ക്ഷേത്രായനം - 11 ► അനില്‍ നീര്‍വിളാകം

kshethrayanam 11- anil-neervilakam


പാറമേക്കാവ് ശ്രീ ഭഗവതിക്ഷേത്രം

ശ്രീ വടക്കുംനാഥ ക്ഷേത്രത്തിന് വളരെ അടുത്തുള്ള മറ്റു രണ്ടു ക്ഷേത്രങ്ങളാണ് പാറമേല്‍ക്കാവ് ഭഗവതിക്ഷേത്രവും, ശ്രീ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രവും.വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ നിന്നും ഞങ്ങള്‍ ഇറങ്ങുമ്പോള്‍ത്തന്നെ സമയം അല്‍പ്പം വൈകിയിരുന്നതിനാല്‍ വളരെ തിടുക്കത്തില്‍ പോയിവരുകയായിരുന്നു ഇവിടെ രണ്ടിടത്തും. തൃശൂര്‍ പൂരത്തിന്റെ രണ്ടു പ്രധാന പങ്കാളികളാണ് അറിയപ്പെടുന്ന ഈ രണ്ടു ക്ഷേത്രങ്ങളും. പടിഞ്ഞാറോട്ടു ദര്‍ശനമുള്ള പാറമേല്‍ക്കാവ് ഭഗവതി ക്ഷേത്രകവാടം മൂന്ന് നിലകളോടുള്ളതാണ്. ശ്രീ വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനഭിമുഖമായി തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് ഇതുള്ളത്. ഇവിടെയാണ് മേടമാസത്തിലെ (ഏപ്രില്‍-മെയ്) പൂരം നക്ഷത്രത്തില്‍ ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരം നടക്കുന്നത്.

ഭദ്രകാളിയുടെ ദുര്‍ഗ്ഗാഭഗവതി ഭാവമാണ് പടിഞ്ഞാറോട്ടു ദര്‍ശനമായുള്ള മുഖ്യ പ്രതിഷ്ഠ. വലതുകാല്‍ മടക്കിവച്ച് ഇടതുകാല്‍ തൂക്കിയിട്ട് പീഠത്തില്‍ ഇരിക്കുന്ന എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കര്‍ക്കിടകമാസത്തെ  ചാന്താട്ടസമയത്തു മാത്രമെ ഈ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വര്‍ണഗോളകയാണ് കാണുക. നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ് തുടങ്ങിയ ദേവതകള്‍ ആണ് ഉപദേവതകള്‍. കൂടാതെ വടക്കുഭാഗത്ത് ഉയരത്തില്‍ 'മേക്കാവ്' എന്ന പ്രത്യേക ക്ഷേത്രവും ഇവിടെയുണ്ട്. മേക്കാവിലെ പ്രതിഷ്ഠയും ഭദ്രകാളി തന്നെ. കൊടുങ്ങല്ലൂരമ്മയായാണ് സങ്കല്പം. 

ശ്രീകോവിലിന്റെ വടക്കേ അറ്റത്ത് വീരഭദ്ര  പ്രതിഷ്ഠയുണ്ട്. ഗണപതി, മഹേശ്വരി, കൌമാരി എന്നീ പതിഷ്ഠകളും കാണാനാകും. തെക്കുഭാഗത്ത് വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരുടേയും പ്രതിഷ്ഠകള്‍ കാണാം. 

മിഥുനത്തിലെ അത്തം നാളാണ് പ്രതിഷ്ടാദിനം. ആറുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ചടങ്ങുകള്‍ക്കുശേഷം ഏഴാം നാള്‍ പ്രതിഷ്ടാദിനമായി ആചരിക്കുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ച  ഇല്ലംനിറയും ചാന്താട്ടവും നടക്കുന്നത്. (ഇല്ലംനിറ-വീടിനും, നാടിനും സമൃദ്ധമായ കാര്‍ഷിക വിളവും, ഐശ്വര്യവും ഉണ്ടാകുന്നതിന് വേണ്ടിയുള്ള ഒരാചാരം / ചാന്താട്ടം- പ്രത്യേക കൂട്ടുകളില്‍ നിര്‍മ്മിച്ച ഒരുതരം കൂട്ടാണ് ചാന്ത് എന്ന് പറയുന്നത്. അത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചാന്താട്ടം) 

വിവിധതരം ആചാരാ നുഷ്ടാനങ്ങളോടെയുള്ള പൂജകളോടെ രാവിലെ 4 മണിമുതല്‍ 11.30 വരെ നട തുറന്നിരിക്കും. ഉച്ചതിരിഞ്ഞ് 4 മണിക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് ദീപാരാധന, അതിനുശേഷം സന്ധ്യാനമസ്‌കാരം, ഇതിനോടനുബന്ധിച്ച് വെളിച്ചപ്പാടിന്റെ എഴുന്നള്ളത്ത്, അത്താഴ പൂജ എല്ലാം കഴിഞ്ഞ് 8.30 നോട് നട അടക്കുന്നു.

