനിയും ആ തൂലികയിൽ നല്ല സൃഷ്ടികൾ പിറക്കട്ടെ... അഭിനന്ദനങ്ങൾ 💕💕💕

    ReplyDelete
  10. മരണം എന്നത് ഇത്രമേൽ ഏകാന്തമായിരുന്നോ? ഈ ചോദ്യം ഉള്ളിലിരുന്ന് വീണ്ടും വീണ്ടും ആരോ ചോദിക്കുന്നപോലെ. നല്ല ചിന്ത നല്ല എഴുത്ത്. പുതിയ ചിന്തകൾക്കായി കാത്തിരിക്കുന്നു

    ലിജി എമിൽ

    ReplyDelete
  11. "Every soul will taste the death". Thanks to you for recognize me the loneliness of death. Please continue to convey your visions.
    Sajan Kodungallur

    ReplyDelete