അതിജീവനം ചൈനയും വൈറസും പിന്നെ ചികിത്സയും - 3 | സുമ സതീഷ് ബഹറിന്‍




ആയുര്‍വേദം:- 'ആയുർ'  ജീവിതത്തേയും 'വേദ' ശാസ്ത്രത്തേയും സൂചിപ്പിക്കുന്നു. അങ്ങനെ, 'സയന്‍സ് ഓഫ് ലൈഫ്', എന്നറിയപ്പെടുന്ന ആയുർവേദത്തിന്റെ മുഖ്യധർമ്മം ശരീരവും മനസ്സും ആത്മാവും ഒരേ താളത്തില്‍ സ്പന്ദിപ്പിക്കുക എന്നതാണ്. ആയുർവേദ ഔഷധങ്ങള്‍ രോഗശമനത്തിനു മാത്രമല്ല രോഗം തടയാനും ആരോഗ്യം അഭിവൃദ്ധിപ്പെടുത്താനുമുള്ളതാണ്.  ആയുര്‍വേദ  മരുന്നുകള്‍ സുസ്ഥിരവും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്നെ നിര്‍ണ്ണയിക്കപെട്ടതുമാണ്.

5000 വർഷങ്ങള്‍ക്കു മുമ്പേ ജനിച്ച ആയുര്‍വേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങള്‍ ആണ് ത്രിദോഷങ്ങള്‍.

അതിപ്രാചീന  ഭാരതം ലോകത്തിനു  നല്കിയ  വലിയ സംഭാവനകളില്‍  ഒന്നാണ്,  51 ശാഖകളുള്ള 'അഥർവ്വവേദം'.  ഇതില്‍ മനുഷ്യ4ക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും രോഗസാധ്യതകളും അവയുടെ ചികിത്സാ സമ്പ്രദായങ്ങളും  ഔഷധങ്ങളും ഔഷധങ്ങള്‍ കൊടുക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രങ്ങളും എല്ലാം വിശദായി പരാമർശിച്ചിട്ടുണ്ട്.

അഥർവ്വവേദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആയുര്‍വേദം. കേരളത്തില്‍ വാഗ്ഭടന്റെ അഷ്ടാംഗഹൃദയവും ഉത്തരേന്ത്യയില്‍ സുശ്രൂതന്റേയും ചരകന്റേയും ആയുര്‍വേദ ഗ്രന്ഥങ്ങളാണ് കൂടുതലായും പ്രചാരത്തിലുള്ളത്.  ധാരാളം വ്യാജപതിപ്പുകളും വ്യാജ വൈദ്യന്മാരും  പാശ്ചാത്യ സമ്പ്രദായവും വന്നതോടെ ആണ് ആയുര്‍വേദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടത്. ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, വെസ്റ്റേണ്‍ മെഡിസിന്റെ  പിതാവെന്നറിയപെടുന്ന ഹിപ്പോക്രറ്റീസ്, ചരകന്റേയും ശുശ്രുതന്റേയും  പുസ്തകങ്ങളില്‍ നിന്നാണ് ഔഷധശാസ്ത്രo പഠിച്ചതെന്ന് തന്റെ ഗ്രന്ഥത്തില്‍ പലയിടത്തായി പറഞ്ഞിട്ടുണ്ട് എന്നും  ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേർക്കണമെന്ന് ആദ്യമായി പറഞ്ഞത് ശുശ്രുതനാണ് എന്നും പറയപ്പെടുന്നു. അദ്ദേഹം ബി.സി.700-ല്‍ പറഞ്ഞു വെച്ച,  ശരീരത്തിനേല്ക്കുന്ന ഏതൊരാഘാതവും മനസ്സിനേയും  മനസ്സിനേല്ക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന, ഈ അറിവിനെ പഠനവിഷയമാക്കിയാണ് ഡോക്ടര്‍ ദീപക് ചോപ്ര, 'ക്വാണ്ടം ഹീലിംഗ്'  (മൈന്‍ഡ് ബോഡി മെഡിസിന്‍)  എന്ന ചികിത്സരീതി കണ്ടെത്തിയതും മെഡിറ്റേഷ9, പ്രാർത്ഥന, മ്യൂസിക് തെറാപ്പി എന്നിവയിലൂടെ കൂടി  ആണ് കാൻസർ, എയ്ഡസ് രോഗികളില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ നിരീക്ഷിച്ചതും എന്നും പറയപ്പെടുന്നുണ്ട്. ഭീതി എന്നത് വലിയൊരു ഘടകം തന്നെ ആണ്.

