ആത്മാര്‍ത്ഥതയുടെ അടയാളം » അനില്‍കുമാര്‍

short-story-malayalam


ന്നു വൈകുന്നെരവും എന്നത്തേയും പോലെ അയാള്‍ ആ തോട് മുറിച്ചു കടക്കാനായി തോട്ടിലെക്കിറങ്ങി. ഒരു നിമിഷം അയാള്‍ തെളിഞ്ഞ വെള്ളത്തിന്റെ ഒഴുക്കു നോക്കി വെറുതെ നിന്നു. എവിടുന്നൊ വന്ന് ധൃതിപ്പെട്ട് എവിടെക്കോ പോകുന്ന വെള്ളത്തുള്ളികള്‍ പോകുന്ന വഴിയില്‍ ഒന്നും വിളിച്ചു കൂവാതെ ഒരു പാട് നീരുറവകള്‍ നിറച്ചും കുളിര്‍മ്മ പകര്‍ന്നും പോകുകയാണവ. കാലുകൊണ്ട് എന്നത്തെയും പോലെ നനയ്ക്കാനാഞ്ഞ അയാള്‍ ഒരു നിമിഷം നിന്നു പിന്നെ  കുനിഞ്ഞ് രണ്ടു കൈയ്യും ചേര്‍ത്ത് ഒരു കുമ്പിള്‍ വെള്ളം കോരി സാവധാനം തോട്ടിലേക്ക് തന്നെ ഒഴിച്ചു. അതില്‍ തന്റെ കണ്ണുനീര്‍ത്തുള്ളിയും ഉണ്ടായിരുന്നോ എന്നയാള്‍ക്ക് സംശയം ഉണ്ടായി. ദീര്‍ഘ നിശ്വാസത്തോടെ വെള്ളം ഒഴിഞ്ഞ കൈ വിടര്‍ത്തി അയാള്‍ മുഖ മുഴിഞ്ഞു. പിന്നെ  അയാള്‍ ആ ചെറിയ തോടിന്റെ അപ്പുറത്തേക്ക് ചാടി മറുകര കയറി.  എന്തൊ അങ്ങനെ ചെയ്യാനാണയാള്‍ക്ക് അന്ന് തോന്നിയത്. 

പാടവും ചേറിന്റെ മണവും , കതിരിട്ടു വരുന്ന നെല്ലിന്റെ മണവും , പതര മാറ്റാതെ പുഴുകനായി കൂനകൂട്ടിയ മുറിച്ചെടുത്ത കറ്റകള്‍ക്കുമ്പാരത്തിന് മുകളില്‍ നിന്നുയരുന്ന നീരാവി. ഉദിച്ചുയരുന്ന പ്രകാശ രശ്മിയില്‍  കാണുന്നതും അതിന്റെ ഒരു പ്രത്യേക മണവും അടിച്ചു കൂടി ഉണക്കാനായി വാരിവിതറിയ വൈക്കൊല്‍ കൂമ്പാരത്തില്‍ ഓടുന്നതും വീണുരുളുന്നതും എല്ലാം അയാള്‍ക്കൊരു ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണെന്നും.

