ദൃഷ്ടി ► ഹരിത. ആര്‍.



'ഇന്നലെ ഉച്ചയ്ക്ക്,  കാര്‍ ഷെഡ്ഡിലെ അഴയില്‍  ഞാന്‍, ഉണങ്ങാത്ത തുണികള്‍ വിരിച്ചിടുകയായിരുന്നു. അപ്പോഴാണ് മഴ വലിയ ശബ്ദത്തോടെ  പെയ്തത്. പെട്ടെന്നു എനിക്ക് തോന്നി, ഭീമാകാര ശരീരമുള്ള ഒരു പക്ഷി, അതിന്റെ ചുവന്ന കൊക്കുകള്‍ വിടര്‍ത്തി എന്നെ അപ്പാടെ വിഴുങ്ങിയെന്ന്. സത്യമായും, ഞാന്‍ ഭയന്നു പോയി. '

'ഇന്നലെ ഉറങ്ങുന്നതിനു മുന്‍പ്,  ദിവ്യ എന്നോട് പറഞ്ഞതാണ്, വിശാല്‍.  എനിക്കറിയില്ല അവള്‍ക്കിത് എന്തുപറ്റിയെന്ന്. '

കായലില്‍, ബോട്ട് അടുക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു. വിശാല്‍, വെറുതേ, മേഘങ്ങളാല്‍ പൊതിഞ്ഞ ആകാശത്തെ നോക്കി. അയാള്‍ തന്റെ സുഹൃത്ത് പറഞ്ഞ കാര്യത്തെക്കുറിച്ച്, ചിന്തിക്കുകയാണോ , അതോ, ആകാശത്തിന്റെ സൗന്ദര്യത്തെ വീക്ഷിക്കുകയാണോയെന്ന് തോന്നിപ്പോകും.

' വിശാല്‍ '?

അരുണും അതേ സന്ദേഹത്തോടെ വിശാലിന്റെ തോളില്‍ തട്ടി വിളിച്ചു.

' ഉം, ഞാന്‍ ദിവ്യയുടെ ആ മനോഹരമായ സങ്കല്പത്തെ കുറിച്ചു ചിന്തിക്കുകയായിരുന്നു. അവള്‍, എഴുതുമോ അരുണ്‍? കഥയോ, കവിതയോ അങ്ങനെ എന്തെങ്കിലും? '

വിശാല്‍, വളരെ ആകാംക്ഷയോടെയാണ് ചോദിച്ചത്. അരുണ്‍, ജ്യൂസ് ജാറില്‍ ബാക്കിയുണ്ടായിരുന്ന ജ്യൂസ് കൂടി കുടിച്ചിട്ട്, പറഞ്ഞു.

' ഹേയ്, ഇല്ല. I mean എന്റെ അറിവില്‍ ഇല്ല. ഇനി പണ്ട്, പഠിക്കുന്ന കാലത്ത്  എഴുതിയിരുന്നോ എന്നൊന്നും അറിയില്ല. '

' ഉം '

അരുണിന്റെ, സാമട്ട്, വിശാലിനെ ചെറുതായിട്ടല്ല, സ്വല്പം വലുതായിട്ട് തന്നെ നിരാശപ്പെടുത്തി.

' താന്‍, ഇതിനു, ഒരു സൊല്യൂഷന്‍ പറ. '

അരുണ്‍, വിടുന്ന മട്ടില്ല. വിശാല്‍ അയാളെ വെറുതേ നോക്കി.

' ഇത്, അതിന് പ്രശ്‌നം അല്ലല്ലോ, പരിഹാരം തേടാന്‍. '

' അല്ലെ? എനിക്ക് തോന്നുന്നത് അവള്‍ക്ക് ഭ്രാന്ത് ആണെന്നാണ്. '

അരുണ്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

' എങ്കില്‍, നീ അവളെ ഒരു ഡോക്ടറേ കാണിക്ക്. '

തന്റെ ശബ്ദത്തില്‍ അറിയാതെ വന്ന കോപം അയാളെ പൊടുന്നനെ അസ്വസ്ഥനാക്കി.