നഷ്ടപെട്ടുകൊണ്ടിരുന്ന ആയുര്‍വേദ ചികിത്സ ഇപ്പോള്‍ വ്യാപകമായി കാണുന്നുണ്ട്. പല അലോപ്പതി ഗുളികകളുടെയും  പിന്നില്‍ ആയുര്‍വേദിക് മരുന്നിനുപയോഗിക്കുന്ന ഐറ്റംസ് ആണ് ഉപയോഗിക്കുന്നത് എന്നത് എത്രപേര്‍ക്കറിയാം. ഇന്ന് കിട്ടിയ ഏറ്റവും പുതിയ ന്യൂസ് പ്രകാരം, ഡല്‍ഹിയിലെ ആയുര്‍വേദ എയിംസില്‍, ഫലപ്രദമായി ചികിത്സ നല്‍കി 90 % കോവിഡ് ബാധിതരും രോഗം ഭേദമായെന്നു കേന്ദ്ര ആയുഷ് മന്ത്രാലയം ഔദ്യാഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. അവിടെ മരണം രേഖപ്പെടിത്തിയിട്ടില്ലെന്നു മാത്രമല്ല നല്ല പ്രതിരോധ ശേഷിയോടെ ആണ് രോഗികള്‍ മടങ്ങുന്നതും. മരുന്ന്, ചികിത്സ, ഭക്ഷണക്രമം, യോഗ ഇതാണ് അവിടെ പിന്തുടര്‍ന്ന് വരുന്ന രീതി.

ഹോമിയോപ്പതി:- മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിലും രോഗപ്രതിരോധത്തിലും ശരീരത്തെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഒരു ജീവശക്തി എന്ന തത്വമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം. മഹാമാരികള്‍ വ്യാപിച്ചപ്പോള്‍  അലോപ്പതി ചികിത്സയില്‍ ഫലപ്രദമായ മരുന്നില്ലാത്ത വേളയിലോക്കെ  ഹോമിയോ മെഡിസിന്‍ വളരെ അധികം പ്രയോജനപ്പെട്ടതായി കണ്ടിട്ടുണ്ട്. കോളറപോലെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിച്ചതിലൂടെ ആണ് ഹോമിയോപ്പതി കേരളത്തില്‍ വേരൂന്നിയത്. തുടര്‍ന്നും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഫലപ്രദമായി ചികില്‍സിക്കാന്‍ പറ്റിയതുകൊണ്ടാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും നല്ല പൊതുജന അംഗീകാരമുള്ള ചികിത്സ സമ്പ്രതായമായി ഹോമിയോപ്പതി മാറിയത്.  ഇന്ന് കോവിഡ്  ചികിത്സ നടത്താന്‍ ഹോമിയോയെ  സര്‍ക്കാര്‍ അംഗീകരിക്കാന്‍ മടിക്കുന്നതും ആധുനിക മെഡിസിന്‍ മേഖല തടസ്സം നില്ക്കുന്നതും നല്ല സമീപനമല്ല. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത എല്ലാ മേഖലയുടേയും  ചികിത്സ സ്വീകരിക്കപ്പെടണം. എന്നാല്‍ ഇയ്യിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മരുന്ന് വിതരണം തുടങ്ങി എന്നറിയുന്നു.

