മുറ്റത്ത് നിന്ന് കളിച്ചിരുന്ന അവര്‍ എപ്പോഴോ അടുത്ത പറമ്പിലേക്കും കയറി കളി തുടര്‍ന്നു. കുലുങ്ങിയാടുന്ന പുല്‍ച്ചെടികളും, പൂവുകളും, പറന്നുല്ലസിക്കുന്ന പൂമ്പാറ്റകളുമെല്ലാം അവര്‍ക്ക് സ്വാഗതമരുളി. ആ മനോഹാരിതയില്‍ ഒരു മാന്‍പേടയേപ്പോലെ തുള്ളിച്ചാടി അവന് ഓടിനടന്നു. കൂടെ കൂട്ടുകാരും. അടുത്തെത്തുമ്പോഴേക്കും മറ്റൊരിടത്തേക്ക് പറന്ന് അവനെ കളിപ്പിച്ചുകൊണ്ടിരുന്ന ഒരു തുമ്പിയുടെ പുറകെ അവന് ഓടിനടന്നാഹ്ലാദിച്ചു.
ഇടക്കെപ്പോഴോ അവനൊന്ന് തിരിഞ്ഞുനോക്കി.
കൂട്ടുകാര്‍ അല്‍പ്പം ദൂരത്തായിരിക്കുന്നു. അവര്‍ക്കു നേരെ അവന്റെ ചുണ്ടുകള്‍ ഒന്ന് വികസിച്ചുവോ.. മുന്പില് പുതുതായി കിളിച്ചിറങ്ങിയ പല്ലുകള്‍ ഒരുനിമിഷം തെളിഞ്ഞപോലെ.
തുമ്പിയെ ലക്ഷ്യമിട്ടുള്ള പിന്നീടുള്ള കുതിപ്പില്‍ അവന് ഇറങ്ങിപ്പോയത് കൊടും അന്ധകാരത്തിലേക്കായിരുന്നു. അന്ധകാരത്തിലൂടെ അതിവേഗം ഊഴ്ന്നിറങ്ങിപ്പോയ അവന് എവിടെയോപോയി തട്ടിനില്ക്കുമ്പോഴും ഉറച്ചുനില്ക്കാന് ഒരുതരി മണ്ണുണ്ടായിരുന്നില്ല. അതുവരെ മുന്പില് ഉണ്ടായിരുന്ന മനോഹരലോകം പെട്ടന്ന് മാഞ്ഞുപോയ പരിഭ്രമത്താല്‍ ഉച്ചത്തില്‍ നിലവിളിക്കാനല്ലാതെ കരകയറാന്‍ ഒരു പരിശ്രമത്തിനുപോലും സാധ്യമാകാതെ അവന് കരയുക മാത്രമേ തരമുണ്ടായിരുന്നുള്ളു.
സമയചക്രം അതിന്റെ വഴിക്ക് ഉരുണ്ടുകൊണ്ടേയിരുന്നു. അത് ദൂരം പിന്നിടുന്നതനുസരിച്ച് അവന്റെ നിലവിളിശബ്ദവും നേര്‍ത്ത് ഞരങ്ങലും, മൂളലും മാത്രമായി മാറുകയും പിന്നീടത് നിശ്ശബ്ദതയിലേക്കും വഴി മാറി. മണിക്കൂറുകള്‍ ദിവസങ്ങളായിപിറന്നു മുന്നേറിയ ഒരു നാള് ആ ഗര്‍ത്തത്തില്‍ നിന്നും പൊങ്ങിവന്ന വായുവില്‍ മരണത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു.
---------------------------------------------------------------
© anil neervilakam
5 Comments
👍👍🙏
ReplyDeleteചിലപ്പോൾ ഉറച്ചിനിൽക്കാൻ ഒരു തരി മണ്ണുപോലും ഇല്ലാതെ നട്ടം തിരിയുന്ന ഒരു അവസ്ഥ ഉണ്ടല്ലോ.. എൻ്റെ സാറെ, അപ്പോൾ വരുന്ന കാറ്റിന് ചിലപ്പോൾ മരണത്തിന്റെ ഗന്ധം ഉണ്ടാകും.. ഏതായാലും ഈ മിനിക്കഥ നന്നായിട്ടുണ്ട്. വീണ്ടും എഴുതൂ.. ഭാവുകങ്ങൾ
ReplyDeleteNice
ReplyDeleteനൈസ് 🌹
ReplyDeleteThank you all for your valuable comments..
ReplyDelete