കാണ്മാനില്ല ► ബിന്നി സാം എബ്രഹാം

kanmaanilla-binny-sam-abraham


യാള്‍ ഓടിക്കിതച്ചാണ് പോലീസ്റ്റേഷന്‍ വാതിലില്‍ എത്തിയത്. അയാളുടെ വെപ്രാളവും ആദിയും കണ്ട പാറാവുകാരന്‍ ആണ് അയാളെ റൈറ്ററുടെ അടുത്ത് എത്തിച്ചത്. പാതിമയക്കത്തിലായിരുന്ന റൈറ്റര്‍ ഈര്‍ഷ്യയോടെ  ടേബിളില്‍ കിടന്ന കണ്ണാടി മുഖത്തെടുത്തു അമര്‍ത്തിവെച്ചുകൊണ്ട് കസേര ചൂണ്ടി കാട്ടി അയാളോട് ഇരിക്കാന്‍ ആവശ്യപെട്ടു. 

'ആരാടോ എന്താ കംപ്ലയിന്റ്'

കിതപ്പോടെ ആഗതന്‍ പറഞ്ഞു 'മിസ്സിംഗ് കേസ് ആണ് സാറേ'.

'കാണാതായിട്ട് കുറച്ചു നാളായി സാറെ. എവിടെവെച്ചാണെന്നു കൃത്യമായി പറയാന്‍ സാധിക്കുന്നില്ല സാറെ. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.'

'പിന്നെ എപ്പോഴോ ആണ് നഷ്ട്ടപെട്ടതായി തിരിച്ചറിഞ്ഞത്.

ആട്ടെ തനിക്ക് അയാളുമായുള്ള ബന്ധം എന്താടോ? അച്ഛനോ മറ്റോ ആണോ അതോ മകനോ സുഹൃത്തോ ആണോ.? സുഹൃത്തു ആണെങ്കില്‍ താന്‍ തന്നെ കൊന്നിട്ട് പരാതിപറയാന്‍ വന്നതായിരിക്കും അല്ലെടോ അല്ലേ...! അതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്.' 

കണ്ണാടിയുടെ മുകളില്‍ കൂടി പരാതിക്കാരനെ നോക്കി റൈറ്റര്‍ ഊറി ഊറി ചിരിച്ചു.  

'സര്‍ കുറച്ചു കൂടി മാന്യമായി സംസാരിക്കണം. കംപ്ലയിന്റ് തരാന്‍ വരുന്നവരോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നത്.' അയാള്‍ കുറച്ചു ദേഷ്യത്തില്‍ കിതക്കുന്ന ശബ്ദത്തില്‍ പറഞ്ഞു നിറുത്തി. 

'ഹ!  താന്‍ ദേഷ്യപ്പെടാതെ ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ.' റൈറ്റര്‍ പരാതിക്കാരനെ തണുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു. 'അല്ല അതു പോട്ടെ തന്റെ ആരെയാണ് കാണാതായത്.' 

'മറ്റാരെയും അല്ല സര്‍ എന്നെത്തന്നെയാണ് കാണാതെ പോയത്.'

'ഹെ!  എന്ത് ആരെക്കാണുന്നില്ലന്ന്'. റൈറ്റര്‍ അന്താളിപ്പോടെ വായ് തുറന്നു.

'അതെ സര്‍ എന്നെകാണ്മാനില്ല!'

'തനിക്കെന്താടോ വട്ടാണോ തന്നെ കാണാന്‍ ഇല്ലെങ്കില്‍ പിന്നെ എന്റെ മുമ്പില്‍ ഇരിക്കുന്നതാരാ തന്റെ പ്രേതമോ.'

'അല്ല സര്‍ സത്യമായും എനിക്കു എന്നെ നഷ്ട്ടപെട്ടു. എന്നില്ലേ എന്നെ ഇപ്പോള്‍ കാണ്മാനില്ല. കിടന്നിട്ട് ഉറക്കം വരുന്നില്ല ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കുന്നില്ല. പ്ലീസ് സര്‍ സഹായിക്കണം എങ്ങനെയെങ്കിലും എന്നെ കണ്ടത്തി തരണം.''