പ്രകൃതിചികിത്സ:- ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങള്‍ വന്നാല്‍ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനു സ്വന്തമായുണ്ടെന്ന് വിശ്വസിക്കുന്ന ഈ ചികിത്സ,  അതിന് അവസരമൊരുക്കുക എന്നതാണ്  അതിന്റെ ധര്‍മ്മമായി കാണുന്നത്. ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സരീതികള്‍, പ്രകൃതിദത്ത ആഹാരം, മസാജ്, അക്യൂപാക്ചര്‍, ഉപവാസചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസനങ്ങള്‍, ക്രിയകള്‍, പ്രാണായാമങ്ങള്‍, ധ്യാനമുറകള്‍ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. ഏതു തരത്തിലുള്ള ജ്വരത്തേയും മാറ്റിയെടുക്കാന്‍ ഈ ചികിത്സ ഫലപ്രദമെന്ന് തെളിയിച്ചിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, ആരോഗ്യവാന്‍മായിരിക്കുക എന്നത് മതപരമായ ആചാരങ്ങള്‍ക്കിടയില്‍ നമ്മളറിയാതെ പിന്തുടര്‍ന്ന് വന്ന ഒന്നായിരുന്നു. ചിട്ടയും അനുഷ്ടാനങ്ങളും പാലിക്കുന്നതിലൂടെ ശക്തമായ വിശ്വാസവും നല്ല മനോഭാവവും ഉണ്ടാക്കാനും സാധിച്ചിരുന്നു പണ്ടൊക്കെ. അതുകൊണ്ടു  തന്നെ  വൈറസിന്റെ അണുബാധ തടയാനും പറ്റുമായിരുന്നു. 

അത് അംഗീകരിക്കാത്ത, ''അധിനിക വൈദ്യത്തിന്റെ ആപ്തവാക്യം ശാസ്ത്രീയമായി ആയിരം പേര് മരിച്ചാലും  'അശാസ്ത്രീയ'മായി ഒരാള്‍ പോലും രക്ഷപെടരുത്'' എന്നാണെന്നു പ്രശസ്തനായ ഒരു പ്രകൃതി ചികിത്സാ ഡോക്ടര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇവിടെ പരാമര്‍ശിക്കാതെ വയ്യ.

നാട്ടുവൈദ്യം:- അനുഭവജ്ഞാനത്തില്‍ അധിഷ്ഠിതമായതും നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയമാണ് നാട്ടുവൈദ്യം.  പ്രതിരോധശക്തി നല്കുന്ന പാര്‍ശ്വ ഫലങ്ങളില്ലാത്ത  തുളസി, ഇഞ്ചി,  മഞ്ഞള്‍, കറുവപ്പട്ട. ഗ്രാമ്പൂ, ബ്രഹ്മി, അശ്വഗന്ധ, ശതാവരി,  കുരുമുളക്, മല്ലി, ജീരകം, വെളുത്തുള്ളി, ലെമണ്‍    തുടങ്ങിയവയും പ്രകൃതിദത്ത പഴങ്ങളും പച്ചക്കറികളും രക്തത്തിന്റെ  ഓക്‌സിജന്റെ അളവിനെ കൂട്ടി  ബാലന്‍സ് ചെയ്യുന്നത് നമ്മളുടെ ഇടയില്‍ മാത്രമല്ല  ശാസ്ത്രജ്ഞരുടെ ഇടയിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ ആസ്ഥാനത്തിടപെട്ട്    പേരുദോഷം വാങ്ങി കൂട്ടുന്നുണ്ടെങ്കിലും മോഹനന്‍വൈദ്യരെ പോലുള്ളവരെ അടിച്ചമര്‍ത്തരുത്.  കാന്‍സര്‍ പോലെ മാരകമായ പലതിനേയും  ആധുനിക വൈദ്യം എഴുതി തള്ളിയതിനെയും   ചികില്‍സിച്ചു ഭേദമാക്കുന്നത് എന്തിനെതിര്‍ക്കണം.   അതുപോലെ ചികിത്സയില്‍ മികച്ചവരായ ഒട്ടനവധി വൈദ്യന്മാര്‍  നാട്ടില്‍ കാണാം. ഒന്നിനേയും അന്ധമായി എതിര്‍ക്കാതെ ഇതര മികവുകളെ പരസ്പരം അംഗീകരിക്കപ്പെടണം. അനുഭവങ്ങള്‍ ആണല്ലോ സാക്ഷ്യം.

