ഫോണ്‍ബുക്ക് | പ്രേംരാജ്. കെ. കെ

premraj-kk-malayalam-short-story

ശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഗോപന്‍ ചോദിച്ചു 'ഡോ , എല്ലാം എടുത്തല്ലോ ?' ഞാന്‍ തല കുലുക്കുക മാത്രം ചെയ്തു. അവന്‍തന്നെയാ ബാഗ് പിടിച്ചിരുന്നത്. 'അല്ലാ, നീ എത്രദിവസായി ഇവിടെ എന്ന് അറിയോ ?' ഗോപന്‍ ചോദിച്ചു. 

എനിക്ക് ചിരിവന്നു, 'അതെന്തെന്തെടാ അങ്ങനെ ചോദിച്ചത്? , എനിക്ക് പിത്ത ഗ്രന്ധിക്കാണ് കുഴപ്പം, അല്ലാതെ മണ്ടഗ്രന്ധിക്കല്ല ' 
ഗോപന് അതിഷ്ടപ്പെട്ടു. 

ആശുപത്രിക്കു വെളിയില്‍ എത്തിയപ്പോള്‍ ഗോപന്‍ പറഞ്ഞു 'നീ ഇവിടെ നില്‍ക്കൂ, ഞാന്‍ വണ്ടി എടുത്തു വരാം' അവന്റെ കൈ തട്ടിമാറ്റി  ഞാന്‍ പറഞ്ഞു 'ഡോ , എനിക്ക് വയസു അറുപതേ ആയുള്ളൂ, നടക്കാന്‍ ഒരു കുഴപ്പവും ഇല്ല.' 
ഗോപന്‍ : 'ഉം , ശരിയാ, എന്നിട്ടാണല്ലോ ഇവിടെ അഞ്ചാറു ദിവസം കിടന്നത് ' 
ഞങ്ങള്‍ കാര്‍ പാര്‍ക്കിനടുത്തേക്കു നടന്നു. 

ഗോപന്‍ തുടര്‍ന്നു 'അപ്പോള്‍ ഇനി വെള്ളമടി വേണ്ട , മുഴുവനായും നിര്‍ത്തണം' 
എനിക്ക് ദേഷ്യം വന്നു 'ഡോ , നീ എപ്പോഴാ എന്നെ വെള്ളമടിച്ചു കണ്ടത്?'
ഗോപന്‍ കളിയാക്കി ' ഓ ഒരു പഞ്ച പാവം!' , ഗോപന്‍ കാര്‍ ഡോര്‍ തുറന്നു ' സുകു, ഞാന്‍ ഉദ്ദേശിച്ചതു ഇനി തീരെ വേണ്ട എന്നാ ' 
കാറിന്റെ പിന്‍ ഡോര്‍ തുറന്നു ബാഗ് വെച്ച് , മുന്‍ ഡോറിലൂടെ അകത്തു കയറി. 
'ഡാ , ഉം , ഡോക്ടറും പറഞ്ഞു..' 
ഗോപന്‍ കാര്‍ മെല്ലെ റിവേഴ്‌സ് എടുത്തു മുന്നോട്ടു നീങ്ങി. 
ഗോപന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു ചോദിച്ചു 'മക്കളെ വിളിച്ചോ?' 
ഞാന്‍ ചിരിക്കുക മാത്രം ചെയ്തു. 
ഗോപന്‍ തുടര്‍ന്നു 'ഏതായാലും ഞാന്‍ രണ്ടു ദിവസം ഉണ്ടാകും' 
ഞാന്‍ അവനെ നോക്കി ചോദിച്ചു 'എന്തിനു?' , അവന്‍ എന്നെ നോക്കുന്നതിനു മുമ്പേ ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ച് റോഡിലേക്ക് നോക്കി. 
'എനിക്കാരുടെയും സഹായം വേണ്ട'
ഗോപന്‍ ഒരു പുച്ഛ ഭാവത്തില്‍ ചിരിച്ചു.'ഡോ , എല്ലാരും എല്ലാരേയും വേണം എന്ന സത്യം നീ എന്ന് അറിയാനാ '
ഞാന്‍ അത് ശ്രദ്ദിക്കുന്നില്ല എന്ന് മനസിലാക്കി അവന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. 

'നിനക്ക് പഥ്യം വല്ലതും ഉണ്ടോ?' 
ഞാന്‍ ചിരിച്ചു 'എന്ത് പഥ്യം, എരിവ് കുറക്കണം, കുറച്ചു ദിവസത്തേക്ക് കഞ്ഞി മതി, അത്രമാത്രം' 
ഗോപന്‍ പറഞ്ഞു 'ഏതായാലും രണ്ടു ദിവസം കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളു, അത് കഴിഞ്ഞു തീരുമാനിക്കാം' 
ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ട് കാര്യമില്ല.
ഞാന്‍ അവന്റെ കാര്യം ഓര്‍ത്തു ഒരു നിമിഷം,
അവന്‍ പാലക്കാട്ടു കാരനാ , ഇവിടെ ISRO യില്‍ കയറി, ചെറു പ്രായത്തില്‍, വിരമിച്ചു. ഒരു മകനും ഒരു മകളും, മകളെ കല്യാണം കഴിപ്പിച്ചു അയച്ചു, ഒരു ഐ . ടി ക്കാരന്‍, മകന്റെ കൂടെയാണ് താമസം. ഭാര്യ ഈയടുത്തു മരിച്ചു . മകന്റെ ഭാര്യയും കൊച്ചുമോനും കൂടെയുണ്ട്. അവര്‍ അവരുടെ ലോകത്തും ഇയാള്‍ ഇയാളുടെ ലോകത്തും. എന്നാലും ഇപ്പോള്‍ പ്രധാന ജോലി വീട് സൂക്ഷിപ്പും പേരക്കുട്ടിയെ നോക്കലും. 

