ഹൃദയം തിരയുന്നവര്‍ | ചെറുകഥ | കൃഷ്ണവേണി

krishna-veni-malayalam-short-story


നിലാവിന്റെ കവാടത്തിനക്കരെ രാത്രിമുല്ലകള്‍ പൂക്കുന്നിടത്ത് ഞാനും എന്റെ ഹൃദയംതിരഞ്ഞുചെന്നു. 

കവാടത്തിനരികില്‍ വാടിയ മുഖവുമായി ഒരു സ്ത്രീയെ ഞാന്‍ കണ്ടു.
ഞാന്‍ അവര്‍ക്കുനേരെ ഒരു ചോദ്യമെറിഞ്ഞു

നിങ്ങള്‍ എന്താണ് കവാടത്തില്‍ തിരയുന്നത്? 

'അടുക്കളയുടെ അടുപ്പില്‍ കിടന്നു കരിഞ്ഞ ഒരു ഹൃദയം ഉണ്ട് എന്റെ ഈ താലിക്ക് പിറകില്‍.
പൊടിഞ്ഞു തീരുംമുമ്പ് ഒന്നു മാറി എടുക്കാന്‍ ഉണ്ടാകുമോ എന്ന് അറിയാന്‍ ഇവിടെ വന്നു.
എന്നിട്ടോ ഇവിടെ ഹൃദയം തിരയുന്നവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന്.'

അവരുടെ മറുപടിയും കടന്ന് ഞാന്‍ മുന്നോട്ടു നടന്നു.

അകത്ത് പടര്‍ന്നുപന്തലിച്ച കാഞ്ഞിരത്തിന്റെ ചുവട്ടില്‍ നിന്നും പ്രതീക്ഷയില്ലാതെ ഒരുവള്‍ ഹൃദയം തിരഞ്ഞ് മുന്നോട്ടിറങ്ങുന്നത് ഞാന്‍ കണ്ടു.


'തന്റെ ഹൃദയം ഇവിടെ തിരയുന്നുവോ?' 

ഞാന്‍ ചോദിച്ചു.

'എന്റെ ഹൃദയമല്ലെന്നേ. 
ഹൃദയശൂന്യമായ ഒരുവന് കൊടുക്കുവാനായി ഒരു  ഹൃദയം ഞാനിവിടെ തിരയുന്നു.'


'അയാളുടെ ഹൃദയം എവിടെ പോയി...? ' 

ഞാന്‍ പിന്നെയും ചോദിച്ചു. 

'പിതൃത്വത്തിന്റെ പാളിക്കിപ്പുറം എന്റെ മാനം വലിച്ച് കീറിയപ്പോള്‍ അയാളുടെ ഹൃദയം എന്നെന്നേക്കുമായി ശൂന്യമാക്കപ്പെട്ടു.
അയാള്‍ക്ക് കൊടുക്കുവാന്‍ പിതൃസ്‌നേഹം കൊണ്ട്  പവിത്രമാക്കപ്പെട്ട  ഒരു ഹൃദയം.'

ചോദ്യമോ മറുപടിയോ ഇല്ലാതെ ഞാന്‍ നടന്നു....

നിഷ്‌കളങ്കമായ മുഖം ഞാന്‍ അവിടെ കണ്ടു. 
ഒരു ചെറിയ കുട്ടി എന്താ ഇവിടെ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. 
ഞാന്‍ ആ കുഞ്ഞിനോട് കാര്യം ആരാഞ്ഞു...
അവന്റെ മറുപടി ഇതായിരുന്നു. 

'അമ്മയുടെ ഹൃദയം ഇവിടെയുണ്ടെന്ന് അകലെ ഒരാള്‍ പറഞ്ഞു.'

അവന്‍ ചിണുങ്ങി... 
ഒന്ന് ആശ്വസിപ്പിക്കുവാന്‍ പോലുമാവാതെ 
ഞാന്‍ മുന്നോട്ട് നടന്നു.

മുന്നില്‍ ഒരു പുരുഷന്‍ എന്നെ തടഞ്ഞു നിര്‍ത്തി ചോദിച്ചു. 

'കണ്ണുനീര്‍വാര്‍ക്കുന്ന ഒരു ഹൃദയം കണ്ടുവോ?'

ഇല്ലെന്നു ഞാന്‍ തലയാട്ടി. 

ഒരിക്കലും കരഞ്ഞിട്ടില്ലാത്ത കണ്ണുകളുള്ള
ആ പുരുഷനെയുംകടന്നു ഞാന്‍ മുന്നോട്ടുപോയി.

ഹൃദയം വില്‍ക്കുന്നുവെന്ന് ഒരു ബോര്‍ഡ് ഞാന്‍ കണ്ടു.

