ജീവിതത്തിന്റെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ | ചെറുകഥ | അനീഷ് പെരിങ്ങാല

aneesh-peringala-short-story


രാത്രി ഓട്ടം കഴിഞ്ഞു വന്ന ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ഫോണ്‍ ബെല്‍ അടിച്ചത്. ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ ആരാണെന്ന് പോലും നോക്കാതെ ഞാന്‍ ഫോണ്‍ ചെവിയില്‍ വെച്ചു.

' മോനെ രഘു ഞാനാടാ... ചിന്നമ്മ ചേച്ചിയാ. ചേട്ടന്‍ ഒട്ടും വയ്യ നീ പെട്ടെന്ന് ഇങ്ങോട്ട് വാ.ആശുപത്രി വരെ പോകണം' ഇത് പറയുമ്പോള്‍ അവര്‍ കരയുന്നുണ്ടായിരുന്നു.

 ഇതൊരു സ്ഥിരം ഏര്‍പ്പാട് ആയതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാനവരെ പരിചയപ്പെടുന്ന നാള്‍മുതല്‍ അവരുടെ ഭര്‍ത്താവ് ഒരു നിത്യ രോഗിയാണ്. ഒരു മാസത്തില്‍ നാലാഴ്ച ഉണ്ടെങ്കില്‍, മൂന്നാഴ്ച യും അയാള്‍ ആശുപത്രിയിലാണ്. പാവം ആ സ്ത്രീയുടെ കഷ്ടപ്പാട് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഞാന്‍ പെട്ടെന്ന് വണ്ടിയുമായി ചെന്നു. അയാളുടെ വെപ്രാളം കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി എന്നത്തെ പോലെ അല്ല. അവസ്ഥ വളരെ മോശമാണ്. ഞാനും ചേച്ചിയും കൂടി അയാളെ താങ്ങിയെടുത്ത് വണ്ടിയില്‍ കയറ്റി. ഓട്ടോയില്‍ കിടന്നു അയാള്‍നിലവിളിക്കുന്നുണ്ട്. ചേച്ചി പുറം തടവുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാന്‍ ഓട്ടോ മാക്‌സിമംസ്പീഡില്‍ വിട്ടു. വണ്ടി ആശുപത്രിയുടെ മുറ്റത്ത് നിര്‍ത്തുന്നതിനു മുന്‍പ് തന്നെ അറ്റന്‍ഡര്‍ ട്രോളി യുമായിഓടിയെത്തി. അയാളെ താങ്ങിയെടുത്തു കിടത്തി അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അയാളെ ഐ സി യുവിലേക്ക് മാറ്റിയതായി നേഴ്‌സ് വന്ന് അറിയിച്ചു. ഐ സി യു വിന്റെ മുന്‍പിലെ കസേരയില്‍ ഇരുന്നുകൊണ്ട് ചേച്ചി എന്തൊക്കെയോ കരഞ്ഞു പറയുന്നുണ്ട്.


' കരയാതെ ചേച്ചി... ചേട്ടന്‍ ഇത് ആദ്യമായി ഒന്നുമല്ലല്ലോ. ഇതൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആണ്. ശകലം ശ്വാസം ബാക്കിയുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടുത്തും ഉറപ്പാ.' അവരെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.

 അതിനിടയ്ക്ക് ഐ സി യു വിന്റെ വാതില്‍ തുറന്നു കൊണ്ട് നേഴ്‌സ് ഇറങ്ങിവന്നു.

' ഗോപിനാഥന്റെ കൂടെ വന്നവര്‍ ആരെങ്കിലുമുണ്ടോ? '

 ഞാനും ചേച്ചിയും കസേരയില്‍നിന്ന് ചാടിയെഴുന്നേറ്റു.

' അകത്തേക്ക് വരൂ ഡോക്ടര്‍ വിളിക്കുന്നു'

 ചേച്ചി അകത്തേക്ക് കയറി ചെന്നപ്പോള്‍ ഡോക്ടര്‍ അയാളുടെ അടുത്ത് നില്‍പ്പുണ്ട്.

' ഗോപിനാഥന് നിങ്ങളോട് എന്തോ സംസാരിക്കണമെന്ന്. അധികം ബുദ്ധിമുട്ടിക്കേണ്ട'

 നേഴ്‌സ് ഗോപിനാഥന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന മാസ്‌ക് എടുത്ത് മാറ്റി. അയാള്‍ അവരോട് അടുത്തേക്ക് വരാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.

