നോവ്>>> അമീര്‍ക്കണ്ടല്‍

ന്നേരം ടീച്ചറിന്റെ കണ്‍തടത്തില്‍ കുമിഞ്ഞ് കൂടിയ കണ്ണീര്‍ കുമിളകള്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് ഇറ്റ് വീഴാന്‍ തുടങ്ങി. സ്‌ക്രീനിന്റെ നീലവെട്ടത്തില്‍ തെളിഞ്ഞ് നിന്ന പട്ടുപാവാടക്കാരിയെ മറച്ച് മൂടല്‍മഞ്ഞ് കണക്കെ കണ്ണീര്‍ക്കണം സ്‌ക്രീനിലാകെ പരന്നൊഴുകി.

'ബീനടീച്ചറേ... ഒക്കെ വിധിയാണ് .. ഒന്നും നമ്മള്‍ വിചാരിക്കണ പോലെയല്ല കാര്യങ്ങള്‍,  പിന്നെ ഒരു കണക്കിന് നോക്കിയാല്‍ ഇത് നല്ലതിനായിരിക്കും.  കിടന്ന് വേദന തിന്നുന്നതിനേക്കാള്‍  ഭേദമല്ലേ. എല്ലാം ദൈവത്തിന്റെ നിശ്ചയമെന്ന് കരുതി സമാധാനിക്കുക....'      ഓട്ടോയില്‍ തൊട്ടടുത്തിരുന്ന രേണുക തന്റെ ഇടത് കൈ കൊണ്ട് ബീനയെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിച്ചു.

'കാന്‍സറായിരുന്നല്ലേ,   ഇപ്പം എവിടെ നോക്കിയാലും ഈ സൂക്കേടേ കേള്‍ക്കാനുള്ളൂ... ചെറുപ്പന്നോ വലുപ്പന്നോ..ന്നില്ല.. ആര്‍സിസിയിലൊക്കെ പോയി നോക്കിയാ.. കൊച്ചു കുട്ടികളാ അധികവും...' ഡ്രൈവിംഗിനിടയില്‍

പിന്നിലെ കാഴ്ചകള്‍ തുറക്കുന്ന ചതുര കണ്ണാടിയില്‍ കണ്ണെറിഞ്ഞും ഇരുവശങ്ങളിലേക്ക് തലചരിച്ചും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് ഉള്ളിലെ വിങ്ങലൊതുക്കി 

ബീന പുറത്തേക്ക് കണ്ണുകള്‍ പായിച്ച് സീറ്റില്‍ ചാരിയിരുന്നു. കോവിഡ് കാരണം സ്‌കൂള്‍ തുറക്കാതെയായതില്‍ പിന്നെ പഠനം മാത്രമല്ല, സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മൊത്തവും ഓണ്‍ലൈനായി മാറുകയായിരുന്നല്ലോ.ഗാന്ധിജയന്തിയും പരിസ്ഥിതി ദിനാചരണവും രക്ഷകര്‍തൃയോഗമൊക്കെ വാട്‌സ്ആപ്പിലും സൂമിലുമൊക്കെയായി മാറി. കുട്ടികള്‍ വീട്ടിലിരുന്ന് അവതരിപ്പിച്ചയക്കുന്ന പടങ്ങളും വീഡിയോകളും ചേര്‍ത്ത് വെച്ച് സ്‌കൂള്‍ പരിപാടിയായി അണിയിച്ചൊരുക്കുന്നത്  മിക്കവാറും ബീനടീച്ചറാന്ന്.  ഇക്കഴിഞ്ഞ കേളപ്പിറവി ദിനാചരണത്തിന്റെ സ്‌കൂള്‍ വീഡിയോ തയ്യാറാക്കലും ടീച്ചര്‍ സ്വയം ഏല്‍ക്കുകയായിരുന്നു. നിശ്ചയിച്ച സമയത്തിന് മുമ്പേ എഡിറ്റിംഗും മിക്‌സിംഗുമൊക്കെ പൂര്‍ത്തിയാക്കി നിറമനസോടെയാണ് സ്‌കൂള്‍ ഗ്രൂപ്പിലും മറ്റും വീഡിയോ പോസ്റ്റ് ചെയ്തത്. ഉച്ചയുറക്കത്തിന്റെ മുഷിപ്പ് മാറ്റാനായി മൊബൈല്‍ കയ്യിലെടുത്ത് വാട്‌സ് ആപ്പിലേക്ക് ചേക്കേറിയപ്പോഴാണ് ബീന തന്റെ സഹപ്രവര്‍ത്തക  സുലു ടീച്ചറിന്റെ കമന്റും തൊട്ടു താഴെ ഒരു കുട്ടിയുടെ ചിത്രവും കാണുന്നത്. 'ടീച്ചര്‍.. ഈ ഫോട്ടോയും കൂടി കേരളപ്പിറവി വീഡിയോയില്‍ ഉള്‍പ്പെടുത്തണം. ഇന്ന് രാവിലെയാ ഫോട്ടോ അയച്ച് കിട്ടിയത്.' ടെക്സ്റ്റ് മെസേജിന് താഴെ തലയില്‍ മുല്ലപ്പൂ ചൂടി പട്ട്പാവാടയും ജാക്കറ്റും അണിഞ്ഞ് നൃത്തം ചെയ്യുന്ന ആറ് ബി ക്ലാസിലെ രജിതമോളുടെ ചിത്രമാണ്.