' ഇതുപോലെ, രണ്ടു മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ്, പാതിരാത്രി എഴുന്നേറ്റു. എന്നിട്ട് എന്നോട് പറയുവാ, ' ദേ, എന്റെ നട്ടെല്ലില്‍, ഡെലിവറിയ്ക്ക് വേണ്ടി എടുത്ത ഇന്‍ജെക്ഷന്റെ പാട് ഉണ്ടോന്ന് നോക്കാന്‍. ''

'എന്നിട്ട്? എന്നിട്ട് നീ നോക്കിയോ?'

' ഉം, അവളുടെ സമാധാനത്തിനു വേണ്ടി നോക്കി. ഒന്നുമില്ലെന്ന് പറഞ്ഞു. '

' അപ്പോള്‍? '

വിശാല്‍ വീണ്ടും ചോദിച്ചു.

' അപ്പോള്‍ പറഞ്ഞത് കേട്ടാല്‍, നിനക്കും ഉറപ്പാകും അവള്‍ക്ക് ഭ്രാന്താണെന്ന്. '

അരുണിന്റെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.

' എന്താണ് പറഞ്ഞത്? '

തന്നില്‍ വീണ്ടും ആകാംക്ഷയുടെ വിത്തുകള്‍ മുളയ്ക്കുന്നത്, വിശാല്‍ ഒരല്പം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

' മ്മ്മ് എന്താണ്? '

അയാള്‍ ഓര്‍മ്മിക്കുന്നത് പോലെ നെറ്റി ചുളിച്ചു.

' ങ്ഹാ,  ആ പാട് അവിടെ തന്നെ ഉണ്ട്. അതിലൂടെയാണ് , എന്റെ നട്ടെല്ലിന് പകരമുള്ള, കറുത്ത സര്‍പ്പം പുറത്തേയ്ക്ക് ഇഴഞ്ഞു പോകാറുള്ളത്  എന്ന്.  താന്‍ തന്നെ പറയൂ, ഇത് ഭ്രാന്തല്ലാതെ മറ്റെന്താണ്? '

വിശാല്‍, ഒന്നും തന്നെ പറഞ്ഞില്ല. അടുത്ത ബോട്ട് എത്തുകയും, ബില്‍ പേ ചെയ്ത് അരുണ്‍ പോകുകയും ചെയ്തു. ശേഷം, എണ്ണുവാന്‍ കഴിയാത്തവിധം ബോട്ടുകള്‍ പോകുകയും വരികയും ചെയ്തു. വിശാലിന്റെ മനസ്സ്,  അപ്പോഴും, ആ ഭീമാകാരനായ പക്ഷിയും, നട്ടെല്ലിന് പകരം മുതുകിലൂടെ ഇഴഞ്ഞു പുറത്തേക്ക് വരുവാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍പ്പവുമായിരുന്നു. ആ  നടപ്പാതകളില്‍ തെരുവ് വിളക്കുകള്‍ തെളിഞ്ഞു. ഉന്തുവണ്ടി കച്ചവടക്കടയില്‍ നിന്നും കടല വറുക്കുന്ന ഗന്ധമുയര്‍ന്നു.  കച്ചവടക്കാരന്റെ റാന്തല്‍ വിളക്കിന് ചുറ്റും വട്ടമിട്ടു പറന്ന ഈയലുകള്‍ ചിറകുകള്‍ കരിഞ്ഞു താഴെ കെട്ടി നിന്നിരുന്ന വെള്ളത്തിലേയ്ക്ക് അറ്റുവീണു.

രണ്ട്

' നിങ്ങള്‍, ഈ കാട്ടുറുമ്പുകളെ കാണുന്നുണ്ടോ? എത്രയൊക്കെ ഞാന്‍, ഇവിടെ അടിച്ചുവാരി വൃത്തിയാക്കിയിട്ടാലും, ഇത് വീണ്ടും വന്നു നിറയും. നിങ്ങളുടെ  അച്ഛന്റെ മുറിയില്‍ ഇവറ്റകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. ഞാന്‍ അത് ഇപ്പോള്‍ തുറക്കാറില്ല. തുറന്നാല്‍, ചീഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. കള്ളിന്റെയും. '

ഒരാഴ്ചയ്ക്ക് ശേഷം, അതേയിടത്ത് അവര്‍ തമ്മില്‍ കണ്ടുമുട്ടി. അതേ കായല്‍ തീരം, അതേ ബോട്ടുകളുടെ ശബ്ദം, മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശം. ഏക വ്യത്യാസം, അന്നേദിവസം മഴയുടെ കെട്ടുപിണഞ്ഞ നനവ് ഭൂമിയില്‍ അവശേഷിച്ചിരുന്നില്ല. 

