വസന്താഗമനത്തിലെ കുയില്‍ | കവിത | വരദേശ്വരി കെ.



വാസന്തവാസരം ഇതള്‍ വിടര്‍ത്തുമ്പോള്‍
പുത്തനുണര്‍വ്വിന്റെ പരിവേഷമെങ്ങും.
പ്രണയത്തിന്‍ ഭാഷയായ് പൂങ്കുയില്‍ വന്നു.
കാകളിപ്പാട്ടുകള്‍ ഭൂവിലുണര്‍ന്നു നീളേ .

അദൃശ്യ സുന്ദര ചിത്രമൊരുക്കി നീ
ഉള്ളിന്റെ യുള്ളിലെ മഞ്ചത്തിലും.
ദൂതുമായെത്തുന്ന ചാരുത കണ്ടിട്ടു
ചിത്രാക്ഷിമാരും ചാരുചിലങ്കയിട്ടു

പുഞ്ചില്ലതോറും നിന്‍നാദലയങ്ങള്‍
പൂവിളിപ്പാട്ടായി ഹൃദയങ്ങള്‍ തൊറും .
പുഞ്ചിരി ക്കൊഞ്ചലാല്‍ ചാരുതയോടെ
ചാഞ്ചാടും  ചില്ലയില്‍ വിലാസ നൃത്തങ്ങള്‍!

കോള്‍മയിര്‍ക്കൊള്ളുന്നു ധരിത്രിയാകെ. 
എങ്ങും സുഗന്ധത്തിന്‍ നവഘോഷങ്ങള്‍
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ പ്രപഞ്ചത്തില്‍
അമഗ്‌നമാകുന്നു പ്രതീക്ഷച്ചിറകുകള്‍

പ്രകൃതിദേവിതന്‍ ശില്പചാതുരിയില്‍
പാഠങ്ങളേറെ പഠിക്കുന്നു നിത്യം നാം
വശ്യവസന്തത്തിന്‍ വക്താവായെത്തുന്ന
പൂങ്കുയില്‍പ്പാട്ടുകള്‍ വിസ്മയജാലങ്ങള്‍.






Post a Comment

0 Comments