ക്ഷേത്രായനം - 12 ► അനില്‍ നീര്‍വിളാകം



നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം

രാവിലെ പറഞ്ഞ സമയത്തു തന്നെ റിയാസ് വണ്ടിയുമായെത്തി. ഈ യാത്രയില്‍ മൂന്ന് ക്ഷേത്രങ്ങളായിരുന്നു ലക്ഷ്യം. അതിലെ ആദ്യ ക്ഷേത്രത്തെപ്പറ്റിയാണ് ഈ ലക്കത്തില്‍ പരാമര്‍ശിക്കുന്നത്. ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവും, വൈദ്യന്‍മാരുടെ ദൈവവും എന്ന് വിശ്വസിക്കുന്ന നെല്ലുവായ് ധന്വന്തരി ക്ഷേത്രമാണത്. ലോര്‍ഡ് ഓഫ് മെഡിസിന്‍ എന്നും അറിയപ്പെടുന്ന ഈ ധന്വന്തരമൂര്‍ത്തി ക്ഷേത്രത്തിലേക്കുള്ള യാത്ര ഏറെ കൗതുകവും, ആകാംഷ നിറഞ്ഞതു മായിരുന്നു. ഔഷധത്തിന്റെയും ആരോഗ്യത്തിന്റെയും ദേവനായ ഈ മൂര്‍ത്തിയെ രോഗികളും, ആതുരശുശ്രൂഷകരും ഒരുപോലെ ആരാധിക്കുന്നു എന്നും അതാണ് 'മരുന്നും-മന്ത്രവും' എന്ന ചൊല്ലിന് ആധാരമെന്നും പറയുന്നു. ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും ആയൂര്‍വേദത്തിന്റെ നാഥനായാണ് വര്‍ണ്ണിച്ചിരിക്കുന്നത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന പദ്മിനി ചേച്ചിയും, നാരായണേട്ടനും അവിടുത്തെ പല വിശേഷണങ്ങളും ഞങ്ങളോട്  പറയുന്നുണ്ടായിരുന്നു. പൂര്‍ണ്ണ ഭക്തിയോടും, പ്രതിബദ്ധതയോടും കൂടി ധന്വന്തരി മൂര്‍ത്തിയില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ രോഗികള്‍ക്ക് നല്ലതും അനുകൂലവുമായ ചികിത്സാ ഫലം നല്‍കിയ അനുഭവങ്ങള്‍ ഒരുപാടുണ്ടെന്നും, നിരവധി ഭക്തര്‍ രോഗശാന്തിക്കായി അവിടെയെത്താറുണ്ടെന്നും അറിഞ്ഞപ്പോള്‍ ആ ദേവനെ കണ്ടറിയാനുള്ള  ഒരാവേശം എന്നിലുണ്ടായി.  

കേരളത്തിലെ പ്രസിദ്ധവും പവിത്രവുമായ ഈ ധന്വന്തരി ക്ഷേത്രം തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ധന്വന്തരിയുടെ ഏറ്റവും പ്രധാനപ്പെട്ടതും, പുരാതനവുമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രത്തിന്റെ ഉത്ഭവം ഏതാണ്ട് 5000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നാണ് അനുമാനം.  പ്രധാന റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് ഇറങ്ങിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശാലമായ അമ്പലമുറ്റത്ത് വാഹനം പാര്‍ക്ക് ചെയ്തിറങ്ങുമ്പോള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ട് ആല്‍മരങ്ങളാണ്, വെഞ്ചാമരം വീശുമ്പോലെ ഇളകിയാടി സ്വാഗതമരുളുന്നത്. ആ കുളിര്‍മ്മയില്‍ത്തന്നെ ശാരീരിക ഷീണം മാറി ഒരുന്‍മേഷം പടര്‍ന്നു കയറുകതന്നെ ചെയ്യും. ഉയര്‍ന്ന മതില്‍കെട്ടിലുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയാണിത്.  പടിഞ്ഞാറോട്ടു ദര്‍ശനമായരുളുന്ന ദേവന്റെ കോവിലിലേക്കുള്ള പ്രധാന കവാടവും ഇതുതന്നെ.  മതില്‍ക്കെട്ടിന്റെ കിഴക്കും ഇത്തരം ഒരു ഗോപുര നട കാണാനുണ്ട്.  ക്ഷേത്രത്തിനിരുവശവുമായി രണ്ട് വലിയ തീര്‍ഥക്കുളവുമുണ്ട്. വടക്കു ഭാഗത്തുള്ള കുളത്തില്‍ കുളിച്ചശേഷം ധന്വന്തരിമൂര്‍ത്തിയെ ദര്‍ശിച്ചാല്‍ മനഃശുദ്ധിയും ആരോഗ്യമുള്ള ശരീരവും എല്ലായ്പ്പോഴും ലഭിക്കുമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനടുത്തുള്ള വിശാലവും നിത്യഹരിതവുമായ നെല്‍വയല്‍ 'നെല്ലുവായ്' എന്ന പേരിനോട് തികച്ചും  അനുയോജ്യം തന്നെ.

