കാര്‍മാന്‍ ♦ കെ. എന്‍. സുരേഷ്‌കുമാര്‍



റക്കമുണര്‍ന്നപ്പോള്‍ കട്ടിലില്‍ മലര്‍ന്നുകിടക്കുകയായിരുന്നു ഞാന്‍. ഒന്നു
മൂരിനിവരാനായി കൈകള്‍ ഉയര്‍ത്താന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല. അവ മെലിഞ്ഞ് വളഞ്ഞിരിയ്ക്കുന്നു. ഇടതു കൈയിലേയും വലതു കൈയിലേയും വിരലുകള്‍ തമ്മില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ കൈവളയം കാറിന്റെ സ്റ്റിയറിംഗ് വീല്‍ പോലെ തോന്നിച്ചു. തടിച്ച എന്റെ കൈകള്‍ മെലിഞ്ഞ് വളയപ്പെട്ടതെങ്ങനെയാണ്?

ഞാന്‍ അത്ഭുതപ്പെട്ടു. മലര്‍ന്നു കിടക്കുന്ന എന്റെ മാറത്ത് ഒരു റീത്തു പോലെ
കൈവളയം.

പെട്ടെന്ന് എനിക്ക് ഫ്രാന്‍സ് കാഫ്കയുടെ മെറ്റമോര്‍ഫസിസ് എന്ന
നോവലിനെക്കുറിച്ച് ഓര്‍മവന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും നിരവധി തവണ വായിച്ചിട്ടുള്ളതുമായ നോവല്‍. അതിലെ കഥാപാത്രം ഗ്രിഗര്‍ സാംസ ഒരു ദിവസം ഒരു ഭീമസരടമായി മാറുകയാണല്ലൊ. പിന്നീട് ആ കഥാപാത്രം അനുഭവിയ്ക്കുന്ന അസ്തിത്വദു:ഖം അനിര്‍വചനീയം തന്നെ. അതുപോലെ ഞാനും രൂപാന്തരപ്പെടുകയാണോ?

സത്യത്തില്‍ എന്റെ കൈകള്‍ക്ക് എന്താണ് പറ്റിയത്? ലോകമാകെ കൊറോണ വൈറസ് ബാധയേറ്റ് പതിനായിരങ്ങള്‍ മരിച്ച സമയമാണല്ലൊ ഇത്. ലക്ഷങ്ങള്‍ക്ക്
രോഗബാധയുണ്ടായിരിക്കുന്നു. അവരെല്ലാം നിരീക്ഷിതരാണ്. പക്ഷേ,
എനിയ്ക്കുണ്ടായ അവസ്ഥ മറ്റാര്‍ക്കും ഉണ്ടായതായി കേട്ടിട്ടില്ല. കോവിഡ്
രോഗത്തിന് ഇങ്ങനെയൊരു പരിണാമം ലോകവാര്‍ത്തകളിലേ ഇല്ല. ഒരു ലക്ഷണവുമില്ലാതെ  ഇന്ന് രാവിലെ ഇങ്ങനെ സംഭവിക്കാന്‍ ഇന്നലെ വിശേഷിച്ച് എന്തെങ്കിലുമുണ്ടായോ?
          
ഇന്നലെ എനിയ്ക്കൊരു പതിവുദിവസം തന്നെയായിരുന്നു. കോവിഡ് രോഗത്തിന്എതിരെ പോരാടാന്‍ മാസ്‌ക് ധരിച്ചുകൊണ്ട് ഞാന്‍ ഓഫീസില്‍ പോവുകയും ജോലിയെടുക്കുകയും ചെയ്തു. ഓഫീസില്‍ കയറും മുന്‍പ് സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ തുടച്ചു. സഹപ്രവര്‍ത്തകരില്‍ ചിലരെ പതിവുപോലെ ചീത്ത വിളിച്ചു. മാസ്‌ക്ധ രിക്കാതെ വന്നവരെ ആട്ടി കണ്ണുപൊട്ടിച്ചു. സാനിറ്റൈസര്‍ കഴിയുമ്പോള്‍ പുതിയത്വാ ങ്ങിവെയ്ക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
        
