Advertisement

Responsive Advertisement

ആമിന | സജി.വി. ദേവ്

saji-v-dev-kavitha

 
മിന
അതിര്‍ത്തികള്‍ കടന്ന്
നമുക്ക്
പ്രണയിക്കാം.

പ്രിയനേ കലാപമുണ്ടായാല്‍ 
ഓടി വരാന്‍ നമുക്കിന്നൊരു
ഗാന്ധിയില്ലല്ലോ.

വെടിപ്പഴുതിലൂടെ കാണാവുന്നത്
ത്രിശൂലത്തില്‍
കോര്‍ത്തൊരു ഭ്രൂണം മാത്രമല്ലേ.

ആമിന

കമ്പിവേലികളാല്‍
തീര്‍ത്ത അതിരുകള്‍
ഞാന്‍ നുഴഞ്ഞുകയറാം.

സൂചിപ്പഴുതു കടക്കുമൊരു
പല്ലിയായ്
ഒറ്റയടിക്ക് കൊന്നാല്‍
സുബര്‍ക്കം.

വാല്‍ മുറിച്ച് രക്ഷപ്പെട്ടാല്‍
വെടിയേറ്റതായി
ചിത്രീകരിക്കാം.

തലച്ചോറിലെ
ശൂന്യതയിലേക്ക് 
വിഷം കലര്‍ത്തി
തെരുവിലൊഴിക്കാം.

ആമിന

നാം പഠിച്ച 
പുസ്തകത്താളില്‍ നിന്നും
നിന്റെ പൂര്‍വ്വികര്‍
മായ്ക്കപ്പെടുന്നു.

യുദ്ധമുഖത്തെ
ത്രിശൂലധാരികളെ
ആദരിച്ചാനയിക്കുന്നു.

ആരിവരെന്നു
അറിയാത്തവന്‍
മാപ്പ് പറഞ്ഞ്
രാജാവാകുന്നു.

നാം രണ്ടു പേരും
തെരുവിലലയുന്നു.
ചരിത്രം പെരുമ്പറയടിച്ച്
കടന്നു പോകുന്നു.

ആമിന

ഒരു ഇരുണ്ട ഭൂഖണ്ഡം
നിന്റെ വസ്ത്രത്തിനുള്ളില്‍.

സ്‌നേഹിച്ചാല്‍ ഞാന്‍
ജയിലറക്കുള്ളില്‍ .

നിന്‍ തലച്ചോര്‍  ചിതറി
അതിര്‍ വരമ്പില്‍ പൂക്കും
ജിഹാദിന്‍
ചെമ്പരത്തിക്കാട്.

ആമിന

നാം ഒരുമിച്ച്
ജനലഴികളിലൂടെ

പോരിനൊളിഞ്ഞു
വരുന്നവരെ
നേരിന്‍ പക്ഷം
ചേര്‍ത്തീടാം.

കാട്ടുതീ പടര്‍ന്ന
കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമ്പോഴും

മുദ്രാവാക്യം ചുരുട്ടിപ്പിടിച്ച
വലതുകരം 
അറ്റുവീഴ്ത്തുമ്പോഴും. 

എല്ലുന്തിയ മാറിലേക്ക് 
വെടിയുണ്ടകള്‍ 
ആഴ്ന്നിറങ്ങുമ്പോഴും .

സ്മൃതിയുടെ മൗനം പുതച്ച്
സാക്ഷിയായ്
തലയുയര്‍ത്തി
നില്‍പ്പുണ്ടൊരു കേരവൃക്ഷം.
--------©saji v dev---------

Post a Comment

1 Comments