യയാതി---ശ്രീ. വി. എസ്. ഖാണ്ഡേക്കര്‍ ☻ വിനീത ശേഖര്‍

yayathi-sree-v.s.gandekhar


വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കായി നമുക്ക് പരിചയപ്പെടാം വി. എസ്.ഖാണ്ഡേക്കര്‍ 1959 ഇല്‍ എഴുതിയ മറാഠി നോവലായ ' യയാതി '..വിഖ്യാ തമായ ഈ നോവലില്‍ 1974 ഇല്‍ ജ്ഞാനപീo പുരസ്‌കാരം ലഭിക്കുകയുണ്ടായി..

മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളികള്‍ സ്വന്തം ഭാഷയിലെ ഒരു നോവലിനെ യെന്നപോലെയാണ് ഹൃദയത്തിലേറ്റുവാങ്ങിയത്.. അത്ര മേല്‍ മനോഹരമായാണ് ശ്രീ. പി മാധവപിള്ള ഇതിന്റെ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്..

മഹാഭാരതത്തിലെ അത്ര വലിയ പ്രാധാന്യമൊന്നും കല്പ്പിച്ചു നല്‍കാനാവാത്ത ഒരു കഥാപാത്രമാണ് നഹുഷ പുത്രനായ യയാതി..ഭോഗതൃഷ്ണകളില്‍ പെട്ട് ഒരു സാധാരണക്കാരന്റെ മനസ്സ് എപ്രകാരം വഴിതെറ്റി സഞ്ചരിക്കുന്നുവെന്നും, അതുമൂലം അയാളുടെ ജീവിതം എങ്ങനെ നശിക്കുന്നുവെന്നും വായനക്കാരെ മനസ്സിലാക്കികൊടുക്കുന്നതി നോടൊപ്പം പരിഷ്‌കൃതസമൂഹത്തിലെ ആധുനിക മനുഷ്യരുമായുള്ള ഒരു താരതമ്യ പഠനവും ഈ നോവലില്‍ ഗൂഢമായി നമുക്ക് ദര്‍ശിക്കാന്‍ കഴിയും..

 മൊത്തത്തില്‍ 438 പേജുകളിലായി ഖാണ്ഡേക്കര്‍ രചിച്ചിരിച്ചിരിക്കുന്ന ഈ നോവലില്‍  യയാതിയോടൊപ്പം ദേവയാനയും,, ശര്‍മ്മിഷ്ഠയും തങ്ങളുടെ ആത്മകഥ പറയുന്ന രീതിയിലാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതോടൊപ്പം  കചന്‍ ഒരു പ്രധാന കഥാപാത്രമായി വരുന്നുമുണ്ട്.

സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഭാരതീയരില്‍ ഉണ്ടായ സദാചാരഭ്രംശമാണ് യയാതി എന്ന നോവലെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നോവലിസ്റ്റ് ഇതിന്റെ അമുഖത്തില്‍ പറയുന്നുണ്ട്. 'ഗേള്‍ഫ്രണ്ട്' മുതല്‍ 'ഡേറ്റിങ്' വരെ അനേകം പദങ്ങള്‍ പുതുതായി പ്രയോഗിക്കപ്പെടാന്‍ തുടങ്ങിയതിലും മനുഷ്യന്‍ അത്മാവില്‍ നിന്നകന്ന് ശാസ്ത്രത്തിന്റെ കണ്ണഞ്ചിക്കുന്ന പ്രകാശത്തില്‍ മുങ്ങിയതിലും തനിക്കുണ്ടായ വിഷമം അദ്ദേഹം  പങ്ക് വെയ്ക്കുന്നു.. 

ഒരു കുടുംബം എന്നത് എങ്ങനെയാകണമെന്നും അതില്‍ നല്ല ഭാര്യ, ഭര്‍ത്താവ്, മക്കള്‍ തുടങ്ങിവര്‍ എങ്ങനെജീവിക്കണമെന്നുമുള്ള ഉപദേശങ്ങള്‍ നോവലില്‍ ഉടനീളം കാണാം,കുടുംബകാര്യങ്ങള്‍ നോക്കി നടത്തുന്ന സ്വന്തം മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഭര്‍ത്താവിന്റെ സന്തോഷം തന്റെ സന്തോഷമായി കരുതുന്നവളാകണം നോവലിസ്റ്റിന്റെ അഭിപ്രായത്തില്‍ നല്ല സ്ത്രീ.