ബാഗില്‍ നിന്നും താക്കോലെടുത്തു വാതില്‍ തുറന്നതു ഗോപനാണ് ... 
ഇവന്‍ തന്നെയാണ് കഴിഞ്ഞ ആഴ്ച്ച വാതില്‍ അടച്ചതും..... ഞാന്‍ അപ്പോള്‍ വേദന കൊണ്ട് പുളയുകയായിരുന്നു. 
ഈ വീട് , ഒരു കൊച്ചു വീട്. ഒരു റൂമും കുളിമുറിയും അടുക്കളയും മാത്രം ഉള്ള വീട്, എനിക്കിതു ധാരാളം. വല്ലപ്പോഴും മക്കള്‍ വന്നാല്‍ ... അതെ വന്നാല്‍ ഇവിടെ കൂടും. വരാര്‍ ഒന്നുമില്ല  . കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൂത്തവന്‍ - അരുണ്‍ വന്നിരുന്നു, ഇളയവന്‍ പിന്നെ - അശോക് ഫോണ്‍ വിളിക്കും അത്ര തന്നെ. 
ഓ.. അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത് , കുറച്ചു മിസ്സ്ഡ് കാള്‍ ഉണ്ട്... 
ഗോപന്‍ ബാഗില്‍ നിന്നും മരുന്നും മറ്റും എടുത്തു് മേശപ്പുറത്തു നിരത്തി. 
'എടാ , ഇത് എന്താണ്' അവന്‍ ഇnസുലിന് എടുക്കാനുള്ള പെന്‍ ഉയര്‍ത്തി ചോദിച്ചു.. 

'ഓ .. അതോ ഇ ന്‍സുലിന്' ഞാന്‍ പറഞ്ഞു 
അവന്റെ രണ്ടുകണ്ണും ഒന്ന് വെളിയില്‍ ചാടി അകത്തേക്ക് പോയി..
'ഡാ , എന്റെ പിത്ത ഗ്രന്ഥി പണിമുടക്കിയയല്ലോ, അതുകൊണ്ടു ഇനിമുതല്‍ ഇവനാണ് ആ ഡ്യൂട്ടി ചെയ്യുന്നത്' 
ഗോപന്‍ അത് തിരിച്ചും മറിച്ചും നോക്കി ..
ഞാന്‍ തുടര്‍ന്നു , 'ഡാ അതൊന്നു ഫ്രിഡ്ജില്‍ വെക്കൂ'
അവന്‍ അത് ഫ്രീസറില്‍ വെക്കാന്‍ പോയപ്പോള്‍ ഞാന്‍ തടഞ്ഞു.. താഴത്തെ റാക്കില്‍ വെച്ചു . 
ഗോപന്‍ 'ഞാന്‍ കുറച്ചു കഞ്ഞി വെക്കാം ' , എന്നെ നോക്കി.
'നിക്കെടോ , പിന്നെ വെക്കാം, ഞാന്‍ ഒന്ന് കിടക്കട്ടെ.' 

അവന്‍ പെട്ടന്ന് ബെഡ് റൂമില്‍ പോയി വിരി മാറ്റി. 
അപ്പോള്‍ ഞാന്‍ മേശപ്പുറത്തു ബാഗ് തപ്പുകയായിരുന്നു. 
നീ എന്താടാ നോക്കുന്നേ ' ഗോപന്‍ ചോദിച്ചു.
'എടാ എന്റെ  ഒരു ഫോണ്‍ ബുക്ക് നീ കണ്ടോ?' 
'എന്ത് ഫോണ്‍ ബുക്ക്': ഗോപന്‍ കണ്ണ് മിഴിച്ചു , വായും തുറന്നു..
എനിക്ക് ഒരു ശീലം ഉണ്ട്, എല്ലാവരുടെയും ഫോണ്‍ നമ്പര്‍ എഴുതി വെക്കും, ഒരു കുഞ്ഞു പുസ്തകത്തില്‍. 

അത് കാണാനില്ല.  എന്റെ  മൊബൈലില്‍ ഏതാനും നമ്പര്‍ മാത്രമേ സൂക്ഷിച്ചിട്ടുള്ളു. പിന്നെ കുറെ നമ്പര്‍ ഓര്‍മ്മയില്‍ ഉണ്ട്. 
ഞാന്‍ ആലോചിച്ചു , അല്ല , അത് ഹോസ്പിറ്റലില്‍ വെച്ച് മറന്നോ... അല്ല കഴിഞ്ഞ ആഴ്ച ഇട്ടിട്ടു പോയ ഷര്‍ട്ടിന്റെ കീശയില്‍ ഉണ്ടാകുമോ .. ശരി പിന്നെ നോക്കാം. 

കുറച്ചു നേരം കിടക്കാം എന്ന് കരുതി റൂമിലേക്ക് നടക്കുമ്പോള്‍ ഗോപന്‍ ആശുപത്രി കടലാസുകള്‍ നോക്കുകയായിരുന്നു.  അവനു മനസ്സിലായോ എന്തോ. 
അപ്പോഴും എന്റെ മനസ്സില്‍ എന്റെ  ഫോണ്‍ നമ്പര്‍ എഴുതിയ പുസ്തകമായിരുന്നു ..  
ഞാന്‍ ഗോപനോട് പറഞ്ഞു , ടി വി ഓണ്‍ ചെയ്യാന്‍. അതില്‍ അധികം ചാനല്‍ ഒന്നും കിട്ടില്ല. എല്ലാ ഫ്രീ ചാനലും കിട്ടും. വാര്‍ത്ത ചാനലും ഉണ്ട്.. അവന്‍ കന്നഡ അത്യാവശ്യം വായിക്കും, പിന്നെ തമിള്‍ , ഹിന്ദി , ഇംഗ്ലീഷ് ന്യൂസ് ചാനെലും കാണും. പിന്നെ മലയാളത്തിലെ വാര്‍ത്ത ചാനല്‍ കാണാറില്ല. അവനു പിന്നെ സയന്‍സ്, ഹിസ്റ്റോറി ചാനല്‍  ഒക്കെയോ. 

എന്തോ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ നേരം ഇരുട്ടിയിരുന്നു. എനിക്ക് അല്പം സമയം വേണ്ടിവന്നു സ്ഥലകാല ബോധം വരാന്‍. 
പതിയെ എഴുന്നേറ്റു മുറിയില്‍ നിന്നും പുറത്തേക്കു വന്നപ്പോള്‍ ഗോപന്‍ തവിയുമായി നില്‍ക്കുന്നു. 

'കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട് , കഴിക്കാറുമ്പോള്‍ പറയൂ ട്ടോ ' 
ഞാന്‍ ചോദിച്ചു 'അപ്പോള്‍ നിനക്കോ' 
കഞ്ഞി വിളമ്പാനുള്ള പാത്രം നിരത്തിക്കൊണ്ടു അവന്‍ 'ഇന്നു ഞാനും കഞ്ഞിയാടാ' 
ഞാന്‍ ചിരിച്ചു 'അപ്പോള്‍ രണ്ടെണ്ണം വീശുന്നില്ലെ' ഞാന്‍ ചോദിച്ചു ..
'വേണ്ട, ഒരു ഇടവേള എനിക്കും ആവശ്യമാ ' അവന്‍ പറഞ്ഞു. 

ഇന്‍സുലിന്‍ കുത്തിവെക്കാനുള്ള പെന്‍ അവന്‍ എടുത്തു തന്നു. 15 യൂണിറ്റില്‍ അളവ് നിശ്ചയിച് കാല്‍ തുടയില്‍ കുത്തിവെച്ചു. കഞ്ഞികുടിച്ചു, അവസാനം ബാക്കിവെച്ച കഞ്ഞി വെള്ളത്തില്‍ ഗുളിക കഴിക്കാം . 
മരുന്നിന്റെ കുറിപ്പടിയില്‍ രണ്ടു ഗുളികകളുടെ നേരെ 1  - 1  - 1 എന്നുകണ്ടു, ഒരു തലയിണയുടെ വലുപ്പമുള്ള ഗുളികകള്‍ . എല്ലാം വിഴുങ്ങി വെള്ളവും കുടിച്ചു .. 
ഒരു ട്രിക് പറയാം , വലുപ്പമുള്ള ഗുളിക വിഴുങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഒരു കാര്യം ചെയ്യുക, ഒരു കാല്‍ മുന്നോട്ടു നീട്ടി , ഒരു കൈ കൊണ്ട് ഗുളിക വായിലിട്ടു വെള്ളം കുടിക്കുക, ഗുളിക വേഗം ഇറങ്ങി പോകും. എന്നെ ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞതാണീ സൂത്രം. 

ഗോപന്‍ ഒരു പാത്രത്തില്‍ വെള്ളം കട്ടിലിന്റെ അരികില്‍ കൊണ്ടുവച്ചു. 
ടീവി യുടെ റിമോട്ട് എന്റെ  അരികിലേക്ക് നീക്കിയിട്ടു ഗോപന്‍ പുറത്തേക്കു പോയി, പുക വലിക്കാന്‍ .. രാത്രി ഭക്ഷണം കഴിച്ചാല്‍ അവനിതു പതിവാണ്. 
എന്നാലും എന്റെ ഫോണ്‍ ബുക്ക് എവിടെപോയി .. കുറെ നമ്പര്‍ ഓര്‍മ്മയില്‍ വരുന്നില്ല, അരുണിന്റേയും അശോകിനെയും നമ്പര്‍ ഓര്‍മ്മ വരുന്നില്ല. ഗോപനോട് ചോദിക്കാം. 

ഗോപന്‍ തിരികെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'ഡാ , നിന്റെ  മൊബൈലില്‍ അരുണിന്റേയോ അശോകിന്റെയോ നമ്പര്‍ ഉണ്ടോ'
'ഉം.. എന്താ ഇപ്പോള്‍, നേരത്തെ നീയല്ലേ പറഞ്ഞത് അറിയിക്കേണ്ട എന്ന്' ഗോപന്‍ പറഞ്ഞു.

എന്റെ ചമ്മല്‍ ഒതുക്കി ഞാന്‍ 'വിളിക്കുകയൊന്നും വേണ്ട, എന്റെ  ഫോണ്‍ ബുക്ക് കളഞ്ഞുപോയി' 
അപ്പോള്‍ ഗോപന്‍ ടെക്സ്റ്റ് ആയി 'നമ്പര്‍ എല്ലാം ജിമെയിലില്‍ അപ്ലോഡ് ആയിട്ടുണ്ടാകും, അതില്‍ നിന്നും എടുക്കാം' 
'എഡോ മണ്ടാ, ഈ മൊബൈലില്‍ എനിക്കെവിടെ ജിമെയിലും, ഫീമെയിലും?' ഞാന്‍ എന്റെ  ഒരു സാധാരണ മൊബൈല്‍ കാണിച്ചു. 
'ഓ.. അത് ശരിയാണല്ലോ..' , ഗോപന്‍ മൊബൈലില്‍ ചികയാന്‍തുടങ്ങി .. 
ഞാന്‍ മെല്ലെ ബെഡ് റൂമിലേക്ക് നടന്നു. 
'ഡാ , ഈ കട്ടിലിനടിയില്‍ ഒരു കിടക്കയുണ്ട്, ആ അലമാരിയില്‍ വിരിയും പുതപ്പും കാണും , സമയം ആകുമ്പോള്‍ കിടന്നോ' 
'ശരി.. ശരി .. നീ കിടന്നോ. ' ഗോപന്‍ ട്യൂബ് ലൈറ്റ് ഓഫ് ചെയ്തു, സീറോ വോള്‍ട് ബള്‍ബ് ഓണ്‍ ചെയ്തു. 

