ഒളിച്ചോട്ടം | അമീര്‍കണ്ടല്‍


റെയിന്‍കോട്ട് എടുക്കാന്‍ മറന്നതില്‍ അകമേ ശപിച്ച് കൊണ്ട് അയാള്‍ ബൈക്കൊതുക്കി വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നു. 

കുറച്ച് നാളായി വൈകുന്നേരങ്ങളില്‍ മഴയാണല്ലോ. പൊടുന്നെനെയാണ് വെളിച്ചം മങ്ങി ഇരുള് പരക്കുന്നത്.വേനല്‍ മഴയായതിനാല്‍ നല്ല കുടുക്കവുമുണ്ട്.മഴയാകട്ടെ തന്റെ നീണ്ട കറുത്ത തലമുടി അഴിച്ചിട്ട് കലിതുളളും മാതിരി തിമിര്‍ക്കുന്നു. വെയിറ്റിംഗ് ഷെഡിന്റെ പടവുകളില്‍ ഓളങ്ങള്‍ തീര്‍ത്ത് മഴവെള്ളം കുത്തിയൊലിച്ച് പായുന്നു. വിജനമായ ടാറിട്ട റോഡില്‍ മഴത്തുള്ളികള്‍ ഉറഞ്ഞ് തുളളി സൈ്വരവിഹാരം നടത്തുന്നു. പൊടുന്നനെയാണ് മഴ മഞ്ഞ് മൂടിയ പാതയുടെ മറുകരയില്‍ നിന്ന് ഒരു സ്ത്രീ റോഡ് മുറിച്ചുകടന്ന് ഷെഡിലേക്ക് ഓടിക്കയറിയത്.കുടയില്‍ താങ്ങാത്ത മഴ അവരെ അടിമുടി നനച്ചിരിക്കുന്നു. 

കുട മടക്കി അവര്‍ തന്റെ ഷാളിന്റെ തുമ്പറ്റം പിഴിഞ്ഞ് തല തുവര്‍ത്തി. നനഞ്ഞൊട്ടിയ ചുരിദാറിന്റെ താഴ്ഭാഗം കൂട്ടിപ്പിടിച്ച് പിഴിഞ്ഞു. നെറുകയിലെ സിന്ദൂരം ചോരപാട് കണക്കെ നെറ്റിയിലേക്ക് പടര്‍ന്ന് കിടക്കുന്നു. ഉത്സവ പറമ്പിലെ കമ്പക്കെട്ട് മാതിരി ഇടയ്ക്കിടക്കുള്ള മിന്നല്‍ പിണരിലെ വെള്ളവെട്ടത്തില്‍ ഉത്ക്കണ്ഠ മുറ്റിയ അവരുടെ തുടുത്ത മുഖം മിന്നിക്കൊണ്ടിരുന്നു.

വെയിറ്റിംഗ് ഷെഡില്‍ ആ സ്ത്രീയും അയാളും മാത്രമാണുണ്ടായിരുന്നത്.മഴ അതിന്റെ താണ്ഡവനൃത്തം തുടര്‍ന്നു  കൊണ്ടിരുന്നു. പടിഞ്ഞാറെക്കടവിലേക്കുള്ള  ലൈന്‍ ബസാണ് സ്ത്രീയുടെ പ്രതീക്ഷയെന്ന് അയാള്‍ മനസ്സിലാക്കി.അരക്കിലോമീറ്റര്‍ അപ്പുറത്തെ കവലയിലെ തുണിക്കടയിലെ സെയില്‍സ് ഗേളാണെന്നും അവര്‍ അയാളോട് പറഞ്ഞു. ഇരുള് കൂടുതല്‍ കനത്തു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മിന്നലും ഇടിയും അവര്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചു. ഇതിനിടയില്‍ ആ സ്ത്രീ തന്റെ ലതര്‍ ബാഗില്‍ നിന്ന് ഒരു പൊതികെട്ട് പുറത്തെടുത്തു. 

തന്റെ വീട്ടിലേക്ക് കരുതിയിരുന്ന ഓറഞ്ചുകളായിരുന്നു അതില്‍. തൊലി പൊളിച്ച് ഓറഞ്ചിതളുകള്‍ ഓരോന്നായി കഴിച്ചു കൊണ്ടിരിക്കുന്നേരമാണ് അവര്‍ക്ക് മുന്നിലായി വെള്ളം തെറ്റിച്ച് ഒരു ജീപ്പ് ബ്രേക്കിട്ട് നിന്നത്. മുന്നിലിരുന്ന പോലീസുകാരന്‍ ഒരു കള്ളച്ചിരിയോടെ സ്ത്രീയെ ഒന്നാകെ ഉഴിഞ്ഞു. എന്നിട്ട് അയാളെ രൂക്ഷമായി നോക്കി.' പെരും മഴയത്ത് എന്തെടുക്കുവാടാ.. ഇവിടെ..? ങാ... സമയങ്ങള് മെനക്കെടുത്താതെ വീടുകളില്‍ പോകാന്‍ നോക്ക്...' പോലീസുകാരന്റെ മഴക്കാറ് പോലെ ഇരുണ്ട മുഖത്തെ മഞ്ഞളിച്ച കണ്ണുകളോട് അയാള്‍ക്ക് അറപ്പ് തോന്നി. വെള്ളം തെറ്റിത്തെറിപ്പിച്ച് ജീപ്പ് കിഴക്കോട്ട് പാഞ്ഞു പോയി.

മഴ അല്പം ശമിച്ച നേരം അയാള്‍ പോകാന്‍ ധൃതികൂട്ടി. നല്ല ഇടിയും മിന്നലുമുണ്ട്. ഇനിയും ഈ അസമയത്ത് ഇവിടെ നില്‍ക്കുന്നത് അത്ര പന്തികേടല്ലായെന്ന് അയാളുടെ മനസ് മന്ത്രിച്ചു. യാത്ര പറഞ്ഞ് അയാള്‍ മെല്ലെ പെയ്ത് കൊതിതീരാത്ത കുഞ്ഞു തുള്ളികള്‍ക്കിടയിലേക്കിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നേരം ആ സ്ത്രീ അയാള്‍ക്ക് ഒരു നിഷ്‌ക്കളങ്ക ചിരി സമ്മാനിച്ചു. 

രാവിലെ ബെഡ് കോഫിക്കൊപ്പം കൈയില്‍ തടഞ്ഞ പത്രം മറിച്ച് നോക്കുന്നതിനിടയിലാണ് അയാള്‍ ശെരിക്കും ഞെട്ടിയത് .അയാളുടെ പെരുവിരലില്‍ നിന്നും എന്തോ പെരുത്തു കയറുന്നത് പോലെ.

കാന്‍സര്‍ രോഗിയായ ഭര്‍ത്താവിനേയും പത്ത് വയസ്സുള്ള മകളേയും ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വാടക വീട്ടില്‍ തനിച്ചാക്കി ആ സ്ത്രീ വിധിയോടൊപ്പം ഒളിച്ചോടിയെന്ന്.

'ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.' എന്ന ചരമ പേജിലെ വാര്‍ത്തയും സുന്ദരിയായ യുവതിയുടെ കളര്‍ഫോട്ടോയും നോക്കി നിശൂന്യമായ കണ്ണുകളോടെ അയാള്‍ വെറുങ്ങിലിച്ചിരുന്നു.

Post a Comment

0 Comments