Advertisement

Responsive Advertisement

നിസ്സഹായനായ കവി | സൂരജ് ചെങ്ങന്നൂര്‍



വിത എഴുതപ്പെട്ടവന്റെ,
കൈകള്‍ക്കിനി ആയുസ്സില്ല.
മരണത്തിനും മുന്നേ,
മരിച്ചുപോയെന്നു തോന്നിപ്പിച്ച ജീവിതമായിരുന്നല്ലോ?
അക്ഷരങ്ങളും ആ കണ്ണീരിനാല്‍,
മായ്ക്കപ്പെട്ടിരിക്കുന്നു.

ഹൃദയത്തിലെന്നും,
പ്രണയമൊളിപ്പിച്ചവനായിരുന്നു.
അടങ്ങാത്ത ജിജ്ഞാസ,
ആത്മാവിഷ്‌ക്കാരമാക്കിയ കാല്പനികന്‍.
വര്‍ഷകാല മേഘങ്ങളുടെ,
കണ്ണീര്‍മുത്തുകളാവാന്‍ വെമ്പല്‍ കൊണ്ടവന്‍.
നോക്കില്‍,
മോഹഭ്രംശത്തിന്റെ താഴ്വരയും 
വാക്കില്‍,
നോവിന്റെ തേങ്ങലും.
ഹൃത്തില്‍,
സഹാനുഭൂതിയുടെ അക്ഷയഖനിയും ഒളിപ്പിച്ചവന്‍.

നെരൂദയുടെ പ്രണയചിന്തകള്‍,
നെഞ്ചേറ്റാന്‍ അവനാവില്ലിനി.
സൈ്വഗിന്റ അനുതാപ വൈരുദ്ധ്യതയും,
ഇബ്‌സന്റെ പ്രതിഷേധാത്മ കത്വവുമാണിന്നവനില്‍.
ആശാപിണ്ഡം അറുത്തെറിയാന്‍ കഴിയാത്ത,
മഹാ മനീഷിയുടെ അന്ധാളിപ്പ്.

ഇവിടെയൊരു,
വേനല്‍മഴ കനക്കുന്നുണ്ടിന്നും.
എന്നെ മാത്രം, നനയിക്കുന്ന മഴ.
എനിക്കു മാത്രം,
കുളിരുന്ന മഴ.
-------------------------------
© sooraj chengennur

Post a Comment

3 Comments