കാലങ്ങള്‍ക്ക് മുന്‍പ്, നെല്ലുവായ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പുതിയ ഒരു വിഗ്രഹം പണിയുകയും അത് പുനഃസ്ഥാപിക്കാനായി ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുbവരുമ്പോള്‍ യാത്രാ മധ്യേ അശ്വിനി ദേവതകള്‍ ഘോഷയാത്രയുടെ മുന്നില്‍ വന്ന്, വാസുദേവര്‍ പൂജിച്ചതായി കരുതുന്ന ഒരു വിഗ്രഹം  ഏല്‍പ്പിക്കുകയും ഈ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കേണ്ടത് എന്ന്  അറിയിച്ച് മടങ്ങുകയും ചെയ്തു. നെല്ലുവായ് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ഈ വിഗ്രഹം സ്ഥാപിക്കുകയും, പുതിയതായി കൊത്തിയെടുത്ത വൈഷ്ണവ വിഗ്രഹം ചെറുതേവര്‍ പറമ്പ് എന്ന ഗ്രാമത്തില്‍ ഒരു ചെറു ക്ഷേത്രം നിര്‍മ്മിച്ച് സ്ഥാപിക്കുകയും ചെയ്തു.  പിന്നീട്,  നെല്ലുവായ് ക്ഷേത്രത്തില്‍ തന്നെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്ന് ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിക്കുകയും ആ വൈഷ്ണവ വിഗ്രഹം അവിടെ പുനഃസ്ഥാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

പടിഞ്ഞാറെ ഗോപുരയിലൂടെ അകത്തു കടന്നാല്‍ നടപ്പുരയും, ബലിക്കല്‍പുരയും വടക്ക് വലിയ ഊട്ടുപുരയും കാണാം. കല്ലു പാകിയ പ്രദക്ഷിണ വഴിയുണ്ട്. കോമ്പൗണ്ടിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായി അയ്യപ്പന്‍, ഗണപതി, ശിവന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഉള്‍പ്പടെ വിഷ്ണു വിഗ്രഹവും സാള ഗ്രാമവുമുണ്ട്. ധന്വന്തരി ദേവന്‍ ചതുര്‍ബാഹു രൂപത്തില്‍ ശ്രീകോവിലിനുള്ളില്‍ കുടികൊള്ളുന്നു. ദിവ്യമായ ശംഖ്, വിശുദ്ധ ചക്രം, അമൃതം (ദിവ്യ അമൃത്), ജലൂഖം (അട്ട) എന്നിവ യഥാക്രമം നാലു തൃക്കൈകളിലും ഉള്ള രൂപത്തിലാണ് പൂജിക്കുന്നത്. ചില രോഗങ്ങള്‍ ഭേദമാക്കാന്‍ ചീത്ത രക്തം വലിച്ചെടുക്കാന്‍ അട്ടയെ ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നതിന്റെ പ്രതീകമാണ് അട്ട ഒരു കൈയില്‍ ഉള്ളത്. പ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രവും നെല്ലുവായ് ക്ഷേത്രവും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം നന്ദഗോപരും, നെല്ലുവായിലെ വിഗ്രഹം വാസുദേവരും ആരാധിച്ചിരുന്നതാണെന്ന് വിശ്വസിക്കുന്നു. ഗുരുവായൂരപ്പന്‍ കിഴക്കോട്ടും നെല്ലുവായ് തേവര്‍ പടിഞ്ഞാറോട്ടും മുഖാമുഖമാണ് സ്ഥിതി ചെയ്യുന്നത്. സമ്പൂര്‍ണ്ണ ഭക്തര്‍ക്ക് ഗുരുവായൂരപ്പന്‍ വാതരോഗങ്ങളില്‍നിന്നും, നെല്ലുവായ് ധന്വന്തരി ദേവന്‍  കണ്ണിനും, ഉദര രോഗങ്ങള്‍ക്കും മുക്തിനല്‍കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