ഉപേക്ഷിക്കപ്പെട്ട ഹൃദയങ്ങള്‍ ആയിരുന്നു അവിടെ.
ഞാന്‍ അവിടേക്ക് എത്തി നോക്കി.

ഒരു പുരുഷന്‍ ധൃതിയില്‍ എന്നെ തള്ളിമാറ്റി ഹൃദയം വില്‍ക്കുന്ന കടക്കുള്ളില്‍ കയറി.
ഒരു മഞ്ഞ ചരട് കടക്കാരന് മുന്നിലേക്ക് അയാള്‍  നീട്ടി.
കടക്കാരന്‍ ആരുടെയോ പണം അയാള്‍ക്ക് നല്‍കി. 

അയാള്‍ അതില്‍ നിന്ന് ഒരു ഹൃദയം വാങ്ങി അവിടം വിട്ടിറങ്ങി.

ഇത് എന്ത്തരം കച്ചവടമാണ്...? 
എനിക്ക് അത്ഭുതമായി. 

മുന്‍പില്‍ ഒരു ഒഴിഞ്ഞ മൂലയില്‍ പ്രതീക്ഷവറ്റിയ കണ്ണുമായി ഒരു വൃദ്ധനെ ഞാന്‍ കണ്ടു.
എന്തെങ്കിലും ചോദിക്കും മുന്‍പേ വൃദ്ധന്‍ എന്നോട് പറഞ്ഞു. 

'ഞാന്‍ ഹൃദയം പകുത്തു നല്‍കി വളര്‍ത്തിയ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു എനിക്ക്. 
വളര്‍ന്നപ്പോള്‍ അവരുടെ ഹൃദയത്തിന്‍മേല്‍ അവര്‍ വിഷം പുരട്ടി കളഞ്ഞു.
അച്ഛാ എന്ന് വിളിച്ചു കൂടെ കൂട്ടിയപ്പോള്‍ ഉള്ളിലെ വിഷം അവരുടെ നാവില്‍ ഞാന്‍ കണ്ടില്ല.
എന്നെ ഉപേക്ഷിച്ചുപോയവര്‍...
ഹൃദയവലിപ്പമില്ലാത്തവര്‍.' 

വൃദ്ധന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ നടന്നു.

അകലെ ഭ്രമത്തിന്റെ മാന്ത്രിക വെട്ടം കണ്ടു.
അതിനു ചുറ്റും ഈയാം പാറ്റകളെ പോലെ ഭോഗികളായ മനുഷ്യരും. 
അവര്‍ പരസ്പരം ഹൃദയത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നു.
സ്വയം ചത്തൊടുങ്ങുന്നു.

അവിടെ നിന്നും കറുത്ത രക്തം പുഴപോലെ ഒഴുകി എന്റെ കാലില്‍ തൊടാനാഞ്ഞു.
അശുദ്ധമാക്കാത്ത പാദങ്ങളുമായി ഞാന്‍ ഓടിയകന്നു.

അരികില്‍ ഒരു പൂമരം അല്ല ഹൃദയം കൊണ്ടലങ്കരിച്ച ഒറ്റമരം.
ചുറ്റും ശലഭങ്ങള്‍ പോലെ ചില മനുഷ്യരും.
ആരാലും വിഭിന്നമാക്കപ്പെടാതെ അവര്‍ ഒരുമിച്ചു പറന്നു.
പ്രണയത്തിന്റെ രക്തസാക്ഷികള്‍.

അടുത്തേക്ക് വരുന്ന കാല്‍പെരുമാറ്റം ഞാന്‍ കാതോര്‍ത്തു.
വശ്യമായ കണ്ണുകളും മിഥ്യയായ പുഞ്ചിരിയും ഉള്ള ഒരു യുവാവ്. 
കൈകളില്‍ നിറയെ മുറിവേറ്റ ഹൃദയങ്ങളുമായി
ഓടി അടുക്കുന്നു.

എന്തിനെയോ തിരഞ്ഞുകൊണ്ട് അയാള്‍ മുന്നോട്ടോടി. 
തൊട്ടുപിന്നാലെ തളര്‍ന്ന ശരീരവും കലങ്ങിയ കണ്ണുകളുമായി ഒരു യുവതി അയാളെ പിന്തുടരുന്നു.

'ഹൃദയം മോഷ്ടിക്കുന്നവന്‍.'
 എന്ന് അവള്‍ ഉറക്കെ പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.

ഞാന്‍ എന്റെ ഹൃദയത്തിനായുള്ള തിരച്ചില്‍ തുടര്‍ന്നു. 