' ഒന്നും ഓര്‍ത്ത് വിഷമിക്കേണ്ട ചേട്ടാ. എല്ലാം രണ്ടു ദിവസം കൊണ്ട് മാറും. പുറത്തേക്ക് വന്ന കരച്ചില്‍ കടിച്ചമര്‍ത്തി കൊണ്ട് അവര്‍ പറഞ്ഞു.

' എല്ലാ പ്രാവശ്യത്തെ പോലെ അല്ലടി..... ഇവിടുന്ന് ഒരു തിരിച്ചുപോക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. മരിക്കുന്നതിനു മുന്‍പ് എനിക്ക് പിള്ളേരെ ഒന്ന് കാണണം. വരില്ലെന്നറിയാം, എങ്കിലും ഒന്ന് വിളിച്ചു നോക്ക് മരിക്കുന്നതിന് എനിക്ക് പേടിയില്ല. നിനക്ക് ആരുമില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്..... അയാള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി.

' ഇതൊന്നും ഇപ്പോള്‍ ഓര്‍ക്കേണ്ട. ചേട്ടന്ഒന്നും സംഭവിക്കുകയില്ല.' ചേച്ചി അയാളെ ആശ്വസിപ്പിച്ചു.

' മതി സംസാരിച്ചത് നിങ്ങള്‍ പുറത്തേക്ക് പൊയ്‌ക്കൊള്ളൂ'. അയാള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടുനേഴ്‌സ് പറഞ്ഞു. ഐസിയുവില്‍ നിന്ന് ഇറങ്ങിവന്ന ചേച്ചി ഭിത്തിയില്‍ തല ചേര്‍ത്തുവച്ചു പൊട്ടിക്കരഞ്ഞു.

' എന്തുപറ്റി ചേച്ചി...? ഡോക്ടര്‍ എന്തു പറഞ്ഞു' ഞാന്‍ ചോദിച്ചു.

' ഡോക്ടര്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പക്ഷേ ചേട്ടന് കുട്ടികളെ കാണണമെന്ന്'.

' എനിക്കും അതാ പറയാനുള്ളത്. ചേച്ചി ഇങ്ങനെ നിന്ന്കരഞ്ഞിട്ട് കാര്യമില്ല. ഞാന്‍ പറഞ്ഞില്ലേ ഇതൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആണെന്ന്. ഇവിടെ മണിക്കൂറിന് പണം എണ്ണി കൊടുക്കണം. ചേച്ചി എത്രയും പെട്ടെന്ന് മക്കളെ രണ്ടുപേരെയും വിവരമറിയിക്കാന്‍ നോക്ക്.'

' അറിയിച്ചിട്ട് എന്താ ഫലം. അറിഞ്ഞാലും അവന്‍ വരും എന്ന് തോന്നുന്നില്ല.'

' അറിയിക്കാതെ ഇരുന്നാല്‍ഇവിടുത്തെ കാര്യം നടക്കണ്ടേ. അവന്‍ വലിയ നിലയില്‍ ആയെന്ന് വെച്ച് അച്ഛനെ അമ്മയും മറക്കാമോ.

 ചേച്ചി ആ ഫോണ്‍ ഇങ്ങു താ. എന്തായാലും ഞാന്‍ അവനെ ഒന്നു വിളിച്ചു നോക്കാം. ഞാന്‍ ഫോണ്‍ മേടിച്ചു കോള്‍ ചെയ്തു നോക്കി.

' ഹലോ ആരാണ്' അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം.

' ഒരു സെക്കന്‍ഡ് ഹോള്‍ഡ് ചെയ്യണേ ഞാന്‍ ചേച്ചിക്ക് കൊടുക്കാം'.

 അപ്പുറത്ത് ആരാണെന്നും ചേച്ചി ചോദിച്ചില്ല. അവരെ സംബന്ധിച്ചിടത്തോളം മറുപുറത്ത് അവരുടെ മകനാണ്. ഫോണ്‍ മേടിച്ചു കൊണ്ട് അവര് പറഞ്ഞു.

 മോനേ.... അമ്മയാ ടാ... അച്ഛന് ഒട്ടുംവയ്യാതെ ആശുപത്രിയിലാ. നീ പെട്ടെന്ന് ഇങ്ങോട്ട് വാ'. അപ്പുറത്തുള്ള ശബ്ദം എനിക്ക് നന്നായി കേള്‍ക്കാം.