ഭാര്യ ഉണ്ടാക്കിത്തന്ന ചോറും കറിയും തന്നെയാണ് കഴിച്ചത്. എനിയ്ക്ക്
പ്രിയപ്പെട്ട വെളുത്തുള്ളി അച്ചാറും അവള്‍ കരുതിയിരുന്നു. പതിവുപോലെ
ചോറ്റുപാത്രം നന്നായി കഴുകിത്തുടച്ച് അവളതില്‍ ഭക്ഷണം വിളമ്പിയത് ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. എന്നിട്ട് പാത്രം ഒരു വെള്ളത്തൂവാലയില്‍ പൊതിഞ്ഞ് എന്റെ കറുത്ത ബാഗില്‍ വെച്ചു. ഞാനതെടുത്ത് കാറില്‍ വെച്ച് ഓഫീസിലേക്ക് പാഞ്ഞുപോയി. പതിവുപോലെത്തന്നെയാണ് ഗോവണിപ്പടികള്‍ കയറിയത്. എവിടേയും അടി തെറ്റുകയോ, വീഴാന്‍ പോവുകയോ ചെയ്തില്ല. കോവിഡ് കാരണം എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. മുഖം അടച്ചുകെട്ടി, മേശ, കസേര, കമ്പ്യൂട്ടര്‍ എന്നിവയിലെ പൊടിതട്ടിയ ശേഷമാണ് കസേരയിലിരുന്നത്. അപ്പോള്‍ മൂക്കിലും വായിലും പൊടി കയറുകയോ തുമ്മുകയോ ചെയ്തിരുന്നില്ല. സീറ്റിലിരുന്ന പാടെ അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട് ജോലി തുടര്‍ന്നു. പതിനൊന്നരയ്ക്ക് ചായ കുടിയ്ക്കാന്‍ പോവുകയും ഉച്ചയ്ക്ക് കൈകള്‍ നന്നായി കഴുകിയ ശേഷം ഊണു കഴിയ്ക്കുകയും ചെയ്തു. പിന്നെയും ജോലി തുടര്‍ന്നു. മൂന്നര മണിയായപ്പോള്‍ വീണ്ടും ചായ കുടിയ്ക്കാന്‍ പോയി. ചായകുടി എനിയ്ക്കൊരു ഉത്സവമാണ്.

വൈകുന്നേരം പതിവുപോലെ കാറോടിച്ച് വീട്ടില്‍ വന്നു. കുളി കഴിഞ്ഞ് കുറച്ചു
നേരം ടെലിവിഷനില്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചു. അതിനു ശേഷം പതിവുപോലെ പുതിയ കാറുകളെ പരിചയപ്പെടുത്തുന്ന 'ഫാസ്റ്റ് ഡ്രൈവ്' പരിപാടി കണ്ടു. കാര്‍ എന്റെ ദൗര്‍ബല്യമാണ്. ഫാസ്റ്റ് ഡ്രൈവില്‍ സ്വദേശത്തും വിദേശത്തുമുള്ള വിവിധതരം കാറുകളെ പരിചയപ്പെടുത്തും. ബോഡിയിലും ഇന്റീരിയറിലുമുള്ള പുതിയ ട്രെന്‍ഡുകളും പുതുകാറുകളുടെ വിലകളുമൊക്കെ അറിയാം. ചില കാറുകളുടെ മുഖം മനുഷ്യരെപ്പോലിരിയ്ക്കുന്നതു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അങ്ങനെ എനിയ്ക്കു മാത്രം തോന്നുന്നതാണോ? അറിയില്ല. മനുഷ്യരുണ്ടാക്കുന്ന കാറുകള്‍
ക്രമേണ മനുഷ്യസ്വഭാവം പ്രകടിപ്പിയ്ക്കുന്നതായി എനിയ്ക്കു തോന്നാറുണ്ട്.
അതുകൊണ്ടു തന്നെ കാറുകളോട് എനിയ്ക്ക് പ്രണയമാണ്. ഫാസ്റ്റ് ഡ്രൈവ് കഴിയാന്‍ കാത്തുനില്‍ക്കുകയാവും ഭാര്യയും മക്കളും, അവര്‍ക്ക് ഇഷ്ടമുള്ള
പരിപാടികളിലേക്ക് ചേക്കേറാന്‍.