ഞാന്‍ അന്വേഷിക്കുന്ന എന്റെ ഹൃദയം എങ്ങനെയായിരുന്നു?. 
ഒരേ വില്ലില്‍ നിന്ന് അനേകം അമ്പുകള്‍ കൊണ്ട്,  ഒരിക്കല്‍ മുറിവേറ്റ് പിന്നീട് മുറിവുണങ്ങി, 
വീണ്ടും മുറിവേറ്റ് പിന്നെയും മുറിവുണങ്ങി, 
മുറിവേറ്റ്,  മുറിവേറ്റ് ഉണങ്ങാത്ത മുറിവുമായി നിണമിറ്റുന്ന ഹൃദയം.

എനിക്കിനിയും അത് കണ്ടെത്താനായില്ല.
ഞാന്‍ പ്രതീക്ഷ വറ്റാത്ത കണ്ണുമായി 
മുന്നോട്ടു നടന്നു.
നടക്കും തോറും ശൂന്യമായ ഈ ശരീരത്തെ എന്തോ ഒന്ന്  കെട്ടി വലിച്ചുകൊണ്ടേയിരുന്നു.
അനാഥമായ ഒരു ഹൃദയം ആയിരുന്നു അത്.
അതില്‍ നിറയെ മുള്ളുകള്‍തറച്ചിരുന്നു.
ഞാനാ ഹൃദയം സുഖപ്പെടുത്തി.
അനാഥനായിരുന്ന ആ ഹൃദയവുമായി ഞാന്‍ അതിന്റെ ഉടമസ്ഥനെ തിരഞ്ഞു മുന്നോട്ട് നടന്നു.

എതിരെ വരുന്ന കാല്‍പെരുമാറ്റത്തില്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തി.
ഞാന്‍ കണ്ടെത്തിയിരിക്കുന്നു.

എതിര്‍ദിശയില്‍ നിന്നും ഒരേ ലക്ഷ്യത്തിലേക്ക് നടന്നടുത്ത രണ്ട് അപരിചിതര്‍ മാത്രമായിരുന്നു ഞങ്ങള്‍ ഇരുവരും.

അയാളുടെ പക്കല്‍ മുറിവുണങ്ങി തുടങ്ങിയ എന്റെ ഹൃദയം ഞാന്‍ കണ്ടു.
എന്തുകൊണ്ടോ അതില്‍ നിന്നും ഇപ്പോള്‍ എന്റെ രക്തം പൊടിയുന്നില്ല.

ഞാന്‍ സുഖപ്പെടുത്തിയ അയാളുടെ ഹൃദയം എനിക്ക് തിരികെ നല്‍കാനും കഴിയുന്നില്ല. 

ഭേദമായി തുടങ്ങിയ എന്റെ ഹൃദയം അയാള്‍ കുറെ കൂടി ഭദ്രമായി അയാളുടെ ഇടത്തെ നെഞ്ചോടുചേര്‍ത്തു.
ഞങ്ങള്‍ ഒന്നിച്ചു നടന്നു ഒരേ ദിശയിലേക്ക്.

വഴിയില്‍ ഞങ്ങള്‍ പിന്നെയും കണ്ടു ചതിക്കപ്പെട്ട, വഞ്ചിക്കപ്പെട്ട, അനാഥമാക്കപ്പെട്ട,മോഷ്ടിക്കപ്പെട്ട, വില്‍ക്കപ്പെട്ട, വെറുക്കപ്പെട്ട, പ്രതീക്ഷനശിച്ച, നിലവിളിക്കുന്ന വേറെയും ഹൃദയങ്ങള്‍.

നിലാവിന്റെ കവാടത്തിനക്കരെ രാത്രി മുല്ലകള്‍ പൂക്കുന്നിടത്തുനിന്നും ഹൃദയം ഭേദമാക്കപ്പെട്ട ഞങ്ങള്‍ രണ്ടുപേര്‍ നടന്നകന്നു.
--------------------------------
© krishnaveni

Post a Comment

8 Comments

  1. ഹൃദയം തിരയുന്നവർ ഹൃദയസ്പർശിയായിട്ടുണ്ട്.

    ReplyDelete
  2. ഉപേക്ഷിക്കപ്പെട്ട ഒരുപാടു ഹൃദയങ്ങൾ ഉള്ള നാടാണ് നമ്മുടേത്. എന്നിട്ടും ഹൃദയ മോഷണവും നടക്കുന്നു. ... ഏതായാലും കഥ നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ

    ReplyDelete
  3. അതിമനോഹരം .അഭിനന്ദനങ്ങൾ കഥാകാരി

    ReplyDelete
  4. What a thought!!
    ഇന്ന് sept 29 "ഹൃദയ ദിനം"...
    നല്ല apt story 🥰👍❤️

    ReplyDelete
  5. നന്നായിട്ടുണ്ട് 👌

    ReplyDelete