' അമ്മയോ..... ഏത് അമ്മ. ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ തള്ളേ ഇങ്ങോട്ട് വിളിക്കരുതെന്ന്. നിങ്ങളുടെ മകന്‍ ഇപ്പോള്‍ എന്റെ ഭര്‍ത്താവ. അയാള്‍ എവിടെ പോകണം ആരെ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ. കുടുംബത്ത് ഓരോരുത്തര്‍ക്കും ആ സുഖമാണ് ആശുപത്രിയിലാഎന്നൊക്കെ പറഞ്ഞുകൊണ്ട് മേലില്‍ ഇങ്ങോട്ട് വിളിച്ചേ ക്കരുത്'. അവര്‍ ഫോണ്‍ കട്ട് ചെയ്തു. അപ്പുറത്തുനിന്ന് ശബ്ദം ഒന്നും കേള്‍ക്കാത്ത കൊണ്ട് ചേച്ചി ഹലോ ഹലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു.

' മതി ചേച്ചി അവര്‍ ഫോണ്‍ കട്ട് ചെയ്തു. അവന്‍ വരില്ല സ്‌നേഹിച്ച പെണ്ണിനെ വേണ്ടി അച്ഛനെയും അമ്മയെയും വേണ്ടെന്നുവച്ച് തെണ്ടി... ചേച്ചി വിഷമിക്കേണ്ട മക്കള്‍ ആയിട്ട് അവന്‍ മാത്രമല്ലല്ലോ. ഒരു മോള് കൂടി ഇല്ലേ. അവരെ ഒന്നു വിളിച്ചു നോക്കാം.

' വേണ്ട രഘു, അവന്റെ അവസ്ഥയെക്കാള്‍ കഷ്ട മാ അവളുടെകാര്യം. ഞാനും എന്റെ ഭര്‍ത്താവും,   മോളെയും കൊച്ചുമക്കളെയും കണ്ടിട്ട് തന്നെ രണ്ടു മൂന്നു വര്‍ഷങ്ങളായി. സ്ത്രീധനത്തിന്റെ  ബാക്കിതുക കൊടുക്കാതെ അവിടെ ചെല്ലാനോ അവളെയും മക്കളെയും കാണാനോ അവന്‍ അനുവദിക്കില്ല. അവന്‍ ആവശ്യപ്പെട്ട സ്വര്‍ണ്ണവും പണവും കൊടുത്താണ് ഞങ്ങള്‍ അവളെ കെട്ടിച്ചു വിട്ടത്'.

 ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഡോക്ടര്‍ ഐ സി യു വിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വന്നു. ഡോക്ടറുടെ മുഖത്ത് വിവേചിച്ചറിയാന്‍ ആവാത്ത ഒരു ഭാവം മിന്നി മറയുന്നത് ഞാന്‍ കണ്ടു. എന്നെ ഒന്ന് നോക്കിയിട്ട് ഡോക്ടര്‍ പറഞ്ഞു.

' നിങ്ങള്‍ ഇവരെയും കൂട്ടി കൊണ്ട് എന്റെ റൂമിലേക്ക് വരൂ.'

 ഡോക്ടറുടെ പുറകെ ഞാനും ചേച്ചി നടന്നു. മേശയ്ക്കു അപ്പുറത്ത് ഇട്ടിരിക്കുന്നകസേരയിലേക്ക് ചൂണ്ടി ഇരിക്കാന്‍ ഡോക്ടര്‍ ആംഗ്യം കാട്ടി. തന്റെ മുന്‍പില്‍ ഇരിക്കുന്ന ഞങ്ങളെ നോക്കി ഒരു തുടക്കത്തിനു വേണ്ടി ഡോക്ടര്‍ പരത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.

' ഞാന്‍ പറഞ്ഞു വരുന്നത്... ഗോപിനാഥനേ ഇവിടെ കൊണ്ടു വരുമ്പോള്‍ തന്നെ അയാളുടെ നില വഷളായിരുന്നു.. ഞങ്ങള്‍ ചെയ്യാവുന്നതിന്റെപരമാവധി ചെയ്തു.

 പക്ഷേ.......

 ഡോക്ടറുടെ ആ പക്ഷേ യില്‍ എല്ലാം അടങ്ങിയിരുന്നു. ഞാന്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. തൊട്ടടുത്തിരുന്ന ചേച്ചി നിലവിളിച്ചു ബഹളം ഉണ്ടാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അവര്‍ ഒരു പ്രതിമ കണക്ക് ഡോക്ടറെ മുഖത്തേക്ക് നോക്കി ഇരുന്നു. 10 മിനിറ്റിനകം ബോഡി ഐസിയുവില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റും. ബില്ല് പേ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ നിന്നും ഏറ്റുവാങ്ങാം. എന്താ ബില്ലടയ്ക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ'. ഞങ്ങളുടെ ഇരിപ്പു കണ്ടു ഡോക്ടര്‍ ചോദിച്ചു. എന്തു പറയണമെന്നറിയാതെ ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി

' നിങ്ങള്‍ ഇവരുടെ ആരാ.....? 

