ഇന്നലെ ഞാനും അമ്മയും കൂടി ടിവി കണ്ടുകൊണ്ടിരിക്കുന്ന തിനിടയ്ക്ക് ഓണത്തെക്കുറിച്ചുള്ള ചില വിഷ്വല്‍സുകള്‍ കണ്ടപ്പോള്‍ അതായത് ഒരു കുടുംബം ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണുന്ന രംഗം കണ്ടപ്പോള്‍ അമ്മ ടിവിയിലേക്ക് കൈചൂണ്ടി സന്തോഷിക്കുന്നത് കണ്ടു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് അവളില്‍ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുന്നത്. ഞാന്‍ ഡോക്ടര്‍ ജെയിംസിനെ വിളിച്ചിരുന്നു. അതൊരു പോസിറ്റീവായി കാണണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. നിങ്ങളുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ അത് കൂടുതല്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു എന്നാണ് ഡോക്ടറുടെ അഭിപ്രായം.' ശരിക്കും പറഞ്ഞാല്‍ എനിക്ക് വയ്യടാ..... കിടന്നാല്‍ ഉറക്കം വരില്ല. പെട്ടെന്ന് എനിക്കെന്തെങ്കിലും സംഭവിച്ചുപോകുമോ എന്നുള്ള അനാവശ്യ ചിന്തകളാണ് മനസ്സുനിറയെ. അങ്ങനെ ഉണ്ടായാല്‍ അമ്മയുടെ കാര്യം എന്താവും?. 'അച്ഛന്റെ ശബ്ദം ഇടറുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ മൊബൈലില്‍ നിറഞ്ഞുനില്‍ക്കുന്ന അച്ഛന്റെ മുഖത്തുനിന്നും പെട്ടെന്ന് കണ്ണുകള്‍ എടുത്തു. ' ഇപ്പോഴത്തെ സാഹചര്യത്തില്‍ വരാന്‍ പറ്റില്ലെന്ന് അറിയാം. അവളെയും കുട്ടികളെയും കൊണ്ടു വരാന്‍ പറ്റില്ലെങ്കിലും നീയെങ്കിലും ഈ ഓണത്തിന് വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.
അച്ഛന്റെ വാക്കുകള്‍ അയാളെ വല്ലാതെ വേദനിപ്പിച്ചു. സിംഗപ്പൂര്‍ നഗരത്തിലെ വലിയ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് അയാള്‍ വിയര്‍ത്തു. ഈ നഗരത്തില്‍ താന്‍ കഷ്ടപ്പെട്ട് നേടിയ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചിട്ട് അച്ഛനോടും അമ്മയോടും ഒപ്പം പോയാലോ എന്ന് ഒരു നിമിഷം അയാള്‍ ആലോചിച്ചു. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ക്കിടയില്‍ താന്‍ കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ തന്റെ അച്ഛനുമമ്മയും ആയിരുന്നു. അവരായിരുന്നു തന്റെ ശക്തി. പക്ഷേ ജീവിതത്തിന്റെ പടവുകള്‍ പലതും താന്‍ വെട്ടി പിടിക്കുമ്പോള്‍ അവരുടെ ശക്തി കുറഞ്ഞു വരുന്നത് താന്‍ ശ്രദ്ധിച്ചില്ല.
പക്ഷേ അവര്‍ ഒരിക്കലും തന്നോട് പരാതിപ്പെട്ടില്ല. ഓരോ ദിവസവും രാവിലെയും വൈകിട്ടും വീഡിയോ കോളിലൂടെ അച്ഛനെയും അമ്മയെയും കണ്ട് അയാള്‍ തൃപ്തിയടഞ്ഞു. എല്ലാ വര്‍ഷവും ഓണത്തിന് നാട്ടിലേക്ക് പോകണമെന്ന് അയാള്‍ ആഗ്രഹിക്കുന്നതാണ്. താന്‍ കുടുംബസമേതം എത്തുമെന്ന് അച്ഛനെയും അമ്മയെയും വിളിച്ച് അറിയിക്കും എങ്കിലും അവസാന നിമിഷം എന്തെങ്കിലും തിരക്ക് കാരണം യാത്ര മാറ്റി വെക്കുകയാണ് പതിവ്. ഭാര്യക്ക് നാട്ടിലേക്ക് പോകുന്നതിനോട് ഒട്ടും താല്പര്യമില്ല. കാരണം നാട്ടില്‍ അവള്‍ക്ക് അത്ര അടുത്ത്
ബന്ധുക്കള്‍ ഒന്നും തന്നെയില്ല. ചെറുപ്പത്തിലെ അവളുടെ മാതാപിതാക്കള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി പിരിഞ്ഞു പോയതിനാല്‍ ബന്ധങ്ങളുടെ വില അവള്‍ക്കറിയില്ല. അവളെ എന്നും സന്തോഷിപ്പിക്കുന്നത് നാട്ടിലേക്കാള്‍ തിരക്കുള്ള സിംഗപ്പൂര്‍ ജീവിതമാണ്.
കുട്ടികളെയും അവള്‍ ആ രീതിയിലാണ് വളര്‍ത്തുന്നത്.
