പുകയുന്ന ദില്ലി >>> സജി. വി. ദേവ്

 

ഞ്ചനദി ചരടില്‍ 
മുത്തുകോര്‍ത്ത് 
അരഞ്ഞാണചുറ്റു കെട്ടിയ
പാതയ്ക്ക്  ഇരുപുറത്തായി
ഗോതമ്പ് പാടം പുകയുന്നു 
ഉടയോര് കൈകള്‍ ഉയര്‍ത്തുന്നു.

വരമ്പ് കീറിയ ചാലുകള്‍
കൈവെള്ളയില്‍ കാണാം 
പുതിയൊരു ദില്ലിതന്‍ നീരൊഴുക്കില്‍
അതിലെന്റെ സ്വപ്നവും കതിരും
ഉയിരും കുഴി വെട്ടി മൂടുവാനാവില്ല 
ഉയരും ഉറക്കെ മുഷ്ടി തന്‍ചൂടില്‍ 
ഉരുകുമീ കോടമഞ്ഞുമീ ദില്ലിയില്‍. 

കരിമണ്ണില്‍ കണ്ണില്‍ ഹൃത്തില്‍ 
വിത്തു മയങ്ങുകയല്ല
പൊട്ടി മുളയ്ക്കും 
പുതുനാമ്പുകളായ്
തട്ടിയെറിയാന്‍ കൊതിപൂണ്ടെത്തും കാവിത്തുണ്ടിലടുക്കിയ 
ദണ്ഡതന്‍ മൂളലില്‍ പിറക്കും താന്തോന്നിക്കാറ്റിനുമപ്പുറമകലേക്ക് . 

കന്നുകളല്ല നിശ്ചലമാക്കാന്‍ 
മൂക്ക് തുളച്ച് കൊലക്കയര്‍ ചുറ്റാന്‍
കഴുവേറിയ കലപ്പകളില്‍ 
മുറിവോര്‍മ്മകള്‍ ഉണ്ടെന്നാകിലും 
ചെങ്കോട്ട ചെപ്പ് തുറന്ന് 
മൂവര്‍ണക്കൊടി സാക്ഷി പറഞ്ഞു 
പിന്തിരിയല്ലേ പിന്‍മാറല്ലേ 
പിന്നിലൊരായിരം
മണ്ണു നനയ്ക്കും കണ്ണീര്‍ക്കടലുണ്ട്. 

തീന്‍മേശകളിലെ അത്താഴത്തില്‍ 
വെന്തു കിനിഞ്ഞൊരരിമണികള്‍ 
ചോരകിനിഞ്ഞൊരു കണ്ണീര്‍മുത്തുകളാണ്
അരവയര്‍ പട്ടിണി നിന്ന് 
മെതിയ്ക്കും കറ്റക്കതിരുകള്‍ 
കത്തിച്ചതിലൊരു 
വിപ്ലവ ചിന്ത പടര്‍ത്താം 
അതിനായൊരു 
വര്‍ഗ്ഗസമരപ്പാട്ടും പാടാം. 

നിങ്ങള്‍ വിതറും വിഷവിത്തുകളില്‍
ഉയിരു കൊടുത്തു  
ഊട്ടുപുരകളില്‍ 
വെന്തമന:പ്പായസമുണ്ണും
ഭ്രാന്തന്‍മാരുടെ ജീര്‍ണതകള്‍.

ഇല്ല ദില്ലി ചലിക്കില്ലെങ്കിലും
വെച്ചടി പിന്നോട്ടില്ലന്നാകിലും
ഒത്തൊരുമിച്ചണിചേര്‍ന്നു
വിത്തിടുമി ഗോതമ്പ് പാടത്ത്
കാവിയല്ല സ്വര്‍ണവര്‍ണ്ണമാം
ജീവന്റെ തുടിപ്പിനായ്.
- - - - - - - - - - - - - - - - - 
© saji v dev

Post a Comment

0 Comments