എന്തുകൊണ്ടൊ നെല്‍കൃഷിയില്ലെങ്കിലും ആ പാട വരമ്പത്ത് വെറുതെ നടക്കുന്ന ശീലം അയാള്‍ക്ക് പണ്ടെ ഉണ്ട്. 
ജീവിതം അതിന്റെ എല്ലാ തീഷ്ണതയൊടെയും വാരിപ്പുണരുമ്പോഴും അയാള്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞതും ഗൃഹാതുര സ്മരണകളായിരുന്നും. പലര്‍ക്കും വട്ടെന്നു തോന്നുമെങ്കിലും 
പാരമ്പര്യ സ്വത്ത് പെങ്ങള്‍മാര്‍ക്ക് വീതിച്ചു കൊടുത്തു കഴിഞ്ഞതിനാല്‍ അയാള്‍ക്ക് ഒന്നും സ്വന്തം പേരിലുണ്ടായിരുന്നില്ല. വിവാഹാനന്തരം ഭാര്യ വഴി വന്നു ചേര്‍ന്ന കേസും വഴക്കും എല്ലാമുള്ള  കുറച്ചധികം വസ്തുക്കളുണ്ടെങ്കിലും ഭാര്യയുടെ കുത്തുവാക്കുകളാല്‍ അയാള്‍ക്ക് അതിലൊന്നും ഒരു ആശയും തോന്നിയിട്ടുണ്ടായിരുന്നില്ല. നോക്കി നടത്തുന്നു വെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ തനിക്ക് കിട്ടിയ പിതൃസ്വത്ത് ഒരു മേശ മാത്രമാണ് വളരെ പഴയത്. എന്തൊ അതിനോടയാള്‍ക്ക് ഒരു പ്രത്യേക മമതയുമുണ്ടായിരുന്നു. സ്വത്തിന്റെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഭാര്യ വീട്ടുകാര്‍ക്ക് അയാളോട് വളരെയധികം ഈര്‍ഷ്യയായിരുന്നു പലപ്പോഴും തല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗതികേട് ആരോട് പറയാന്‍ തന്റെ കുടുംബത്തിലേതും അത്ര ശുഭകരമായ വാര്‍ത്തകളല്ല.  സ്വത്ത് ഒരു വിഷയമാണല്ലൊ എല്ലാവര്‍ക്കും. ഹൃസ്വ സന്ദര്‍ശനത്തിന് ഭൂമിയിലെത്തുന്ന മനുഷ്യര്‍ ഭൂമിയെ അളന്ന് പലേടത്തും കല്ലിടും അതിനായി തല്ലുകൂടും ഒടുവില്‍ ആ ഭൂമിയുടെ ഒരു ചെറു കോണില്‍ അമരും അത്ര തന്നെ പിന്നെ തല്ലു കൂടിയത് മാത്രം തലമുറകള്‍ കൈമാറിക്കൊണ്ടെയിരിക്കും. അത്ര തന്നെ. ഈ ഭൂമിയെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആസ്വദിക്കാതെ ശ്വാസം മുട്ടി കടന്നുപോകുന്നവര്‍ ചുരുക്കമതാണ്  മനുഷ്യ ജീവിതം. 

ഇവിടെ തന്റെ ജീവിതവും തഥൈവ എല്ലാം തനിക്കെതിരാണ് എന്ന തോന്നല്‍. തനിക്ക് എതിരെ പ്രകൃതി പോലും പണി എടുക്കുന്നതായി അയാള്‍ക്ക് തോന്നി. എല്ലാം ഉണ്ടെന്ന് എല്ലാ പേര്‍ക്കും തോന്നുമ്പോഴും ഒന്നുമില്ലെന്ന് തന്നെ കൊണ്ട് ആയിരം വട്ടം ചിന്തിപ്പിച്ച അന്തരീക്ഷം. എല്ലാപേര്‍ക്കും എല്ലാം വേണം പക്ഷെ തന്നെ ഒരു കറിവേപ്പില പോലെ തള്ളിക്കളയുന്നതായി അയാള്‍ക്ക് തോന്നി. കഷ്ടപ്പെട്ടു രണ്ടു പെണ്‍മക്കളെ കെട്ടിച്ചു വിട്ടെങ്കിലും തനിക്കുള്ള കുറ്റങ്ങള്‍ക്ക് ഒരു കുറവും ഉള്ളതായി അയാള്‍ക്ക് തോന്നിയിട്ടില്ല. ആത്മാഭിമാനം വല്ലാതെ ഭരിക്കുന്നതിനാല്‍ എന്തൊ എല്ലാം നിര്‍ത്താന്‍ അയാള്‍ക്ക് ഒരുപാടു പ്രാവശ്യം തോന്നിയിട്ടുണ്ട്. രണ്ടാമത്തെ മകളുടെ കല്യാണത്തിനായി സംഘടിപ്പിച്ച പണത്തിന്റെ പലിശ അയാളുടെ ആത്മാഭിമാനത്തിനും മുകളിലായിരുന്നു. സഹായിക്കാന്‍ ആരുമില്ല, സഹായിക്കാന്‍ കഴിവുള്ളവര്‍ കണ്ടതായി ഭാവിക്കുന്നില്ല. ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരുടെ കുത്തുവാക്കുകള്‍  താന്‍ വല്ലാതെ സ്‌നേഹിച്ച മൂത്ത മരുമകന്‍ വരെ തന്നെ സഹായിക്കാതെ കൈമലര്‍ത്തിയപ്പോള്‍ അയാള്‍ വല്ലാതെ തളര്‍ന്നു പോയി. 