അവരുടെ ഊഴം കഴിഞ്ഞ്- ഇല്ല കഴിയില്ല, എങ്കിലും ഇടയ്ക്കു റിമോട്ട്
തട്ടിപ്പറിച്ച് ഞാന്‍ കാര്‍ റേസ് പരിപാടികള്‍ കാണും. അതും എനിയ്ക്കൊരു ഹരമാണ്.

സംഘട്ടന രംഗങ്ങളില്‍ അതി സാഹസികമായി കാറോടിയ്ക്കുന്ന സിനിമാ നായകരോട് എനിയ്ക്ക് ആരാധനയാണ്. കെട്ടിടങ്ങള്‍ക്കു മുകളിലൂടെയും റോഡുകള്‍ക്കു കുറുകെ വായുവിലൂടെയും മറ്റും കാറുകളെ പറത്തുന്നവരാണ് യഥാര്‍ത്ഥ ഹീറോകളെന്ന് ഞാന്‍ കരുതിയിരുന്നു.

ഇതെല്ലാം എന്റെ വീട്ടിലെ പതിവു പരിപാടികളാണ്. ഇന്നലെയും ഇതൊക്കെത്തന്നെയാണ് നടന്നത്. രാത്രിഭക്ഷണത്തിനു ശേഷം ഷുഗറിനുള്ള മരുന്നു  കഴിച്ചു. അതിനു മുന്‍പ് ദേഹം ചൊറിച്ചിലിനും വിയര്‍പ്പുകുരുവിനുമുള്ള ഗുളികയും, കഴിച്ചു. സഹിക്കവയ്യാത്തൊരു ചൊറിച്ചില്‍ എന്നെ പിടികൂടിയിരുന്നു. സത്യത്തില്‍ അസാധാരണമായ, അല്ലെങ്കില്‍ പതിവിനു വിപരീതമായ ഒന്നും ഇന്നലെ സംഭവിച്ചിരുന്നില്ല. പിന്നെന്തു പറ്റി, എന്റെ കൈകള്‍ക്ക്?

കൈവളയം ഒരുവിധം കുത്തി കട്ടിലില്‍ എഴുന്നേറ്റിരുന്ന് ഞാന്‍ ഭാര്യയെ
വിളിച്ചു. അവള്‍ അടുക്കളയില്‍ നിന്നും ഓടിവന്നു. എന്റെ കൈവളയം കണ്ട് അവള്‍ക്ക് ചിരിയാണ് വന്നത്. 'ഇതെന്തു പറ്റി മനുഷ്യാ, കയ്യുകളിങ്ങനെ
വളച്ചുവെച്ചിരിയ്ക്കുന്നത്?' - അവളെ ഞെട്ടിയ്ക്കാനായി ഞാന്‍ ഒരു അഭ്യാസം
കാണിച്ചതായാണ് അവള്‍ക്ക് തോന്നിയത്. ഇടയ്ക്ക് ഞാന്‍ അങ്ങനെ ചില അഭ്യാസങ്ങള്‍ പയറ്റി പരാജയപ്പെട്ടിരുന്നു.

പക്ഷേ, ഇപ്പോള്‍ ഞാന്‍ നിസ്സഹായനാണ്. 'എടീ, ഈ കൈകള്‍ ഒന്ന് വിടുവിക്ക്.
ഇന്ന് രാവിലെ എണീറ്റപ്പോള്‍ ഇതാണ് സ്ഥിതി'- ഞാന്‍ പറഞ്ഞു.  ഇപ്പോള്‍ സംഗതി തമാശയല്ലെന്ന് അവള്‍ക്ക് മനസ്സിലായി. എന്തോ പറ്റിയിയിട്ടുണ്ട്. ഇരു കൈവിരലുകള്‍ തമ്മില്‍ കോര്‍ത്ത ഭാഗം വിടുവിയ്ക്കാനായി അവള്‍ നന്നായി വലിച്ചു. നല്ല വേദന. അതു ഞാന്‍ നിലവിളിച്ചാഘോഷിച്ചു. എല്ലാം സ്വന്തം നിലയില്‍ ചെയ്തിരുന്ന ഞാന്‍... ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബനാഥനായ ഞാന്‍... ഓഫീസില്‍ അന്‍പതോളം പേരുടെ ബോസ് ആയ ഞാന്‍... ഈ വളയക്കൈയും വെച്ച് എന്തു ചെയ്യും?
         
ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായി. പല്ലു തേയ്ക്കണ്ടേ? കുളിയ്ക്കണ്ടേ?

വസ്ത്രം ധരിയ്ക്കേണ്ടേ? കാറോടിയ്ക്കേണ്ടേ? ഓഫീസ് ജോലികള്‍ ചെയ്യേണ്ടേ?
       
ഡോ. ബലരാമന്റെ അടുത്തെത്തും വരെ പിടിച്ചു നില്‍ക്കണം. അതുവരെയുള്ള
കാര്യങ്ങള്‍ നടത്തണം. വേദന അനുഭവിച്ചാലും തരക്കേടില്ല, കുറച്ച് തൈലമിട്ട്
ഉഴിഞ്ഞ് കെകള്‍ നിവര്‍ത്താന്‍ ഞാന്‍ ഭാര്യയോട് പറഞ്ഞു. അവള്‍ എണ്ണ കൊണ്ടുവന്ന് തിരുമ്മി കൈകള്‍ നിവര്‍ത്താന്‍ ശ്രമിച്ചു. കുറേ നേരത്തെ ശ്രമത്തിനും വേദനാഘോഷങ്ങള്‍ക്കും ശേഷം ഇരുകൈവിരലുകള്‍ തമ്മില്‍ കോര്‍ത്തത് വിടുവിച്ചു.

എങ്കിലും കൈയിന്റെ വളച്ചില്‍ മാറിയില്ല.
       
 ഭാര്യാസഹായത്തോടെ പല്ലുതേച്ചെന്നും കുളിച്ചെന്നും വരുത്തി. അവള്‍ തന്നെ
രണ്ട് ഇഡ്ഡലി പൊട്ടിച്ചു തന്നു. ഇപ്പോള്‍ വേദനയ്ക്ക് അല്‍പ്പം ആശ്വാസമുണ്ടെന്നു തോന്നി. ഡോ. ബലരാമനെ വിളിച്ചുനോക്കാന്‍ ഭാര്യയോട് പറഞ്ഞു.
അവള്‍ എന്റെ ഫോണില്‍ നിന്ന് വിളിച്ചെങ്കിലും കിട്ടിയില്ല. വളയക്കൈ കൊണ്ട്
എനിക്ക് വിളിയ്ക്കാന്‍ കഴിയില്ലായിരുന്നു. ഓഫീസെത്തിയ ശേഷം സേതുവിനേയോ സുകുമാരനേയോ കൂട്ടി ഡോക്ടറുടെ അടുത്ത് പോവാമെന്നു കരുതി. ഭാര്യ കൂടെ വരാമെന്നു പറഞ്ഞെങ്കിലും ഞാന്‍ വിലക്കി. കുട്ടികളെ സ്‌കൂളില്‍ വിടണം.വീട്ടുജോലികളുമുണ്ട്. അവളോട് അതൊക്കെ നോക്കാന്‍ പറഞ്ഞു.
        
ഭാര്യ ഇഡ്ഡലി പൊട്ടിച്ചു തരുന്നതിനിടയില്‍ കാലിലെ ഞരമ്പുകള്‍ വലിഞ്ഞു
മുറുകുന്നതു പോലെ തോന്നി. കാല്‍പ്പാദങ്ങളിലേക്കും വിരലുകളിലേയ്ക്കും ഒരു
അഭൗമമായ തരിപ്പ് അരിച്ചുകയറും പോലെ. എന്നില്‍ എന്തൊക്കെയോ
സംഭവിയ്ക്കുന്നുണ്ടെന്ന് തോന്നി. കാല്‍പ്പെരുക്കത്തെപ്പറ്റി ഞാന്‍ ഭാര്യയോട്
പറഞ്ഞില്ല. അവളെ പേടിപ്പിക്കേണ്ടല്ലൊ എന്നു കരുതി. കുട്ടികളേയും
പേടിപ്പിച്ചില്ല. സുഖമില്ലെന്നും ഡോക്ടറെ കാണണമെന്നും മാത്രം പറഞ്ഞു. അവര്‍ സ്‌കൂളിലേയ്ക്കു പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ഭാര്യയ്ക്കൊപ്പം മൂത്ത മോളും എന്നെ സഹായിക്കാനായി വന്നെങ്കിലും ഞാന്‍ വിലക്കി. ഇളയത് മോനാണ്. അവനെ സ്‌കൂളില്‍ പോകാന്‍ തയ്യാറാക്കാനുള്ള ജോലികള്‍ അവളെ ഏല്‍പ്പിച്ചു. ഗൃഹനാഥന്‍ തളര്‍ന്നാല്‍ മൊത്തം കാര്യങ്ങള്‍ അവതാളത്തിലാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്വയം പര്യാപ്തരായിരിയ്ക്കണമെന്ന് ഞാന്‍ അവരെ ഇടയ്ക്കിടെ ഉപദേശിക്കാറുമുണ്ട്.
        