തിരുവമ്പാടി ശ്രീ കൃഷ്ണക്ഷേത്രം

പാറമേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ മാത്രം അക്കാലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  മൂന്നു നിലകളുള്ള റോഡിനോട് ചേര്‍ന്നുള്ള ഗോപുരനടയിലൂടെയാണ് ഉള്ളിലേക്ക് പ്രവേശിക്കേണ്ടത്. അവിടെ വലിയ ഒരു മേല്‍ക്കൂരയുള്ള പ്രദേശത്ത് സ്വര്‍ണ്ണക്കൊടിമരവും കടന്നാണ് അമ്പലത്തിലേക്ക് കടക്കുന്നത്.  

തിരുവമ്പാടിയിലെ പ്രധാന പ്രതിഷ്ഠ ഉണ്ണികൃഷ്ണനാണ് (ശിശുരൂപത്തിലുള്ള ശ്രീകൃഷ്ണന്‍). കാഴ്ചയില്‍ ക്ഷേത്രം ചെറുതാണെങ്കിലും ആരാധനാക്രമങ്ങളും, ചിട്ടവട്ടങ്ങളുമൊക്കെ മഹാക്ഷേത്രങ്ങള്‍ക്ക് തുല്യമാണ്.  തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്.  അനേകം ഭക്തജങ്ങള്‍ സമാധാനത്തിനും മാനസിക ഉന്നമനത്തിനും ഇവിടെയെത്തി പ്രാര്‍ഥിച്ച് ആത്മീയ സംതൃപ്തി നേടുന്നു. ശ്രീകൃഷ്ണന്റെ ഇടതുവശത്തുള്ള ഒരു ശ്രീകോവിലില്‍ കൃഷ്ണനോളംതന്നെ പ്രാധാന്യമുള്ള ഭഗവതിയുടെ പ്രതിഷ്ഠയും പൂജകളും കാണാം. 

നാലമ്പലത്തിന് പുറത്ത് ഗണപതി, ധര്‍മ്മശാസ്താവ്, ക്ഷേത്ര സ്ഥാപകന്‍ എന്നിവരെ പ്രത്യേകം ആരാധിക്കുന്നു. ക്ഷേത്രത്തിന്റെ മതിലുകള്‍ക്ക് പുറത്ത് പ്രത്യേകം പണിത ക്ഷേത്രത്തില്‍ ദ്രാവിഡ നാമങ്ങളില്‍ അറിയപ്പെടുന്ന കുക്ഷി അയ്യപ്പ, മണികണ്ഠന്‍, ഘണ്ടാകര്‍ണ്ണന്‍, രക്തേശ്വരി, ഭൈരവന്‍ എന്നിവരെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ചിങ്ങമാസത്തിലെ (ഓഗസ്റ്റ്-സെപ്റ്റംബര്‍) ശ്രീകൃഷ്ണന്റെ ജന്മദിനം ഇവിടെ ആഘോഷമാണ്. കന്നി മാസത്തില്‍ (സെപ്റ്റംബര്‍-ഒക്ടോബര്‍) പത്തു ദിവസം നവരാത്രി ആഘോഷിക്കുന്നു.  വിവിധ  ക്ഷേത്രകലാ പരിപാടികകള്‍ ഈ സമയത്ത് നടത്തപ്പെടുന്നു. സരസ്വതി ദേവിയെ ആരാധിച്ച് വിദ്യാര്‍ത്ഥികളും ഭക്തരും അവരുടെ പുസ്തകങ്ങള്‍ പൂജയ്ക്കായി കൊണ്ടുവരുകയും പത്താം ദിവസം (വിജയദശമി) രാവിലെ  വിദ്യാരംഭം കുറിച്ച് മടങ്ങുകയും ചെയ്യുന്നു. 

വൈകുണ്ഡ ഏകാദശി, ധനു മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി എന്നിവ വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നു. ആന ഘോഷയാത്ര, ക്ഷേത്ര പ്രദക്ഷിണം, കലാപരിപാടികള്‍, എണ്ണവിളക്ക് തെളിക്കല്‍, പഞ്ചവാദ്യം, താലക്കച്ചേരി തുടങ്ങിയവയാണ് ദിനാചരണങ്ങള്‍. 10 ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവം ഏകാദശി ഉത്സവത്തിന് മുന്നോടിയായി ഉണ്ടാകാറുണ്ട്. മറ്റ് പ്രത്യേക പൂജകള്‍ ഏകാദശിക്ക് 13 ദിവസം മുമ്പ്മുതല്‍ ആരംഭിക്കുന്നു.  ഇവയെ 'വിളക്ക് ആചാരങ്ങള്‍' എന്ന് എന്നറിയപ്പെടുന്നു. 

വടക്കുംനാഥന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളാണ് മുകളില്‍ പറഞ്ഞവ രണ്ടും.  

ഉച്ചയോടെ ഞങ്ങളുടെ അന്നത്തെ ക്ഷേത്ര യാത്രകള്‍ മതിയാക്കി തൃശൂര്‍ പട്ടണവും, സുഹൃക്കളെയുമൊക്കെ കണ്ട് വൈകിട്ട് തിരിച്ചെത്തുമ്പോള്‍ ഡ്രൈവര്‍ റിയാസിനോട് അടുത്ത ദിവസത്തെ യാത്രകള്‍ വ്യാഖാനിച്ച് രാവിലെതന്നെ എത്തണമെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഏതാണ്ട് സന്ധ്യ മയങ്ങിയിരുന്നു.   

© അനില്‍ നീര്‍വിളാകം


Post a Comment

0 Comments