ഇനി ഒരു വഴിയെ തനിക്ക് മുന്നിലുള്ളു. ഇതില്‍ നിന്ന് രക്ഷപ്പെടണം എന്നന്നേക്കുമായി അതിനൊരു വഴി മരണം മാത്രമാണ് ആത്മാഭിമാനം പണയം വയ്ക്കാന്‍ വയ്യ അതിനയാള്‍ കണ്ടുപിടിച്ച വഴിയാണ് ആത്മഹത്യ ചെയ്യുക  സംശയം ഉണ്ടാകാതെ അതു നിര്‍വ്വഹിക്കുക എന്നതാണ് പ്രധാനം.  അതിനയാള്‍ തന്റെ ഏറ്റവും അടുത്ത ആള്‍ വഴി കുറച്ചു സയനൈഡ് സംഘടിപ്പിച്ചു. പക്ഷെ എങ്ങനെ അതു ചെയ്യും അതിനയാള്‍ മാനസികമായി തയ്യാറെടുത്തു.  കാണാത്ത പല ബന്ധുക്കളെയും ബന്ധം പുതുക്കാനെന്ന പേരില്‍ പോയി കണ്ടു. ഭാര്യയെയും കൂട്ടി പല അമ്പലങ്ങളിലും ദര്‍ശനം നടത്തി. പലപ്പോഴായി ലോട്ടറികള്‍ എടുത്ത് പ്രതീക്ഷയര്‍പ്പിച്ചു. പല രാത്രികളും ഉറക്കമില്ലാതായി. ചിന്തകള്‍ മാത്രം. കണക്കുകൂട്ടലുകള്‍ മാത്രം. ഒരേ ഒരു ഉദ്ദേശ്യം ആരുമറിയാതെ മരിക്കണം എന്നു മാത്രം. ഹൃദയ സ്തംഭംനം ഉണ്ടാകാന്‍ അയാള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. നാളെത്തെ പ്രഭാതം കാണരുതെ എന്ന് പ്രാര്‍ത്ഥിച്ചു കിടന്ന എത്രയൊ ദിവസങ്ങള്‍ അങ്ങനെ ഒരു ദിവസം രാത്രി തന്റെ ഭാര്യയും മൂത്ത മകളും ചേര്‍ന്ന് ഒന്നും രണ്ടും പറഞ്ഞ്  വഴക്കു കൂടി
ഭാര്യയുടെ കുത്തുവാക്കുകള്‍ അയാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഒരു മേശ മാത്രം സമ്പാദ്യമുള്ള നിങ്ങളെന്തിനു ഇങ്ങനെ ജീവിക്കുന്നു ചത്തു കൂടെ എന്ന ഭാര്യയുടെ ശകാരത്തില്‍ ശരിക്കും അയാള്‍ വീണു പോയി അന്നുവരെ സംഭരിച്ചു വച്ചിരുന്ന എല്ലാ കരുത്തും അയാളില്‍ നിന്ന് ചോര്‍ന്നു. മുറിയില്‍ കയറി കതകടച്ച അയാള്‍ തന്റെ ദൗത്യം നിര്‍വഹിക്കാന്‍ കണക്കുകൂട്ടി മറ്റൊരു ഉറങ്ങാത്ത രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് അയാള്‍ തിടുക്കപ്പെട്ട് ആരെയൊക്കെ ഫോണ്‍ വിളിച്ചു. ഇളയ മകളെ മാത്രം വിളിച്ചിട്ട് കിട്ടിയില്ല. വൈകുനേരം തന്റെ പരദേവത മൂര്‍ത്തിയുടെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.. അപ്പോഴും അയാളുടെ പ്രാര്‍ത്ഥന എന്നത്തേയും പോലെ തന്നെയായിരുന്നു 'എനിക്ക് അറിയാവുന്നവര്‍ക്കും എന്നെ അറിയാവുന്നവര്‍ക്കും ഒരാപത്തും വരുത്തരുതെ എന്ന് ' തിരികെ വന്ന ശേഷമാണ് അയാള്‍ എന്നെത്തേയും പോലെ വയലിലേക്ക് ഇറങ്ങിയതും തിരികെ തോടു മുറിച്ചു കടന്നുവന്നതും. 

