6.30 നുള്ള KSRTC ബസിനു പുറപ്പെട്ടാല്‍ ഉച്ച യാകുമ്പോഴേയ്ക്കും നീലേശ്വരംഎത്താം...
കൊച്ച് മകള്‍ക്കു ഡോക്ടറേറ്റ് കിട്ടിയ കാര്യം പത്രത്തിലൂടെ തലേന്നാണ് അറിഞ്ഞത്....
സ്വന്തമെന്നു പറയാന്‍
അധികമാരുമില്ലെങ്കിലും ഭാനുമതി ഉണ്ടായിരുന്നപ്പോള്‍ വല്ലപ്പോഴും വീട്ടില്‍ വന്നിരുന്ന മകളും, ഭര്‍ത്താവും, കൊച്ചുമകളും...
അവളെ വളരെ ചെറുപ്പത്തില്‍ കണ്ട നേരിയ ഒരു ഓര്‍മ്മ മാത്രമേ കുമാരേട്ടനുള്ളു.....അവളുടെ പഠിത്തതിന്റെ ഭഗമായി അങ്ങ് ദൂരെ അമേരിക്കയില്‍ ഉപരി പഠനത്തിന് പോയതാണെന്നും പേയിങ്ഗസ്റ്റ് ആയിട്ട് അവിടെ താമസിക്കുകയാണെന്നും ഭാനുമതിയുടെ സംസ്‌ക്കാര ചടങ്ങിന് വന്നപ്പോള്‍ മകള്‍ പറഞ്ഞു കേട്ടു....
ഭാനു പോയതോടെ വല്ലപ്പോഴുമുള്ള മകളുടെ വരവ് തിരക്കിനിടയില്‍ തീരെ കുറഞ്ഞു, അത് മാസത്തിലെ ഒരു ഫോണ്‍ വിളിയില്‍ ഒതുങ്ങി......നീലേശ്വരം ഒരു ഫ്‌ലാറ്റിലാണ് മകളും മരുമകനും താമസിക്കുന്നത്...
പത്രത്തിലെ സന്തോഷ വാര്‍ത്ത കുമാരേട്ടനിലെ മുത്തശ്ശനെ ഏറെ സന്തോഷിപ്പിച്ചു. വാത്സല്യവും അതിലേറെ അഭിമാനവും തോന്നിയ നിമിഷം!
വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടുന്നതില്‍ നിന്നും മിച്ചം വച്ച കാശിനു ഇന്നലെ തന്നെ ഒരു ജോഡി സ്വര്‍ണ കമ്മല്‍ വാങ്ങിച്ചു.... കൊച്ചുമകള്‍ക്കുള്ള സ്‌നേഹ സമ്മാനം! അത് അവള്‍ക്കു കൊടുക്കണമെന്നുള്ള ദൃഢമായ ആഗ്രഹത്തിന്റെ പുറത്തു ഇറങ്ങി പുറപ്പെട്ട യാത്രയാണ് ഈ നീലേശ്വരം യാത്ര...
കുമ്മായം തേച്ച ചുമരിലെ മര ക്ലോക്കില്‍ സമയം 6 അടിച്ചു.... കുമാരേട്ടന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. കൈയിലെ സ്റ്റീല്‍ ഗ്ലാസ് മേശ തട്ടില്‍ വച്ചു, തന്റെ പഴയ ശീല കുടയും, കണ്ണടയും ബാഗുമെടുത്തു വേഗം വീട് പൂട്ടി ഇറങ്ങി....
നടപാതയില്‍ ആരുമില്ല.. ദൂരെ ചെറിയ മഞ്ഞു വീഴ്ചയില്‍ പുകപോലെ അങ്ങകലെ മഞ്ഞ വെളിച്ചം നീണ്ടു കിടക്കുന്നു..... ഇലക്ട്രിക് പോസ്റ്റുകളിലെ മഞ്ഞ ബള്‍ബ് ചിലതു ചിന്നി കത്തുന്നുണ്ട്. കുമാരേട്ടന്‍ നടത്തത്തിനു വേഗം കൂട്ടി. കവലയില്‍ എത്താറായപ്പോള്‍ പ്രഭാത സവാരിക്കിറങ്ങിയ പുത്തന്‍ പരിഷ്‌കാരി കുടുംബങ്ങള്‍ കലപില പറഞ്ഞു നടന്നു പോകുന്നത് കാണാം. അത് കണ്ടപ്പോള്‍ ഭാനുമതി ഇടയ്ക്കു പറയാറുള്ള പരിഭവം ഓര്‍ത്തു പോയി. 'അടുക്കളയില്‍ ജോലി തിരക്കിനിടയില്‍ ദിനം പ്രതി അവള്‍ നടക്കുന്ന നടത്തം നേരെ നടന്നെങ്കില്‍ അവളിന്ന് അങ്ങ് ലണ്ടനില്‍ എത്തിയേനെ എന്ന്.'....