ഭാര്യ എന്നെ താങ്ങിപ്പിടിച്ച് വാഷ്ബേസിനടുത്ത് എത്തിച്ചു. വായ കഴുകി.
ചാവിയെടുത്ത് എന്നെ കാറിനു സമീപത്തേയ്ക്ക് കൊണ്ടുപോയി. എന്റെ
വളയക്കൈയുകള്‍ക്ക് അവളുടെ കൈത്താങ്ങ് ഒരു ബലമായി. ഡ്രൈവിംഗ് സീറ്റിലിരുത്തിത്തന്നു. സഹായത്തിന് അയലോത്തെ രാഹുലിനെ വിളിയ്ക്കാമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വിലക്കി. പരമാവധി മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കാതിരിയ്ക്കുക എന്നതാണ് എന്റെ നയം. ചില കാര്യങ്ങളില്‍ അച്ഛന്റെ സ്വഭാവമാണ് എനിക്ക്. ഇത് അതില്‍പ്പെട്ട ഒന്നാണ്. അച്ഛന്‍ എപ്പോഴും പറയുമായിരുന്നു; സഹായം സ്വീകരിയ്ക്കുന്നതല്ല പ്രശ്നം. എപ്പോഴെങ്കിലും അവരത് വിളിച്ചുപറയും.

തിരിച്ചൊരു സഹായം ചോദിച്ചാല്‍ ചിലപ്പോള്‍ ചെയ്തുകൊടുക്കാന്‍ പറ്റിയെന്നും വരില്ല. അപ്പോള്‍ അതിന്റെ പേരിലൊരു മുഷിച്ചിലുമുണ്ടാകും. വേണ്ടെന്നു വെച്ചാല്‍ തീര്‍ന്നല്ലൊ. മാത്രമല്ല, ഇപ്പോള്‍ വേദനയുമില്ല. പതുക്കെ കാറോടിച്ചു പോകാമെന്ന ധൈര്യം തോന്നുന്നുമുണ്ട്.
        
ഞാന്‍ തനിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേയ്ക്കും അടുക്കളയില്‍
തിരിയുന്ന ഗ്രൈന്ററില്‍ എന്തോ ശബ്ദവ്യത്യാസം. ഞാന്‍ ഭാര്യയോട് പോയി നോക്കാന്‍ പറഞ്ഞു. ഗ്രൈന്ററിനോട് അവള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. പോരെങ്കില്‍ അതു പുതിയതുമായിരുന്നു. അടുക്കള സാമഗ്രികളോടെല്ലാം അവള്‍ക്ക് പ്രത്യേക മമതയായിരുന്നു. അവയെ വെറും ഉപകരണങ്ങളായല്ല കണ്ടിരുന്നത്. മനുഷ്യരോടോ കുടുംബാംഗങ്ങളോടോ എന്ന പോലെയാണ് അവള്‍ അവയോട് പെരുമാറിയിരുന്നത്. മിക്സി, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, റഫ്രിജറേറ്റര്‍... അങ്ങനെ ഓരോന്നിനോടും.

അടുക്കള സാധനങ്ങള്‍ കരുതിവെയ്ക്കുന്ന ഡപ്പികളോടുമുണ്ട് അവള്‍ക്ക് അതിരു
കവിഞ്ഞ പ്രണയം. ഏറെ സമയമെടുത്താണ് അവള്‍ അടുക്കളക്കുഞ്ഞുങ്ങളെ
തേച്ചുകുളിപ്പിച്ചു മിനുക്കുക. അതീവശ്രദ്ധയോടും വാത്സല്യത്തോടുമാണത്
ചെയ്യുക. അവയെ കൗതുകത്തോടെ നോക്കുകയും താലോലിയ്ക്കുകയും ചെയ്യും.

