ശരിയായ് മാറുന്ന തെറ്റുകള്‍ | റോബിന്‍ പള്ളുരുത്തി

robin-palluruthi-malayalam-story


തൊണ്ട വരളുന്നതുപോലെ തോന്നിയതും രാജന്‍ തമ്പാന്‍ കണ്ണുകള്‍ തുറന്ന് ചുറ്റും പരതി..

'ആ മൂധേവി ഇന്ന് വെള്ളം വെച്ചിട്ടില്ലല്ലോ ? ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ് കുപ്പിയില്‍ വെള്ളം നിറച്ച് മുറിയില്‍ വച്ചേക്കണമെന്ന് .. മരുമകളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, വെറും കഴുത. പണിയെടുക്കാന്‍ മാത്രം അറിയാവുന്ന ജന്തു. '

അയാള്‍ ആരോടെന്നില്ലാതെ പുലമ്പികൊണ്ട് എഴുന്നേറ്റ് സമയം നോക്കി.

'സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. എന്താണാവോ ഇന്ന് പതിവില്ലാതെ ഒരു പരവേശം, ശരീരവും നല്ലവണ്ണം വിയര്‍ത്തിട്ടുണ്ട്. '

കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചതും അയാള്‍ക്ക് തന്റെ കാലുകള്‍ കുഴയുന്നത് പോലെ നോന്നി. താഴെ വീഴാതിരിക്കുവാനായി അയാള്‍ ഭിത്തിയില്‍ ചാരി നിന്നു കൊണ്ട് വാതില്‍ തുറന്ന് മതിലിന്റെ അരിക് പറ്റി അടുക്കള ലക്ഷ്യമാക്കി നടന്നു..

'എടാ ..സുധീ... '

മുകളിലത്തെ നിലയിലുള്ള മുറിയിലേക്ക് നോക്കി അയാള്‍ നീട്ടി വിളിച്ചെങ്കിലും.  ശബ്ദത്തിന് പഴയ ശക്തി കിട്ടാതെ അത് തൊണ്ടയില്‍ തന്നെ തടഞ്ഞു നിന്നു.

'തനിക്ക് എന്താണ് സംഭവിച്ചത്. തന്റെയുള്ളില്‍ എന്തോക്കെയോ സംഭവിക്കുന്നുണ്ട്. '

അയാള്‍ വേച്ചുവേച്ച് അടുക്കള  ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന  രണ്ട് ചിത്രങ്ങളില്‍ അയാളുടെ കണ്ണുകള്‍ തറച്ചു.
ആ ചിത്രങ്ങള്‍ അയാളെ നോക്കി ചിരിക്കുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ വീണ്ടും മുന്നോട്ട് നടക്കുവാനുള്ള ശ്രമം തുടങ്ങിയതും മുറിയിലെ ലൈറ്റുകള്‍ അണഞ്ഞതും ഒരുമിച്ചായിരുന്നു. പുറത്തെ മിന്നലിന്റെ പ്രകാശം അകത്ത് വെളിച്ചമായി മിന്നിമറഞ്ഞു.

' രാജേട്ടാ ...'

തനിക്ക് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന ഇരുട്ടില്‍ നിന്നും ചെവിയില്‍ പതിച്ച സുപരിചിതമായ ശബ്ദം കേട്ട് അയാള്‍ ഭയന്ന് തിരിഞ്ഞു നോക്കി.

' അത് ... അത് സോമന്റെ ശബ്ദമല്ലേ പക്ഷെ അവന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടതല്ലെ ...? ഇനി തനിക്ക് തോന്നിയതാവുമോ?'
അയാള്‍ തന്റെ അനിയന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ തൂക്കിയിരുന്ന ചുവരിലേക്ക് നോക്കി. രാത്രിയുടെ കാളിമയെ  തകര്‍ത്തു കൊണ്ട് മിന്നലിന്റെ വെളിച്ചം മുറിയില്‍ മിന്നിമറഞ്ഞു. ഒപ്പം ഭൂമിനടുങ്ങുന്ന ശബ്ദമോടെ ഇടിനാഥവും മുഴങ്ങി.

ഇരുട്ടിന്റെ മറമാറ്റി തന്റെ മുന്നില്‍ നില്‍ക്കുന്ന രൂപം കണ്ട് രാജന്‍ തമ്പാന്‍ അടിതെറ്റി താഴെ വീണു.

' രജേട്ടാ ... എന്നെ ചേട്ടന്‍ മറന്നോ ? ഞാന്‍ ചേട്ടന്റെ അനിയനല്ലേ ? ചിലപ്പോള്‍ മറന്നു കാണും ....അല്ലേ ...?
ഇരുപത് വര്‍ഷമായില്ലെ നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട് . '

' സുധീ... മോനേ സുധീ '

അയാള്‍ താഴെ കിടന്നുകൊണ്ട് മകനെ വിളിക്കുവാന്‍ നാവനക്കി . പക്ഷെ അയാളുടെ ശബ്ദം മാത്രം പുറത്തുവന്നില്ല ..