ഓര്‍മ്മകളുടെ തേരോട്ടത്തില്‍ അയാള്‍ പഴയ നാട്ടിന്‍പുറത്തുകാ രനായി. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളില്‍ ഒരാള്‍. തന്റെയും പെങ്ങളുടെയും എന്തു സന്തോഷങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന മാതാപിതാക്കള്‍. അമ്മയ്ക്ക് ആഘോഷങ്ങള്‍ ഇന്നും ലഹരിയായിരുന്നു. അത്തം പിറക്കുമ്പോള്‍ അമ്മ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കൊച്ചുകുട്ടികള്‍ ആണെങ്കിലും ഞങ്ങളും അമ്മയോടൊപ്പം കൂടും. വീട് വൃത്തിയാക്കുന്നതിനും മുറ്റത്തെ പുല്ല് പറിയ്ക്കുന്നതിനും, അത്തപ്പൂ ഇടുന്നതിനും ഒക്കെ......
എത്ര ബുദ്ധിമുട്ടാണെങ്കിലും ഓണത്തിന് ഒരാഴ്ചയ്ക്ക് മുമ്പേ തന്നെ അമ്മയും അച്ഛനും ഞങ്ങള്‍ക്ക് വേണ്ടിയുള്ള ഓണക്കോടികള്‍ വാങ്ങി വയ്ക്കുമായിരുന്നു. തിരുവോണത്തിന് തൂശനില നിറച്ച് ചോറും കറികളും പായസവും വിളമ്പി ഞങ്ങള്‍ക്ക് തരുമ്പോള്‍ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം വിവേചിച്ചറിയാന്‍ ആവാത്തത് ആയിരുന്നു.
കല്യാണം കഴിഞ്ഞു മൂത്തമകന്‍ ഉണ്ടായ വര്‍ഷത്തെ ഓണത്തിനാണ് ഞങ്ങള്‍ കുടുംബസമേതം നാട്ടില്‍ എത്തുമെന്ന് അറിയിച്ചത്. അച്ഛനും അമ്മയും പെങ്ങളും കുഞ്ഞിനെ കണ്ടിരുന്നില്ല. അവള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത കാരണം പ്രസവവും മറ്റുകാര്യങ്ങളും സിംഗപ്പൂരില്‍ വച്ചായിരുന്നു. ഞങ്ങള്‍ വരുന്നതറിഞ്ഞ് ഓണത്തിന്റെ തലേന്ന് കൊച്ചുമക്കള്‍ക്ക് ഓണക്കോടി വാങ്ങാനായി കടയിലേക്ക് പോയ പെങ്ങളും അമ്മയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു വണ്ടിയുമായി കൂട്ടിയിടിച്ചു.
തിരുവോണത്തിന് നാട്ടിലെത്തിയ ഞങ്ങള്‍ പെങ്ങളുടെ ശവസംസ്‌കാരത്തിന് ആണ് പങ്കെടുത്തത്. അന്ന് നിശബ്ദ ആയതാണ് അമ്മ. സംസാരിക്കില്ല, ഒന്നിനോടും പ്രതികരിക്കില്ല, ഒരു സ്ഥലത്തേക്ക് നോക്കി ഒറ്റ ഇരിപ്പാണ്. പെങ്ങളുടെ മരണത്തിനുശേഷം ഓണവും വിഷുവും ഒന്നും ഞങ്ങളുടെ വീടിന്റെ പടികയറി വന്നിട്ടില്ല.
പെങ്ങളുടെ മരണത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സിംഗപ്പൂരിലേക്ക് തിരിച്ചു പോയി. ആകെ ആശ്വാസം അമ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ ബന്ധത്തിലുള്ള ഒരു ചേച്ചി ഉണ്ടെന്നുള്ളതാണ്. പെട്ടെന്ന് അയാളുടെ ഓര്‍മ്മകളെ മുറിച്ചുകൊണ്ട് മൊബൈല്‍ ശബ്ദിച്ചു. ഡോക്ടര്‍ ജെയിംസ് ആണ്.
' ഹലോ സന്തോഷ്.... കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു കാണുമല്ലോ. പ്രത്യാശയ്ക്ക് വകയുണ്ട്. നിങ്ങള്‍ ഓണത്തിന്..... ഡോക്ടറെ ബാക്കി പറയാന്‍ അനുവദിക്കാതെ അയാള്‍ പറഞ്ഞു. ഉറപ്പായും ഡോക്ടര്‍.. ഞാന്‍ വരും. ഞാന്‍ നേടിയെടുത്തത് ഒന്നും എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ആകില്ല. ഈ വര്‍ഷത്തെ ഓണം ഞാന്‍ അവരോടൊപ്പം ആഘോഷിക്കും. ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ അയാളുടെ മനസ്സ് ശാന്തമായിരുന്നു. ദൂരെ എവിടെയോ ഒരു ആര്‍പ്പുവിളി ഉയരുന്നതായി അയാള്‍ക്ക് തോന്നി.
〓〓〓〓〓〓〓〓〓〓〓〓〓〓〓〓〓〓
© aneesh peringala
0 Comments