ഓരോന്നിനും അവള്‍ ഓരോ ഓമനപ്പേരുകളിടുകയും ചെയ്തിട്ടുണ്ട്. ഗ്രൈന്ററിന് ഗ്രൈന്റൂട്ടി. മക്സിയ്ക്ക് മിക്സുമണി!
        
ഞാന്‍ ഓഫീസിലേക്കും കുട്ടികള്‍ സ്‌കൂളിലേയ്ക്കും പോയാല്‍പ്പിന്നെ
അടുക്കളക്കുട്ടികളോട് കൂട്ടുകൂടി സംസാരിക്കും. ചിലപ്പോള്‍ ഞങ്ങളുള്ളപ്പോഴും
ഈ ശീലം ആവര്‍ത്തിക്കാറുണ്ട്. അതിന്റെ പേരില്‍ ഞങ്ങളവളെ കളിയാക്കിക്കൊണ്ട് ഗ്രൈന്റൂട്ടീ, മിക്സുമണീ എന്നൊക്കെ വിളിക്കും. അതുകൊണ്ട് ഞങ്ങള്‍ വീട്ടിലുള്ളപ്പോള്‍ അടുക്കളജന്‍മങ്ങളെ കൊഞ്ചുന്നതില്‍ അവളിത്തിരി ജാഗ്രത പാലിക്കാറുണ്ട്. കുക്കറി ഷോകള്‍ കാണലാണ് അവളുടെ പ്രത്യേക പരിപാടി. അത്തരം ഷോകളില്‍ കാണിയ്ക്കുന്ന കിച്ചണ്‍ പിറവികളെപ്പറ്റി അവള്‍ക്ക് നല്ല പിടിയാണ്.

അവയെപ്പറ്റി വാ തോരാതെ സംസാരിയ്ക്കാറുണ്ട്. അവയുടെ വിലയെപ്പറ്റിയും.
എല്ലാം വാങ്ങണമെന്ന് ശാഠ്യം പിടിക്കാറില്ല. മോഹിക്കാന്‍ കാശു
കൊടുക്കേണ്ടല്ലൊ എന്നു പറയും.
        
പതുക്കെ കാറോടിയ്ക്കുമ്പോള്‍ ഞാനിതെല്ലാം ഓര്‍ത്തു. ആദ്യം തന്നെ ഡോക്ടറെ
കാണണമെന്ന് അവള്‍ ഓര്‍മിപ്പിച്ചിരുന്നു. അതിനു സമ്മതം മൂളുകയും ചെയ്തിരുന്നു.
        
വളഞ്ഞ കൈകള്‍ കൊണ്ട് ഒരു ഭിന്നശേഷിക്കാരനെപ്പോലെ സ്റ്റിയറിംഗ് പിടിയ്ക്കാമെന്നേ ഉള്ളൂ. ഒരു ധൈര്യത്തില്‍ കാറെടുത്തുവെന്നു മാത്രം.
വീട്ടില്‍ നിന്നും അധികം ദൂരെയല്ലാതെ, മെയിന്‍ റോഡിലെത്തുന്ന ഭാഗത്ത് ഒരു
കയറ്റമുണ്ട്. എതിരെ വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കാനായി ഞാന്‍
കാര്‍ നിര്‍ത്തി. തുടര്‍ന്ന് ആക്സിലറേറ്ററില്‍ കാല്‍ വെയ്ക്കാന്‍ തുടങ്ങുമ്പോള്‍ കാലില്‍ വീണ്ടും ആ അഭൗമമായ തരിപ്പ്. നോക്കുമ്പോള്‍ വലതു കാല്‍പ്പാദം വീതി കുറഞ്ഞ് ചെറുതായിരിയ്ക്കുന്നു. ഇപ്പോള്‍ ആക്സിലറേറ്ററിന്റെ മുഖത്തിന്റെ വലിപ്പമേ എന്റെ വലതുകാല്‍പ്പത്തിയ്ക്കുള്ളൂ. കാല്‍വണ്ണയും തുടകളുമൊക്കെ പതുക്കെ മെലിയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഇടതുകാലിന്റെ അവസ്ഥയും അതുതന്നെ.