തിരികെ എത്തിയ അയാള്‍ സൗമ്യനായിരുന്നു. തലേ ദിവസത്തെ ഗൗരവത്തില്‍ ആരും അയാളോടു മിണ്ടിയില്ല തന്റെ ചെറുമകന്‍ പോലും.  രാത്രി ഒരു ദോശ കഴിച്ചു എന്നു വരുത്തിയ അയാള്‍ നേരത്തെ മുറിയില്‍ കയറി തന്റെ പ്രിയപ്പെട്ട അമ്മയെ ഒന്നു ഓര്‍മ്മിച്ചു കണ്ണ് നിറഞ്ഞു . സംഘര്‍ഷം മനസ്സില്‍ വല്ലാതെ നിറയുകയാണ്. കാരണം താന്‍ ചെയ്യുന്നതില്‍ പാളിച്ച വന്നാല്‍ ചിന്തകള്‍ക്ക് അപ്പുറമാണ് ഭവിഷ്യത്ത്. അയാള്‍ തനിക്ക് പണം കടം തന്ന ആള്‍ക്കായി ഒരു കത്തെഴുതി വച്ചു. കത്തിന്റെ പല ഭാഗങ്ങളിലും കണ്ണീര്‍ വീണു കുതിര്‍ന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട  ചുവന്ന പേനയെ അയാള്‍ അവസാനമായി ചുംബിച്ചു. മേശപ്പുറത്തു വച്ചു. ഇനി താന്‍ ഈ ഭൂമിയില്‍ നിന്നു പോകുകയാണ് നാളത്തെ പ്രഭാതം അയാള്‍ ഒരു നിമിഷം ആലോചിച്ചു. ഹൃദയമിടിപ്പു വല്ലാതെ കൂടി വിറക്കുന്ന കൈകള്‍ കൊണ്ട് വൈകുന്നേരം വാങ്ങി കരുതിയിരുന്ന ചുവന്ന പഴം എടുത്ത് ഒന്നു വെറുതെ നോക്കി ഇതു മുഴുവന്‍ തനിക്ക് കഴിക്കാന്‍ വയ്യ അയാള്‍ അതിന്റെ പകുതി മുറിച്ച ശേഷം കട്ടിലിനടിയില്‍ കരുതിയിരുന്ന പൊട്ടാസ്യം സയനൈഡ് എടുത്തു. ശരിക്കും വിറയല്‍ കൊണ്ട് അയാള്‍ വിയര്‍ക്കുന്നു ണ്ടായിരുന്നു കണ്ണുനീര്‍ ഒഴുകുകയാണ്.. പകുതി മുറിച്ച പഴം കീറി അയാള്‍ സയനൈഡ് അതിനിടയിലേക്ക് തിരുകി പഴം ചേര്‍ത്ത് വച്ചു. പിന്നെ സാവധാനം തന്റെ മേശമേല്‍ വലതു കവിള്‍ ചേര്‍ത്തു വച്ചു : യാത്ര പറയുന്ന പോല്‍. ഒരു നിമിഷം അയാള്‍ കട്ടിലില്‍ വന്നിരുന്നു കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചു 'അമ്മാ 'എന്ന് ചെറുതായി വിളിച്ചു. തൊട്ടടുത്ത് കരുതിയിരുന്ന പഴം തന്റെ വായിലെക്ക് തിരുകി. ഒരു കെട്ട ജന്മം അവസാനിക്കുകയാണ് ഒരു പാട് സ്‌നേഹവും കരുതലും മറ്റുള്ളവര്‍ക്കായി കരുതിയതിനുള്ള ശിക്ഷ.

© anil kumar


Post a Comment

1 Comments

  1. കൊള്ളാം. അഭിനന്ദനങ്ങൾ 🌹

    ReplyDelete