ഞാന്‍ ഓര്‍ത്തു, ഇന്നലെ ഈ സമയത്തു് ഞാന്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു. നല്ല ആ ഡോക്ടറെയും , സിസ്റ്റര്‍ മാരെയും ഓര്‍ത്ത്. എന്നാലും രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ വിനീത  , ഒരു മാലാഖ തന്നെ ആയിരുന്നു അവള്‍. വിടര്‍ന്ന മുഖവും തെളിഞ്ഞ ചിരിയും ആയി സാദാ സമയം രോഗികളുടെ കൂടെ അവളുണ്ടാകും. ആദ്യ രണ്ടു ദിവസം ഞാന്‍ ആരെയും ശ്രദ്ധിച്ചില്ല, എന്റെ ശ്രദ്ധ മുഴുവന്‍ എന്റെ വേദനയില്‍ ആയിരുന്നു. ഉറങ്ങാന്‍ കഴിയാത്ത രാത്രികള്‍, കിടക്കുമ്പോള്‍ തോന്നും ഇരിക്കണം, ഇരുന്നാല്‍ തോന്നും നടക്കണം, പിന്നെ തോന്നും മുള്ളണം .. ഹോ .. കാളരാത്രികള്‍ തന്നെ ആയിരുന്നു. 
വെറുതെ എഴുന്നേറ്റു നടക്കാന്‍ പറ്റുമോ, ഇല്ല, ഐവി ഇട്ടിരുക്കുവാണല്ലോ. അത് മാറ്റാന്‍ സിസ്റ്ററിനെ വിളിക്കണം, പിന്നീട് അത് വീണ്ടും ഫിറ്റ് ചെയ്യാന്‍ വീണ്ടും വിളിക്കണം.. ഇപ്പോള്‍ അതില്‍ നിന്നും മുക്തിയായി.
എന്നാലും ഈ അസുഖം എനിക്ക് എങ്ങനെ വന്നു ! എല്ലാവരും പറയുന്നു ഞാന്‍  നല്ല വെള്ളമടിയാണെന്ന് .. എന്നാലോ ഒരു ബ്ലഡ് റിപ്പോര്‍ട്ടിലും അതിന്റെ അംശം കണ്ടുമില്ല. 

എന്തായാലും എനിക്കിട്ട്  ഇതൊരു അടി ആയിപോയി. . എനിക്ക് പേടിയൊന്നുമില്ല .. അധികം കിടത്തരുത് അത്രമാത്രം. 
അരുണിന്റെ കമ്പനി ഫാമിലി  മെഡിക്കല്‍ ഇന്‍ഷുറന്‍സ്  കൊടുത്ത് നന്നായി  ഇല്ലെങ്കില്‍ പെട്ടുപോയേനെ. ശാന്ത - എന്റെ ഭാര്യ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരു ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല.. എന്നാലും അവള്‍ ഭാഗ്യം ചെയ്തവളാ, അധികദിവസം കിടന്നില്ല . ഇപ്പോള്‍ ചെറിയ പിള്ളേര്‍ക്കുപോലും ഹൃദയസ്തംഭനം വരുന്നു. 

'സുകുവേ ഡാ സുകുവേ ' എന്ന വിളി കേട്ടപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.. ഇന്നലത്തെ ഉറക്ക ഗുളിക നന്നായി പ്രവര്‍ത്തിച്ചു..  ഗോപന്‍ മുന്നില്‍ നില്‍ക്കുന്നു. 'നീ ചായ കുടിക്കേണ്ട, കുറച്ചു പാല്‍ കുടിക്ക് '
പേസ്റ്റ് പുരട്ടിയ ബ്രഷ് കൈയില്‍ തന്ന് അവന്‍ പോയി. 
പല്ലും തേച്ചു വരുമ്പോളേക്കും അവന്‍ ഇല്ല. ശരി വെളിയില്‍ പോയതായിരിക്കും എന്ന് കരുതി ഗീസര്‍ ഓണ്‍ ചെയ്യാന്‍ പോയപ്പോള്‍ കണ്ടു, അത് ഓണ്‍ തന്നെയാണ്. 

അവന്‍ വരട്ടെ എന്ന് കരുതി ഇരുന്നപ്പോള്‍, വാതില്‍ ഒരു മുട്ട് . ചെന്ന്  നോക്കിയപ്പോള്‍ അടുത്തവീട്ടിലെ ശങ്കര്‍ ഗൗഡ .. 
 'ഹൌ ആര്‍ യു സുകുമാര്‍ ' ചിരിച്ചു കൊണ്ട് ചോദിച്ചു. 
നീവു യാക്കേ ഫോണ്‍ മാടില്ല ?' 
ഓ.. ആശുപ്ത്രി കാര്യം ഫോണ്‍ ചെയ്തു പറഞ്ഞില്ല, അതിന്റെ പരിഭവം. 
'ഹെലെക്കെ ഏന്നും ഇല്ല ഗൗഡരെ , ബന്നി ..' ഞാന്‍ അയാളെ അകത്തേക്ക് വിളിച്ചു. കസേര നീക്കിയിട്ടു അതില്‍ ഇരിക്കാന്‍ ആംഗ്യം  കാട്ടി. 
ദേ , അപ്പോള്‍ വരുന്നു ഗോപന്‍, കൈയില്‍ ഒരു പൊതിയുമായി. 
ഗൗഡര്‍ : 'ഗോപന്‍ സാര്‍ , നമസ്‌കാര' 
ഗോപനും തിരിച്ചു അഭിവാദ്യം ചെയ്തു അടുക്കളയിലേക്കു പോയി. 
പിന്നെയും ഗൗഡ എന്തൊക്കെയോ പറഞ്ഞു, ചോദിച്ചു, ഗോപനാണ് എല്ലാറ്റിനും മറുപടി പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പോയി. 
ഗോപന്‍ ഇന്‍സുലിന് പെന്‍ കൈയില്‍ തന്നു പറഞ്ഞു 'ഞാന്‍ കഴിക്കാനെടുക്കാം' 