' നീയും, ദിവ്യയും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ടോ? '

വിശാല്‍ കൂടുതല്‍ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.

' അങ്ങനെ, കാര്യമായത് ഒന്നുമില്ല. '

' ഉം '

ഒരു ബോട്ട് പോകാന്‍ എടുത്ത മൗനത്തിന്റെ ദൂരം. ശേഷം, അയാള്‍ വീണ്ടും ചോദിച്ചു. 

' നിങ്ങള്‍ തമ്മില്‍ പ്രണയമുണ്ടോ? '

അരുണ്‍, ആ ചോദ്യത്തിന് പെട്ടെന്ന് മറുപടി നല്‍കുവാന്‍ കഴിയാതെ കുഴങ്ങി.

' ഉണ്ട്. '

ഒന്നു നിര്‍ത്തി.

' ഉണ്ടെന്ന് തോന്നുന്നു. '

വിശാല്‍ ഒന്നും മിണ്ടാതെ ആകാശത്തെ നോക്കി. ആ ഭീമാകാരനായ പക്ഷിയെ അപ്പോഴും കണ്ടു. അതവിടെ, മേഘക്കൊമ്പില്‍ ഇരുന്ന് തങ്ങളെ വീക്ഷിക്കുന്നത് പോലെ.

' അയാളെന്നെ, പ്രണയിക്കാതെയായ കാലം മുതല്‍, ഞാന്‍ വെറുതേ ഒരു മനുഷ്യജീവിയായിപ്പോയി. എത്ര ഭംഗിയോടെ സാരി ഉടുത്താലും, അതനിക്ക് നല്‍കിയ, രൂപഭംഗിയെ പുകഴ്ത്തുവാന്‍ ആരുമില്ലാതെയായി. എന്റെ മുഖത്തിന്റെ സൗന്ദര്യം നശിച്ചു, ഞാന്‍ വികൃതമാക്കപ്പെട്ടു. ആരും എന്റെ മുടിയിഴകളില്‍ തഴുകിയില്ല, ഞാന്‍, പുതുതായി വാങ്ങുന്ന പുസ്തകങ്ങള്‍ അയാളെ വായിച്ച് കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന് ശേഷം, ആരുമെന്നെ കേള്‍ക്കാന്‍ ഉണ്ടായില്ല. ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നത് പോലും നിര്‍ത്തുകയാണ് ഉണ്ടായത്. എനിക്ക് പ്രേമത്തെ കുറിച്ചു കവിതകള്‍ എഴുതുവാന്‍ കഴിയാതെ പോയി. എന്റെ അച്ഛനെ എനിക്ക് ഭയമായിരുന്നു. അച്ഛനോട് പറയുവാന്‍ ആഗ്രഹിച്ചതും, എന്നാല്‍ ഭയപ്പെട്ടിരുന്നതുമായ എല്ലാം, ഞാന്‍ അയാളോട് പറഞ്ഞു. അയാള്‍ എന്നെ അച്ഛനെപ്പോലെ നോക്കി, നെഞ്ചില്‍ കിടത്തി ഉറക്കി. ആഹാരം വാരിത്തന്നു. അയാള്‍ പോയി. വിദൂരത്തില്‍ പോലും ഇന്ന് എനിക്ക് അയാള്‍ ഇല്ല.
അയാള്‍ പോയി.
അയാള്‍ പോയി. '

വിശാല്‍, ആ പക്ഷിയുടെ ചുവന്ന കൊക്കുകളില്‍ ചൂഴ്ന്നു നോക്കി.