നെല്ലുവായ് ക്ഷേത്രത്തിലെ ധന്വന്തരി എല്ലാ ആയുര്‍വേദ വൈദ്യന്മാരുടെയും, പ്രത്യേകിച്ച് അഷ്ടവൈദ്യന്മാരുടെ, പരദേവതയാണ്. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലെയും വൈദ്യന്മാര്‍ ധന്വന്തര മൂര്‍ത്തിയെ അവരുടെ ഉപാസന മൂര്‍ത്തിയായി ആരാധിക്കുന്നു. ഈ ആധുനിക യുഗത്തിലും, നിരവധി ഡോക്ടര്‍മാര്‍ അവരുടെ തൊഴിലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഈ ക്ഷേത്രത്തില്‍ ഭജനമിരിക്കുകയും, ആയുര്‍വേദത്തിന്റെ അടിസ്ഥാനവും, പ്രധാനവുമായ ഗ്രന്ഥം അഷ്ടംഗഹൃദയം വായിക്കുകയും ചെയ്യുന്നു. അഷ്ടവൈദ്യം കുടുംബത്തിലെ പ്രസിദ്ധമായ വൈദ്യരത്നം ഔഷധശാല പ്രധാനിയായ കുട്ടഞ്ചേരി മൂസിന്റെ കുടുംബങ്ങളും അവരുടെ ശിഷ്യന്മാരും തങ്ങളുടെ തൊഴിലിലേക്ക് കടക്കുന്നതിന് മുമ്പ് ഇവിടെ ദിവസങ്ങളോളം ഭജനമിരുന്ന് ''അഷ്ടംഗഹൃദയം'' വായിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടാണ് ചികിത്സക്കായി ഇറങ്ങുന്നത് എന്ന് കേട്ടപ്പോള്‍ ശരിക്കും ഒരത്ഭുതമായിരുന്നു. അതുപോലെ തന്നെ നിരവധി ആയുര്‍വേദ വൈദ്യന്‍മാരും, ശിഷ്യഗണങ്ങളും ഇവിടെയെത്തി ഭജനകള്‍ നടത്തിയാണ് തങ്ങളുടെ പ്രവര്‍ത്തി മണ്ഡലത്തിലേക്ക് ഇറങ്ങുന്നത്. ഇതുവഴി  അവര്‍ക്ക് കൂടുതല്‍ അറിവുകള്‍ കിട്ടുകയും  അവരുടെ തൊഴിലില്‍ കൂടുതല്‍ വിജയം നേടുന്നതിനുള്ള സഹായവും കിട്ടുമെന്നും വിശ്വസിക്കപ്പെടുന്നു. അതുപോലെതന്നെ ഗുരുതര ചികിത്സക്കൊക്കെ കടക്കുന്നതിനു മുന്‍പ് വൈദ്യന്‍മാര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു പോകുന്ന പതിവുമുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു.

ഇവിടെ ധന്വന്തരിക്ക് അര്‍പ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാട് മുക്കിടിയാണ്. മുക്കിടി നിവേദ്യമായി ദേവന് സമര്‍പ്പിച്ച ശേഷം രാവിലെ പൂജയ്ക്ക് ശേഷം പ്രസാദം സ്വീകരിക്കാനാകും. ഈ പ്രസാദം പൂര്‍ണ്ണ ഭക്തിയോടെ ഉള്ളില്‍ കഴിച്ചാല്‍ ഉദര സംബന്ധമായ എല്ലാ തകരാറുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഞങ്ങളും മുക്കിടി വഴിപാട് സമര്‍പ്പിച്ച് പ്രസാദമായി സ്വീകരിച്ച് ആ നടയില്‍ സേവിക്കുകയുണ്ടായി. ഒരു ചെറു കുപ്പിയിലാണ് അത് കിട്ടുക. പുളിപ്പുള്ള മോരില്‍ ചില മിശ്രിതങ്ങള്‍ അടങ്ങിയ പ്രസാദമാണിതെന്നാണ് സേവിച്ചപ്പോള്‍ എനിക്ക് തോന്നിയത്. അത് ആ നടയില്‍ പ്രാര്‍ത്ഥിച്ചു കഴിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ മനസ്സിനുള്ളിലെ രോഗ ചിന്ത തന്നെ പമ്പകടക്കും എന്നാണെന്റെ അനുഭവം. ഭക്തര്‍ ഇവിടെ താമസിച്ച് ധ്യാനിച്ചാല്‍ വാത, പിത്ത, കഫ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ സകല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കും എന്നാണ് വിശ്വാസികളുടെ സാക്ഷ്യപ്പെടുത്തല്‍. 