അവളെ കുറ്റം പറയാന്‍ പറ്റില്ല. തന്റെ തുച്ഛമായ വരുമാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്റെ കുടുംബം മനോഹരമായി മുന്നോട്ട് കൊണ്ട് പോയവള്‍. വിറകടുപ്പില്‍ നിന്നും ഒരു മോചനം!.. അത് മാത്രമായിരുന്നു അവള്‍ ആകെ പരാതി പറഞ്ഞു കേട്ടിട്ടുള്ളത്. പ്രത്യേകിച്ചും കോരിച്ചൊരിയുന്ന മഴക്കാലങ്ങളില്‍ ഒരു ഗ്യാസ് അടുപ്പിന്റെ ആവശ്യം എന്നും അല്പം സങ്കടത്തോടെ പറയുമായിരുന്നു.
ബസ് സ്റ്റാന്‍ഡിലെ പത്രക്കാരന്‍ സൈക്കിള്‍ തന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി. അപ്പോഴാണ് ബസ് പുറപ്പെടാന്‍ പോകുകയെന്ന ഉച്ചഭാഷിണി അറിയിപ്പ് കേട്ടത് . കുമാരേട്ടന്‍ ആളുണ്ടെന്നു വിളിച്ചു പറഞ്ഞു ഓടി കയറി. തരക്കേടില്ലാത്ത ഒരു സൈഡ് സീറ്റ് കണ്ടു പിടിച്ച് ടിക്കറ്റ് എടുത്തു. രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റത് കൊണ്ടാകാം നല്ല ക്ഷീണം. ഓരോന്ന് ആലോചിച്ചിരുന്നു അറിയാതെ ഒന്ന് മയങ്ങി പോയി.
പാലക്കാട് തൃത്താലയ്ക്കടുത്തു ഒരു പഴയ തറവാട്ടിലെ പെണ്ണ് കാണല്‍ ചടങ്ങിന് പോയി വന്ന് അതിന്റെ വിശേഷം പറയുന്നതിനിടയ്ക്കാണ് അമ്മാവന് ചെറിയ നെഞ്ച് വേദന വന്ന് ആശുപത്രിയിലാകുന്നത്. അമ്മാവന്റെ ഏക മകള്‍ ഭാനുമതി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആശുപത്രി ബഞ്ചില്‍ ഏറെ നേരം തളര്‍ന്നുറങ്ങി. രണ്ട് ദിവസത്തിനകം അമ്മാവന്‍ വിടപറഞ്ഞു പോയി. അമ്മയില്ലാത്ത കുട്ടിയാണെന്നു ഭാനുമതിയെ കുറിച്ച് സഹതപിച്ചു
വന്നവരെല്ലാം. കുമാരേട്ടനോട് ഒരു അഭിപ്രായവും ചോദിക്കാതെ തറവാട്ടിലെ എല്ലാവരും ഒരേ സ്വരത്തില്‍ ഭാനുമതിയെ കുമാരേട്ടന് പറഞ്ഞുറപ്പിച്ചു.
വലിയ സ്വത്തോ, പണമോ, സ്ത്രീധനമോ ഒന്നുമില്ലാതെ, സ്വന്തം ഇഷ്ടങ്ങള്‍ പോലും നോക്കാതെ ഭാനുമതി അങ്ങനെ കുമാരേട്ടന്റെ ജീവിതത്തിലേക്കു വന്നു. ആദ്യമൊക്കെ നല്ല ദേഷ്യമാണ് തോന്നിയത്. തൃത്താല യില്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ അന്ന് കണ്ടപെണ്ണിനായിരുന്നു കൂടുതല്‍ ചന്തം. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇടയ്ക്കു ഭാനുവിനെ ദേഷ്യം പിടിപ്പിക്കാന്‍ തൃത്താലകാരിയെ കുറിച്ച് പറയാറുണ്ടായിരുന്നു.
പിന്നെ തട്ടിയും മുട്ടിയും ജീവിതത്തിലെ ദുര്‍ഘട വഴികളില്‍ അവള്‍ കൂടെ നിന്ന നാല്‍പതു വര്‍ഷങ്ങള്‍. അവള്‍ വന്നതില്‍ പിന്നെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയുമൊക്കെ വന്നപോലെ തോന്നി. വേനലിന്റെ കാഠിന്യത്തില്‍ ഒരു തണലെന്നപോലെ ഭാനു ആയിരുന്നു ജീവിതത്തിലെ യാത്രകളില്‍ പലപ്പോഴും കൂട്ട്.
ചാറ്റല്‍ മഴയുടെയും, നിലാവിന്റെയും എല്ലാം ഭംഗി അവള്‍ വന്നതിനു ശേഷമാണു താനറിയുന്നത് തന്നെ.
ഒപ്പം ചന്ദ്രിക സോപ്പിന്റെ നറുമണവും. ബാത്ത് സോപ്പ് പാക്കറ്റു അവള്‍ കളയുന്നതിനു പകരം അലമാരയില്‍ തുണികള്‍ക്കിടയില്‍ വയ്ക്കുന്നത് കാണാറുണ്ട്. ആദ്യമൊന്നും പിടി കിട്ടിയില്ല അതെന്തിനാണെന്നു. പിന്നൊരിക്കല്‍ അല്‍മാര തുറന്നപ്പോള്‍ ആ മുറിയിലാകെ ചന്ദ്രിക സോപ്പ്‌ന്റെ നറുമണമായിരുന്നു.