ക്ളച്ചിനോട് താദാത്മ്യപ്പെട്ടുകൊണ്ട് അതും ചെറുതാകുന്നു. ഇപ്പോള്‍ രണ്ടു
കാല്‍പ്പത്തികളും ഒരു നവജാതശിശുവിന്റേതു പോലെയായി. ശരീരത്തിന്
വേദനയൊന്നുമില്ല. ക്ളച്ച്, ബ്രേക്ക്, ആക്സിലറേറ്റര്‍ എന്നിവയിലെ വരകള്‍
എന്റെ കാല്‍പ്പാദങ്ങളിലും പ്രത്യക്ഷപ്പെട്ടു.

എനിയ്ക്ക് അത്ഭുതവും കൗതുകവുമാണ് തോന്നിയത്. എന്തുകൊണ്ടിങ്ങനെ
സംഭവിയ്ക്കുന്നു എന്നതിനെപ്പറ്റിയുള്ള ആകുലതയൊന്നും എന്തുകൊണ്ടോ എന്നെ ബാധിച്ചില്ല. കാറായിരുന്നല്ലൊ എന്റെ കമ്പം. കാറുകള്‍ക്ക്
മനുഷ്യപ്രകൃതിയുള്ളതായി തോന്നുകയും ചെയ്തിരുന്നു. ചെറുപ്പത്തില്‍
കാറുകളല്ലാത്ത കളിപ്പാട്ടങ്ങളോടൊന്നും എനിക്ക് കമ്പമുണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ബാറ്ററിയിലും ചാവി കൊടുത്തും ഓടുന്ന പല തരം കാറുകള്‍ വേണമെന്ന് ഞാന്‍ അച്ഛനോട് വാശി പിടിച്ചിരുന്നുവത്രെ. കാറിന്റെ കളിപ്പാട്ടങ്ങള്‍ക്കും ജീവനുണ്ടെന്ന് കുഞ്ഞായിരിയ്ക്കുമ്പോള്‍ത്തന്നെ എനിയ്ക്ക് തോന്നിയിരുന്നതായി ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. മനുഷ്യനെപ്പോലെ ഹൃദയവും തലച്ചോറും ചോരക്കുഴലുകളുമെല്ലാം കാറുകള്‍ക്കുമുണ്ട്. ഇല്ലാത്തത് ജീവന്‍ മാത്രമാണ്. അല്ല അതുമുണ്ട്!
         
എന്റെ കാല്‍പ്പാദങ്ങള്‍ക്കിപ്പോള്‍ ക്ളച്ച്, ബ്രേക്ക് എന്നിവയുടെ മുഖാകൃതിയാണ്. വേദനയൊന്നുമില്ല. മാറ്റം സംഭവിയ്ക്കുന്നുവെന്നു മാത്രം.
അതും ഞാന്‍ ഏറെ കാലമായി പ്രണയിക്കുന്ന കാറിലേയ്ക്കുള്ള പരിവര്‍ത്തനം. ചിന്തകള്‍ പലവഴി പോയി... ഒടുവില്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിച്ച് കാര്‍യാത്ര തുടരാന്‍ തീരുമാനിച്ചു. അപ്പോഴാണ് അത് സംഭവിച്ചിരിയ്ക്കുന്നത് ഞാന്‍ അറിഞ്ഞത്. എന്റെ വളഞ്ഞ കൈകള്‍ സ്റ്റിയറിംഗുമായി ചേര്‍ന്ന് അതു തന്നെയായി മാറിയിരിയ്ക്കുന്നു.

കൈവളയമോ സ്റ്റിയറിംഗോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വണ്ണമുള്ള മാറ്റം.
രാവിലെ മുതല്‍ തുടങ്ങിയ പരിണാമത്തിന്റെ തുടര്‍ച്ചയില്‍ എനിയ്ക്ക്
പരിഭ്രമമൊന്നും തോന്നിയില്ല. സന്തോഷം തോന്നാതെയുമിരുന്നില്ല. ഞാന്‍ ഒരു
കാര്‍മാന്‍ അഥവാ കാര്‍ മനുഷ്യനാവുന്നു. അതൊരു അത്ഭുതം തന്നെ; ലോകാത്ഭുതം.