 എന്നെ നോക്കി ഡോക്ടര്‍ ചോദിച്ചു.

 ഞാന്‍ ഇവരുടെ ആരും അല്ല ഡോക്ടര്‍. ഇവര്‍ ഓട്ടം വിളിച്ച വണ്ടിയുടെ ഡ്രൈവറാണ്. ഉള്ളത് ഡോക്ടറോട്തുറന്നു പറയാം. ഇവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ടെങ്കിലും അവര് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച മട്ടാണ്. അവരുടെ നിസ്സഹായ അവസ്ഥ ഞാന്‍ വെളിപ്പെടുത്തി.

 ആകെ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റാണ് മകളെ കെട്ടിച്ചു വിട്ടത്. ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ്. അവിടെ ബോഡി മറവ് ചെയ്യാന്‍ പറ്റില്ലല്ലോ. ഡോക്ടര്‍ വിചാരിച്ചാല്‍ ബോഡി മറവ് ചെയ്യാനുള്ള ഒരു......


 ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ ഡോക്ടര്‍ ടേബിളില്‍ ഇരുന്നഫോണെടുത്ത് ആരോടോ ഇംഗ്ലീഷ് സംസാരിച്ചു. അതിനുശേഷം ഞങ്ങളെ നോക്കി പറഞ്ഞു.

' ബോഡി മറവ് ചെയ്യാനുള്ള സെറ്റപ്പ് നമുക്കുണ്ടാക്കാം. പക്ഷേ അതല്ലല്ലോ ഇവിടുത്തെ വിഷയം. ബില്ല് പേ ചെയ്‌തേപറ്റൂ. ഒന്നുകൂടി ആലോചിച്ചതിനു ശേഷം ഡോക്ടര്‍ പറഞ്ഞു. പിന്നെ, നിങ്ങള്‍ക്ക് മുന്പില് ഒരു ഓപ്ഷന്‍ എന്ന് വെച്ചാല്‍. ഒരാള്‍ മരിച്ചാല്‍ അയാളുടെ അവയവങ്ങള്‍ അവരുടെ കുടുംബം ദാനം ചെയ്യാറുണ്ട്. അതൊരു പൊതുസേവനം ആണ്. അതുപോലെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ബോഡി കുട്ടികള്‍ക്ക് പഠിക്കുന്നതിനു വേണ്ടി ഈ ഹോസ്പിറ്റലിന് ദാനം ചെയ്യാം. അങ്ങനെയാണെങ്കില്‍ ബില്ല് ഒരു പ്രശ്‌നമല്ല. നിങ്ങള്‍ നല്ലതുപോലെ ആലോചിക്കൂ. തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് ഇതില്‍ സൈന്‍ ചെയ്യാം'.


 ഞങ്ങളുടെ മുന്‍പിലേക്ക് ഡോക്ടര്‍ നീക്കിവെച്ച സമ്മത പത്രത്തിലേക്ക് നോക്കി ചേച്ചി കുറെ നേരം അനങ്ങാതെ ഇരുന്നു. പിന്നെ നിറഞ്ഞുതുളുമ്പിയ കണ്ണുനീര്‍ സാരിത്തുമ്പു കൊണ്ട് തുടച്ചു, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് പേനയെടുത്ത് ഡോക്ടര്‍ പറഞ്ഞ സ്ഥലങ്ങളില്‍ അവര്‍ ഒപ്പിട്ടു കൊടുത്തു. ശേഷംഒന്നും പറയാതെ ഇറങ്ങി നടന്നു.

 ഹോസ്പിറ്റലിലെ നീളന്‍വരാന്തയിലൂടെ വേച്ചുവേച്ച് നടന്നുപോകുന്ന ആ സ്ത്രീ രൂപത്തെ നോക്കി എന്തുചെയ്യണമെന്നറിയാതെ

 ഞാന്‍ തരിച്ചു നിന്നു...

--------------------------------

© aneesh peringala

Post a Comment

3 Comments

  1. നന്നായിട്ടുണ്ട് 👌👌

    ReplyDelete
  2. ഹൃദയസ്പർശിയായ കഥ good👍

    ReplyDelete
  3. പ്രമേയം പുതുമയില്ല ആഖ്യാനം കൊള്ളാം

    ReplyDelete