ഗോപന്‍ ഒരു പാത്രത്തില്‍ ഏതാനും ഇഡലി കൊണ്ടുവന്നു..
'ഡാ, നീ ഇയാളോട് എന്റെ കാര്യം പറഞ്ഞോ'?
ഗോപന്‍ ഇഷ്ടപെടാത്ത രീതിയില്‍ 'എന്തിന് '
എനിക്ക് സംശയം വന്നു 'പിന്നെ എങ്ങനെ ഇയാള്‍ സകല വിവരവും അറിഞ്ഞു?' 
ഗോപന്‍ അരിശത്തോടെ ചോദിച്ചു ' അതിനെന്താടാ' 
ഇഡലി തിന്ന പാത്രം പിടിച്ചു വാങ്ങി അവന്‍ അടുക്കളയിലേക്കു പോയി.. ഞാന്‍ വീണ്ടും തലയിണ പോലുള്ള ഗുളികകള്‍ തിന്നു,ഏമ്പക്കവും വിട്ടു. 
ചാരുകസേലയില്‍ അങ്ങനെ കുറെ നേരം ഇരുന്നു. 
ആ വിനീത  സിസ്റ്റര്‍ ഒരു ചെറു വായാടി തന്നെയാ. എന്തൊക്കെ ചോദ്യങ്ങളാണ് അവള്‍ ചോദിച്ചത്.. 
വീട് എവിടെ.,, ആരൊക്കെയുണ്ട്, അവരുടെ പേരു എന്ത്, എവിടെ ആയിരുന്നു ജോലി, എന്തായിരുന്നു ജോലി, നാട്ടില്‍ എവിടെ അങ്ങനെ അങ്ങനെ.. 
 ഞാനാണെങ്കിലോ , ഒന്നോ രണ്ടോ ചോദ്യം.. പേര് ചോദിക്കേണ്ട ആവശ്യം ഇല്ല.. കാരണം ഉടുപ്പില്‍ പേര് കുത്തി വെച്ചിട്ടുണ്ടല്ലോ.. പിന്നെ നാട്, അതില്‍ എന്ത് കാര്യം .. മലയാളി ആണ് , അത് മനസിലായി.. പിന്നെ, കല്യാണം, അതിനുള്ള പ്രായം ആയിട്ടില്ല, അവര്‍ക്കൊക്കെ വല്യ വല്യ പ്രതീക്ഷകള്‍  കാണും, അമേരിക്ക, ബ്രിട്ടന്‍, ആസ്‌ട്രേലിയ അങ്ങനെ പലതും. പിന്നെ എന്ത് ചോദിക്കണം, എവിടെ പഠിച്ചു , എവിടെ പഠിച്ചാലെന്താ , നഴ്‌സിംഗ് കോഴ്‌സ് ആയിരിക്കുമല്ലോ. അങ്ങനെ വ്യക്തമായ അറിവ് ഉള്ളത് കൊണ്ട് ഒന്നും ചോദിച്ചുമില്ല. 
ഒന്ന് മയങ്ങിയോ എന്ന് സംശയം. ഞെട്ടി ഉണര്‍ന്നപ്പോള്‍ കുറച്ചു പേര് മുന്നില്‍ ഇരിക്കുന്നു. 

ജാനകിയും അവളുടെ മകനും, ജാനകി എന്റെ ഒരു അകന്ന ബന്ധുവാണ്, അച്ഛന്റെ താവഴിയില്‍ പെട്ടതാണ്. വളരെ കാലം മുമ്പ് കണ്ടതാണ്. എനിക്ക് ആശ്ചര്യമായി. 
ഞാന്‍ ചോദിച്ചു 'നീയോ , ജാനകി, നീ എങ്ങനെ ഇവിടെ ?' 
അവള്‍ ചിരിച്ചു. 
'ഇതാരാ ? മകനാ ? ' 
മകന്‍ തല കുലുക്കികൊണ്ടു പറഞ്ഞു ' അതെ അങ്കിള്‍ , എന്റെ പേര് വിഷ്ണു' 
ഞാന്‍ പിന്നെ ജാനകിയുടെ ഭര്‍ത്താവിന്റെ പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു,  അതൊഴിവാക്കാനായി വിഷ്ണുവിനോട് ചോദിച്ചു 'മോന്റെ അച്ഛന്‍??'
അവന്‍ കുറച്ചു ഈര്‍ഷ്യയോടെ പറഞ്ഞു 'അച്ഛന് തിരക്കാ, കടയില്‍ ആരുമില്ല'
ഓ, എനിക്കപ്പോള്‍ മനസിലായി അയാള്‍ ഒരു കച്ചവടക്കാരനാണ്.. പക്ഷെ എന്ത് കച്ചവടം, എവിടെ .. 
'അല്ല, നീ എങ്ങനെ എവിടെ എത്തി ജാനകി?'
 ജാനകി ചിരിച്ചു 'സുകു ഏട്ടന് ഒന്നും ഓര്‍മയില്ല, അതോ ആരെക്കുറിച്ചും ഒന്നും അറിയാത്തതാണോ ?, എന്തിനു മറ്റുള്ളവരെ കുറിച്ച് അറിയണം  അല്ലെ ' 
എനിക്ക് അപ്പോള്‍ എന്തോ വിഷമം തോന്നി. 

'ഇവന് എവിടെയാണ് ജോലി, പിന്നെ മോളും ഇവിടെയുണ്ട്..' 
എനിക്കതൊരു പുതിയ വിഷയമായി തോന്നിയില്ല.. അങ്ങനെ പലരും ഈ മഹാനഗരത്തില്‍ താമസിക്കുന്നു, ജോലി ചെയ്യുന്നു. എന്നാലും ഞാന്‍ ചോദിച്ചു 'എവിടെ എവിടെയാ വീട്' 
വിഷ്ണു പെട്ടന്ന് പറഞ്ഞു ബാംഗ്ലൂര്‍ റോഡ് ' 
ജാനകി കൂട്ടിച്ചേര്‍ത്തു 'അവിടെ ഒരു രണ്ടു ബെഡ്‌റൂം വീട് വാടകക്ക് എടുത്തിട്ടുണ്ട്' 
ഗോപന്‍ ചായയും ബിസ്‌ക്കറ്റുമായി വന്നു.
ജാനകി പരിഭവം പറഞ്ഞു' അയ്യോ, ഞാന്‍ ഉണ്ടാക്കാമായിരുന്നു'
ഗോപന്‍ ' ഹേ, അത് കുഴപ്പമില്ല.. നിങ്ങള്‍ കഴിക്കൂ? , ആട്ടെ മോളെവിടെ'
ജാനകി: 'അവള്‍ക്കെവിടെ സമയം, ഭയങ്കര തിരക്കാ' 
ഞാന്‍ ഗോപനെ ചൂണ്ടിക്കാട്ടി പറഞ്ഞു 'ഇയാള്‍ ഗോപന്‍ , എന്റെ കൂട്ടുകാരന്‍, ആത്മീയര് അങ്ങനെ പലതും'
ജാനകി കളിയാക്കി പറഞ്ഞു 'ഓ, സുകു ഏട്ടന് കൂട്ടുകാരൊക്കെ ഉണ്ടോ !' 
അതുകേട്ടു ഗോപനും വിഷ്ണുവും ചിരിച്ചു. 
ജാനകി ഗോപനോട് ' എന്നാല് ഗോപന്‍ ചേട്ടന്‍ പൊയ്‌ക്കോളൂ, ഞാന്‍ ഇവിടെ ഉണ്ടല്ലോ'
ഗോപന്‍ ഒരു സംശയത്തോടെ എന്നെ നോക്കി, ഞാന്‍ എന്ത് പറയാന്‍ എന്നപോലെ അവനെയും. 