കണ്ടക്ടര്‍ പയ്യന്‍ വന്ന് തോളത്തു തട്ടിയപ്പോഴാണ് നീലേശ്വരത്തു എത്തിയതറിഞ്ഞത്. ധൃതിപ്പെട്ടു ബസ്സിറങ്ങി പഴയ ആല്‍മര ചുവട്ടിലെ ഓട്ടോ സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നു. പഴയ മരമില്ലെങ്കിലും ഓട്ടോ സ്റ്റാന്‍ഡ് ഒന്ന് മിനുക്കം വച്ചിട്ടുണ്ട്. ഗ്രാമം വലിയ രീതിയില്‍ തന്നെനഗരവത്കരണം സ്വാഗതം ചെയ്തതായി കണ്ടു.
ഓട്ടോയില്‍ മകളുടെ ഫ്‌ലാറ്റിനു മുന്നില്‍ വന്നിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുപാടു സന്തോഷം തോന്നി. ഏറെ നേരം കാളിങ് ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാത്തത് കണ്ടു അല്പം പരിഭ്രമിച്ചു. കുറെ കഴിഞ്ഞു ഒരു പെണ്‍കുട്ടി വാതില്‍ക്കല്‍ പ്രത്യക്ഷപെട്ടു. മോം ആന്‍ഡ് ഡാഡ് ഇവിടെ ഇല്ലെല്ലോ ,നിങ്ങള്‍ ആരാ? എന്ന ചോദ്യം കുമാരേട്ടന്റെ ഹൃദയത്തെ അല്പം നോവിച്ചു. ഭാനുവിന്റെ ഇരുനിറവും, വിടര്‍ന്ന കണ്ണുകളും തന്റെ കൊച്ചുമകള്‍ക്കും കിട്ടിയിട്ടുണ്ട് എന്നത് ഒറ്റ നോട്ടത്തില്‍ മനസിലായി.
കൊച്ചുമകളുടെ ചോദ്യത്തിന് മറുപടി പറയും മുന്‍പ് അവള്‍മൊബൈലില്‍ എന്തോ കാര്യമായി നോക്കുന്ന തിരക്കിലായിരുന്നു.
ബന്ധങ്ങളിലെ ഇഴയടുപ്പത്തിന്റ നൂലുകള്‍ക്കിടയില്‍ വിള്ളല്‍ വന്നതിനാല്‍ കൂടുതല്‍ സമയം അവിടെ നില്‍ക്കാന്‍ കുമാരേട്ടന്റെ അഭിമാനം ഒട്ടും സമ്മതിച്ചില്ല.
അമ്മ വരുമ്പോള്‍ ഈ കവര്‍ അവരെ ഏല്‍പ്പിക്കണം എന്ന് പറഞ്ഞേല്പിച്ച് പടികളിറങ്ങുമ്പോള്‍ അടര്‍ന്നു വീഴുന്ന കണ്ണീര്‍ മറയ്ക്കാന്‍ കുമാരേട്ടന്‍ നന്നേ പാട് പ്പെട്ടു.
ഉച്ച വെയിലിന്റെ കാഠിന്യം തലയ്ക്കു മുകളില്‍ ഓളം വെട്ടുന്നുണ്ടായിരുന്നു. നേരിയ ഒരു പരവേശവും ഒപ്പം കാലുകള്‍ക്ക് തളര്‍ച്ചയും തോന്നി. വീണു പോകാതിരിക്കാന്‍ വഴിയരികിലെ സിമന്റ് ബെഞ്ചില്‍ ചേര്‍ന്നിരുന്നു.
ആരൊക്കെയോ ഓടികൂടുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും കേട്ടു. പിന്നെ ശബ്ദങ്ങള്‍ നേര്‍ത്തില്ലാതെയാകുന്നതും, ആ നട്ടുച്ച നേരത്തും കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി ചാറ്റല്‍ മഴ പെയ്യുന്നതും കുമാരേട്ടനു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു.
അപ്പോള്‍ വീശിയ തണുത്ത കാറ്റിനു ചന്ദ്രിക സോപ്പിന്റെ മണമായിരുന്നു.
ശുഭം.
-----------------------------
© Soumya Beypore Mani
ശ്രദ്ധിക്കുക
------------------
ലേഖകന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
അഡ്വ.മനുമോഹന്‍ ചാരുംമൂട്
ലീഗല്‍ അഡൈ്വസര്‍, ഇ-ദളം ഓണ്‍ലൈന്‍
1 Comments
മോളോട് അപ്പൂപ്പനാന്ന് പറയാർന്നു കൊള്ളാം നന്നായിട്ടുണ്ട്.
ReplyDelete