' ഹലോ സാര്‍ '

അവ്യക്തമായ ഒരു ശബ്ദം. അയാള്‍ തിരിഞ്ഞു നോക്കി. മുപ്പത്തിയഞ്ച് വയസ്സോളം തോന്നിപ്പിക്കുന്ന ഒരു വെല്‍ഡ്രസ്സ്ഡ് യുവാവ്. വിശാലിനു അയാളെ മനസ്സിലായില്ല.

' സാറിന് സുഖമാണോ? ഒത്തിരി ആയല്ലോ കണ്ടിട്ട്? '

വിശാല്‍, അയാളെ നോക്കി മന്ദഹസിച്ചു. അയാളെ മനസ്സിലായില്ലയെന്ന്, ആ ചിരി വിളിച്ചു പറഞ്ഞു.

' സാറിന്, എന്നെ മനസ്സിലായില്ലേ? ഞാന്‍ അശോക്. പയ്യമ്പലത്ത്, നമ്മള്‍ ഒരുമിച്ചു ഉണ്ടായിരുന്നു. '

' ഓഹ്, അശോക്. സുഖമാണോ? '

' അതേ, സാര്‍. സാര്‍ ഇവിടെ? '

' ഞാന്‍, ഇപ്പോള്‍ ഇവിടെയാണ് അശോക്. '

അയാള്‍ പൊടുന്നനെ അരുണിനെ, അശോകിനു പരിചയപ്പെടുത്തി.

' എന്റെ സുഹൃത്ത്, അരുണ്‍. '

അരുണ്‍, അശോകിനെ നോക്കി ചിരിച്ചു. അശോക്, ഒരു പകച്ച നോട്ടം തിരികേ നല്‍കി.
വീണ്ടും ബോട്ടിന്റെ ശബ്ദം.

' ഓഹ്, ബോട്ട് വന്നു. ശരി സാര്‍. ഞാന്‍ പോകുന്നു. ഇത് പോയാല്‍ പിന്നെ, റൂമില്‍ എത്താന്‍ വൈകും. ഞാന്‍ സാറിനെ വിളിക്കാം. '

' അങ്ങനെയാകട്ടെ. '

അവര്‍ കൈകൊടുത്തു പിരിഞ്ഞു.  ബോട്ട് അടുപ്പിച്ചയിടത്തേയ്ക്ക് ഓടുന്നതിനു ഇടയില്‍ അശോക്, തിരിഞ്ഞു നോക്കി. വെറുതേ, അരുണിന് നല്‍കിയ അതേ നോട്ടം.

' ഞാന്‍, അയാള്‍ക്ക്, അവസാനമായി ഒരു കത്തെഴുതി. എന്നെ ഉപേക്ഷിച്ചു പോകരുതെന്ന്. എനിക്ക് ആരുമില്ലെന്ന്. അയാള്‍, അതിന് മറുപടിയൊന്നും തന്നെ അയച്ചില്ല. എന്റെ കത്ത് അത്ര തന്നെ ബാലിശമായിരുന്നു. പ്രണയം ഉണ്ടായിരുന്ന  എല്ലാ കാലത്തും, ഞാന്‍ അയാള്‍ക്ക്, തേനേ, കല്‍ക്കണ്ടമേ എന്നൊക്കെ ചേര്‍ത്ത് എഴുതിയിരുന്നു. അതും ബാലിശമായിരുന്നു. എന്നാല്‍ പ്രേമത്തില്‍ അതിനൊക്കെ പ്രാധാന്യം ഉണ്ട്.  അയാള്‍ മറുപടി അയച്ചില്ല. ഒരുപക്ഷെ അത് അയാള്‍ക്ക് കിട്ടിയിരിക്കുകയില്ല. '

നേര്‍ത്ത മഴച്ചാറല്‍ മാത്രമേ ആ സമയം ഉണ്ടായിരുന്നുള്ളൂ. എങ്കിലും, കുടകള്‍ ചൂടിയും, കക്ഷത്തിലോ തറയിലോ ഊന്നിയും, നിരവധി മനുഷ്യര്‍ പിറുപിറുക്കലോടെ അവിടെ തടിച്ചു കൂടിയിരുന്നു. ആദ്യം വന്ന ബോട്ടില്‍ അശോകും ഉണ്ടായിരുന്നു.