ജാനകി തുടര്‍ന്നു ' ഞാന്‍ കുറച്ചു ദിവസം ഇവിടെ നിക്കാം , മോന്‍ ഇവിടെ നിന്നും പോയി വരട്ടെ.' 
വിഷ്ണു തലകുലുക്കി. 
ഗോപന്‍ മേശയുടെ അരികിലേക്ക് പോയി മരുന്നുകളുടെ കുറിപ്പടി എടുത്തു ജാനകിക്കു കൊടുത്തു.
'ഞാന്‍ കൊടുത്തോളം, സമയാസമയം, ഇന്‍സുലിന് എവിടെ'
ഗോപന്‍ വിരല്‍ചൂണ്ടി കാണിച്ചു. 'ദോ അവിടെ' 
ജാനകി അടുക്കളയിലേക്കു പോകുമ്പോള്‍ വിഷ്ണുവിനെ കൂടെ വിളിച്ചു. 

ഗോപന്‍ ' ഡാ എന്ന ഞാന്‍ ഒന്ന് കുളിച്ചേച്ചും വരാം.' 

ജാനകി അടുക്കള മൊത്തം അരിച്ചു പെരുകുന്നത് പോലെ തോന്നി, വിഷ്ണു ഒരു ചെറിയ തുണി സഞ്ചിയുമായി പുറത്തേക്കു പോകുന്നത് കണ്ടു.
ഞാന്‍ ചോദിച്ചു 'ജാനകി , നീ എന്താ അവിടെ ചെയ്യുന്നേ? ' 
ജാനകി അടുക്കളയില്‍ നിന്നും തല പുറത്തേക്കു നീട്ടി 'സുകു ഏട്ടന്‍ റസ്റ്റ് എടുത്തോളൂ, ഞാന്‍ ഉച്ച ഭക്ഷണം ഉണ്ടാക്കാം' 
'അയ്യോ, ജാനകി എനിക്ക് കൂടുതലൊന്നും വേണ്ട, കുറച്ചു കഞ്ഞി മാത്രം മതി ' ഞാന്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു .
'അപ്പോള്‍ എനിക്കും മോനും കഴിക്കേണ്ടേ ?' 
ഞാന്‍ ചമ്മിപ്പോയി..
'ഗോപന്‍ ചേട്ടന് അരി ഇടണോ ?' 
എനിക്കറിയാം അവന്‍ ഇനി വൈകുന്നേരമേ വരൂ.. ഒരു ഉച്ചയുറക്കം കഴിഞ്ഞു ചായകുടിച്ചിട്ടേ വരൂ. 
'വേണ്ട, അവന്‍ വൈകുന്നേരമേ വരൂ, വിഷ്ണു ഓഫീസിലേക്ക് പോയത് ഞാന്‍ അറിഞ്ഞേ ഇല്ല. ഇപ്പോള്‍ വരും അവന്‍?' 
ജാനകി അത് കേട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അങ്ങനെ ഭാവിച്ചതായിരിക്കും .. 
എന്നാലും , ഞാന്‍ ജാനകിയെ കുറിച്ചു ഇത്രകാലം ഓര്‍ത്തതേയില്ല. പത്തോ പതിനഞ്ചോ കൊല്ലമായിക്കാണും .. അവളുടെ ചെറുപ്പകാലത്തു ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചവരാ .. പഠിക്കാന്‍ നല്ല മിടുക്കി ആയിരുന്നു ഇവള്‍. എന്റെ അച്ഛന്‍ കുറെ സഹായങ്ങള്‍ ചെയ്തതായി 'അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. സ്‌കൂള്‍ അടച്ചാല്‍ അവര്‍ എന്റെ വീട്ടില്‍ വന്നു കുറച്ചു ദിവസം താമസിക്കാറുണ്ടായിരുന്നു . ഇവളുടെ കല്യാണത്തിന് പോലും ഞാന്‍ പോയില്ലായിരുന്നു. എനിക്കല്‍പ്പം വിഷമം തോന്നി. 
അങ്ങനെയിരുന്നു ഞാന്‍ ഉറങ്ങിപ്പോയി. 
കണ്ണ് തുറന്നപ്പോള്‍ ജാനകി ടീവീ കാണുന്നു ,  മ്യുട്ട് ആക്കി വെച്ചിട്ടാണ് കാണുന്നത്.. 

ഞാന്‍ ഉണര്‍ന്നെന്നു മനസിലാക്കിയ അവള്‍ എന്റെ പിറകിലേക്ക് നോക്കി, ഞാനും നോക്കി.. 
ഞാന്‍ ഞെട്ടിപോയി .. അരുണ്‍ അല്ലെ ഇത്. ഇവന്‍ എങ്ങനെ ഇവിടെയെത്തി 
'നീ എപ്പോള്‍ വന്നു?' 
അരുണ്‍ എഴുന്നേറ്റു അടുത്ത് വന്നു 'ഇപ്പോള്‍ എങ്ങനെയുണ്ട്' 
ഞാന്‍ കുറച്ചു ഉച്ചത്തില്‍ തന്നെ പറഞ്ഞു 'ഹേ, ഇപ്പോള്‍ കുഴപ്പം ഒന്നുമില്ല'