അലോപ്പതിക് മേഖല എത്രത്തോളം ഈ കോവിഡ് കാലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായി എന്നും എങ്ങനെ ഒക്കെ പോരാടി എന്നും വലിയ  പഠനങ്ങള്‍ അനിവാര്യം.  ഓരോ രാജ്യവും മഹാമാരിയെ എങ്ങിനെ നേരിട്ടെന്നും മരണ നിരക്കെങ്ങിനെ എന്നും  ആര്‍ക്കൊക്കെ എങ്ങിനെ ഒക്കെ സ്വാധീനിച്ചെന്നും ഒക്കെ ആഴത്തിലുള്ള പഠനം ആവശ്യമാണ്. കാരണം അടുത്ത വൈറസിന്റെ വരവിലും  നമ്മള്‍ പതറാതെ മുന്നോട്ടു   പോകേണ്ടി ഇരിക്കുന്നു. ശാസ്ത്രീയതയും സാഹചര്യങ്ങളും യാഥാര്‍ത്ഥ്യവും കൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

ശാസ്ത്രീയമെന്നു പറയുന്നിടത്തും അശാസ്ത്രീയ മരുന്നുകള്‍  നല്കപ്പെടുന്നതായ്  കാണുന്നില്ലേ? കൊറോണയുടെ ഘടനാ മാറ്റവും, പകരുന്ന രീതികളും, ഏതു കാലാവസ്ഥയിലും പിടിച്ചു നില്‍ക്കുന്ന ഈ വൈറസ്  ശാസ്ത്രജ്ഞരെ പോലും തല ചൂടാക്കിയിരിക്കയാണ്. നാച്ചുറല്‍ വൈറസുകള്‍ക്കു കാണാത്ത പല പ്രത്യേകതയും ഇതിനുള്ളതായി പഠനം കാണിക്കുന്നു എന്നത്  ഇയ്യിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ്.  ഒബീസിറ്റിയും ഫാസ്റ്റഫുഡും സോഫ്റ്റ് ഡ്രിങ്ക്‌സും അപകടകരങ്ങളാണെന്നു അനുഭവത്തിലൂടെ ജനമറിഞ്ഞു. 

ശക്തമായ വൈറസുകള്‍ ചൈനയില്‍ വീണ്ടും പൊട്ടിപുറപ്പെടുന്നു എന്ന വാര്‍ത്തയും വലിയ ആശങ്കകളാണ് നല്കുന്നത്. 

അപ്പോള്‍ ജനങ്ങളില്‍ വേണ്ട പൊതുവായ അറിവ്, എന്നും സര്‍ക്കാരുകള്‍ പറയുന്നപോലെ, 'പേടി അല്ല ജാഗ്രതയാണ് വേണ്ടത്'. മരണനിരക്കിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം ഭയം എന്നതാകുന്നു.  രോഗ പ്രതിരോധശേഷി നേടിയെടുത്ത്  ഭയമില്ലാതാക്കുക എന്നത് തന്നെയാണ് അഭികാമ്യമായത്.  ഇമ്മ്യൂണിറ്റി കൂട്ടാന്‍ പ്രകൃതി ദത്തമായി എന്തൊക്കെ ചെയ്യാമെന്ന് സര്‍ക്കാര്‍  ആയുഷ് അപ്ലിക്കേഷന്‍ വഴി പറയുന്നുണ്ട്.  ഇന്ന് വളരെ ഫലപ്രദമായി കാണുന്ന മരുന്നുകളെ കുറിച്ച് പ്രചാരണം നടക്കുന്നില്ല എന്നത് പറയാതെ വയ്യ. 