സ്വന്തം ശരീരത്തിന്റെ സുഖത്തില്‍ മാത്രം താല്പര്യമുള്ള സ്ത്രീലമ്പടനായ യയാതി, ശരീരത്തെക്കാളും ആത്മാവിന് പ്രാധാന്യം നല്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധനായ കരുണയുടെ മൂര്‍ത്തിമദ് ഭാവമായ കചന്‍, സ്വന്തം സൗന്ദര്യത്തില്‍ അഹങ്കരിക്കുന്ന പ്രതികാരദാഹിയായ ദേവയാനി, തന്റെ പ്രണയിതാവിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ നിസ്വാര്‍ത്ഥയായ ശര്‍മ്മിഷ്ഠ എന്നീ കഥാപാത്രങ്ങളിലൂടെ തനിക്ക് ലോകത്തോട് പറയാനുള്ള സന്ദേശം ഖാണ്ഡേക്കര്‍ അവതരിപ്പിക്കുന്നു.

ദേവയാനിയുടെ പൊടിപ്പും, തൊങ്ങലും വെച്ച വിവരണങ്ങളിലൂടെയും,അവസരോചിതമായ പെരുമാറ്റത്തിലൂടെയും മഹാ രാജാവായ യയാ തിക്ക് അവളെ വിവാഹം ചെയ്യേണ്ടി വരുന്നു.വിധി വൈപരിത്യം കൊണ്ട് കൂട്ടുകാരിയും,അസുര രാജ കുമാരിയുമായ ശര്‍മിഷ്ഠയ്ക്ക് ദേവയാനിയെ അനുഗമിക്കേണ്ടതായും വരുന്നു.

ശര്‍മ്മിഷ്ഠയും തോഴിമാരും ദേവയാനിയുടെ ദാസിമാരായിയയാതിയുടെകൊട്ടാരത്തിലെത്തുമ്പോള്‍ ഒരു കാരണവശാലും ശര്‍മിഷ്ഠയെ സ്പര്‍ശിക്കുക പോലുമരുതെന്ന്  ദേവയാനി രാജാവിനോട് പറയുന്നു..എന്നാല്‍ തനിക്ക്  പുത്രന്മാര്‍ ജനിച്ചതോടൊപ്പം ശര്‍മ്മിഷ്ഠയ്ക്കും യയാതിയില്‍ നിന്ന് പുത്രന്മാര്‍ ജനിച്ച വിവരമറിഞ്ഞ ദേവയാനി തന്റെ പിതാവിനോടത് പറയുകയും അദ്ദേഹം യായതിയെ ശപിക്കുകയും ചെയ്യുന്നു..
 
പിന്നീട് ശാപമോക്ഷം ഇരന്ന യയാതിക്ക് ' നിന്റെ പുത്രന്മാരില്‍ ആരെങ്കിലും ജരാനര സ്വീകരിക്കാന്‍ തയ്യാറായാല്‍ പരസ്പരം വച്ചുമാറാന്‍ സാധിക്കട്ടെ' എന്ന ശാപമോക്ഷവും നല്‍കുന്നു. അതു പ്രകാരം ശര്‍മിഷഠയുടെ പുത്രനായ പുരു വാര്‍ദ്ധക്യം ഏറ്റു വാങ്ങുമ്പോഴും യായതി അവനെ തടയുന്നില്ല.. സംസാരസാഗരത്തിലൂടെ സഞ്ചരിക്കാനുള്ള യയാതിയുടെ അദമ്യമായ ആഗ്രഹം അദ്ദേഹത്തെ പൂര്‍വാധികം യൗവ്വനയുക്തനായി തിരികെ കൊണ്ടുവരുകയും പിന്നീടുള്ള ആയിരം വര്‍ഷം  ലൗകിക ജീവിതം ആസ്വദിച്ച് തൃപ്തി വന്ന യയാതി ഒടുവില്‍ പുരുവില്‍ നിന്നും വാര്‍ദ്ധക്യം തിരികെ സ്വീകരിച്ച് യൗവനം പുരുവിന് നല്‍കിയശേഷം പുരുവിനെ തന്റെ പിന്‍ഗാമിയായി വാഴിക്കുകയും ചെയ്യുന്നു..