അരുണ്‍ 'എന്നാലും അച്ഛന്‍ ഒന്ന് വിളിച്ചു പറയാമായിരുന്നു, ഗോപന്‍അങ്കിളും പറഞ്ഞില്ല.' 
ഞാന്‍ ശ്രദ്ദിക്കുന്നില്ല എന്ന് മലാസിലാക്കി അവന്‍ തുടര്‍ന്നു .' ആരെങ്കിലും പറഞ്ഞിട്ട് വേണോ ഞാന്‍ അച്ഛന്റെ വിവരം അറിയാന്‍? ഞാന്‍ ആരോട് പറയാന്‍ ! ' 
അപ്പോള്‍ എന്റെ മനസ്സില്‍ സംശയം ഉണര്‍ന്നു. അപ്പോള്‍ ഇവനോട് ആരാണ് ഈ വിവരം പറഞ്ഞത് ? 
ഗോപനും അറിയിച്ചിട്ടില്ല. പിന്നെ ആരാവും ?
ജാനകി ഒരു പാത്രത്തില്‍ കഞ്ഞി മേശപ്പുറത്തു വെച്ചു ,  മേശയുടെ ഒരു അരികില്‍ അരുണ്‍ , അവന്‍ കൂടുതല്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ കഞ്ഞിയും കുടിച്ചു മുറിയിലേക്ക് നടന്നു. 
 ജാനകി വിഷ്ണുവിനെക്കുറിച്ചും അവന്റെ ജോലിയെക്കുറിച്ചും, വീടിനെകുറിച്ചും പറഞ്ഞു. അരുണ്‍ അവന്റെ ഭാര്യയെ കുറിച്ചും, കുട്ടികളെക്കുറിച്ചും. 

വൈകുന്നേരം, ഗോപന്‍ വിളിച്ചു, 'സുകുവേ, ഡാ സുകുവേ, ഇത് ആരാണ് നോക്കിയേ' 
കട്ടിലില്‍ നിന്നും എഴുന്നേറ്റു നോക്കോയപ്പോള്‍, അശോകന്‍ നില്‍ക്കുന്നു - എന്റെ ഇളയ മകന്‍. 
ഇത്തവണ ഞാന്‍ ഞെട്ടിയില്ല, കാരണം അരുണ്‍ പറഞ്ഞിട്ടുണ്ടാകുമല്ലോ എന്റെ അവസ്ഥ. 
മുറ്റത്തുനിന്ന് തന്നെ അവന്‍ ചോദിച്ചു 'അച്ഛാ, എന്നെ ഒന്ന് വിളിച്ചു പറഞ്ഞാലെന്താ?' 
ഗോപന്‍ ചിരിച്ചു 'ആഹാ, നല്ല അവസ്ഥയില്‍ ആയിരുന്നല്ലോ ഫോണ്‍ വിളിക്കാന്‍' 
അശോക് :' എന്നാല്‍ നിങ്ങള്ക്ക് വിളിക്കാമായിരുന്നില്ലേ '
ഗോപന്‍ പശ്ചാത്തപിച്ചു 'മറന്നുപോയെടാ ' 
മൂലയില്‍ ഇരുന്ന ഒരു കസേര ഗോപന്‍ പൊടി തട്ടി കൊണ്ടുവന്നു. എല്ലാവരും ഇരുന്ന്. എനിക്ക് പറയാന്‍ ഒന്നുമില്ലായിരുന്നു.. ഒരേ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.. ആരാ നിങ്ങളെ അറിയിച്ചതെന്ന്..  പക്ഷെ ഞാന്‍ ആ ചോദ്യം വിഴുങ്ങി .. 
അശോക് ജാനകിയോട് ചോദിച്ചു :'ആന്റി എങ്ങനെ അറിഞ്ഞു' 
ജാനകി ചിരിച്ചു എന്നിട്ടു എന്നോട് ചോദിച്ചു 'വിളക്ക് വെക്കാറുണ്ടോ' 
ഞാന്‍ തലകുലുക്കി ഉണ്ടെന്നു പറഞ്ഞു. 
ജാനകി വിളക്കുവെക്കാന്‍ പോയപ്പോള്‍ അരുണും അശോകും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. 

ഗോപന്‍ ടീവി യില്‍ കന്നഡ വാര്‍ത്തകള്‍ കാണുന്നു. 
ജാനകി വിളക്ക് വെച്ചു .. പുറത്തേക്കു ദീപം കൊണ്ടുപോകുമ്പോള്‍ ഞാന്‍ പറഞ്ഞു..
'ജാനകി,  എവിടെ തുളസി തറയൊന്നുമില്ല' 
അറിയാമെന്ന മട്ടില്‍ തലകുലുക്കി അവള്‍ അകത്തേക്ക് വന്നു. 
ഈ കെട്ടിടത്തില്‍   മുന്ന് വീടുകള്‍ മാത്രം, ഞാന്‍ ഏറ്റവും താഴെ, മേലെ രണ്ടു വീടുകള്‍, അത് രണ്ടു ബെഡ് റൂം ഉള്ളവയാണ്. മേലെ രണ്ടു സഹോദരന്‍മ്മാരും കുടുംബവും , കണ്ണടക്കാരനാണ് . ഈ ബില്‍ഡിങ് കെട്ടുമ്പോള്‍ താഴെ നില ഞാന്‍ വാങ്ങിച്ചു, നാലഞ്ച് വര്‍ഷമായി. മക്കള്‍ രണ്ടുപേരും ജോലിക്കായി വേറെ സിറ്റിയിലേക്ക് പോയപ്പോള്‍ ഞാനും ഭാര്യയും ഇങ്ങോട്ടു മാറി. അവള്‍ ഇവിടെ കിടന്നാണ് മരിച്ചത്. 