' സോമാ... എന്നോട് ക്ഷമിക്ക് മോനെ ഞാന്‍ ചെയ്തത് തെറ്റാണ്. അതിന് പരിഹാരമായാണ് എന്റെ മോനെ കൊണ്ട് നിന്റെ മകളെ ഞാന്‍ വിവാഹം കഴിപ്പിച്ചത്. '
അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് കൈകൂപ്പി..

' ചേട്ടാ ഇനിയെങ്കിലും ഈ നാടകമൊന്ന് അവസാനിപ്പിച്ചു കൂടെ .. എന്നേയും സുമയേയും ഈ ഭൂമിയില്‍ നിന്നും ചേട്ടന്‍ ഇല്ലാതാക്കിയത് എന്തിനായിരുന്നു ? ഈ കാണുന്ന സ്വത്തിന് വേണ്ടിയല്ലേ ? അത് മറ്റൊരാള്‍ക്ക് കിട്ടാതിരിക്കാന്‍ വേണ്ടിയല്ലേ ? തികഞ്ഞ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ ചേട്ടന്റെ മകനെ കൊണ്ട് എന്റെ മകളെ വിവാഹം കഴിപ്പിച്ചത് ? എന്നിട്ടും നിങ്ങളുടെ ക്രൂരതകള്‍ അവസാനിപ്പിച്ചോ ? എന്റെ മകളെ നിങ്ങളുടെ സ്വന്തം മകളായി കാണാതെ അവളെ വെറും പെണ്ണായിട്ടല്ലെ നിങ്ങള്‍ കണ്ടത്. നിങ്ങളുടെ കാമകൂത്തുകള്‍ അവള്‍ എത്രവട്ടം അനുഭവിച്ചു. എന്നിട്ടും എല്ലാം സഹിച്ച് ഒരു വേലക്കാരിയെ പോലെ ഇവിടെ കഴിയുന്ന മിണ്ടാപ്രാണിയായ എന്റെ മകളെ കൊല്ലുവാനായി നിങ്ങള്‍ വിഷം വാങ്ങി സൂക്ഷിച്ചു. അതേ വിഷം തന്നെയാണ് ഇപ്പോള്‍ ചേട്ടന്റെ മരണത്തിന് കാരണമാകാന്‍ പോകുന്നതും ..'

രാജന്‍ തമ്പാന്‍ തന്റെ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം തുടച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്ന മോഹനെതന്നെ തുറിച്ചു നോക്കി.

'എന്താ .. ചേട്ടന് വിശ്വാസമാകുന്നില്ലേ ? സ്വത്തിന് വേണ്ടി ചേട്ടന് എന്നേയും എന്റെ ഭാര്യയേയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന് തള്ളാമെങ്കില്‍ ....? പിന്നെ ..? ചേട്ടന്റെ ചോരതന്നെയല്ലെ അവന്റെ , സുധിയുടെ ശരിരത്തിലുമുള്ളത്. അവനവന്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവന്‍ തന്നെ ഈ ഭൂമിയില്‍ അനുഭവിച്ചീടണം. ചേട്ടന്‍ ഇന്ന് കഴിച്ച മദ്യത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടായിരുന്നു. പക്ഷെ അത് ചേട്ടന് തരാനല്ല സുധി മദ്യത്തില്‍ കലര്‍ത്തിയത്. ലഹരിയുടെ ആലസ്യത്തില്‍ ആത്മഹത്യ ചെയ്യുവാന്‍ അവന്‍ തന്നെ കലര്‍ത്തിയതാണ്. അവന്‍ കഴിച്ചതിന്റെ ബാക്കിയാണ് ചേട്ടന്‍ കഴിച്ചത്. ഇപ്പോള്‍ കാര്യങ്ങള്‍ ചേട്ടന് വ്യക്തമായില്ലേ .. ചേട്ടന് മുന്നേ സുധി മരണത്തിന് കീഴങ്ങിയിരിക്കുന്നു. ഇപ്പോഴിതാ ചേട്ടന്റെ സമയവും ... '

ഒരികല്‍ക്കൂടി മുറിയില്‍ മിന്നിമറഞ്ഞ വെളിച്ചത്തിന്റെ ഒപ്പം മോഹന്റെ ദേഹിയും അലിഞ്ഞുചേര്‍ന്നു കൂടെ രാജന്‍ തമ്പാന്റെ പ്രാണനും
.
----------------------------------------
 © റോബിന്‍ പള്ളുരുത്തി

Post a Comment

5 Comments