ശക്തന്‍ തമ്പുരാന്‍ കാലത്തെ പ്രശസ്ത കവിയും, ജ്യോതിഷ പണ്ഡിതനുമായ വിദ്വാന്‍ 'മച്ചാട്ട് ഇളയത്ത്' ഇവിടെ ദിവസങ്ങളോളം പ്രാര്‍ത്ഥിച്ച് ഭജനമിരിക്കുകയും , 'സ്ത്രോത്ര പഞ്ചാശിക' എന്ന കാവ്യവും രചിക്കുകയുണ്ടായി. അതോടെ ത്വക്ക് രോഗത്താല്‍ കഷ്ടത അനുഭവിച്ചിരുന്ന അദ്ദേഹത്തിന് അതില്‍ നിന്നും പൂര്‍ണ മോചനം ലഭിച്ചതായി പറയപ്പെടുന്നു. മലയാള മാസമായ കുംഭം ഒന്നിനാണ് സ്ത്രോത്ര പഞ്ചാശിക എന്ന കാവ്യം ദൈവത്തിന് സമര്‍പ്പിച്ചത്. ഈ ദിവസം (ഫെബ്രുവരി) എല്ലാ വര്‍ഷവും സ്ത്രോത്ര പഞ്ചാശിക ദിനമായി ഇവിടെ ആഘോഷിക്കുന്നു. ധന്വന്തരി അഷ്ട്ടോത്തരി നാമജപവും, സ്‌ത്രോത്ര പഞ്ചാശിക പാരായണവും കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ അവരുടെ മെച്ചപ്പെട്ട അഭിവൃദ്ധിയ്ക്കും, ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും, ശാരീരികവും-മാനസികവുമായ എല്ലാ രോഗങ്ങളും അകറ്റുന്നതിനും പ്രയോജന പ്രദമാണെന്ന് പറയപ്പെടുന്നു. 

കഴിഞ്ഞ മാര്‍ച്ച് മാസം(2022) മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും ഇവിടെയെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായ ചികിത്സയും, മരുന്നും, ഭക്ഷണവും നല്‍കുന്ന ഒരു പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. 'ഭൈഷജ്യം' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കേരളത്തിലെ പ്രശസ്തരായ ആയുര്‍വേദ ഭിഷഗ്വരന്‍മ്മാര്‍ ഇവിടെയെത്തി ചികില്‍സിക്കുന്നു. ഇതിന്റെ അറിയിപ്പും, വിവരങ്ങളും ക്ഷേത്ര നടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ യജ്ഞത്തില്‍ ഏതൊരാള്‍ക്കും വഴിപാടായി പങ്കാളികളാകാനുള്ള അവസരവുമുണ്ട്. 

പ്രധാന വഴിപാടായി അട്ടയും കുഴബും, നെയ്യ് സമര്‍പ്പണം, വെണ്ണ മൂടല്‍, മുക്കുടി നൈവേദ്യം മുതലായവ നടത്താവുന്നതാണ്. ധനുമാസത്തിലെ (ഡിസംബര്‍-ജനുവരി) സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശിയാണ് ഇവിടെ പ്രധാനം. 

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്താണ് ഈ പുരാതന ക്ഷേത്രം. വടക്കാഞ്ചേരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കുന്നംകുളം-പട്ടാമ്പി റോഡിലൂടെ ഏതാണ്ട് ഇരുപത്തി രണ്ടു കിലോമീറ്റര്‍ (അര മണിക്കൂര്‍)  സഞ്ചരിച്ചാല്‍ എവിടെ എത്താം. രാവിലെ അഞ്ചു മണി മുതല്‍ പതിനൊന്നു മണി വരെയും,  വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണിവരെയുമാണ് ദര്‍ശന സമയം. 

ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വേകുന്ന നെല്ലുവായ് ധന്വന്തരി ക്ഷേത്രദര്‍ശനം വേറിട്ട ഒരനുഭവം തന്നെയായിരുന്നു.  

© അനില്‍ നീര്‍വിളാകം

Post a Comment

0 Comments