ലൗകീക ജീവിത താല്പരനായി യയാതിയെ നോവലിലുടനീളം വരച്ചുകാണിക്കുമ്പോഴും 
കചനിലൂടെ മഹത്തായ ആത്മീയ ദര്‍ശനം പൂര്‍ത്തിയാക്കുന്നതിനുതകുന്ന ദിവ്യോ പദേശങ്ങളും നോവലില്‍ പലഭാഗങ്ങളിലായി നല്‍കാന്‍അദ്ദേഹംശ്രമിക്കുന്നുണ്ട്..ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ കെട്ടിയ, ബുദ്ധിയാകുന്ന സാരഥി മനസ്സാകുന്ന കടിഞ്ഞാണിനാല്‍ നിയന്ത്രിക്കുന്ന ശരീരമാകുന്ന രഥത്തില്‍ യാത്ര ചെയ്യുന്ന സഞ്ചാരിയായാണ് ഖാണ്ഡേക്കര്‍ ആത്മാവിനെ നോവലില്‍ വിശേഷിപ്പിക്കുന്നത്.

 ചക്രവര്‍ത്തിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരുന്നിട്ടും അത്യവശ്യഘട്ടങ്ങളില്‍ പോലും അതൊന്നും ഉപയോഗിക്കാതെ അബദ്ധങ്ങള്‍ കാണിക്കുന്ന യയാതിയും,തന്നിഷ്ടക്കാരിയും ക്രൂരയുമായ ഭാര്യ ദേവയാനിയും ആര് എന്ത് ചെയ്താലും മകന് വേണ്ടി എല്ലാം കരഞ്ഞ് കൊണ്ട് സഹിക്കുന്ന ശര്‍മിഷ്ഠയും ആധുനിക ലോകത്തിന്റെ വക്താക്കള്‍ തന്നെ.. അതില്‍ കചന്റെ കഥാപാത്രത്തിലൂടെ നന്മ, സ്‌നേഹം, ദയ, കരുണ എന്നീ ഗുണഗണങ്ങള്‍ സമൂഹത്തിനു നല്‍കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നു..
യയാതിയുടെ ഈശ്വര തുല്യമായ പ്രഭാപൂരം ഭോഗതൃഷ്ണയില്‍ പെട്ടലയുന്ന മനുഷ്യരുടെ മനസ്സിലെ കട്ടപിടിച്ച ഇരുട്ടു നീക്കി പ്രകാശം പരത്തി എഴുതിരിയിട്ട നിലവിളക്ക് പോലെ കത്തി നില്‍ക്കുന്നു..

 നന്മ നിറഞ്ഞ ജീവിതത്തില്‍ നിന്ന് സ്വയമേവ വ്യതിചലിക്കുന്നവര്‍ക്ക്അനുഭവപ്പെടുന്നകഷ്ടപ്പാടുകളും, അവസാനം അവരുടെ തിരിച്ചറിവുകളും ഒരു ഇതിഹാസകഥയുടെ പിന്‍ബലത്തില്‍ യയാതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.  ഈ നോവല്‍ വായിക്കുമ്പോള്‍ ഇത് മലയാള ഭാഷയില്‍ തന്നെ രചിച്ചതാണോ എന്ന് തോന്നും വിധം വളരെ മനോഹരമായാണ് പ്രൊഫ.പി. മാധവന്‍ പിള്ള നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നതും..

ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്‌കാരം (1960)സാഹിത്യ അക്കാദമി പുരസ്‌കാരം (1960) എന്നിവയും ലഭിച്ചിട്ടുണ്ട്.
© വിനീത ശേഖര്‍

Post a Comment

0 Comments