 മാധ്യമങ്ങളിലെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ കേട്ട് മനസ്സ് തളര്‍ന്ന ജനം വേഗം അസുഖത്തിന് കീഴ്പ്പെടുകയും മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നത് ഇനിയും ആവര്‍ത്തിക്കരുത്.  അസുഖം വന്നിട്ട്  അതിജീവിച്ച അനേകം പേരുടെ വീഡിയോകളും കുറിപ്പുകളും നല്കുന്ന പൊതുവായ ചില സത്യങ്ങളുണ്ട്. അത് സര്‍ക്കാരോ ശാസ്ത്രീയ വാദികളോ ഇംഗ്ലീഷ് മരുന്ന് ലോബികളോ അംഗീകരിക്കുന്നില്ല എന്നത് സങ്കടകരം തന്നെ ആണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഗൈഡ് ലൈന്‍സ് അനുസരിച്ചു നിര്‍ദ്ദേശങ്ങള്‍ തരുന്ന ലോകാരോഗ്യ സംഘടനകളെ കണ്ണടച്ച് പിന്തുടരുന്നത് പോരാ എന്ന അറിവ് തിരിച്ചറിഞ്ഞ്  പരമ്പരാഗത മരുന്നുകളെ  കേരളം തേടിപോകും വൈകാതെ.

കൊറോണക്ക്  മരുന്നില്ലെന്ന് പറയുന്ന അലോപ്പതിക്കാര്‍ പരസ്പരം എല്ലാ ശാസ്ത്രങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നതാണ് ഇത്തരം മഹാമാരിയെ പിടിച്ചു കെട്ടാന്‍ അഭികാമ്യം. ഇന്നത്തെ കൊറോണ പോലെ വസൂരി, കുഷ്ഠം, ടി.ബി. ഡങ്കിപ്പനി തുടങ്ങിയ അനേകം രോഗങ്ങള്‍  മൃഗങ്ങളില്‍ നിന്നു പടര്‍ന്നതാണെന്നാണ് പഠനം പറയുന്നത്.  എല്ലാമറിയാമെങ്കിലും കരുതല്‍ മനുഷ്യനില്ല. പഴയ കാലത്തെ  ആചാരങ്ങളും രീതികളും കൊറോണ, തിരിച്ചു കൊണ്ട് വന്നതിനു തെളിവാണ് ക്വാറണ്ടൈനും മറ്റും. പനി വന്നാലും ചിക്കന്‍പോക്‌സ് വന്നാലും മരണ വീട്ടില്‍ കേറി ഇറങ്ങിയാലും പാലിച്ച ശീലങ്ങളും മറ്റു പലതും ഈ കൊറോണകാലം ഓര്‍മ്മിപ്പിച്ചു.  സ്ത്രീകളെ മാത്രം പാത്രവും പായയും നല്കി ദൂരത്താക്കിയതിന്റെ രുചി പുരുഷന്മാരും അറിഞ്ഞു.  പഴമയെ പേറി പുതുമയിലേക്കു ശാസ്ത്രീയതയും കൊണ്ട്  മുന്നേറുക തന്നെ.

ചില മഹാമാരികളെ മാറ്റിനിര്‍ത്താന്‍ സഹായകമായത്  വാക്സിനുകള്‍ ആണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി  (എന്‍ഐവി)  സഹകരിച്ചാണ് ഭാരത് ബയോടെക് തയ്യാറാക്കിയ ഇന്ത്യയിലെ തദ്ദേശീയ കോവിഡ്-19 വാക്‌സിന്‍, 'കോവാക്‌സിന്‍  ടി.എം.' വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരീക്ഷണം  രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടത്തിലെത്തിയിരിക്കുന്നു. പല മഹാമാരികളേയും വാക്‌സിനേഷന്‍ വഴി നിര്‍മാര്‍ജ്ജനം ചെയ്യപെട്ടപോലെ കൊറോണക്കും ശാശ്വത പരിഹാരം കിട്ടുമോ? കാത്തിരിക്കാം ആ  നല്ല നാളേക്ക്.