''എണീച്ചു പോടോ മനുഷ്യന്റെ സമയം മെനകെടുത്താന്‍. ഓരോന്ന് രാവിലെ കെട്ടിയെടുക്കും ഒന്നാമത് ഇവിടെ ഉള്ളതിനൊന്നൊന്നും വെളിവില്ല അപ്പോള പുറത്തുന്നൊന്ന് എണീച്ചു പോയെ. പോ പോ സ്ഥലം വിട്.''

റൈറ്റര്‍ സകല നിയന്ത്രങ്ങളും വിട്ട് പൊട്ടിത്തെറിച്ചു. ''ഡോ ഇയാളെ പിടിച്ചു പുറത്താക്കിയേ മുഴുത്ത ഭ്രാന്താണ് ഇയാക്ക്''. പിന്നാലെ എത്തിയ കോണ്‍സ്റ്റബിള്‍ ബലം പ്രയോഗിച്ചു തന്നെ അയാളെ തള്ളി പുറത്താക്കി.

ഏറെനേരം സ്റ്റേഷന്‍ വാതിലില്‍ നിന്നിട്ടും പ്രയോജനം ഇല്ലന്ന് കണ്ടാണ് അയാള്‍ ഓടികിതച്ചു പത്രാധിപരുടെ അരികില്‍ എത്തിയത്. 

''സുഹൃത്തേ സഹായിക്കണം ഒരു മിസ്സിംഗ് കേസ് ആണ് പോലീസില്‍ പരാതിപ്പെട്ടിട്ടു പ്രയോജനം ഇല്ലന്ന് കണ്ടാണ് ഇങ്ങോട്ട് എത്തിയത് കൈവിടരുത്'' അയാള്‍ തൊഴുകൈയോടെ പറഞ്ഞു നിറുത്തി. 

''സര്‍ ഇരിക്കു പത്രാധിപര് അയാളെ പിടിച്ചു കസേരയില്‍ ഇരുത്തി. സര്‍ വെള്ളം കുടിക്കു.''  ടേബിളില്‍ ഇരുന്ന മിനറല്‍ വാട്ടറിന്റെ ബോട്ടില്‍ അയാള്‍ക്ക് കൊടുത്തുകൊണ്ട് പത്രാധിപര്‍ എതിര്‍ കസേരയില്‍ അമര്‍ന്നു. ആര്‍ത്തിയോടെ അയാള്‍ ആ ബോട്ടില്‍ വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു.

''സര്‍ ഇതിനു കുറച്ചു ചിലവുണ്ട് സര്‍. ഒരു 5600രൂപ ചിലവാകും വാണ്ടഡ് പേജില്‍ കൊടുക്കാന്‍ അല്ലെ സാധാരണ പോലീസുകാര്‍ ആണ് ഇത് ചെയ്യാറ് ഇതിപ്പോ ഇങ്ങനെ ഒരു കേസ് ആയതുകൊണ്ട്...'' അയാള്‍ പറഞ്ഞു നിറുത്തി. 

''ക്യാഷ് ഒരു പ്രശ്‌നം അല്ല എന്നെ ഒന്ന് സഹായിക്കു''. അതു കേള്‍ക്കണ്ടേ താമസം പത്രധിപരുടെ മുഖത്തു വെളിച്ചം വീണു കസേര കുറച്ചു കൂടി മുന്‍പോട്ട് നീക്കി ഇട്ടു കൊണ്ട് അയാള്‍ പേനയെടുത് പേപ്പറില്‍ കുറിക്കാന്‍ ആരംഭിച്ചു. ഫ്രണ്ട് പേജില്‍ തന്നെ കൊടുക്കാം സാര്‍. കൊറച്ചു വലുപ്പത്തില്‍ ആയിക്കോട്ടെ. ''സര്‍ ഡീറ്റെയില്‍സ് പറഞ്ഞോളൂ''. ആഗതനോടായി അയാള്‍ ആരാഞ്ഞു. ആഗതന്‍ ഡീറ്റെയില്‍സ് നല്‍കി.

''സര്‍ ഫോട്ടോ ഉണ്ടോ ഉണ്ടെങ്കില്‍ തന്നോളൂ അതാണല്ലോ മെയിന്‍. ''

പത്രാധിപര്‍ ഗ്‌ളൂസ്റ്റിക്ക് കൈയില്‍ എടുത്തുകൊണ്ടു പറഞ്ഞു.

