അപരാധികള്‍ | കവിത | ശാലിനി



ഉടലോടുടലു ചേരുന്ന  ആദ്യപാപത്തിന്റെ  വിത്തില്‍ നിന്നും
ഉയിരുകള്‍  ഉയിര്‍ത്തെഴുന്നേറ്റു .
തിന്നരുതാത്ത കനിതിന്ന്
അപരാധികളായി.

കാടും,മേടും തരുവും
മെരുക്കി ഉന്മാദികളായി.
കൗശലംകൊണ്ടൊരു
കടലു വറ്റിക്കാം
കപടത ചൊല്ലി വേദാന്തികളാവാം
പകലിലെ വെളുത്ത ചിരി മറന്ന്
രാത്രിക്കറുപ്പിലേക്ക്
ദംഷ്ട്ര നീട്ടാം....

ദൈവനിയമങ്ങള്‍
പണ്ടേ മറന്നവരില്‍ നിന്നുരുവായ
ജന്മവിത്തുകളുടെ 
നീതി നിഷേധം.
പാപികളുടെ ഏറ്റുപറച്ചിലുകള്‍ അലറിവിളികളായ്
രക്ഷകന്റെ കാതുതുരന്നു മറുപുറം താണ്ടി,,,,!

പുതിയ  നൂറ്റാണ്ടിലെ ദൈവം
അന്ധനും ബധിരനും മൂകനും 
മൂര്‍ദ്ധാവില്‍ മുന്നാഴിയെണ്ണ 
കമഴ്ത്തി തീ കൊളുത്തുന്നവനുമാണ്.

Post a Comment

0 Comments