എല്ലാം മറന്ന് ഞാന്‍ ആഹ്ളാദത്തോടെ കാറോടിച്ചു. ഡോക്ടറെ കാണണമെന്ന
തോന്നലൊക്കെ പമ്പ കടന്നു. മറ്റു പലര്‍ക്കും കിട്ടാത്ത അപൂര്‍വ നേട്ടത്തില്‍
ഞാനല്പം അഹങ്കാരിയായി. കാറിന്റെ വേഗത കൂടിക്കൊണ്ടിരുന്നപ്പോള്‍ അതും ഞാന്‍ അറിഞ്ഞു, എന്റെ കണ്ണുകള്‍ വലുതാവുന്നു. അവയിലെ പ്രകാശം കൂടിവന്ന് കാറിന്റെ ഹെഡ്ലൈറ്റുകള്‍ പോലെയായി. സൂക്ഷ്മമായി ശ്രദ്ധിച്ചപ്പോള്‍ ഹെഡ്ലൈറ്റുകള്‍ പോലെയല്ല, ഹെഡ്ലൈറ്റുകള്‍ തന്നെയായിരിക്കുന്നു.
         
ഡ്രൈവര്‍ സീറ്റിനനുസരിച്ച് എന്റെ പിന്‍ഭാഗവും മാറിക്കൊണ്ടിരുന്നു. തുടകളും
പൃഷ്ടവും മുതുകുമെല്ലാം സീറ്റുമായി ഒട്ടിച്ചേര്‍ന്ന് സീറ്റു. തന്നെയായിരിക്കുന്നു. കാറിലെ വയറുകള്‍ എന്റെ സിരകളും ധമനികളും തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഒരത്ഭുത മനുഷ്യക്കാറായി ഞാന്‍ മാറിക്കൊണ്ടിരിയ്ക്കുന്നു.
         
ആളുകള്‍ അത്ഭുതത്തോടെ എന്റെ ഉള്ളിലേക്ക് നോക്കി. വേഗത്തില്‍ പായുന്ന എന്നെ അടിമുടി ശ്രദ്ധിയ്ക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. അവരുടെ അത്ഭുതം എന്റെ ആനന്ദലഹരിയായി. നാട്ടുകാര്‍ കാണാനായി മാത്രം ഞാന്‍ വെറുതെ ഓടിക്കൊണ്ടിരുന്നു! എന്റെ മനസ്സിലെ സന്തോഷം മുഴുവന്‍ ഹെഡ് ലൈറ്റുകളിലെ സൂര്യചന്ദ്രന്‍മാരായി.
         
ആള്‍ക്കൂട്ടസ്ഥലങ്ങളിലൂടെയെല്ലാം ഞാന്‍ ഓടിത്തുടിച്ചു. കാറിനോടുള്ള എന്റെ
പ്രണയം മറ്റാര്‍ക്കും സാദ്ധ്യമല്ലാത്ത രീതിയിലുള്ള ഇടയാക്കിയിരി യ്ക്കുകയാണല്ലൊ. ഇതിന്റെ പേരില്‍ ചരിത്രപുസ്തകത്തില്‍ ഞാന്‍ ഇടം
നേടും. മനുഷ്യകുലത്തിനു തന്നെ അതൊരു അഭിമാനമായി മാറും.
        
ഓടിക്കളിച്ചു രസിച്ച് ഞാന്‍ വീടെത്തി. നേരെ പോര്‍ച്ചില്‍ച്ചെന്നു കിടന്നു.
ഇനി അതാണല്ലൊ എന്റെ ഇടം. എന്റെ ഹൃദയശബ്ദം കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഗ്രൈന്ററായി തിരിഞ്ഞു വന്ന് എന്നെ ഓഫാക്കിയിട്ടു. അവളില്‍ പ്രത്യേകിച്ച് ഭാവഭേദമൊന്നും കണ്ടില്ല. ഗ്രൈന്ററിലേയ്ക്കുള്ള അവളുടെ പരകായപ്രവേശം എനിയ്ക്ക് ഏറ്റവും രസകരമായി തോന്നി. എന്നെ ഒന്നുകൂടി നോക്കിയിട്ട് അവള്‍

തിരിഞ്ഞുതിരിഞ്ഞ് കിച്ചണ്‍ പ്ളാനറ്റിലേക്ക് പോയി.

----------------------------------------------------------------------------------

© k.n.sureshkumar

Post a Comment

0 Comments