' എന്തോ, ചെയ്യാനാ? അല്ലേ, അയ്യാള് കുറച്ചീസം ആയിട്ട് ഇവിടെ ഒക്കെ ചുറ്റി നടക്കുന്നുണ്ടായിരുന്നു. ഇതിനാണ് ന്ന് നമ്മള്‍ അറിഞ്ഞോ? '

ആളുകളുടെ പിറുപിറുക്കല്‍ തുടര്‍ന്നു കൊണ്ടിരുന്നു. എളുപ്പം കഥ മെനയുന്ന കഥാകാരനെ പോലെ അവര്‍ കഥകള്‍ പടച്ചു വിടുകയാണ്. അശോക്, ആള്‍ക്കൂട്ടത്തെ മാറ്റി മുന്നോട്ട് നീങ്ങി. കഴുത്തില്‍,  പായല്‍ ചുറ്റി പിടിച്ചു കിടക്കുന്നുണ്ട്. ചുണ്ടില്‍ ഇന്നലെ തന്നോട് ചിരിച്ച അതേ മന്ദഹാസം. ദൃഷ്ടി അപ്പോഴും ആകാശത്തേയ്ക്ക് തന്നെയാണ്.
അയാള്‍ ഇന്നലത്തെ വൈകുന്നേരത്തെ വീണ്ടും ഓര്‍ത്തു.

തനിയെ, സംസാരിക്കുന്ന വിശാല്‍,  തൊട്ടടുത്ത്, ഒഴിഞ്ഞ കസേര ചൂണ്ടി, ഏതോ പേര് പറഞ്ഞു പരിചയപ്പെടുത്തിയ വിശാല്‍. താന്‍ തിരിഞ്ഞു നോക്കുമ്പോള്‍, വീണ്ടും ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ടിരിക്കുന്ന വിശാല്‍. അയാള്‍ മരിച്ചു. എന്തിന്? അയാള്‍ക്ക് കൂടുതല്‍ സമയം അവിടെ നില്‍ക്കുവാന്‍ തോന്നിയില്ല, തിരക്കിട്ടു ബസ്സ്സ്റ്റാന്റിലേയ്ക്ക് പോയി. 

ആഹ്, മരിച്ചു. മരിച്ചെന്നു ഉറപ്പാണ്.

' എന്റെ കത്ത് അയാള്‍ക്ക് കിട്ടിയോയെന്ന് എനിക്ക് ഉറപ്പില്ല.  ഒരുപക്ഷേ കിട്ടിക്കാണില്ല. '

കായലില്‍, ഇര തേടിയിറങ്ങിയ മത്സ്യം കീറിപ്പറിഞ്ഞ ഒരു കടലാസ് കഷ്ണം വിഴുങ്ങി.
അതില്‍,

' ആരുമില്ല ' എന്നൊരു വാചകം ഉണ്ടായിരുന്നു. മത്സ്യം കണ്ണുകള്‍ മിഴിച്ചു, വീണ്ടും ഇര തേടി ഇറങ്ങി. ആകാശം ശാന്തമായിരുന്നു. ആ പക്ഷി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. നട്ടെല്ലിന് പകരമുള്ള സര്‍പ്പം, കായലിലൂടെ ഇഴഞ്ഞു നീങ്ങി വായുവില്‍ വാല്‍ ചുഴറ്റി സ്വയം വിഴുങ്ങി ചത്തു പോയി.

'അയാള്‍ വിളിക്കുമെന്ന്, ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല, ക്ലോക്കിന്റെ സൂചികള്‍ നീങ്ങിയത് അല്ലാതെ, ചുമരിലെ പല്ലി, ഈയലിനെ തിന്നു കഴിഞ്ഞു, മറ്റൊരു ഇരയെ തിരഞ്ഞ് പോയതല്ലാതെ അയാള്‍ വിളിച്ചില്ല. പിന്നീട് ഞാന്‍ കാത്തിരുന്നുമില്ല.'




E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

1 Comments

Previous Post Next Post