ശനിദശ | കഥ | കെ.ടി.ഉണ്ണികൃഷ്ണന്‍

malayalam-story-k-t-unnikrishnan


ശനിദശ ആരംഭം. വിഷജ്വരം ബാധിക്കുന്ന സമൂഹം. നന്മയെ വെട്ടിനിരത്തുന്ന തിന്മകള്‍. ആകാശത്തു നിന്നും ചാറുന്ന വിഷമഴ. പേരുകള്‍ മാറി മറയുന്ന കീടനാശിനികോള്‍. നിരോധനങ്ങള്‍ വെറും പ്രസ്താവനകള്‍. ഈ ശനിദശ തടയുവാന്‍ കഴിയാത്തവര്‍ വിപ്ലവം പറയരുത് ! 

പാവം - ഞങ്ങള്‍ ജീവിച്ച് മരിച്ചു കൊള്ളാം. ചിന്തകള്‍ക്ക് വിരാമമിട്ട് യുവകഥാകൃത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന സഹധര്‍മ്മിണി യോടൊപ്പം കിടന്നു. മനസ്സില്‍ കഥാബീജം വളരുന്നില്ല. വളര്‍ച്ചകള്‍ മുരടിക്കുന്നു. അദ്ധ്യാപികയായ ഭാര്യയുടെ വരുമാനം ഭാവിയെ ആശങ്കപെടുത്തുന്നില്ല.വൈവിധ്യമാര്‍ന്ന രീതികളില്‍ പ്രസംഗിക്കാം. മനുഷ്യത്വത്തെ വീക്ഷിക്കാം. എങ്കിലും ഒരസ്വസ്ഥത,  വരാനിരിക്കുന്ന വിരുന്നുകാരനേയും ശനിദശ ബാധിക്കും. ഉറക്കം കണ്‍പോളകളെ തഴുകി,  കതക് മുട്ടുന്ന ശബ്ദം അസഹ്യമായപ്പോള്‍ തുറന്നു. കറുത്ത ഒരു ഭൂതം' ഉടലിനേക്കാള്‍ വലിയ തല. അത് കട്ടിലിലേക്ക് വിണു. അയ്യോ ' ഉറക്കെ നിലവിളിച്ചു. കട്ടിലില്‍ നിന്നും ഭൂതം നീങ്ങി അടുത്തെത്തി. സര്‍വ്വ ശക്തിയുമാര്‍ജിച്ച് ഒരു ചവിട്ട് കൊടുത്തു.'' എന്നെ കൊന്നേ.... ' കട്ടിലിനടിയില്‍ നിന്നു ഭാര്യയുടെ നിലവിളി കേട്ട് ഞെട്ടി ഉണര്‍ന്നു. നിലത്ത് ചുരുണ്ടു കൂടി കിടന്ന ഭാര്യയുടെ നിലയ്ക്കാത്ത കരച്ചില്‍ പരിഭ്രാന്തനാക്കി. 'നിങ്ങള്‍ എന്തിനാ മനുഷ്യാ എന്നെ ചവിട്ടി വീഴ്ത്തിയത് .'' ഞാന്‍ ആ ഭൂതത്തെ -- - 'എനിക്കു തീരെ വയ്യ. ഡോക്ടറെ കാണിക്കൂ' ഭാര്യയുടെ കരച്ചില്‍ ഉയര്‍ന്നു കൊണ്ടിരുന്നു. നിമിഷങ്ങള്‍ ആശുപത്രിയിലൂടെ കടന്നു പോയി.

ഭാവനയില്‍ ചിന്തിച്ചതും എഴുതിയതും ജീവിതത്തെ കടന്നാക്രമിച്ചു. ' ഡോക്ടര്‍ വിളിക്കുന്നു' നേഴ്‌സ് വന്നു പറഞ്ഞു. ആകാംക്ഷയോടെ ഡോക്ടറുടെ മുന്നിലെത്തി. 'നിങ്ങള്‍ നിര്‍ഭാഗ്യവാനാണ്. ഡോക്ടര്‍ പറഞ്ഞു. മയങ്ങി കിടക്കുന്ന ഭാര്യയെ ചൂണ്ടി ഡോക്ടര്‍ തുടര്‍ന്നു.' ഇവര്‍ക്കിനി പ്രസവിക്കുവാന്‍ കഴിയില്ല. മാത്രവുമല്ല പരസഹായം കുടാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല.  അടിവയറിനേറ്റ പ്രഹരം ഗുരുതരമായിരുന്നു. എല്ലാം കേട്ട് തരിച്ചിരുന്നു ഞാന്‍. അറം പറ്റിയ ഭാവനയെ വെറുത്തു. ഭാര്യ ഒഴിച്ചു തന്ന തന്റെ പേനയിലെ മഷി വറ്റിയിരിക്കുന്നു. ശനിദശ ജീവിതത്തിലുടനീളം വിളയാടുന്നു.' ഞാന്‍ ഇനി എങ്ങിനെ ജീവിക്കും.' തളര്‍ന്ന സ്വരത്തില്‍ അച്ഛനോട് ചോദിച്ചു. 'ജീവിതം ഭാവനയാണ് മോനേ ഭാവന നശിച്ചാല്‍ ജീവിതമില്ല. നീ മാറ്റത്തിനു വേണ്ടിയല്ലേ എഴുതിയിരുന്നതും പ്രസംഗിച്ചിരുന്നതും. ഇനി പ്രവര്‍ത്തിക്കുക. ഈ കൃഷിഭൂമിയില്‍ കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കാതെ അദ്ധ്വാനിക്കുക.' അച്ഛന്റെ വാക്കുകള്‍ ഉള്‍വിളിയായി തോന്നി.
താന്‍ എഴുതിയിരുന്നതും പ്രസംഗിച്ചിരുന്നതുമെല്ലാം അച്ഛന്‍ എന്നേ പ്രാവര്‍ത്തികമാക്കിയിരുന്നു എന്ന സത്യം മനസ്സിലാക്കി കലപ്പയുമേന്തി കൃഷി ഭൂമിയിലെക്കിറങ്ങി.
----------------------
© k t unnikrishnan

Post a Comment

2 Comments

  1. കൊള്ളാം , നല്ല കഥ. എല്ലാവരും കൃഷി ഭൂമിയിലേക്ക് ഇറങ്ങാറായി .. കലപ്പ തന്നെ വേണമെന്നില്ല .. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാം. ആശംസകൾ

    ReplyDelete
  2. നന്നായിട്ടുണ്ട്.. ഒരു പ്രചോദനമാകട്ടെ ഏവർക്കും... 👍

    ReplyDelete