'സുലു... വീഡിയോ കംപ്ലീറ്റാക്കി രാവിലെ പത്ത് മണിക്ക് തന്നെ എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു കഴിഞ്ഞല്ലോ. ഇത് നമുക്ക് അടുത്ത ഏതെങ്കിലും പ്രോഗ്രാമില്‍ ആഡ് ചെയ്യാം.. ' ബീന ടീച്ചര്‍ വോയ്‌സ് മെസേജായാണ് മറുപടി ഇട്ടത്. സ്‌കൂളിലെത്തി പാഠപുസ്തവിതരണ ലിസ്റ്റും മറ്റും തയ്യാറാക്കാമെന്നുള്ള നിശ്ചയത്തില്‍ ഇന്ന് രാവിലെ വാതില്‍ പൂട്ടി വീട്ടുമുറ്റത്തേക്കിറങ്ങിയ  നേരമാണ് ബീനയുടെ മൊബൈല്‍ വീണ്ടും ചിലച്ചത്. വാട്‌സ്ആപ്പ് തുറന്ന് സ്‌കൂള്‍ ഗ്രൂപ്പിലെത്തിയപ്പോള്‍ കാണുന്നത് മുല്ലപ്പൂ ചൂടിയ പട്ടുപാവാടയണിഞ്ഞ രജിതമോളുടെ അതേ ഫോട്ടോ. ചുവട്ടില്‍ ഇറ്റാലിക് ഫോണ്ടിലുള്ള കറുത്ത അക്ഷരങ്ങള്‍ ടീച്ചറിന്റെ കണ്ണുകളില്‍ ഇരുട്ട് കോരിയിട്ടു. 'ആദരാഞ്ജലികള്‍'  മനസ് ഒന്നു പിടഞ്ഞു.  'അയ്യോ.... രജിത മോളേ.....' കാലുകള്‍ നിലത്തുറക്കാതെ പാറി നടക്കുന്നത് പോലെ. ബീന ടീച്ചര്‍ വരാന്തയിലെ ഇരുമ്പ് ഗ്രില്ലില്‍ പിടിയുറപ്പിച്ച് പുറത്തെ വാതില്‍പടിയില്‍ ഇരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പത്രേ കടുത്ത പനിയുമായി രജിതയെ സമീപത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷമാണ് ഡോക്ടര്‍ രജിതയുടെ അഛനെ രഹസ്യമായി അറിയിച്ചത് 'മോള്‍ക്ക് കാന്‍സറാണ്... സ്വല്പം പഴക്കമുണ്ട്. മജ്ജ മാറ്റിവെക്കേണ്ടിവരും...' ഇടിത്തീ പോലെയായിരുന്നു ആ വാക്കുകള്‍ അയാളില്‍ പതിച്ചത്. ഓണ്‍ലൈന്‍ പഠനത്തിന് സ്‌കൂളിലെ ടീച്ചര്‍മാര്‍ വാങ്ങി നല്‍കിയ മൊബൈലില്‍ മുഖമമര്‍ത്തി  ആശുപത്രി കിടക്കയില്‍ പുഞ്ചിരിച്ച് കിടക്കുന്ന മകളെ നോക്കി അയാള്‍ നെടുവീര്‍പ്പെട്ടു. തന്റെ കുഴിഞ്ഞ കണ്ണുകളില്‍ നിന്ന് ഒട്ടിയ കവിള്‍ തടത്തിലൂടെ ഒലിച്ചിറങ്ങിയ മനസ്സിന്റെ പിടച്ചിലിനെ അയാള്‍ മകള്‍ കാണാതെ തോര്‍ത്ത് കൊണ്ട് ഒപ്പി. 

'എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണം... കഴിവതും രണ്ട് മാസത്തിനകം ...' ഡിസ്ചാര്‍ജ് ചെയ്യുന്നേരം ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അവള്‍ പതിവിലും കവിഞ്ഞ് ഉഷാറായിരുന്നത്രേ. സ്‌കൂളിലെ ഹരിത ക്ലബ്ബില്‍ അംഗമാകാന്‍ വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിന്റെ ഫോട്ടോയെടുത്തയക്കണമെന്ന് ടീച്ചര്‍ അറിയിച്ച ദിവസം തന്നെ താന്‍ മതിലിനരികില്‍ ചിരട്ടയിലും പ്ലാസ്റ്റിക് ഡബ്ബയിലും നട്ടുനനച്ച് വളര്‍ത്തിയിരുന്ന പത്ത് മണിപൂക്കളുടേയും പയര്‍ചെടിയുടേയും ഫോട്ടോകളെടുത്ത്  എല്ലാവര്‍ക്കും മുമ്പേ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയില്‍ കേരളപ്പിറവി പരിപാടിക്ക് കേരളീയ വേഷത്തില്‍ ഫോട്ടോയെടുത്ത് അയക്കണമെന്ന ടീച്ചറിന്റെ അറിയിപ്പ് രജിത കാണാതെ പോയതല്ല. ചുവന്ന ബോര്‍ഡറുള്ള കടുംപച്ച പട്ടുപാവാട പണയിലെ ഷീജാന്റിയുടെ വീട്ടില്‍ നിന്ന് തുന്നി കിട്ടാന്‍ വൈകിയതായിരുന്നല്ലോ സമയത്ത് ഫോട്ടോ അയക്കാന്‍ കഴിയാതിരുന്നത്.

'ങാ... ടീച്ചര്‍മാരേ... കൊച്ചിന്റെ വീട് എത്തിയേ... ദാ... ഈ ഇടവഴി കേറി ലേശം ഉള്ളിലോട്ട് പോണം... ഓട്ടോ കയറത്തില്ല...'

കരിങ്കൊടി കെട്ടിയ ഒരു ഇലക്ട്രിക് പോസ്റ്റിന് സമീപം ഓട്ടോ ഒതുക്കി നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു. കരിങ്കൊടിക്ക് ചുവട്ടില്‍ രജിതയുടെ ചിരിച്ച മുഖം ഇളം വെയിലേറ്റ് തിളങ്ങുന്നു.

മുറ്റത്തെ ചിതറിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ ബീനടീച്ചര്‍ രേണുകയുടെ കൈ പിടിച്ച് ചായം തേക്കാത്ത 

താബൂക്ക് പാകിയ വാടകവീടിനകത്തേക്ക് കയറി. അടക്കിപ്പിടിച്ചതേങ്ങലുകള്‍ക്ക് നടുവില്‍ നിലത്ത് വെള്ളപുതച്ച് കണ്ണ് ചിമ്മി കിടക്കുന്ന രജിതയുടെ കാല്‍ച്ചുവട്ടില്‍ ബീന നമ്രശിരസോടെ നിന്നു. പത്തുമണി പൂക്കളെപോലെ അവളുടെ കുഞ്ഞു മുഖത്ത് അപ്പോഴും പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.

  'ക്ലാസിലെവാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞോടികൊണ്ടിരുന്ന കേരളപ്പിറവി വീഡിയോയില്‍ തന്റെ പട്ടുപാവാടയണിഞ്ഞ് നൃത്തം ചെയ്യുന്ന ഫോട്ടോ കാണാന്‍ ആ കുഞ്ഞിളം കണ്ണുകള്‍ ഒത്തിരി കൊതിച്ചിട്ടുണ്ടാകും...'

ബീനയുടെ ഇടനെഞ്ചിനെ ഞെരുക്കിയ നോവ് ഒരു തേങ്ങലായി പുറത്തേക്ക് തള്ളി. നിറമിഴിയില്‍ നിന്നുതിര്‍ന്ന കണ്ണീര്‍ പൂക്കള്‍ രജിതയുടെ കാല്‍പാദം മൂടിയ തൂവെള്ളപുടവയില്‍ പത്തുമണിപ്പൂക്കള്‍ വിതറിക്കൊണ്ടിരുന്നു..!

--------------------------------------

അമീര്‍ക്കണ്ടല്‍

 

Post a Comment

1 Comments