ആഗതന്‍ പേഴ്‌സില്‍നിന്നും വിയര്‍പ്പില്‍ ഒട്ടിപിടിച്ച ഒരു ഫോട്ടോ പേഴ്‌സില്‍നിന്നും വലിച്ചിളക്കി മേശയിലേക് നീക്കി വെച്ചു. ഫോട്ടോ കണ്ട പത്രാധിപര്‍ ഒരു നിമിഷം കണ്ണുതള്ളി ഇരുന്നു പോയി. തിരികെ മനോനില വീണ്ടെടുത്തുകൊണ്ട് ആഗതാനോടായി ആരാഞ്ഞു. 'ഓഹ് ബ്രദര്‍ ആയിരിക്കും അല്ലെ നിങ്ങള്‍ ട്വിന്‍സ് ആണ് അല്ലെ.''

''അല്ല സുഹൃത്തേ അതു ഞാന്‍ തന്നെയാണ്''

'ങേ 'സര്‍ എന്താണീ പറയുന്നത് സാറിന് ഭ്രാന്ത് വല്ലതും ഉണ്ടോ. സാറിനെകാണാതായാല്‍ സര്‍ എങ്ങനെ ഇവിടെ ഇരിക്കും.''

''അതേടോ ഞാന്‍ പറയുന്നത് സത്യമാണ്. എനിക്കു എന്നെ നഷ്ട്ടപെട്ടു. ഞാന്‍ ഇപ്പോള്‍ ഞാനില്ലാതെ അലയുകയാണ്. പ്ലീസ് എന്നെ സഹായിക്കണം എന്നെ ഒന്ന് കണ്ടത്തി തരണം.''

''ഹാ ഇത് ഏതോ കൂടിയ കേസ് തന്നെ. ശ്ശെ ഒരു കോള്‍ ഒത്തെന്നു കരുതിയതാണ്. എടോ സെക്യൂരിറ്റി ഇയാളെ പിടിച്ചു പുറത്താക്കിയേ. ഏതോ നാഗവല്ലി കൂടിയതാ.''

എന്തെങ്കിലും പറയാന്‍ അയാള്‍ വാതുറക്കുന്നതിനു മുമ്പേ തന്നെ സെക്യൂരിറ്റിയുടെ ബലിഷ്ഠമായ കരങ്ങള്‍ അയാളുടെ തോളുകളില്‍ പതിച്ചിരുന്നു. സെക്യൂരിറ്റിയുടെ കൈകളില്‍ അയാള്‍ ഒരു പൂച്ചകുഞ്ഞിനെപോലെ തൂങ്ങി കിടന്നു. ഓഫീസിന്റെ വാതിലിന്റെ ഒരു മൂലയിലേക്ക് അയാള്‍ പതിച്ചു.

ഒടുവില്‍ അയാള്‍ ഓടികിതച്ചു എത്തിയത് ഒരു  ഓഫ്സെറ്റ് പ്രസ്സില്‍ ആയിരുന്നു. അവിടുന്ന് ഇറങ്ങുമ്പോള്‍ അയാളുടെ കൈയില്‍ ഒരുകെട്ട് പേപ്പറുകള്‍ ഉണ്ടായിരുന്നു അയാളുടെ പോക്ക് നോക്കി നിന്ന പ്രെസ്സിലെ ട്രെയിനി പയ്യന്‍ ആത്മാഗതം മുഴക്കി. നല്ലൊരു മനുഷ്യന്‍ ആരുന്നു പാവം എന്ത് ചെയ്യാന്‍ വട്ടായി പോയി. പിറ്റേന്നത്തെ പ്രഭാതത്തില്‍ നഗരത്തിലെ മതിലുകളിലും തൂണുകളിലും അയാളുടെ ചിത്രമുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വാണ്ടഡ് നോട്ടീസ് പതിപ്പിച്ചിരുന്നു.

പേര് : വിനയന്‍

വയസ്സ് : 35

കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപെടുക

ph:8593005608

© binny sam abraham


               

 ബിന്നി സാം എബ്രഹാം


Post a Comment

3 Comments

  1. കൊള്ളാല്ലോ.. keep it up!

    ReplyDelete
  2. വൃത്യസ്ഥമായ എഴുത്ത്👌 ആശംസകള്‍ സുഹൃത്തേ♥

    ReplyDelete