ജാനകി സുകുവിനോട് ചോദിച്ചു 'സുകുവേട്ട, നിങ്ങള്‍ രാത്രി ഭക്ഷണം ഇവിടുന്നു കഴിക്കുന്നുണ്ടോ ' 
സുകു ഒരു ഞെട്ടലോടെ ' അയ്യോ , ഇല്ല.. എനിക്ക് വീട്ടില്‍ പോകണം, പറഞ്ഞിട്ടാ വന്നത്.' 
അവന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു 'ഒരെണ്ണം വീശണം ' എന്ന ആഗ്യത്തോടെ. 
അരുണും അശോകും അവരുടെ ലോകത്തു, മൊബൈലും  ലാപ്‌ടോപുമായി ഓരോ മൂലയില്‍ ഇരുപ്പായി. 
ഒരു ബൈക്ക് പുറത്തു വന്നു നിന്നപ്പോള്‍, എല്ലാവരും പുറത്തേക്കിറങ്ങി.. 
ജാനകിയുടെ ശബ്ദം ഉച്ചത്തില്‍ കേട്ടു 'ഡാ വിഷ്ണു നീ എന്താ വൈകിയേ?' 
വിഷ്ണു : 'വണ്ടി ഓടിച്ചു ഇത്ര ദൂരം വരണ്ടേ , സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍ കടക്കണമെങ്കില്‍ത്തന്നെ അരമണിക്കൂര്‍ വേണം.' 
അരുണും അശോകും വിഷ്ണുവിനെ  പരിചയപ്പെടുന്നത് ഞാന്‍ കേട്ടു. 
ഗോപന്‍ മെല്ലെ വലിയാനുള്ള ഇടം നോക്കി. ഞാന്‍ കണ്ണുകൊണ്ടു ആഗ്യം കാട്ടി, 'പൊയ്‌ക്കോളൂ' എന്നരീതിയില്‍. 
അരുണും , അശോകും വിഷ്ണുവും മുറ്റത്തു നടന്നുകൊണ്ടു സംസാരിക്കുന്നു .. 
അപ്പോള്‍ ജാനകി വിഷ്ണുവിനെ വിളിച്ചു.. 
അവന്‍ ഓടിവന്നു .. ജാനകി കണ്ണുകൊണ്ടു എന്തോ പറഞ്ഞു. 
വിഷ്ണു ബാഗില്‍ നിന്നും ചെറിയൊരു പൊതി പുറത്തെടുത്തു. 
ജാനകി പറഞ്ഞു 'ഉം നീ തന്നെ കൊടുക്ക്' 
വിഷ്ണു അത് എനിക്കുനേരെ നീട്ടി.. ഞാന്‍ മടിച്ചു മടിച്ചു വാങ്ങിച്ചു. 
'അങ്കിള്‍ തുറന്നു നോക്കൂ' , 
രണ്ടുപേരും  പുറത്തേക്കു പോയി. 
മേശപ്പുറത്തിരുന്ന കണ്ണട എടുത്തുവെച് പൊതി തുറന്നു..
ദേ , എന്റെ ഫോണ്‍ ബുക്ക്. ഇതെവിടുന്നു ഇവന് കിട്ടി ! 
ഞാന്‍ അതിന്റെ ആദ്യ താള് തുറന്ന്‌നോക്കി .. കുറച്ചു നമ്പറിന് നേരെ ചെറു ശരി ചിഹ്നങ്ങള്‍ . ആദ്യ പേജിലെ അരുണിന്റേയും അശോകിന്റെയും പേരിനു നേരെയും ശരി ചിഹ്നങ്ങള്‍.. 
അടുത്ത പേജിലെ ഒഴിഞ്ഞ ഇടതു ആരോ എഴുതിയിരിക്കുന്നു 'അങ്കിള്‍ , ഇത് ഞാനാ വിനീത, ആശുപത്രിയിലെ സിസ്റ്റര്‍ '
എനിക്ക് ആകാംക്ഷ കൂടി. 
അടുത്ത പേജില്‍ വീണ്ടും 'ഞാനാ  അമ്മയെയും ചേട്ടനെയും അങ്ങോട്ട് പറഞ്ഞു വിട്ടത്..' 
അവസാന പേജില്‍ ഇങ്ങനെയും 'അങ്കിള്‍, നമുക്ക് ആരും വേണ്ടാന്ന് തോന്നും, എന്നാല്‍ എല്ലാവര്‍ക്കും  എല്ലാവരെയും വേണം.' 
ആ ഫോണ്‍ ബുക്ക് അറിയാതെ എന്റെ കൈയില്‍ നിന്നും താഴെ വീണു. 
-------©premrajkk---------

#premraj kk
#malayalam short story
#e-delam online

Post a Comment

25 Comments

  1. എടാ, എന്തൊരു ഫീലിംഗ്. ഞാനും എവിടെയോ അനുഭവിച്ചപോലെ ഒരു തോന്നൽ.. കഥ കൊള്ളാം കേട്ടോടാ. നല്ല ഭാവനയുണ്ട്. .. നീ വീണ്ടും വീണ്ടും എഴുത്തു... കുറച്ചു ആളുകൾ ഉണ്ടാകുമല്ലോ നിന്റെ കഥ വായിക്കാൻ.. .. .. എല്ലാ ഭാവുകങ്ങളും നേരുന്നു.. ഇതിനു മുന്നത്തെ കഥയ്ക്കും ഞാൻ അഭിപ്രായം അയച്ചിട്ട്ണ്ടായിരുന്നു.
    സ്വന്തം Bee

    ReplyDelete
    Replies
    1. വളരെ നന്ദി.. ഉടൻ കാണാം

      Delete
  2. Prem bhai, It is good to see your story again. quite interesting. good work.
    regards
    Team
    PO Media

    ReplyDelete
  3. Nice story... Good work.. keep going 😍😍

    ReplyDelete
  4. Dear Prem, Nice story.. Enjoyed.

    Regards
    Mujeeb

    ReplyDelete
  5. Prem proud of you...Vinod Kookal

    ReplyDelete
  6. കഥ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Valare nannayitund maama... Visulize cheyan patti... Athan ethoru ezhuthukaranteyum mikav...

    ReplyDelete
  9. നന്നായിരിക്കുന്നു പ്രേം ജി ..... നല്ല അവതരണം ലളിതമായ ഭാഷ. ശൈലിയും Different. ഇനിയും എഴുതുക. ഭാവുകങ്ങൾ

    ReplyDelete
  10. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ആണ് എന്റെ പ്രചോദനം.

    ReplyDelete
  11. Well done... interesting story..

    ReplyDelete