പെണ്‍പകല്‍ ► ജ്യോതി ശ്രീക്കുട്ടി

penpakal-jyothi-sreekkutty


വളുടെ പകലുകള്‍ക്കെന്നും  
മടുപ്പുകളുടെമണം 
എരിഞ്ഞുതീരാറായ 
ചന്ദനത്തിരിത്തുമ്പില്‍
പ്രാര്‍ത്ഥനകളുടെ
ഒത്തുകൂടല്‍.

അടക്കംപറയുന്ന 
കരിയിലക്കൂട്ടങ്ങള്‍
ഒരു കാറ്റിനേക്കൂടി 
തിരിച്ചുവിളിക്കുന്നു!

എണ്ണക്കുഴമ്പിന്റെ 
ഒട്ടലുകള്‍ക്ക്‌മേല്‍
കഷായത്തിന്റെ  ഊറിച്ചിരി.

ചേര്‍ത്തുവെയ്ക്കുമ്പോള്‍
ശബ്ദംപോരെന്നു
എച്ചില്‍പാത്രങ്ങളുടെ 
മുറുമുറുപ്പ് .

ചെളിക്കയ്യുതൊട്ട 
ഉമ്മറക്കവിളുകളില്‍
പരിഭവംവരച്ചിട്ട
അടയാളങ്ങള്‍ .

മഷിമുത്തുന്ന വിരലുകള്‍ക്കെന്നും 
ഉണക്കക്കൊള്ളിയുടെ
പരുപരുപ്പെന്നു 
കണ്ണുകള്‍.

പരാതികളുടെ കുന്നിന്‍മേലെ
മൗനംപൂക്കുന്ന ഒറ്റമരച്ചില്ല.

ഉച്ചവെയിലില്‍ കത്തിയമര്‍ന്നു 
ചിന്തകളുടെ  കടലാസ്സുകൂടുകള്‍.

പാതിമുറിഞ്ഞ
മൂളിപ്പാട്ടില്‍ നിന്നും
വഴുതിവീഴുന്നൊരു 
സായാഹ്നം.

അവള്‍ വീണ്ടും സന്ധ്യയാകുന്നു.
ഉള്ളിലേതോ പൂമ്പാറ്റകള്‍ അറിയാനോവിന്റെ
ചോപ്പണിയുന്നു.

അവളുടെ പകലുകള്‍
പൊട്ടിച്ചിരികളുടെ
കറുത്തമുത്തുകളെ 
വലിച്ചെറിഞ്ഞുകൊണ്ട്
ഇറങ്ങിനടക്കുന്നു.
© jyothisreekutty



Post a Comment

1 Comments