എല്ലാ കാലത്തും മരണങ്ങള്‍ ധാരാളം ലോകത്തു നടക്കുന്നുണ്ട്. കോവിഡ്   മരണകണക്കാണ് ഇന്ന് മാധ്യമങ്ങളുടെ തുറുപ്പു ഷീറ്റ്. സ്വപ്നക്കു പോലും  അത് തടുക്കാനായില്ല.  ആദ്യ കരുതല്‍ എന്ത് കൊണ്ടോ തുടരാനാവിത്തത് കാരണം ഇടയ്ക്കു കൈവിട്ടോന്നു ശങ്കിച്ചെങ്കിലും കേരളം തിരിച്ചു ശക്തമായി വരും വരാതിക്കില്ല. 

ലോകം  ഏറ്റവും കൂടുതല്‍  ശ്രദ്ധിക്കപ്പെട്ട  മേഖല ഈ മെഡിക്കല്‍ വിഭാഗം തന്നെ  ആണ്. കഴിഞ്ഞ കുറേ മാസങ്ങളായി മഹാമാരി താണ്ഡവമാടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് ദൈവങ്ങളാകുന്നത്.   ഊണും ഉറക്കവുമില്ലാതെ അവിശ്രമം ശ്വാസംമുട്ടി മണിക്കൂറുകളോളം പണിയെടുത്ത്  രോഗശാന്തിക്കും രോഗികളുടെ ജീവന്‍ നിലനിര്‍ത്താനും  പോരാടുന്നവര്‍ക്ക്  നാമെന്തു നല്‍കിയാലും അധികമാവില്ല. അവരാണ് ഇനി നമ്മുടെ  സെലിബ്രിറ്റികളും അവാര്‍ഡിനര്‍ഹമാകേണ്ടവരും. വളരെ മാന്യമായി അവരെ സര്‍ക്കാരുകള്‍ ആദരിക്കണം. ബഹ്റൈന്‍ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. സേവനങ്ങള്‍ക്കിടയില്‍ രോഗം പിടിപെട്ടു  മരിച്ച ആരോഗ്യ പ്രവര്‍ത്തകരേയും ആദരിക്കാതെ പോകരുത്. ലിനിക്കു കിട്ടുന്ന ആദരവ് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കിട്ടണം.  എങ്കിലും പ്രവാസികളേയും നിരീക്ഷണത്തില്‍ ഇരിക്കുന്നവരേയും വൈകാരികമായി തളര്‍ത്തുന്നതും ഓടിച്ചിട്ട് പിടിച്ചും മറ്റും ഭീതി ഉണ്ടാക്കരുത്. അത് മീഡിയകള്‍ ഉത്സവമാക്കുമോള്‍ പാവം മനസ്സുകളാണ് മരണത്തിനു  കീഴടങ്ങുക.

ഇന്നലെ മുതല്‍ മരണവും കൂടി വരുന്നുണ്ട്.  ഇതൊരു സാധാരണ പനിയിലേക്കു മാറ്റി എടുക്കാന്‍  സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികള്‍ വേണം. മറ്റിതര ചികിത്സാരീതികള്‍ വ്യാപകമാക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറക്കാനും ശ്രമിക്കണം.   എല്ലാവരിലേക്കും മരുന്നുകള്‍ സുലഭമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍  കൂടി ശ്രദ്ധിച്ചാല്‍ ഭീതി മാറ്റാം.  വ്യാപനം ഗുരുതരമാകാതിരിക്കാന്‍ ധ്രുതഗതിയില്‍  മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്.  കേരളാപോലീസും ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരും സര്‍ക്കാരും ഒറ്റകെട്ടായി ഫലപ്രദമായി ചെറുക്കുമെന്നും  ഈ കാലവും നമ്മള്‍  കടന്നുപോകുമെന്നും    വിശ്വാസിക്കാം.

ഭയമല്ല ജാഗ്രത ആണ് വേണ്ടത്.


(അവസാനിച്ചു)


Post a Comment

0 Comments